ഇറാന്റെ തലമാറ്റം ലോകത്തിന്റെ തലവര മാറ്റുമോ?
text_fields
ട്രംപ്-നെതന്യാഹു സഖ്യം പിന്തിരിയുമോ, ഇല്ലെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ലെന്നു വന്നാൽ ഇറാൻ ജീവന്മരണ തിരിച്ചടിക്കു മുതിരുമോ, അതിൽപിന്നെ, ലോകം ഇന്നത്തെ സുരക്ഷിത ഭൂപടത്തിൽ നിലനിൽക്കുമോ എന്നാണ് എല്ലാവരും ഉദ്വേഗത്തോടെ ഉറ്റുനോക്കുന്നത്.ഇറാഖിലേക്ക് കടന്നുകയറാൻ അമേരിക്ക പറഞ്ഞിരുന്ന ന്യായം ഓർമയില്ലേ? സദ്ദാം ഹുസൈൻ ഭരണകൂടം കൈയടക്കിവെച്ച കൂട്ട നശീകരണായുധങ്ങൾ നശിപ്പിച്ച് മേഖലയെ സംഘർഷമുക്തമാക്കണം. അധിനിവേശം മുന്നോട്ടുപോയപ്പോൾ ഇപ്പറഞ്ഞ...
ട്രംപ്-നെതന്യാഹു സഖ്യം പിന്തിരിയുമോ, ഇല്ലെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ലെന്നു വന്നാൽ ഇറാൻ ജീവന്മരണ തിരിച്ചടിക്കു മുതിരുമോ, അതിൽപിന്നെ, ലോകം ഇന്നത്തെ സുരക്ഷിത ഭൂപടത്തിൽ നിലനിൽക്കുമോ എന്നാണ് എല്ലാവരും ഉദ്വേഗത്തോടെ ഉറ്റുനോക്കുന്നത്.
ഇറാഖിലേക്ക് കടന്നുകയറാൻ അമേരിക്ക പറഞ്ഞിരുന്ന ന്യായം ഓർമയില്ലേ? സദ്ദാം ഹുസൈൻ ഭരണകൂടം കൈയടക്കിവെച്ച കൂട്ട നശീകരണായുധങ്ങൾ നശിപ്പിച്ച് മേഖലയെ സംഘർഷമുക്തമാക്കണം. അധിനിവേശം മുന്നോട്ടുപോയപ്പോൾ ഇപ്പറഞ്ഞ കാരണം കല്ലുവെച്ച നുണയായിരുന്നു എന്നു ബോധ്യമായി. കൂട്ട നശീകരണായുധം തരിമ്പും കണ്ടെത്താനായില്ല. അതോടെ, അമേരിക്ക അധിനിവേശലക്ഷ്യം മാറ്റി നിശ്ചയിച്ചു -ഇറാഖിലെ സദ്ദാം ഭരണത്തെ മറിച്ചിടണം.
ഒരാഴ്ച മുമ്പ് ഇസ്രായേൽ ഇറാന്റെ മർമപ്രധാനകേന്ദ്രങ്ങളിൽ ആക്രമണം നടത്തി, തെഹ്റാന്റെ സൈനികതലവന്മാരെയും ശാസ്ത്ര, സാങ്കേതിക, തന്ത്രവിദഗ്ധരെയും കൊലപ്പെടുത്തുമ്പോൾ പറഞ്ഞ ന്യായവും ഇറാന്റെ ആണവായുധ ഭീഷണി ഇല്ലാതാക്കുക എന്നായിരുന്നു. എന്നാൽ, ആക്രമണം രണ്ടുനാൾ പിന്നിടുമ്പോഴേക്കും ലക്ഷ്യം മാറി. ഇറാഖിലും ലിബിയയിലും അമേരിക്ക ചെയ്തതുപോലെ റെജിം ചേഞ്ച് എന്ന തലമാറ്റമായി പുതിയ ഉന്നം.
