ചോരയിൽ കുതിർന്ന കാലം
text_fieldsതുർക്ക്മാൻ ഗേറ്റിലെ കൂട്ടക്കുരുതി
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നിമിഷം മുതൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധി ഡൽഹിയുടെ ചോദ്യം ചെയ്യപ്പെടാത്ത ചക്രവർത്തിയായി ചമഞ്ഞ് ഡൽഹിയുടെ ഭൂപടവും ജനസംഖ്യാക്രമവും അടിമുടി മാറ്റാൻ ഒരുമ്പെട്ടിറങ്ങുകയായിരുന്നു.
1976 ഫെബ്രുവരിയിൽ ഓൾഡ് ഡൽഹി മേഖല സന്ദർശിക്കാനെത്തിയ സഞ്ജയ് തനിക്ക് ലഭിച്ച തണുപ്പൻ വരവേൽപ്പിൽ അസന്തുഷ്ടനായി. തുർക്ക്മാൻ ഗേറ്റിൽനിന്ന് നോക്കിയപ്പോൾ ജമാ മസ്ജിദ് വ്യക്തമായി കാണാനായില്ല എന്നൊരു കാരണം ചമച്ച് വഴിയിലുടനീളമുള്ള കെട്ടിടങ്ങളെല്ലാം ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു.
1976 ഏപ്രിൽ 15ന് സഞ്ജയ് ഗാന്ധിയും ഡൽഹി ലഫ്റ്റനന്റ് ഗവർണർ കിഷൻ ചന്ദും ചേർന്ന് ഉദ്ഘാടനം ചെയ്ത ദുജാന ഹൗസ് കുടുംബാസൂത്രണ ക്യാമ്പിലേക്ക് ഓൾഡ് ഡൽഹിയിലെ റിക്ഷാ വലിക്കാർ, യാചകർ, വഴിയാത്രക്കാർ എന്നിവരെയെല്ലാം നിർബന്ധിതമായി പിടിച്ചുവലിച്ചുകയറ്റി ശുചിത്വ ക്രമങ്ങൾപോലും പാലിക്കാതെ നിർബന്ധിത വന്ധ്യംകരണത്തിനിരയാക്കി.
പിന്നീട് പ്രലോഭനങ്ങളായി. പണവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിച്ച് വന്ധ്യംകരണത്തിന് വിധേയരാവാൻ സഞ്ജയ് ഗാന്ധിയുടെ ഉറ്റ അനുയായിയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക റുക്സാന സുൽത്താന മേഖലയിലെ മുസ്ലിം സ്ത്രീ-പുരുഷന്മാർക്കിടയിൽ സമ്മർദം ചെലുത്താൻ തുടങ്ങി. ജനം വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ ദിവസേന നിശ്ചിത എണ്ണം ആളുകളെ പിടിച്ചുകൊണ്ടുപോയി നിർബന്ധിത വന്ധ്യംകരണം നടത്താനായി പൊലീസിനെ നിയോഗിച്ചു. അതിനൊപ്പം തന്നെ ബുൾഡോസറുകൾ വിന്യസിച്ച് തുർക്ക്മാൻ ഗേറ്റിൽ നിന്ന് ജമാ മസ്ജിലേക്കുള്ള വഴിയിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു.
