കേരളത്തെ ലഹരി ഹബാക്കിയ ഭരണകൂടം
text_fields‘‘മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി പി. ശശിയെ കണ്ട് പരാതി കൊടുത്തപ്പോള്‍ വായിച്ചു നോക്കുക പോലും ചെയ്യാതെ മേശപ്പുറത്തിട്ടു. പരാതി കിട്ടിയാല്‍ പൊലീസ് വിളിപ്പിക്കും. അതില്‍ പരാതിപ്പെട്ടിട്ട് കാര്യമില്ല. വേണമെങ്കില്‍ കോടതിയില്‍ പൊയ്ക്കോളൂ എന്നാണ് പറഞ്ഞത്.’’- മാല മോഷണക്കുറ്റം ആരോപിച്ച് 20 മണിക്കൂറില്‍ അധികം പൊലീസ് മാനസികമായി പീഡിപ്പിച്ച തിരുവനന്തപുരത്തെ ബിന്ദു എന്ന ദലിത് യുവതിയുടെ വാക്കുകളാണിത്. ഏപ്രില്‍ 23ന് പേരൂര്‍ക്കട സ്റ്റേഷനില്‍ നടന്ന ഈ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ ഇന്നലെയാണ് എസ്.ഐയെ സസ്പെൻഡ് ചെയ്യാൻ സർക്കാർ തയാറായത്.
‘‘എന്റെ മോന് രാത്രി വരുമ്പോള്‍ കതകു തുറന്നുകൊടുക്കാന്‍ എനിക്കു പേടിയാണ്. ലഹരി കഴിച്ചിട്ട് അവന് വരുമ്പോള്‍ എന്നെ അമ്മയായല്ല കാണുന്നത്. അവന് ഉണ്ടാക്കുന്ന അടിപിടിക്കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ പണം വാരിക്കോരി ചെലവഴിക്കുകയാണ്’’ ഭയവിഹ്വലയായ ഒരമ്മയുടെ വാക്കുകളാണിത്. ലഹരി വലയില്‍പെട്ട് ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്നു കഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റി എന്നതു മാത്രമാണ് പിണറായി വിജയന്റെ ഒമ്പതു വര്‍ഷത്തെ ഭരണത്തിലൂടെ കഴിഞ്ഞത്.
ഈ സര്‍ക്കാറിന്റെ അഴിമതിയും പിടിപ്പുകേടും പിന്‍വാതില്‍ നിയമനങ്ങളുമാണ് കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളിവിട്ടത്. വിഴിഞ്ഞവും കൊച്ചി മെട്രോയും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്തെ പദ്ധതികളല്ലാതെ എന്തു വികസന പ്രവര്‍ത്തനങ്ങളാണ് ഒമ്പതു വര്‍ഷത്തിനിടെ ഈ സര്‍ക്കാര്‍ നടപ്പാക്കിയത്? സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ സര്‍ക്കാറിന് ഖജനാവില്‍നിന്ന് പൊതുപണമെടുത്ത് വാര്‍ഷിക മാമാങ്കം നടത്തുന്നതിനുള്ള ഒരവകാശവുമില്ല.
1996-2001ല്‍ നായനാര്‍ ഭരണകാലത്തുണ്ടായതിനേക്കാള്‍ രൂക്ഷമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ പലതവണ മുടങ്ങി. ക്ഷേമനിധി ബോര്‍ഡുകളും തകര്‍ച്ചയുടെ വക്കിലാണ്. വേതനത്തിലെ തുച്ഛ വര്‍ധനക്കായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും അപഹസിക്കുന്ന മന്ത്രിമാര്‍ കോര്‍പറേറ്റ് മുതലാളിമാരെപ്പോലെയാണ് പെരുമാറുന്നത്. അതേ സര്‍ക്കാറാണ് അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിന് ആറര ലക്ഷം രൂപ ശമ്പളമായി നല്‍കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എസ്.സി ഫണ്ടില്‍ 500 കോടിയും എസ്.ടി ഫണ്ടില്‍ 120 കോടിയും വെട്ടിക്കുറച്ചു. കെ.എസ്.ഇ.ബിയും സപ്ലൈകോയും കെ.എസ്.ആര്.ടി.സിയും വാട്ടര്‍ അതോറിറ്റിയും ഉള്‍പ്പെടെ എല്ലാറ്റിനോടും അവഗണനയാണ്. കരാറുകാര്‍ ആത്മഹത്യാ മുനമ്പിലാണ്.
