എം.ജി.എസ്: ചരിത്രത്തിന് പകരംനിന്ന ത്യ്രക്ഷരി
text_fieldsകീഴാള ചരിത്രകാരൻ ടി.എച്ച്.പി. ചെന്താര ശ്ശേരിയെ ആദരിച്ച ചടങ്ങിൽ എം.ജി.എസ്, പ്രഫ. പി. എഫ്. ഗോപകുമാർ എന്നിവർക്കൊപ്പം ലേഖകൻ - (ഫയൽ ചിത്രം /2014)
ഡോ. എം.ജി.എസ്. നാരായണന്റെ വിയോഗം ഇന്ത്യൻ ചരിത്രപഠന മേഖലയിലെ, വിശേഷിച്ച് കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ, സാംസ്കാരിക ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു കാലഘട്ടത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നതാണ്. പരശുരാമന് കേരളം സൃഷ്ടിച്ചത് മിത്താണ്. പക്ഷേ ഡോ.എം.ജി.എസ്. നാരായണന് കേരളചരിത്രം സൃഷ്ടിച്ചുവെന്നത് യാഥാർഥ്യമാണ്. ഇതില്‍ അതിശയോക്തിയുണ്ടെന്നു കരുതേണ്ട കാര്യമില്ല. ഇളംകുളം വരച്ചിട്ട ചാലിലൂടെയാണ് ആദ്യകാലത്ത് എം.ജി.എസ് സഞ്ചരിച്ചതെങ്കിലും അതിലെ പിഴവുകള്‍ വളരെവേഗം കണ്ടെത്താനും കുറേക്കൂടി യഥാതഥമായ അക്കാദമിക് ചരിത്രനിർമിതിക്ക് മുതിരാനും എം.ജി.എസ് തയാറായി. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധത്തിന്റെ പുസ്തകരൂപം വളരെ വൈകിയാണ് ഉണ്ടായതെങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങളും കുറിപ്പുകളും സ്വന്തം നിലപാടുകള്‍ കൃത്യതയോടെ രേഖപ്പെടുത്തുന്നവ ആയിരുന്നുവെന്നതിനാല് പരക്കെ വായിക്കപ്പെട്ടിരുന്നു.
ഇളംകുളം സൃഷ്ടിച്ച ശൂദ്രചരിത്രത്തെ കുറേക്കൂടി ആധുനികമായ അക്കാദമിക് ചരിത്രരചനാ രീതിയിലൂടെ കേരളചരിത്രമെന്ന ബൃഹത് പാഠമായി എം.ജി.എസ് വായനക്കാരിലേക്കെത്തിച്ചു. ഇതിനുമുമ്പ് ഉണ്ടായിരുന്ന കേരളചരിത്രം വിശ്വാസയോഗ്യമായ ബൃഹത് ആഖ്യാനത്തിന്റെ തലത്തിലേക്ക് (കെ.പി. പത്മനാഭമേനോനെ ഒരു അപവാദമായി പറയാമെങ്കിലും) കടന്നിരുന്നില്ല. ആ അർഥത്തില്‍ കേരളത്തെക്കുറിച്ച് കേന്ദ്രീകൃതവാഴ്ചയുടെ ഒരു ഭൂതകാലത്തെ, പരിമിതമായ ചരിത്രരേഖകളെ ആധികാരികമായി പരിചിന്തിച്ചുകൊണ്ട് ആലേഖനംചെയ്യുക എന്ന ധൈഷണിക പ്രയത്നമാണ് എം.ജി.എസിനെ എക്കാലത്തെയും ശ്രദ്ധേയനായ ചരിത്രകാരനാക്കിയത്. കേരള സംസ്ഥാനത്തിന്റെ പിറവിക്കുശേഷം ഏറ്റവും പ്രസക്തമായിരുന്ന രാഷ്ട്രീയദൗത്യം കൂടിയായിരുന്നു ഇത്. ഇ.എം.എസിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്തകം സൃഷ്ടിച്ച രാഷ്ട്രീയമായ ചലനത്തിന് അർഥപൂർണമായ അക്കാദമിക് പരിസമാപ്തിയായിരുന്നു എം.ജി.എസിന്റെ പെരുമാള്ചരിത്രം. ഇളംകുളത്തിന്റെ ചരിത്രവുമായി ഇ.എം.എസും മറ്റുള്ളവരും ഏര്‍പ്പെട്ട സംവാദങ്ങളും അവരുടെ വിമര്‍ശനങ്ങളും മുന്‍നിര്‍ത്തിയായിരുന്നു എം.ജി.എസ് ഗവേഷണം മുന്നോട്ടുകൊണ്ടുപോയത്.
