ആക്സിയം ദൗത്യത്തിന് സവിശേഷതകളേറെ
text_fieldsഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക പങ്കുവഹിച്ച ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.എസ്. സോമനാഥ് എഴുതുന്നു
ഇതാദ്യമായി, ഒരു ഇന്ത്യൻ ബഹിരാകാശ യാത്രികൻ ആക്സിയം മിഷൻ 4 (എക്സ്-4) ന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയ(ഐ.എസ്.എസ്)ത്തിലെത്തി അവിടെ നിന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നു- ശാസ്ത്രരംഗത്തെ ഒരു നാഴികക്കല്ല് എന്നതിലുപരിയാണ് ഈ നേട്ടം; 1.4 ബില്യൺ ജനങ്ങളുടെ അഭിലാഷത്തിന്റെയും ബഹിരാകാശത്തേക്ക് കുതിക്കുന്ന രാജ്യങ്ങളുടെ ലീഗിലെത്താനായി പതിറ്റാണ്ടുകളായി ഇന്ത്യ തുടരുന്ന നിശ്ചയദാർഢ്യം നിറഞ്ഞ മുന്നേറ്റങ്ങളുടെയും പ്രതീകമാണിത്. ഗഗൻയാൻ പദ്ധതിയിലൂടെ ഇന്ത്യ അതിന്റെ ഗതി ക്രമീകരിക്കുകയും സ്വന്തമായി ഭാരതീയ അന്തരിക്ഷ് സ്റ്റേഷനു (ബി.എ.എസ്) തയാറെടുക്കുകയും 2040 ഓടെ യാത്രികരെ അയക്കും വിധത്തിലൊരു ചാന്ദ്രദൗത്യം ലക്ഷ്യമിടുകയും ചെയ്യുന്നതിനിടെ, ആക്സ്-4 ഒരു പുതുയുഗപ്പുലരിയെ അടയാളപ്പെടുത്തുന്നു.
പ്രാരംഭ പരിശ്രമങ്ങൾ
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിക്ഷേപണ വാഹനത്തിൽ ഒരു ഇന്ത്യൻ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കാൻ ലക്ഷ്യമിടുന്ന ഗഗൻയാൻ പദ്ധതിക്ക് 2019ലാണ് ഇന്ത്യാ ഗവൺമെന്റ് അംഗീകാരം നൽകിയത്. അന്നുമുതൽ ആ പദ്ധതിക്കായുള്ള പരിശ്രമങ്ങൾ മുന്നോട്ടുപോകുന്നുവെങ്കിലും നിർണായകമായ വെല്ലുവിളികളും അഭിമുഖീകരിക്കുന്നുണ്ട്. ആഭ്യന്തര വൈദഗ്ധ്യത്തിലെ പരിമിതിയും ലഭ്യമായ സാമ്പത്തിക വിഭവങ്ങൾ വിനിയോഗിച്ച് അന്താരാഷ്ട്ര സഹകാരികളിൽനിന്ന് നൂതന സംവിധാനങ്ങൾ ലഭ്യമാക്കുന്നതിലെ ബുദ്ധിമുട്ടുകളും മൂലം ഹ്യൂമൻ കാപ്സ്യൂളിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും വികസനത്തിൽ നേരിട്ട കാലതാമസമാണ് അതിൽ പ്രധാനം.
മനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്തേക്കും തിരിച്ചും എത്തിക്കാനുതകും വിധത്തിലൊരു പേടകം രൂപകൽപന ചെയ്യുക എന്നത് അതിസങ്കീർണമായ ജോലിയാണ്, ഏതൊരു പ്രതികൂല സാഹചര്യത്തിലും സാധ്യമാകും വിധമുള്ള മനുഷ്യ-യന്ത്ര സമ്പർക്കത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയും ഇതിന് ആവശ്യമാണ്. ഇതുസംബന്ധിച്ച് പ്രസിദ്ധീകൃതമായ വിവരങ്ങൾ ലഭ്യമാണെങ്കിലും അതിസൂക്ഷ്മമായ അറിവുകളിൽ ഭൂരിഭാഗവും-വിശിഷ്യാ, ബഹിരാകാശ യാത്രയുടെ നടപടിക്രമങ്ങളും വ്യക്തികളുടെയും പ്രവർത്തന പരിതഃസ്ഥിതികളുടെയും തന്ത്രപരമായ സ്ഥിതിവിവരക്കണക്കുകളും ദൗത്യപരിചയമുള്ളവർക്കപ്പുറം അപൂർവമായി മാത്രമേ പങ്കുവെക്കപ്പെടുന്നുള്ളൂ. ബഹിരാകാശ യാത്ര നടത്തിയവർക്കാണ് ഇവ്വിഷയങ്ങളിൽ വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ നൽകാനാവുക.
ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര സഹകരണത്തിലൂടെ ഒരു ഇന്ത്യൻ ബഹിരാകാശ യാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയക്കുക എന്ന ധീരമായ ആശയം 2023ൽ ബഹിരാകാശ വകുപ്പ് മുന്നോട്ടുവെച്ചത്. അത്യാധുനിക സാങ്കേതികവിദ്യകൾ കൈവരുന്നതിനൊപ്പം ഗഗൻയാൻ പദ്ധതിയെ ഗണ്യമായി ത്വരിതപ്പെടുത്താനും അതുവഴി സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനകം തന്നെ ഒന്നോ അതിലധികമോ പേരെ ഐ.എസ്.എസ് ദൗത്യത്തിനായി വിന്യസിക്കാനാകുംവിധം ഗഗൻയാനിനുകീഴിൽ പരിശീലനം നേടിയ നാല് ബഹിരാകാശ യാത്രികർ ഇന്ത്യക്കുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി നടന്ന ചർച്ചകൾ ഈ ആശയത്തിന് ആക്കം കൂട്ടി.
സർക്കാർ സ്പോൺസർ ചെയ്യുന്ന വിദേശ ബഹിരാകാശ യാത്രിക ദൗത്യങ്ങൾ നാസ ഇപ്പോൾ ഏറ്റെടുക്കാത്തതിനാൽ, ഇതിനായി ഒരു വാണിജ്യ പങ്കാളിത്തം കണ്ടെത്തേണ്ടി വന്നു. നാസയുടെ പാരമ്പര്യ വൈദഗ്ധ്യം ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ മനുഷ്യ ബഹിരാകാശ യാത്രക്ക് തുടക്കമിട്ട ആക്സിയം സ്പേസ് എന്ന കമ്പനിയുമായി പരസ്പരം പ്രയോജനകരമായ രീതിയിൽ പങ്കാളിത്തം സ്ഥാപിച്ചു. അങ്ങനെ ആക്സിയം മിഷൻ 4 (ആക്സ്-4) ൽ നാസക്കായി നീക്കിവെച്ചിരുന്ന ഒരു മിഷൻ പൈലറ്റ് സീറ്റ് ഇന്ത്യക്കായി അനുവദിക്കപ്പെട്ടു.
2024ൽ ഇന്ത്യ-യു.എസ് അംബാസഡർമാർ ഔപചാരിക പങ്കാളിത്ത കരാർ ഒപ്പുവെച്ചത് യാത്രാ സഹകരണം സാധ്യമാക്കിയതിനൊപ്പം ആക്സിയം സ്പേസും ഐ.എസ്.ആർ.ഒയും തമ്മിലെ വാണിജ്യപരമായ ഇടപഴകലും സുഗമമാക്കി. കരാറിന് അന്തിമരൂപമായതോടെ ഇന്ത്യ ബഹിരാകാശ യാത്രികരുടെ തിരഞ്ഞെടുപ്പ് പ്രക്രിയ നടപ്പാക്കി. കൃത്യതയാർന്ന മൂല്യനിർണയത്തിലൂടെ പ്രാഥമിക ബഹിരാകാശ യാത്രികനായി ഗ്രൂപ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെയും പകരക്കാരനായി ഗ്രൂപ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരെയും തിരഞ്ഞെടുത്തു.
ധീരമായ ചുവട്
ആക്സിയം-4ലെ ഇന്ത്യയുടെ പങ്കാളിത്തം ബഹിരാകാശ പര്യവേക്ഷണം പൂർണമായും സർക്കാർ നേതൃത്വത്തിലുള്ള ശ്രമം എന്നതിൽനിന്ന് ആഗോള പങ്കാളിത്തത്തോടെ സഹകരണ-വാണിജ്യാടിസ്ഥാനത്തിലുള്ള പ്ലാറ്റ്ഫോമുകളിലേക്ക് എങ്ങനെ മാറുന്നു എന്നതിന്റെ സുപ്രധാന ഉദാഹരണമാണ്. നാസയും സ്പേസ് എക്സുമായി സഹകരിച്ച് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യമാണ് ആക്സിയം-4. ഇത് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ സ്ഥിരമായ വാണിജ്യ സാന്നിധ്യം കെട്ടിപ്പടുക്കുന്നതിനുള്ള മറ്റൊരു ചുവടുവെപ്പാണ്. പുതിയ ക്രൂ ഡ്രാഗൺ സി213 ബഹിരാകാശ പേടകം ഉപയോഗിച്ച് സ്പേസ് എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 റോക്കറ്റിൽ കെന്നഡി ബഹിരാകാശ കേന്ദ്രത്തിന്റെ ലോഞ്ച് കോംപ്ലക്സ് 39 എയിൽനിന്ന് പറന്നുയർന്നതോടെ ദൗത്യത്തിന് തുടക്കമായി.