നിർബന്ധിത വന്ധ്യംകരണത്തിലും ബുൾഡോസർ പ്രയോഗത്തിലും പ്രതിഷേധിച്ച് ജമാ മസ്ജിദ്, ചാന്ദ്നി ചൗക്ക്, തുർക്ക്മാൻ ഗേറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ 1976 ഏപ്രിൽ 19ന് പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. കനത്ത പൊലീസ് സാന്നിധ്യവും ബുൾഡോസർ വ്യൂഹവും അവഗണിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനുപേർ തെരുവിലിറങ്ങി. പൊലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി, നിരവധി പ്രതിഷേധക്കാർക്ക് സാരമായി പരിക്കേറ്റു. പ്രതിഷേധക്കാർ പിന്മാറിയില്ല, അവരുടെ എണ്ണം വർധിച്ചു കൊണ്ടിരുന്നു. ഫൈസേ ഇലാഹി പള്ളിക്ക് സമീപം തകർത്തിട്ട കെട്ടിടാവശിഷ്ടങ്ങളിൽനിന്ന് പെറുക്കിക്കൂട്ടിയ കല്ലുകൾ അവർ ബുൾഡോസറുകൾക്കുനേരെ എറിയാൻ തുടങ്ങി. അവസരം കാത്തിരുന്നതുപോലെ പൊലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വെടിവെപ്പാരംഭിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പിടഞ്ഞുവീണു. കല്ലെറിയാൻ പാകത്തിന് ഒരാൾപോലും എഴുന്നേറ്റ് നിൽക്കുന്നില്ലെന്ന് ഉറപ്പാകും വരെ പൊലീസ് വെടിവെപ്പ് തുടർന്നു. പരിക്കേറ്റതും ഉയിരറ്റതുമായ മനുഷ്യ ശരീരങ്ങൾ അവിടമാകെ ചിതറിക്കിടന്നു. അധികാരികൾ കൂടുതൽ ബുൾഡോസറുകളെത്തിച്ച് ഫ്ലഡ് ലൈറ്റുകളുടെ വെളിച്ചത്തിൽ വാശിയോടെ കെട്ടിടം പൊളി തുടർന്നു.
കെട്ടിടാവശിഷ്ടങ്ങളും പ്രതിഷേധ സ്ഥലത്തുനിന്ന് കോരിയെടുത്ത മൃതദേഹങ്ങളും ട്രക്കുകളിൽ കുത്തിനിറച്ച് ഇപ്പോഴും അജ്ഞാതമായ ഏതോ ഒരിടത്ത് കൊണ്ടുപോയി കുഴിച്ചുമൂടി. പിന്നെയും പത്തു ദിവസം ബുൾഡോസറുകൾ പണിതുടർന്നു.
ദരിദ്രരും പാർശ്വവത്കൃതരും ന്യൂനപക്ഷ സമൂഹങ്ങളിൽ നിന്നുള്ളവരുമായ ഏഴുലക്ഷം പേർക്കാണ് അനധികൃതമായ കുടിയൊഴിപ്പിക്കലിൽ കിടപ്പാടം നഷ്ടപ്പെട്ടത്. തുർക്ക്മാൻ ഗേറ്റിലെ ക്രൂരമായ ‘സൗന്ദര്യവത്കരണത്തിനിടെ രണ്ട് ഡസൻ പേർ മരിക്കുകയും 50ൽ താഴെ പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഭരണകൂടത്തിന്റെ കണക്കുപുസ്തകത്തിലുള്ളത്. അതേസമയം ജോൺ ദയാൽ, അരുൺ ബോസ്, ബി.എം. സിൻഹ തുടങ്ങിയ സ്വതന്ത്ര അന്വേഷകരുടെ അഭിപ്രായത്തിൽ, തുർക്ക്മാൻ ഗേറ്റിൽ കുറഞ്ഞത് 400 പേരെങ്കിലും കൂട്ടക്കൊലക്കിരയായിട്ടുണ്ട്, ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാലിയൻവാലാബാഗ് കൂട്ടക്കൊലയേക്കാൾ ലജ്ജാകരമാണ് തുർക്ക്മാൻ ഗേറ്റിൽ നടന്നത്, കാരണം ആദ്യത്തേതിൽ ഒരു കൊളോണിയൽ ശക്തിയായിരുന്നു കൊലയാളികളെങ്കിൽ തുർക്ക്മാൻ ഗേറ്റ് കൂട്ടക്കൊല സ്വതന്ത്ര ഇന്ത്യയിലെ സർക്കാർ സ്വന്തം പൗരർക്കെതിരെ നടത്തിയതാണ്. ‘‘ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഇതുപോലൊരു മനുഷ്യനിർമിത ദുരന്തം ഉണ്ടായിട്ടില്ല’’ എന്നാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള തന്റെ പുസ്തകത്തിൽ സിൻഹ എഴുതിയിരിക്കുന്നത്.