1973ൽ അദ്ദേഹത്തിന് പിഎച്ച്.ഡി ലഭിച്ച കുലശേഖര സാമ്രാജ്യത്തെക്കുറിച്ചുള്ള പ്രബന്ധം പിന്നീട് ‘പെരുമാള്‍സ് ഓഫ് കേരള’ എന്ന കൃതിയായി ഒരു ദശാബ്ദം മുമ്പാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇത് എ.ഡി 800നും 1124നും ഇടയിലുള്ള കേരള ചരിത്രത്തിന്റെ ഭാഗികമായ പുനർനിർമാണത്തിന് സഹായകമായെന്ന് ആറ്റിക്കുറുക്കി പറയാമെങ്കിലും അതിന്റെ രാഷ്ട്രീയമായ പ്രസക്തി അതിനൊക്കെ മുകളിലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പി.കെ. ബാലകൃഷ്ണന്, ഇളംകുളം സ്കൂളിനെ പൂർണമായും നിരസിച്ചുകൊണ്ട് പെരുമാള്‍ ചരിത്രത്തെ “ തെളിവില്ലായ്മയുടെ കഷണ്ടിയില്‍ കവിത കൊണ്ടുള്ള ചരിത്രമെഴു”ത്തെന്നു വിശേഷിപ്പിക്കുന്ന കാലമായപ്പോഴേക്ക് എം.ജി.എസിന്റെ പെരുമാള്ചരിത്രം ഒരു ലെജൻഡറി നിലവാരം ആര്‍ജിച്ചുകഴിഞ്ഞിരുന്നു. പേരിനെങ്കിലും ഒരു രാജകൊട്ടാരംപോലും അവശേഷിപ്പിക്കാതെ മണ്മറഞ്ഞുപോയ പെരുമാക്കന്മാരുടെ വംശാവലിയും അക്കാലത്തെ സവര്‍ണ സാമൂഹികജീവിതത്തിന്റെ ചില സവിശേഷതകളും ലഭ്യമായ ശാസനങ്ങളും ഇതരലിഖിതങ്ങളും (ഇവയുടെ ഒരു ലിസ്റ്റ് പ്രബന്ധത്തിന് അനുബന്ധമായി എം.ജി.എസ് നല്‍കിയിട്ടുണ്ട്) മറ്റു ഉപാദാനങ്ങളും ചേര്‍ത്തുവെച്ച് വായിച്ചെടുക്കുക ക്ഷമയും പാണ്ഡിത്യവും ഉള്‍ക്കാഴ്ചകളും ആവശ്യമുള്ള ധൈഷണിക യത്നമായിരുന്നു. പി.കെ. ബാലകൃഷ്ണന്റെ സമീപനത്തോടാണ് എനിക്ക് ആഭിമുഖ്യമുള്ളതെങ്കിലും ഭരണകൂടം എന്ന സ്ഥാപനം മൂര്‍ത്തരൂപത്തില്‍ നിലനിന്നിരുന്നു എന്നതിന്റെ ഭാഗികമായ തെളിവുകള്‍ എം.ജി.എസ് സംയോജിപ്പിച്ചതിന്റെ ശക്തിയും സൗന്ദര്യവും ഉള്‍ക്കൊള്ളുന്നതില്‍നിന്ന് അതെന്നെ വിലക്കുന്നില്ല. പി.കെ. ബാലകൃഷ്ണന്റെ ചരിത്രാന്വേഷണം തുറന്നുവിട്ട പാതയില്‍ കേരളത്തില്‍നടന്ന ദലിത്-കീഴാള-ന്യൂനപക്ഷ-സ്ത്രീ ചരിത്രപഠനങ്ങള്‍ പ്രത്യയശാസ്ത്രപരവും രീതിശാസ്ത്രപരവുമായ മുന്നേറ്റങ്ങള്‍ക്ക് കാരണമായപ്പോഴും അനിവാര്യമായ പ്രമാണസൂചനയായി എം.ജി.എസിന്റെ പഠനം നിലകൊണ്ടു.