ആശുപത്രികളില്‍ മരുന്നില്ല. പേവിഷ ബാധക്ക് വാക്സിന് എടുത്ത കുഞ്ഞുങ്ങള്‍ക്കു പോലും ജീവന് നഷ്ടമായി. കാരുണ്യ പദ്ധതി പൂര്‍ണമായും മുടങ്ങി. എല്ലാ കാര്‍ഷിക ഉല്പന്നങ്ങളുടെയും വിലയിടിഞ്ഞു. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് ആന ചവിട്ടിക്കൊന്നത്.
കേരളത്തെ ലഹരിയുടെ ഹബാക്കി. സി.പി.എം നേതാക്കളാണ് ലഹരി മാഫിയകള്‍ക്ക് രാഷ്ട്രീയരക്ഷാകര്‍തൃത്വം നല്‍കുന്നത്. മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകം എടുത്താലും അതില്‍ ലഹരിയുടെ പങ്ക് കാണാം. നിയമസഭയില്‍ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സര്‍ക്കാര്‍ പറഞ്ഞത്. എവിടെനിന്നാണ് ലഹരിമരുന്ന് എത്തുന്നതെന്നാണ് കണ്ടെത്തേണ്ടത്. രണ്ട് ഐ.ജിമാരെ എന്‍ഫോഴ്സ്മെന്റിനായി നിയോഗിക്കണം. സപ്ലൈ ചെയിന്‍ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല. ലഹരിയുടെ ലഭ്യത ഇല്ലാതാക്കുകയാണ് വേണ്ടത്.
മതാടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘ്പരിവാര്‍ അജണ്ടക്കാണ് മുനമ്പത്ത് പിണറായി വിജയനും സംഘവും കുടപിടിക്കുന്നത്. കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും സ്വന്തം തടി രക്ഷിക്കാനും സംഘ്പരിവാറുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ഒരു മടിയും ഇല്ലാത്തവരാണിവര്‍. മുനമ്പത്തെ ജനങ്ങള്‍ക്ക് അനുകൂലമായ തീരുമാനം വഖഫ് ട്രൈബ്യൂണല്‍ സ്വീകരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സംസ്ഥാന സര്‍ക്കാറിന്റെ നിർദേശ പ്രകാരം വഖഫ് ബോര്‍ഡ് ട്രൈബ്യൂണലിന് എതിരെ ഹൈകോടതിയെ സമീപിച്ചത്. മുനമ്പത്തെ പ്രശ്നം പരിഹരിക്കാന്‍ പത്ത് മിനിറ്റ് മതി. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ ഈ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയെന്നു കാണിച്ചുതരാം.
2016 മുതല്‍ ബാറുകളുടെ എണ്ണം 29ല്‍നിന്നും 900നു മുകളില്‍ എത്തിയിട്ടും മദ്യവില ഇരട്ടിയിലധികം വര്‍ധിച്ചിട്ടും ബാറുകളില്‍നിന്നുള്ള ടേണ്‍ ഓവര്‍ ടാക്സ് പിരിച്ചെടുക്കുന്നില്ല. സ്വര്ണത്തില്നിന്നുളള നികുതിപിരിവിലും കാര്യമായ നടപടിയില്ല. ഇതൊക്കെ കിട്ടിയാലല്ലേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ. സര്‍വമേഖലയിലും ജനം ബുദ്ധിമുട്ടുമ്പോള്‍ കോടികള്‍ മുടക്കി പി.ആര് വര്‍ക്ക് നടത്തുന്നതിലാണ് സര്‍ക്കാറിന്റെ ശ്രദ്ധ. കേരളത്തില്‍ സര്‍ക്കാറില്ലായ്മയാണ്. അതുകൊണ്ടാണ് സര്‍ക്കാറിന്റെ വാര്‍ഷിക ദിനം യു.ഡി.എഫ് കരിദിനമായി ആചരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.