ബഹിഷ്കരണത്തിന്റെ ജൈവരാഷ്ട്രീയം
text_fields
ബഹിഷ്കരണ രാഷ്ട്രീയത്തിനു അധിനിവേശവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തോളം ചരിത്രമുണ്ട്; അതിലേറെ ദീർഘമായൊരു ചരിത്രം സർവദേശീയവുമായുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമരായുധമായ ബഹിഷ്കരണം ചൂഷണത്തിനെതിരെ സ്വാശ്രയത്വത്തിന്റെ, സ്വാഭിമാനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച സമരമായിരുന്നു. ഇന്ത്യയുടെ സവിശേഷ സന്ദർഭത്തിൽ ഇതു സ്വദേശിയുടെ രാഷ്ട്രീയമായിരുന്നു. ബഹിഷ്കരണം നിസ്വന്റെ, നിരാധാരമാക്കപ്പെട്ടവരുടെ ചെറുത്തുനിൽപായാണ് ചരിത്രത്തിൽ...
ബഹിഷ്കരണ രാഷ്ട്രീയത്തിനു അധിനിവേശവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തോളം ചരിത്രമുണ്ട്; അതിലേറെ ദീർഘമായൊരു ചരിത്രം സർവദേശീയവുമായുണ്ട്. സാമ്രാജ്യത്വ വിരുദ്ധ സമരായുധമായ ബഹിഷ്കരണം ചൂഷണത്തിനെതിരെ സ്വാശ്രയത്വത്തിന്റെ, സ്വാഭിമാനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിച്ച സമരമായിരുന്നു. ഇന്ത്യയുടെ സവിശേഷ സന്ദർഭത്തിൽ ഇതു സ്വദേശിയുടെ രാഷ്ട്രീയമായിരുന്നു. ബഹിഷ്കരണം നിസ്വന്റെ, നിരാധാരമാക്കപ്പെട്ടവരുടെ ചെറുത്തുനിൽപായാണ് ചരിത്രത്തിൽ കാണാൻ കഴിയുക. വലതുപക്ഷ രാഷ്ട്രീയാന്ധ്യം ബാധിച്ച നമ്മുടെ കാലഘട്ടത്തിൽ ബഹിഷ്കരണത്തിന്റെ പ്രതിരോധ രാഷ്ട്രീയം അപഹസിക്കപ്പെടുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നവരുടെ ചരിത്രബോധം പരിതാപകരമാംവിധം സങ്കുചിതമായി തീർന്നിരിക്കുന്നുവെന്നതാണ്. ലോകചരിത്രത്തിലെ ഏറ്റവും അഹിംസാത്മകവും ശക്തവുമായ രാഷ്ട്രീയ സമരമാണ് ബഹിഷ്കരണത്തിന്റേത്. ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ നെടുംതൂണായിരുന്നു അത്.