അനുയായികൾക്കൊപ്പം ഒരു ചേരി പ്രദേശം സന്ദർശിക്കുന്ന സഞ്ജയ് ഗാന്ധി
ചിരിക്കാനറിയാത്ത സ്വേച്ഛാധിപതികൾ
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് സഞ്ജയ് ഗാന്ധിയുടെ നിർദേശപ്രകാരം ഡൽഹിയിലെ എല്ലാ പത്രം ഓഫിസുകളിലെയും വൈദ്യുതി വിച്ഛേദിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. ‘മദർലാന്റി’ന്റെ ഓഫിസുകൾ അടച്ചുപൂട്ടി സീൽ ചെയ്തു. സമ്പൂർണ വിപ്ലവത്തിന്റെ സന്ദേശ പ്രചാരണാർഥം ജയപ്രകാശ് നാരായൺ തുടങ്ങിയ എവരിമാൻ ജേണൽ പുറത്തിറക്കിയ ഇന്ത്യൻ എക്സ്പ്രസ് ഉടമ രാംനാഥ് ഗോയങ്കയുടെ ഓഫിസ് റെയ്ഡ് ചെയ്യപ്പെട്ടു. എവരിമാന്റെ അവസാന പതിപ്പ് പിടിച്ചെടുത്ത് നശിപ്പിച്ചു.
അടിയന്തരാവസ്ഥയെ എതിർക്കുമെന്ന് സഞ്ജയ് ഗാന്ധി കരുതിയ എല്ലാ രാഷ്ട്രീയ നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പേരുകൾ പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന നിർദേശവും പത്രങ്ങൾക്ക് നൽകിയിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ നിർണായക ഘട്ടത്തിൽ ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിൽപോലും അറസ്റ്റിലായവരുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നുവെന്നും സെൻസർഷിപ്പിൽ താങ്കളുടെ ഭരണകൂടം കൊളോണിയൽ ഭരണാധികാരികളെ പോലും മറികടന്നുവെന്നും കമ്യൂണിസ്റ്റ് നേതാവ് ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇന്ദിര ഗാന്ധിക്കയച്ച കത്തിൽ കുറ്റപ്പെടുത്തിയിരുന്നു. പരമാവധി 1273 തടവുകാരെ പാർപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ഡൽഹിയിലെ തിഹാർ ജയിൽ 1975 ജൂൺ 26 വൈകുന്നേരം ആയപ്പോഴേക്കും 2669 തടവുകാരാൽ കുത്തിനിറഞ്ഞിരുന്നു. 1976 മാർച്ചിൽ അവരുടെ എണ്ണം 4250 ആയി ഉയർന്നു. ജയിലിലെ വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച്, 1975 ജൂലൈ 24ന് തിഹാർ ജയിലിൽ അടക്കപ്പെട്ട എക്സ്പ്രസ് ന്യൂസ് സർവിസ് എഡിറ്റർ കുൽദീപ് നയ്യാർ തന്റെ ‘ഇൻ ജയിൽ’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്: ‘‘ജയിലിൽ ലഭിച്ച ചപ്പാത്തികൾ പാതി വെന്തവയായിരുന്നു. വെള്ളംപോലുള്ള പരിപ്പുകറിയുടെ മുകളിൽ ഈച്ചകൾ പൊങ്ങിക്കിടന്നിരുന്നു’’. കാലക്രമേണ മറ്റ് തടവുകാരെപ്പോലെ അദ്ദേഹവും ഈച്ചകളെ നീക്കി പരിപ്പുകറി കഴിക്കാൻ പഠിച്ചു. വൈദ്യസഹായം നൽകാഞ്ഞതിനാൽ നിരവധി തടവുകാർ ജയിലിൽ മരണപ്പെട്ടു.