മഹാബലിയും പരശുരാമനും നാടുവിട്ടുപോയ ചേരമാന്‍ പെരുമാളും മുതലപിടിച്ച ശങ്കരനും മാത്രമുണ്ടായിരുന്ന ഒരു പൊതുബോധത്തില്‍ ചരിത്രത്തെക്കുറിച്ച് ക്രോണോളജിക്കൽ എന്നുപറയാവുന്ന ഒരു രേഖീയബോധം കൊണ്ടുവരുന്നതില്‍ ഇളംകുളം വിജയിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ കേന്ദ്രീകൃത ഭരണകൂടത്തിന്റെ, വലിയ യുദ്ധപാരമ്പര്യങ്ങളുടെ ഒരു കേരളീയ ശൂദ്രദേശീയബോധം സൃഷ്ടിക്കുന്നവയായിരുന്നു. എന്നാല്‍, കേരളപ്പിറവിക്കുശേഷം കുറേക്കൂടി വസ്തുനിഷ്ഠമായ സെക്കുലര്‍ ചരിത്രം കേരളത്തിന്റെ വരേണ്യ പൊതുമണ്ഡലം ആഗ്രഹിച്ചിരുന്നു. ആ വിടവ് നികത്തിയതിലൂടെ എം.ജി.എസിനുണ്ടായ സ്വീകാര്യത അദ്ദേഹം തീര്‍ച്ചയായും അര്‍ഹിച്ചിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. അദ്ദേഹം പില്ക്കാലത്ത് ചോദ്യംചെയ്യപ്പെട്ടിട്ടുണ്ടെങ്കില് അതിനുകാരണം പഴയ ഇളംകുളംരീതിയെ ചോദ്യംചെയ്യുന്നതില്‍ അർഥമില്ല എന്നതുകൊണ്ടും അക്കാദമികമായ ചോദ്യംചെയ്യലുകള്‍ നേരിടാനുള്ള കരുത്തും വീക്ഷണവും എം.ജി.എസിന് ഉണ്ടായിരുന്നു എന്നതുകൊണ്ടുമാണ്. ചരിത്രകാരന് ചരിത്രം രചിക്കുന്നത് പ്രത്യയശാസ്ത്രങ്ങളെ തൃപ്തിപ്പെടുത്താന്‍ മാത്രമല്ല. ഭൂതകാലം ചരിത്രമാവുന്നത് വ്യഖ്യാനങ്ങളിലൂടെയാണ് എന്ന ബോധ്യത്തില്‍ ഭൂതകാലത്തെ അസംസ്കൃത വസ്തുവായിമാത്രം കണക്കിലെടുത്തുകൊണ്ടാണ്. ഓരോ പുതിയ തലമുറയും ഭൂതകാലത്തെക്കുറിച്ച് വ്യത്യസ്തമായ ചരിത്രബോധമായിരിക്കും സൂക്ഷിക്കുക. അതുപോലെ ഓരോ തലമുറയും ചിലപ്പോള്‍ വ്യത്യസ്തമായ ചരിത്രങ്ങള്‍ ഭൂതകാലത്തില്‍നിന്ന് കണ്ടെടുത്തുകൊണ്ടിരിക്കുകയും ചെയ്യും. ഇതേക്കുറിച്ച് ഉത്തമബോധ്യമുള്ള ചരിത്രകാരനായിരുന്നു എം.ജി.എസ്.
നിലവിലുള്ള കെട്ടുകഥകളെയും ജനപ്രിയ ആഖ്യാനങ്ങളെയും വെല്ലുവിളിക്കുന്ന, ചരിത്രത്തോടുള്ള ശാസ്ത്രീയവും അനുഭവവാദപരവുമായ സമീപനം കൈക്കൊണ്ടു എന്നതാണ് പൊതുവേ എം.ജി.എസിന്റെ ചരിത്രപാണ്ഡിത്യ സവിശേഷതയായി വിശേഷിപ്പിക്കപ്പെടാറ്. അതിനപ്പുറം, ചരിത്രം എന്നനിലക്കുള്ള ഭൂതകാലത്തിന്റെ അസ്ഥിരത്വത്തെ, എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതാണ് ഭൂതകാലമെന്ന, കാലത്തെക്കുറിച്ചുതന്നേയുള്ള യഥാതഥമായൊരു സമീപനം സ്വീകരിച്ചുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. രാഷ്ട്രീയമായ ചില വിമര്‍ശനങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നടത്തിയിട്ടുണ്ടെങ്കിലും പ്രധാനരചനകളില് രേഖകളുടെ വ്യാഖ്യാനത്തില്‍ സന്ദിഗ്ദ്ധമായ സന്ദര്‍ഭങ്ങള്‍ വിനയാന്വിതനായി നേരിടുന്ന ഒരു ചരിത്രവിദ്യാര്ഥിയെത്തന്നെയാണ് കാണാന്‍ കഴിയുക. കര്‍ക്കശക്കാരനായ ചരിത്രകാരന് എഴുതുന്നതല്ല “Cultural Symbiosis of Kerala” പോലുള്ള പുസ്തകങ്ങള്‍. അദ്ദേഹം കേരളചരിത്രത്തിലെ തന്റെ ഇഷ്ടകാലമായ ഒമ്പതു-പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ രൂപപ്പെട്ടതായി പറയുന്ന ‘സാംസ്കാരിക സഹവർത്തിത്വം’, ഏതാനും ചെപ്പേടുകളുടെയും മറ്റു ചില ഉപാദാനങ്ങളുടെയും അടിസ്ഥാനത്തിലും കേരളത്തിലെ അക്കാലത്തെ ചില നാടുവാഴികളും പരദേശി കച്ചവടക്കാരും തമ്മിലെ ബന്ധത്തെ ആസ്പദമാക്കിയും രൂപപ്പെടുത്തിയ ധാരണയാണ്. സൗഹൃദ സംഭാഷണങ്ങളില്‍ ഇതിലെ പോരായ്മകള്‍ സമ്മതിക്കുന്നതിന് അദ്ദേഹത്തിന് മടിയൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍, ഈ കാലഘട്ടം കേരളത്തിന്റെ പില്ക്കാല ചരിത്രം രൂപപ്പെടുത്തുന്നതിലും അതില്‍ പിന്നീട് വികസിച്ചുവന്ന വര്‍ഗ-സ്വത്വ സാംസ്കാരിക, സാമൂഹിക രാഷ്ട്രീയശക്തികളുടെ സമീപനങ്ങളെ സ്വാധീനിക്കുന്നതിലും വഹിച്ച പങ്കിനെക്കുറിച്ച് ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അപ്പോഴും, കേവലചരിത്രം എന്നതിലുപരി, അതെങ്ങനെ കേരളത്തിലെ സെക്കുലര്‍ പ്രതീതിരാഷ്ട്രീയത്തിന് തൃപ്തികരമാവുന്നു എന്നതിനെക്കുറിച്ചും അദ്ദേഹത്തിന് ഉത്തമബോധ്യമുണ്ടായിരുന്നു. പോർചുഗീസുകാര്‍ കേരളത്തിലെത്തിയ കാലത്തെക്കുറിച്ച് സമഗ്രമായൊരു പഠനത്തിനുമുതിര്ന്ന ചരിത്രകാരനായ സഞ്ജയ് സുബ്രഹ്മണ്യമെഴുതിയ The Career and Legend of Vasco da Gama എന്ന പുസ്തകം കേരളത്തില്‍ അതിനുമുമ്പുണ്ടായിരുന്ന വ്യാപാരവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ എങ്ങനെ പിൽക്കാല ചരിത്രത്തെ സ്വാധീനിച്ചുവെന്ന് മനസ്സിലാക്കുന്നതിനു സഹായകമാണ്. കേരളത്തിന് അന്യാദൃശമായ സഹവര്‍ത്തിത്വത്തിന്റെ ഒരു ഭൂതകാലം നിർമിച്ച് നല്‍കുന്നതാണ്, അസ്വാരസ്യങ്ങളുടെയും വര്‍ഗ-സ്വത്വ കലഹങ്ങളുടെയും വര്‍ത്തമാനകാലത്തെ ആധികള്‍ തണുപ്പിക്കാന്‍ നല്ലതെന്നാവണം ഒരുപക്ഷേ എം.ജി.എസ് കരുതിയിട്ടുണ്ടാവുക.