പരമോന്നത ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഈയുടെ തലയെടുക്കണം. ജൂൺ 16ന് തിങ്കളാഴ്ച എ.ബി.സി ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബിന്യമിൻ നെതന്യാഹു പറഞ്ഞു: ഖാംനഈയെ കൊന്നാൽ സംഘർഷം രൂക്ഷമാകുകയല്ല, അവസാനിക്കുകയേ ഉള്ളൂ. തലേന്നാൾ ഫോക്സ് ന്യൂസുമായി സംസാരിച്ചപ്പോഴും സൈനികനീക്കം ഭരണമാറ്റത്തിൽ കലാശിക്കുമെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇസ്രായേൽ എന്നാൽ അമേരിക്ക എന്നാണല്ലോ. കാനഡയിൽനിന്ന് ജി-7 ഉച്ചകോടിയുടെ ഇടക്കുവെച്ച് മടങ്ങുംവഴി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമാനത്തിൽ വാർത്തലേഖകരോട് പറഞ്ഞത്, വെടിനിർത്തൽ ചർച്ചയല്ല, അതിലും മികച്ചതാണ് ഇപ്പോൾ പരിഗണനയിലെന്നാണ്. എന്താണ് ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന്, ഒരു യഥാർഥ അന്ത്യം എന്നായിരുന്നു മറുപടി.
അമേരിക്കയിൽ തിരിച്ചെത്തി ചൊവ്വാഴ്ച ട്രംപ് ഇതാദ്യമായി വെല്ലുവിളിയുമായി കളത്തിലിറങ്ങി. ഖാംനഈ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹത്തിന്റെ ഒളിയിടം തിരിച്ചറിയാമെന്നും കൊല്ലാതെ പിടികൂടി ഭരണത്തിൽനിന്ന് തൂത്തെറിയുമെന്നുമാണ് ട്രംപിന്റെ പോർവിളി.
ഇത്രനാൾ ഒളിയുദ്ധത്തിലായിരുന്നു ട്രംപ്. ഇറാൻ ആക്രമണത്തിൽ വേണ്ടത്ര താൽപര്യം കാണിക്കാത്ത അമേരിക്കയുടെ നിലപാട് അന്താരാഷ്ട്ര സമൂഹത്തിന്റെ അതിശയത്തിനിടയാക്കിയതാണ്. എന്നാൽ, സമയമെത്തിയപ്പോൾ യഥാർഥ ട്രംപ് പുറത്തുചാടി.
ഇസ്രായേലിന്റെ കണക്കുതെറ്റിച്ച് ഇറാൻ
ഇറാൻ സൈനികനിരയിലെ പ്രമുഖരെ കൊന്ന് ജൂൺ 13ന് തുടങ്ങിയ നെതന്യാഹുവിന്റെ ഇറാൻ കടന്നുകയറ്റം തെഹ്റാന്റെ കനത്ത തിരിച്ചടിയോടെ കൂടുതൽ ശക്തി പ്രാപിച്ചു. ഗസ്സക്കും ഫലസ്തീൻ ചെറുത്തുനിൽപ് മുന്നണിയിലെ ഹിസ്ബുല്ല, ഹൂതികൾ എന്നീ നോൺ സ്റ്റേറ്റ് കക്ഷികൾക്കുമെതിരായ ഏകപക്ഷീയ ആക്രമണംപോലെ അനായാസമാവില്ല ഒരു പരമാധികാര രാഷ്ട്രവുമായുള്ള ഏറ്റുമുട്ടൽ എന്ന് ഇസ്രായേലിന് ആദ്യമായി ബോധ്യപ്പെട്ടിട്ടുണ്ടാവണം.
ഇസ്രായേൽ സൈന്യത്തിലും ഭരണതലത്തിലും ചാരശൃംഖല സൃഷ്ടിച്ച് നടത്തിയ ആക്രമണങ്ങൾക്ക് ഉന്നങ്ങൾ നിർണയിച്ച തിരിച്ചടിയാണ് ഇറാൻ നൽകിയതും. ഇസ്രായേൽ ചാരസംഘടന ‘മൊസാദി’ന്റെ ആസ്ഥാനവും ശാസ്ത്രസാങ്കേതിക കേന്ദ്രങ്ങളും തെഹ്റാൻ ലക്ഷ്യമിട്ടു.