ഗസ്സയിലെ ചെറുത്തുനിൽപിന്റെ സന്ദർഭത്തിൽ വർധിതമായ പ്രാധാന്യമാണ് ബഹിഷ്കരണ രാഷ്ട്രീയത്തിനുള്ളത്. സയണിസ്റ്റ് അധിനിവേശത്തിനും കൂട്ടക്കുരുതിക്കുമെതിരെ നിലപാടുകളുള്ള ഏതൊരു മനുഷ്യസ്നേഹിക്കും അണിചേരാവുന്ന സമരമുഖം. ഗസ്സയിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്ക് മനുഷ്യേതരമായ ഡ്രോണുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, ഇസ്രായേൽ ഭരണകൂടം 48ലെ നക്ബ മുതൽ അത്യധികം പ്രഹരശേഷിയുള്ള അത്യന്താധുനികമായ ആയുധങ്ങളാണ് ഫലസ്തീൻ ജനതയുടെ ആസൂത്രിത വംശഹത്യക്കായി ഉപയോഗിച്ചിട്ടുള്ളത്. വെറും കല്ലുകൾ മാത്രമായിരുന്നു അതിനെതിരെ ഫലസ്തീൻ ജനതയുടെ സമരായുധം. ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ട് മഹാനായ ചിന്തകൻ എഡ്വേഡ് സൈദ് ലബനീസ് അതിർത്തിയിൽനിന്ന് ഇസ്രായേൽ പ്രതിരോധ സേനയുടെ ഗോപുരത്തിനെതിരെ കല്ലെറിയുന്ന ദൃശ്യം സുപ്രസിദ്ധമാണ്. ഇതിന്റെ പേരിൽ വിയന്നയിലെ ഫ്രോയിഡ് സൊസൈറ്റി എഡ്വേഡ് സൈദിന്റെ പ്രഭാഷണം റദ്ദാക്കുകയും പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ വിലക്കുകൾ ഏർപ്പെടുത്തുകയും ചെയ്തു. അതേസമയം, എഡ്വേഡ് സൈദിന്റെ ധീരമായ നിലപാടുകൾക്ക് ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നും പിന്തുണയൊഴുകിയെത്തി. അമേരിക്കയിലെ സർവകലാശാലകളിലെ പ്രധാന വകുപ്പുകളും പ്രമുഖരായ അക്കാദമിക്കുകളും പരസ്യ പിന്തുണ നൽകി. കൊളംബിയ സർവകലാശാലയിലെ താരമായിരുന്നു എഡ്വേഡ് സൈദ്. ഇന്നത്തെ ട്രംപിന്റെ അമേരിക്കയിൽ ഇതു സാധ്യമാകില്ല. വലതുപക്ഷവത്കരിക്കപ്പെട്ട അക്കാദമിക അന്തരീക്ഷം എന്നു പറയുന്നത് സ്വച്ഛന്ദമായി ചിന്തിക്കാൻ കഴിവു നഷ്ടപ്പെട്ട, ആത്മബോധം അടഞ്ഞുപോയ, വിദ്വേഷം നിറഞ്ഞുനിൽക്കുന്ന വ്യവസ്ഥയാണ്. മാധ്യമാസക്തമായ പൊതുബോധം ആഗോളമായി തന്നെ ഈ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളത്. വിദ്വേഷ നിർമിതിയാണ് ഇത്തരത്തിലുള്ള വലതുപക്ഷത്തിന്റെ മാറ്റൊലി വ്യവസ്ഥയുടെ പ്രാഥമിക തൊഴിൽ. ഈയൊരു പൊതുബോധനിർമാണ ശാലകളിൽനിന്നും ചരിത്രനിരാസത്തിൽ രൂപപ്പെടുത്തപ്പെട്ട വലതുപക്ഷ സാമാന്യബോധം ബഹിഷ്കരണ രാഷ്ട്രീയത്തെ അപഹസിക്കുന്നതിൽ അസ്വാഭാവികമായ ഒന്നുമില്ല. വിദ്വേഷം സിരകളിലോടുന്നവരുടെ ജൽപനങ്ങളാണത്.
