വിദേശ സൈന്യത്തിന് പരിചയാവാൻ വിലയില്ലാത്ത ജീവനുകൾ
text_fieldsആയിരം നാൾ പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഇരുഭാഗത്തും ധാരാളം സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വന്തം സൈനികരുടെ ജീവൻ നഷ്ടപ്പെടുന്നത് സ്വാഭാവികമായും ആ രാജ്യങ്ങളിൽ യുദ്ധത്തിനെതിരായ വികാരം ശക്തമാക്കും. കൊല്ലപ്പെട്ട സൈനികരുടെ ആശ്രിതർക്ക് നിയമപ്രകാരം വലിയ തുക നഷ്ടപരിഹാരമായി നൽകുകയും വേണം. ഈ സാഹചര്യത്തിലാണ് ഇത്തരം ബാധ്യതകളൊന്നുമില്ലാതെ വിവിധ രാജ്യങ്ങളിൽനിന്ന് കുറഞ്ഞ കൂലിക്ക് ചോറ്റുപട്ടാളത്തെ റഷ്യയും യുക്രെയ്നും യുദ്ധമുഖത്തിറക്കുന്നത്. സ്വന്തം സൈനികരുടെ ‘വിലപ്പെട്ട ജീവൻ’ നഷ്ടപ്പെടാതിരിക്കാൻ അതിരൂക്ഷ യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെ മുൻനിരയിലാണ് പലപ്പോഴും കൂലിപ്പട്ടാളത്തെ നിയോഗിക്കുക. വിദേശികൾക്ക് യുക്രെയ്ൻ ആർമിയിൽ ചേർന്ന് നിയമപരമായിത്തന്നെ റഷ്യക്കെതിരായ യുദ്ധത്തിൽ അണിനിരക്കാമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി 2024 ഫെബ്രുവരി 22ന് ഉത്തരവിറക്കി.
20,000 വിദേശ പൗരന്മാർ യുക്രെയ്ൻ സേനയിൽ ഉണ്ടെന്നാണ് ആദ്യം പുറത്തുവന്ന സ്ഥിരീകരിക്കാത്ത കണക്ക്. 55 രാജ്യങ്ങളിൽനിന്നുള്ള പൗരന്മാർ റഷ്യക്കെതിരെ പോരാടുന്ന സൈന്യത്തിലുണ്ടെന്നാണ് യുക്രെയ്ൻ അന്താരാഷ്ട്ര സൈനിക വക്താവ് ദാമിയൽ മഗ്രോണ് വ്യക്തമാക്കിയത്. പൗരത്വം അടക്കമുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് ഇവർ ചോറ്റുപട്ടാളത്തിലേക്ക് വിദേശ പൗരരെ ആകർഷിക്കുന്നത്. ഇതിന്റെ ഭാഗമായി 2024 ജനുവരിയിൽ വിദേശികൾക്ക് യുക്രെയ്ൻ പൗരത്വം ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ രാജ്യം ലഘൂകരിക്കുക പോലുമുണ്ടായി.
റഷ്യൻ യുദ്ധമുന്നണിയിൽ എത്തിപ്പെട്ട ആസാദ് യൂസുഫ് കുമാറിന്റെ ചിത്രവുമായി വിതുമ്പുന്ന മാതാവ് റജാ ബാനു z Faisal Bashir, ആസാദ് യൂസുഫ് കുമാർ മടങ്ങിയെത്തിയ ശേഷം
അതേസമയം, യുക്രെയ്ൻ സേനയിൽ അണിനിരന്ന 5,962 വിദേശ ചോറ്റുപട്ടാളക്കാരെ കൊലപ്പെടുത്തിയെന്നാണ് റഷ്യയുടെ അവകാശ വാദം. കൊല്ലപ്പെട്ടവരുടെ രാജ്യം തിരിച്ചുള്ള കണക്കും ‘ദി മോസ്കോ ടൈംസ്’ പുറത്തുവിട്ടിട്ടുണ്ട്. പോളണ്ടിൽനിന്ന് യുക്രെയ്ൻ പട്ടാളത്തിന്റെ ഭാഗമായ 2690 പേരിൽ 1497 പേരും ജോർജിയയിൽനിന്നുള്ള 561പേരും യു.എസിൽ നിന്നുള്ള 491പേരും, കാനഡയിൽ നിന്നുള്ള 422പേരും, ബ്രിട്ടനിലെ 360 പേരും, 349 റുമേനിയക്കാരും 147 ഫ്രഞ്ച്, 88 ജർമൻ പൗരരും കൊല്ലപ്പെട്ടുവെന്നാണ് റഷ്യൻ അവകാശവാദമായി ‘മോസ്കോ ടൈംസ്’ പ്രസിദ്ധീകരിച്ചത്. തങ്ങളുടെ പൗരർ കൊല്ലപ്പെട്ടതിനെക്കുറിച്ച് മറ്റ് രാജ്യങ്ങളെല്ലാം ഉത്കണ്ഠ അറിയിച്ചുവെങ്കിൽ എത്ര പൗരർ കൊല്ലപ്പെട്ടു, എത്രപേർ ഇപ്പോഴും യുദ്ധമുഖത്തുണ്ട് എന്ന കൃത്യമായ കണക്കുപോലുമില്ലാത്ത രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