ഗസ്സക്കും ഹിസ്ബുല്ലക്കുമെതിരായ ആക്രമണങ്ങൾ കണ്ട് ആഹ്ലാദിച്ചിരുന്ന യുദ്ധവെറിയരായ ഇസ്രായേലിലെ വലതുപക്ഷ രാഷ്ട്രീയക്കാർ മാത്രമല്ല, ജനങ്ങളും ഇത്ര തുടർച്ചയായ ഒരു തിരിച്ചടി നിനച്ചതല്ല. അതിനെ നേരിടാൻ തക്ക മനോവീര്യമില്ലാത്തതുകൊണ്ടുതന്നെ അതിൽ പിടിച്ച് സയണിസ്റ്റ് രാഷ്ട്രത്തിനകത്ത് രാഷ്ട്രീയസമ്മർദമുണ്ടാക്കാനുള്ള ശ്രമമാണ് ഇറാൻ ഭരണനേതൃത്വം പരിക്ഷീണമായെങ്കിലും പരീക്ഷിക്കുന്നത്.
ഇസ്രായേലിന് സ്വന്തമായൊരു നിലയില്ലെന്നും എല്ലാം അമേരിക്കൻ പിന്തുണയിൽ മാത്രമാണ് എന്നും ഒരിക്കൽകൂടി തെളിയിച്ചു, നെതന്യാഹുവിന്റെ യു.എസിനെ മൂച്ചുകയറ്റി യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമവും അതിൽ തൂങ്ങി കളത്തിൽ എടുത്തുചാടാനുള്ള ട്രംപിന്റെ തീരുമാനവും.
കൊലയാളിയുടെ സ്വാതന്ത്ര്യസുവിശേഷം
ഫലസ്തീനിലെ കുഞ്ഞുമക്കളെ പട്ടിണിക്കിട്ടു കൊല്ലുകയും സഹായം തടയുകയും ആശുപത്രികളിലും അഭയാർഥി ക്യാമ്പുകളിലും ബോംബിട്ടു തകർത്ത് അറുപതിനായിരത്തോളം പേരെ കൊന്നൊടുക്കിയ ശേഷം ഇറാനു നേരെ കൊലവിളി നടത്തുന്ന നെതന്യാഹു പറഞ്ഞ ന്യായം പൈശാചികഫലിതമാണ്. ‘‘ഇറാനിലെ ധീരരായ വിശിഷ്ടജനതയുടെ ശ്വാസവായു അപ്പടി ഭരണകൂടം വലിച്ചൂറ്റുകയാണ്. ഈ സമയത്ത് ഉണർന്നെണീറ്റ് രംഗത്തിറങ്ങാനുള്ള തീരുമാനം ഇറാനി ജനതയുടേതാണ്’’ -‘ഫോക്സ് ന്യൂസി’നോട് നെതന്യാഹു പറഞ്ഞു.
യുദ്ധംകൊണ്ട് അമർത്തിപ്പിടിച്ച സ്വന്തം തട്ടകത്തിലെ ഭരണവിരുദ്ധ ജനവികാരത്തിനു മുകളിൽ കയറിനിന്നാണ് നെതന്യാഹുവിന്റെ സ്വാതന്ത്ര്യസുവിശേഷം. ഇറാനിലും യാഥാസ്ഥിതിക ശിയാ ഭരണകൂടത്തിനെതിരെ ജനവികാരം ശക്തമാണ്. രാഷ്ട്രീയപ്രവർത്തനവും ആവിഷ്കാര, മാധ്യമസ്വാതന്ത്ര്യവുമൊക്കെ ഏതു ഭൂരിപക്ഷാ(സ്വേച്ഛാ)ധിപത്യ ഭരണക്രമത്തിലെന്നപോലെ ഇറാനിലും അടിച്ചമർത്തപ്പെടുന്നുണ്ട്.
ശിയാ പുരോഹിതമതത്തിന്റെ തീവ്രയാഥാസ്ഥിതികത മനുഷ്യാവകാശ ലംഘനങ്ങൾക്കിടയാക്കുന്നു. 2022 സെപ്റ്റംബർ 16ന് കുർദിഷ് യുവതി മഹ്സ അമീനി മതകാര്യപൊലീസിന്റെ അറസ്റ്റിനെ തുടർന്ന് കസ്റ്റഡിയിൽ മരിച്ചത് ഇറാനിൽ മാസങ്ങൾ നീണ്ട പ്രക്ഷോഭത്തിനിടയാക്കിയിരുന്നു. പ്രക്ഷോഭക്കാരെ തടവും തൂക്കിക്കൊലയുമൊക്കെ വിധിച്ച് നേരിട്ട ഭരണകൂടം അന്താരാഷ്ട്രപ്രതിഷേധം വിളിച്ചുവരുത്തി.
