അഞ്ചാം പനിയും ലക്ഷണങ്ങളുംമിക്സോ വൈറസ് വിഭാഗത്തിൽപെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറുമാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. അമ്മയിൽനിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളതുകൊണ്ടാണ് ആറുമാസം വരെയുള്ള കുട്ടികളിൽ അധികം രോഗബാധ ഉണ്ടാവാത്തത്. കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്. പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ,...
അഞ്ചാം പനിയും ലക്ഷണങ്ങളും
മിക്സോ വൈറസ് വിഭാഗത്തിൽപെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറുമാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. അമ്മയിൽനിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളതുകൊണ്ടാണ് ആറുമാസം വരെയുള്ള കുട്ടികളിൽ അധികം രോഗബാധ ഉണ്ടാവാത്തത്. കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.
പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. നാലുദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പിറകിൽനിന്നു തുടങ്ങി മുഖത്തേക്ക് പടർന്ന്, ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന, അപ്പെൻഡിസൈറ്റിസിന്റെ പഴുപ്പ് ഒക്കെയുണ്ടാകാം. വയറിളക്കം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ നിർജലീകരണം മൂലം മരണം വരെ സംഭവിക്കാം.
രോഗം പകരുന്നത്
അസുഖമുള്ള ഒരാളുടെ കണ്ണിൽനിന്നുള്ള സ്രവത്തിൽ നിന്നോ ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങൾ വഴിയോ രോഗപ്പകർച്ചയുണ്ടാകാം. മുഖാമുഖം സമ്പർക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പർക്കമുണ്ടായ 90 ശതമാനം ആൾക്കാർക്കും അഞ്ചാം പനി പിടിപെടാം.
സങ്കീർണതകൾ
കൂടുതൽ ഉണ്ടാകുന്ന പ്രശ്നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിർജലീകരണവും ചെവിയിൽ പഴുപ്പും (otitis media) ആണ്. ഈ പഴുപ്പ് യഥാവിധി ചികിത്സിച്ചില്ലെങ്കിൽ മെനിഞ്ചൈറ്റിസ് പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. വൈറ്റമിൻ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്. എന്നിരുന്നാലും അഞ്ചാം പനി കാരണമുള്ള മരണങ്ങൾ സംഭവിക്കുന്നതിന്റെ പ്രധാന വില്ലൻ ന്യൂമോണിയ തന്നെ.
എന്താണ് റുബെല്ല?
മീസില്‍സ് പോലെ പനിയും തൊലിപ്പുറത്തു പൊടുപ്പും ഉണ്ടാക്കുന്ന മറ്റൊരു രോഗമാണ് റുബെല്ല അഥവാ ജർമന്‍ മീസില്‍സ്. മുതിർന്നവരിൽ കാര്യമായി പ്രശ്നങ്ങളുണ്ടാക്കില്ലെങ്കിലും അമ്മക്ക് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, ജന്മനായുള്ള തിമിരം, ബധിരത, ഹൃദ്രോഗം എന്നിവയുണ്ടാക്കുന്നു.
അസുഖം വരാതിരിക്കാൻ
അതിനായുള്ള പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാണ്. കുട്ടിക്ക് ഒമ്പതുമാസം തികയുമ്പോൾ ആദ്യ ഡോസ് MRഉം കൂടെ വൈറ്റമിൻ എ തുള്ളികളും നൽകണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതൽ രണ്ടുവയസ്സാവുന്നത് വരെയുള്ള പ്രായത്തിൽ ചെയ്യാം.
(ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രീഷ്യൻസ് കോഴിക്കോട് ഘടകം സെക്രട്ടറിയാണ് ലേഖിക)