സമീപകാല സംഭവവികാസങ്ങൾ വെച്ചുനോക്കുമ്പോൾ ക്രൂ ഡ്രാഗൺ നിർമാണം തുടരാനിടയില്ലാത്തതിനാൽ ഇത് അതിന്റെ ആദ്യത്തേതും ഒരുപക്ഷേ അവസാനത്തേതുമായ പറക്കലായിരുന്നു. മൈക്രോഗ്രാവിറ്റി ബയോളജി, മെറ്റീരിയൽസ് സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സുസ്ഥിര കൃഷി തുടങ്ങിയ മേഖലകളിൽ 60 ലധികം അത്യാധുനിക ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്ന നാലംഗ സംഘം ഏകദേശം 14 ദിവസം അന്താരാഷ്ട്ര നിലയത്തിൽ ചെലവിടും. ഭൂമിയിൽ സാധ്യമല്ലാത്ത ഗവേഷണങ്ങൾ സാധ്യമാക്കും വിധം ശാസ്ത്രം, സാങ്കേതികവിദ്യ, മനുഷ്യ കണ്ടുപിടിത്തങ്ങൾ എന്നിവയുടെ സംയോജനം വാഗ്ദാനം ചെയ്യുന്നു എന്നതാണ് ആക്സിയം-4 മിഷന്റെ പ്രാധാന്യം. യാത്രികർക്ക് ബഹിരാകാശത്ത് കൂടുതൽ കാലം തങ്ങാനും ജോലി ചെയ്യാനും സഹായകമാകും വിധത്തിലെ ദൗത്യങ്ങളെ 24 വർഷത്തിലേറെയായി നാസ പിന്തുണച്ചുവരുന്നുണ്ട്. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിനായുള്ള നാസയുടെ വാണിജ്യ തന്ത്രം സർക്കാറിന് കുറഞ്ഞ ചെലവിൽ വിശ്വസനീയവും സുരക്ഷിതവുമായ സേവനങ്ങൾ ലഭ്യമാക്കും, ചൊവ്വാ ദൗത്യങ്ങൾക്കുള്ള തയാറെടുപ്പിനൊപ്പം ചന്ദ്രനിലേക്കുള്ള ഭാവി ദൗത്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഏജൻസിയെ പ്രാപ്തമാക്കും.
വൈവിധ്യമാർന്ന സംഘം
ആക്സിയം-4 യാത്രയും ശാസ്ത്രീയ പര്യവേക്ഷണവും അന്താരാഷ്ട്ര സഹകരണത്തിന്റെയും പ്രാതിനിധ്യത്തിന്റെയും ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നു. ഓരോരുത്തർക്കും താന്താങ്ങളുടെ നാടിന്റെ വളർച്ചക്കും ആഘോഷങ്ങൾക്കും സംഭാവന നൽകാനാകും വിധത്തിൽ നാല് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ യാത്രികരെ ഈ ദൗത്യം ഒരുമിപ്പിക്കുന്നു. നാസയുടെ മുതിർന്ന ബഹിരാകാശ യാത്രികയും ഇപ്പോൾ ആക്സിയമിന്റെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സനാണ് മിഷൻ കമാൻഡർ. അവരുടെ വിപുലമായ അനുഭവ പരിചയം ദൗത്യത്തിന് മികവുറ്റ നേതൃത്വം നൽകുന്നു. ആക്സിയം പോലുള്ള വാണിജ്യ പ്ലാറ്റ്ഫോമുകൾ രാജ്യങ്ങൾക്കും വ്യക്തികൾക്കും ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ പുതുവഴികൾ തുറക്കുന്ന കാലത്ത് ഈ വൈവിധ്യമാർന്ന സംഘം ബഹിരാകാശ പ്രവേശനത്തിന്റെ വർധിച്ചുവരുന്ന ജനാധിപത്യവത്കരണത്തിന്റെ അടയാളപ്പെടുത്തലാവുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.