ഭരണകൂടത്തിലെ വെണ്ണപ്പാളിയിൽ ചിലർക്കും കുടുംബാംഗങ്ങൾക്കുമെതിരെ അധികാരദുർവിനിയോഗ, അവിഹിത സമ്പാദന, അഴിമതി ആരോപണങ്ങളുയർന്നു. ഈ മാസാദ്യത്തിലാണ് തെഹ്റാനിലെ മുഖ്യപുരോഹിതരിലൊരാളുടെ മകനെയും മകളെയും അഴിമതിക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. നാലര ദശകത്തോളം അധികാരത്തിൽ തുടരുന്ന, പതിറ്റാണ്ടുകളായി ഉപരോധത്തിൽ വലയുന്ന ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭരണവിരുദ്ധ വികാരം ഉയർന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
കൂത്തിന് പഴയ പാവയുടെ പുതിയ പതിപ്പ്
ഈ ആഭ്യന്തരശൈഥില്യം മുതലെടുത്ത് ഇറാഖിൽ സദ്ദാം ഹുസൈനെ മറിച്ചിട്ട് ഇയാദ് അല്ലാവി, നൂരി അൽ മാലികി തുടങ്ങിയ പാവഭരണകൂടത്തെ പ്രതിഷ്ഠിച്ച രീതിയിൽ ഇസ്ലാമികവിപ്ലവത്തെ തുടർന്ന് നാടുവിട്ട മുൻ ഭരണാധികാരി മുഹമ്മദ് രിസാ ഷാ പഹ്ലവിയുടെ മകൻ രിസാ പഹ്ലവിയെ ഇറാനിൽ കുടിയിരുത്താനുള്ള കൊണ്ടുപിടിച്ച ശ്രമം പടിഞ്ഞാറ് നടക്കുന്നുണ്ട്.
പ്രവാസത്തിൽ കഴിയുന്ന ഇറാൻ ആക്ടിവിസ്റ്റുകളും ഖാംനഈ വിരുദ്ധരുമാണ് അതിനു പിറകിൽ. ഇറാനിലെ പുരോഹിതഭരണം ദുർബലമായെന്നും ജനതക്ക് യഥാർഥ സ്വാതന്ത്ര്യത്തിലേക്കു തിരിക്കാനുള്ള സമയമാണ് ആഗതമായിരിക്കുന്നതെന്നും തെഹ്റാനിലെ മാറ്റത്തിന് നേതൃത്വം കൊടുക്കാൻ താൻ കാത്തിരിക്കുകയാണ് എന്നും അമേരിക്കയിൽ കഴിയുന്ന രിസാ പഹ്ലവി വിവിധ പാശ്ചാത്യമാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ, ഇറാൻ ജനതയെ കൃത്യമായി വായിക്കാതെ നടത്തുന്ന ഇത്തരം നീക്കങ്ങൾ ഇസ്രായേലിനെയും അമേരിക്കയെയും മാത്രമല്ല, ലോകത്തെത്തന്നെ കൂടുതൽ നാശത്തിലേക്ക് നയിക്കുമെന്നാണ് സ്വതന്ത്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. ഇതറിഞ്ഞുതന്നെയാണ് ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാഷ്ട്രങ്ങൾ യാങ്കി-ഇസ്രായേൽ കൂട്ടുകെട്ടിന്റെ ആത്മഹത്യപരമായ നീക്കങ്ങളെ എതിർക്കുന്നത്.
ഇതെല്ലാം മനസ്സിലാക്കി ട്രംപ്-നെതന്യാഹു സഖ്യം പിന്തിരിയുമോ, ഇല്ലെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ലെന്നു വന്നാൽ ഇറാൻ ജീവന്മരണ തിരിച്ചടിക്കു മുതിരുമോ, അതിൽപിന്നെ, ലോകം ഇന്നത്തെ സുരക്ഷിതഭൂപടത്തിൽ നിലനിൽക്കുമോ എന്നാണ് എല്ലാവരും ഉദ്വേഗത്തോടെ ഉറ്റുനോക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.