ബ്രാഹ്മി, വട്ടെഴുത്ത്, ഗ്രന്ഥം തുടങ്ങിയ പുരാതന ലിപികളിലുണ്ടായിരുന്ന വൈദഗ്ധ്യമാണ് കേരളത്തിന്റെ ലിഖിതങ്ങളുടെയും ചരിത്രരേഖകളുടെയും പഠനത്തിന് ഗണ്യമായ സംഭാവനകൾ നൽകാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇന്ത്യയിലും പുറത്തും അധ്യാപനത്തിലും മാർഗനിർദേശത്തിലും പുലർത്തിയ സമർപ്പണം തലമുറകളായി വിദ്യാർഥികളെയും ഗവേഷകരെയും സ്വാധീനിച്ചതാണ്. ഐ.സി.എച്ച്.ആര് സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലത്തിനുശേഷം ബാബരി മസ്ജിദ് വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാടുകളിലെ രാഷ്ട്രീയം പ്രശ്നഭരിതമായിരുന്നുവെങ്കിലും കേരളത്തിലെ ഏറ്റവും സ്വീകാര്യനായ അക്കാദമിക്-ധൈഷണിക വ്യക്തിത്വമെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കില്ല എന്നുതോന്നുന്നു.
വ്യക്തിപരമായി സന്ധിക്കേണ്ടിവന്ന സന്ദര്‍ഭങ്ങളില്‍ ഉദാരമതിയായ ഒരു സ്നേഹിതനെപ്പോലെയാണ് എം.ജി.എസ് സംസാരിച്ചിട്ടുള്ളത്. ഗുണ്ടര്‍ട്ടിനെക്കുറിച്ച് മലയാളം സര്‍വകലാശാല നടത്തിയ സെമിനാറില്‍ സദസ്സിലിരുന്നു എന്റെ പ്രഭാഷണംകേട്ട അദ്ദേഹം അതുകഴിഞ്ഞ് ഒരു മണിക്കൂറോളം എന്നോട് സംസാരിച്ചത് ഓർമയില്‍ ഇപ്പോഴുമുണ്ട്. അതുപോലെ കീഴാള ചരിത്രരചനയില്‍ നിഷ്ണാതനായിരുന്ന ടി.എച്ച്.പി. ചെന്താരശ്ശേരിയെ യൂനിവേഴ്സിറ്റി കോളജ് ഹിസ്റ്ററി അലുമ്നി അസോസിയേഷൻ ആദരിക്കുന്ന ചടങ്ങിനുശേഷവും അദ്ദേഹത്തോട് സുദീര്‍ഘമായി സംസാരിച്ചു. എന്റെ ചില നിരീക്ഷണങ്ങളോട് യോജിച്ചും വിയോജിച്ചും എം.ജി.എസ് സൗമ്യമായി പറഞ്ഞതെല്ലാം ഒരു വിദ്യാര്‍ഥിയായി കേട്ടിരുന്നതേയുള്ളു ഞാന്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.