ദേശീയ നേതാക്കളുടെയോ സാഹിത്യ കൃതികളിൽ നിന്നുള്ളതോ ആയ ഉദ്ധരണികൾ ഉപയോഗിക്കരുതെന്നുപോലും എഡിറ്റർമാർക്ക് നിർദേശമെത്തി. നെഹ്റു സ്ഥാപിച്ച നാഷനൽ ഹെറാൾഡ് പത്രം അദ്ദേഹത്തിന്റെ മകളുടെയും കൊച്ചുമകന്റെയും അടിയന്തരാവസ്ഥക്ക് സമ്പൂർണ പിന്തുണയർപ്പിച്ചുവെന്ന് മാത്രമല്ല, ‘സ്വാതന്ത്ര്യം അപകടത്തിലാണ്, നിങ്ങൾ സർവശക്തിയും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കുക’ എന്ന വാചകം മാസ്റ്റ്ഹെഡിൽ നിന്ന് നീക്കുകയും ചെയ്തു. ഇന്ദിര ഗാന്ധിയെ പ്രത്യയശാസ്ത്രപരമായി പിന്തുണച്ചുപോന്നിരുന്ന കാർട്ടൂണിസ്റ്റ് ശങ്കർ പോലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഏതാനും മാസങ്ങൾക്കുശേഷം തന്റെ പേരുകേട്ട ആക്ഷേപഹാസ്യ മാസികയായ ‘ശങ്കർസ് വീക്കിലി’യുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. വിടവാങ്ങൽ കുറിപ്പിൽ ശങ്കർ ഇങ്ങനെ നിരീക്ഷിച്ചു: ‘‘സ്വേച്ഛാധിപത്യങ്ങൾക്ക് ഒരു നല്ല ചിരി സഹിക്കാൻ കഴിയില്ല, കാരണം ആളുകൾ സ്വേച്ഛാധിപതിയെ നോക്കി ചിരിച്ചേക്കാം, അത് നടപ്പില്ല. ഹിറ്റ്ലറുടെ കാലത്ത് ഒരു നല്ല കോമഡിയോ നല്ല കാർട്ടൂണോ പാരഡിയോ സ്പൂഫോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല’’.
കുറ്റവാളികൾക്ക് സംഭവിച്ചത്
അടിയന്തരാവസ്ഥക്കാലത്ത് നടമാടിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച ഷാ കമീഷൻ തുർക്ക്മാൻ ഗേറ്റിലെ അതിക്രമങ്ങൾക്ക് സഞ്ജയ് ഗാന്ധി, ലഫ്റ്റനന്റ് ഗവർണർ കിഷൻ ചന്ദ്, ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) വൈസ് ചെയർമാൻ ജഗ് മോഹൻ മൽഹോത്ര, മുനിസിപ്പൽ കമീഷണർ ബി.ആർ. തംത, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് പി.എസ്. ഭിന്ദർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. പക്ഷേ, ഷാ കമീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ദിര ഗാന്ധി അധികാരത്തിൽ തിരിച്ചെത്തിയതിനാൽ പിന്നൊരു നടപടിയുമുണ്ടായില്ല. തുർക്ക്മാൻ ഗേറ്റ് സംഭവത്തിലെ സ്വേച്ഛാധിപത്യപരവും ക്രൂരവുമായ പങ്കിന്റെ അടിസ്ഥാനത്തിൽ, നീതിയുക്തമായ പ്രവർത്തനം ആവശ്യമായി വരുന്ന ഒരു പൊതുപദവിയും വഹിക്കാൻ യോഗ്യനല്ല എന്ന് ഷാ കമീഷൻ അഭിപ്രായപ്പെട്ട ലഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടറി നവീൻ ചൗള പിൽക്കാലത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി. ജഗ് മോഹൻ പിന്നീട് ബി.ജെ.പിയിൽ ചേർന്ന് കശ്മീർ ഗവർണറും ഡൽഹി എം.പിയും മന്ത്രിയുമായി.