റഷ്യയും സമാനമായിത്തന്നെ വിദേശ പൗരൻമാരെ പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട്. 2022 മാർച്ചിലാണ് റഷ്യൻ പട്ടാളത്തിലേക്ക് കൂലിപ്പട്ടാളക്കാരായി അണിനിരക്കാൻ വിദേശികളെ അനുവദിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രസ്താവനയിറക്കുന്നത്. വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ, ക്യൂബ, നേപ്പാൾ, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ് റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നത്. നേപ്പാളിൽനിന്നാണ് ഏറ്റവും കൂടുതൽ പേർ. 2023 അവസാനത്തോടെ 200 നേപ്പാളികൾ റഷ്യയിൽ യുദ്ധത്തിന് പുറപ്പെട്ടു എന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. ഇതിനകം 15,000ത്തിലധികം പേർ റഷ്യയിൽ ഉണ്ടെന്നാണ് വിവരം. റഷ്യൻ പൗരത്വം, മാസം 3600 യു.എസ് ഡോളർ (ഏകദേശം 311,897 രൂപ) ശമ്പളം, മറ്റു സൗകര്യങ്ങൾ എന്നിവയാണ് റഷ്യ നൽകുന്ന വാഗ്ദാനങ്ങൾ. പട്ടാളക്കാർക്ക് സഹായിയായി പോകുന്നവർക്ക് 1800 യു.എസ് ഡോളറാണ് പ്രതിഫലം.
ആസാദ് യൂസുഫിന്റെ കഥ
റഷ്യൻ യുദ്ധമുഖത്തേക്കാണ് യാത്ര എന്നറിഞ്ഞുകൊണ്ട് പോകുന്നവർക്കുപുറമെ മനുഷ്യക്കടത്തുകാരുടെയും റിക്രൂട്ടിങ് ഏജന്റുമാരുടെയും ചതിയിൽപ്പെട്ടും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും നിരവധി യുവാക്കൾ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടിട്ടുണ്ട്. റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കേണ്ടിവന്ന കശ്മീർ പുൽവാമ സ്വദേശി ആസാദ് യൂസുഫ് കുമാറിന്റെ അനുഭവം രാജ്യത്ത് ഏറെ ചർച്ചയായതാണ്. കശ്മീരി യുവാവ് റഷ്യൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നുവെന്ന വിവരം ലഭ്യമായതിനെ തുടർന്ന് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നു. റഷ്യയിൽ തൊഴിലവസരങ്ങളുണ്ടെന്ന ഒരു യൂട്യൂബറുടെ വ്ലോഗ് കണ്ട് അപേക്ഷിച്ച ആസാദ് മനുഷ്യക്കടത്തുകാരുടെ വലയിൽ കുരുങ്ങിയതാണ്. മൂന്നര ലക്ഷത്തോളം രൂപയാണ് ഇയാൾ ജോലി ലഭിക്കാനായി ചെലവിട്ടത്. ആദ്യം ഗൾഫിലേക്ക് കൊണ്ടുപോയി അവിടെ നിന്നാണ് സെക്യൂരിറ്റി ജോലി നൽകാമെന്ന് പറഞ്ഞ് റഷ്യയിലേക്ക് കടത്തിയത്. രണ്ടാം ദിവസം കൊണ്ടെത്തിച്ചത് യുദ്ധമുന്നണിയിൽ. റഷ്യൻ സൈന്യത്തിനുവേണ്ടി പ്രവർത്തിക്കാമെന്ന് സമ്മതിക്കുന്ന ബോണ്ടിലും ഒപ്പുവെപ്പിച്ചു. ആസാദ് ഉൾപ്പെടെ 11 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഭാഷാ പരിമിതി പ്രശ്നമായിരുന്നുവെങ്കിലും തങ്ങൾ ചതിക്കപ്പെട്ടതാണെന്ന വിവരം സൈനിക ഉദ്യോഗസ്ഥരിലൊരാളെ ധരിപ്പിക്കാൻ കഴിഞ്ഞതായി ഇയാൾ പിന്നീട് വെളിപ്പെടുത്തി. പരിശീലനത്തിനിടെ കാലിൽ വെടിയേറ്റതോടെ ചികിത്സ നൽകി സൈനിക ബങ്കറിലേക്ക് മാറ്റി. പിന്നീട് മാസങ്ങളോളം സൈന്യത്തിനു വേണ്ടി കിടങ്ങ് നിർമാണ ജോലിയാണ് ഏൽപിക്കപ്പെട്ടത്. അതിനിടയിൽ കൂട്ടത്തിലുണ്ടായിരുന്ന സൂറത്ത്, ഹൈദരാബാദ് സ്വദേശികൾക്ക് ജീവൻ നഷ്ടമായതോടെ ആധിയായി. മനുഷ്യക്കടത്തിനിരയായി കൊല്ലപ്പെട്ട ഹൈദരാബാദ് സ്വദേശി മുഹമ്മദ് അഫ്സാന്റെ സഹോദരൻ സംഭവം അസദുദ്ദീൻ ഉവൈസിയെ അറിയിച്ചതോടെയാണ് വിഷയം പാർലമെന്റിൽ ഉന്നയിക്കപ്പെട്ടത്. അതിനിടയിൽ പരിചയപ്പെട്ട ഒരു സുഹൃത്ത് എംബസിയിലും വിദേശകാര്യ മന്ത്രാലയത്തിലുമെല്ലാം നിവേദനങ്ങൾ തയാറാക്കി എത്തിക്കാൻ സഹായിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് മുന്നോടിയായി സൈന്യത്തിലുള്ള കൂലിപ്പട്ടാളക്കാരായ എല്ലാ ഇന്ത്യക്കാരെയും മടക്കിയയക്കാം എന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സമ്മതിച്ചു. അതോടെ ആസാദ് യൂസുഫ് കുമാർ ഉൾപ്പെടെ 45 പേർക്ക് ഇന്ത്യയിലേക്കും ജീവിതത്തിലേക്കുമുള്ള മടക്കയാത്ര സാധ്യമായി. 2024 സെപ്റ്റംബറിലെ വിവരങ്ങൾ പ്രകാരം ഒമ്പത് ഇന്ത്യക്കാർ റഷ്യയുടെ യുദ്ധമുഖത്ത് കൊല്ലപ്പെട്ടു എന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. ഇതിന്റെ പേരിൽ 19 മനുഷ്യക്കടത്തുകാർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിക്കുന്നു.
എന്നാൽ, കേരളത്തിൽനിന്ന് റഷ്യൻ യുദ്ധ മുന്നണിയിലേക്ക് യുവാക്കളെ കടത്തിയതിനെ സംബന്ധിച്ച് ഗൗരവപൂർണമായ ഒരു അന്വേഷണവും നടക്കുന്നില്ല എന്നുവേണം മനസ്സിലാക്കാൻ. ഇന്ത്യൻ പട്ടാളത്തിൽനിന്ന് വിരമിച്ച അർജൻ തമാങ് എന്ന സൈനികന്റെ റഷ്യയിൽനിന്നുള്ള സന്ദേശം ബി.ബി.സി അടക്കം വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. തന്നോടൊപ്പം 91 ഇന്ത്യക്കാർ യുദ്ധമുഖത്തുണ്ടെന്നും താനും മറ്റുള്ളവരും സുരക്ഷിതരായി മടങ്ങിയെത്തുമെന്ന് കരുതുന്നില്ലെന്നും തമാങ് പറയുന്നു. മോദി-പുടിൻ കൂടിക്കാഴ്ചക്കുശേഷവും യുദ്ധമുഖത്ത് ഇന്ത്യക്കാർ ഉണ്ടെന്നതിന് തെളിവാണ് മലയാളി യുവാക്കളുടെ മരണവും പരിക്കുമൊക്കെ.
(തുടരും)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.