1980ലെ പൊതുതെരഞ്ഞെടുപ്പിൽ അമേത്തിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സഞ്ജയിന് ഔദ്യോഗിക പദവികളൊന്നും നൽകിയില്ലെങ്കിലും പാർട്ടി-സർക്കാർ കാര്യങ്ങളിൽ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ ഇന്ദിര കുറവുവരുത്തിയില്ല. തന്റെ പൊന്നുമകന് ഒരിക്കലും തെറ്റുപറ്റില്ല എന്ന വിശ്വാസക്കാരിയായിരുന്നു ഇന്ദിര. 1980 ജൂൺ 23ന് സഫ്ദർജങ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന, സഞ്ജയ് ഗാന്ധിയും ഫ്ലൈയിങ് ഇൻസ്ട്രക്ടർ ക്യാപ്റ്റൻ സുഭാഷ് സക്സേനയും സഞ്ചരിച്ച രണ്ട് സീറ്റുകളുള്ള പിറ്റ്സ് എസ്-2എ സ്പോർട്സ് വിമാനം നിലംപതിക്കുകയും ഇരുവരും മരണപ്പെടുകയും ചെയ്തു. സഞ്ജയ് യുടെ രഹസ്യ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് വാച്ച് വീണ്ടെടുക്കാൻ ഇന്ദിര ഗാന്ധി അപകടസ്ഥലത്തേക്ക് കുതിച്ചുവെന്നൊരു കിംവദന്തി ഇപ്പോഴും പ്രചരിക്കപ്പെടുന്നുണ്ട്. അത്ര ഭയാനകമായ ഒരു അപകടത്തിനുശേഷം എന്തെങ്കിലും വസ്തുക്കൾ വീണ്ടെടുക്കാൻ കഴിയുമായിരുന്നുവോ എന്ന കാര്യത്തിൽ ഈ അപകടത്തിന്റെ സകല വിശദാംശങ്ങളും ഇന്ത്യൻ എക്സ്പ്രസിനുവേണ്ടി റിപ്പോർട്ട് ചെയ്ത ഈ ലേഖകന് സംശയമുണ്ട്.
താൻ പുറപ്പെടുവിച്ച പല നിയമവിരുദ്ധ ഉത്തരവുകളും സഞ്ജയ് ഗാന്ധിയിൽ നിന്ന് തന്റെ സെക്രട്ടറിയായിരുന്ന നവീൻ ചൗള വഴി നേരിട്ട് വന്നവയായിരുന്നുവെന്ന് ലഫ്.ഗവർണർ കിഷൻ ചന്ദ്, ഷാ കമീഷനുമുന്നിൽ കുമ്പസാരിച്ചു. അധികാര പ്രമത്തരായ ഒരുകൂട്ടം ഉദ്യോഗസ്ഥർക്കുവേണ്ടി തന്റെ നിയമാനുസൃതമായ ചുമതലകൾ ഉപേക്ഷിക്കുക വഴി കിഷൻ ചന്ദ് തന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയും ഡൽഹിയിലെ പൗരജനങ്ങളോട് ഗുരുതരമായ വിശ്വാസ ലംഘനം നടത്തുകയും ചെയ്തുവെന്ന് കമീഷൻ കണ്ടെത്തി.
1978ൽ ഷാ കമീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കിഷൻ ചന്ദ് ഡൽഹി സിരി ഫോർട്ട് മൈതാനത്തെ കിണറ്റിൽ ചാടി ജീവനൊടുക്കി. മാനംകെട്ട ജീവിതത്തേക്കാൾ ഭേദം മരണമാണ് എന്നൊരു ആത്മഹത്യാ കുറിപ്പും കണ്ടെടുക്കപ്പെട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.