ഇസ്രായേലിന്റെ അധിനിവേശ വംശഹത്യ ചോദ്യം ചെയ്യുന്ന ഏതൊരു രാജ്യത്തെയും തകർക്കുക, ഭരണാധികാരത്തിലുള്ളവരെ ഉന്മൂലനം ചെയ്യുക ഇതാണ് സയണിസ്റ്റ് മാർഗം. വംശഹത്യാ യുദ്ധത്തിനെതിരെ പ്രതികരിക്കുന്നവരെ- അത് സംഘടനകളാകട്ടെ അല്ലെങ്കിൽ ഒറ്റപ്പെട്ട വ്യക്തികളാകട്ടെ- സെമിറ്റിക് വിരുദ്ധരെന്നു മുദ്രകുത്തി തടവറയിലാക്കുകയോ രാജ്യഭ്രഷ്ടരാക്കുകയോ ചെയ്യുകയെന്നതാണ്. സയണിസ്റ്റ് ഏകാധിപത്യത്തിനെതിരായ നിലപാടുകൾ ഒരിക്കലും യഹൂദ വിശ്വാസികൾക്കോ ജൂതമതത്തിനോ എതിരല്ല. ചരിത്രത്തിൽ യഹൂദവിരുദ്ധമായ രാഷ്ട്രീയം ‘പ്രബുദ്ധമായ’ യൂറോപ്പിന്റെ നടുത്തളത്തിൽനിന്ന് ഉയർന്നുവന്ന ആര്യൻ വംശവെറിയുടെ സൈനിക രാഷ്ട്രീയം മാത്രമാണ്. യഹൂദവിരുദ്ധമായ വംശവെറിക്ക് സാധൂകരണം നൽകിയൊരു വലതുപക്ഷബോധം തന്നെയാണ് ഇന്ന് ഗസ്സയിലെ ജനതയെ നെതന്യാഹുവിന്റെ വംശീയവെറി കൊടിയടയാളമാക്കിയ ഭരണകൂടം നടത്തുന്ന ആബാലവൃദ്ധ ജനങ്ങളുടെയും കൂട്ടക്കൊലക്ക് പലവിധേനയും പിന്തുണനൽകുന്നത്.

ഇതിനെതിരെയുള്ള അക്രമരഹിതമായ സമാധാനപരമായ സമരമാണ് ബഹിഷ്കരണത്തിന്റെ. ഇസ്രായേലിന്റെ വംശീയ ഭരണകൂടവുമായി സഹകരിക്കുന്ന സാമ്പത്തിക ശക്തികളുടെയും കോർപറേറ്റുകളുടെയും ഉൽപന്നങ്ങൾ വേണ്ടേയെന്നുവെക്കാൻ പ്രതിരോധമുയർത്തുന്ന രാഷ്ട്രീയം. അത്തരത്തിലുള്ള കോർപറേറ്റുകൾക്കെതിരെ നിലപാടെടുക്കുക എന്നത് അധിനിവേശ വിരുദ്ധമായ ബഹിഷ്കരണ രാഷ്ട്രീയത്തിന്റെ ചരിത്രയുക്തിയെ അതേപോലെതന്നെ പിൻപറ്റുക എന്നു മാത്രമാണ്. കൂട്ടക്കുരുതിചെയ്യപ്പെട്ട ഗസ്സയിലെ കുഞ്ഞുങ്ങളുടെ ശവക്കൂനകൾക്കുമേൽ സമ്പത്ത് കുന്നുകൂട്ടുന്നവരുടെ ഭദ്രത ഇളക്കപ്പെടേണ്ടതു തന്നെയാണ്. കാരണം അത് മനുഷ്യവംശത്തിനുതന്നെ ഹാനികരമാണ്. ചൂഷണവ്യവസ്ഥയെ താൽക്കാലിക ലാഭത്തിനുവേണ്ടി ഉപയോഗിക്കാനുള്ള ദൂഷിതമായ മുതലാളിത്തത്തിന്റെ ശവഭോഗത്വരയായാണ് ഇതിനെ മനസ്സിലാക്കേണ്ടത്. നാസികളും വൻകിട ബിസിനിസ് കോർപറേറ്റുകളും തമ്മിലെ സഖ്യവും സമാനസ്വഭാവമുള്ളതായിരുന്നു. കോൺസെൻട്രേഷൻ ക്യാമ്പിന്റെ നിർമാണം പോലും ലാഭകരമായ പ്രവൃത്തിയായി ഏറ്റെടുത്ത വൻകിട ബിസിനസ് സ്ഥാപനങ്ങൾ അമേരിക്കൻ സാമ്രാജ്യത്വ പിന്തുണമൂലം ഒരിക്കലും ചരിത്രത്തിൽ വിചാരണ നേരിടേണ്ടി വന്നിട്ടില്ല.
ബി.ഡി.എസ് - ബഹിഷ്കരണവും സാമ്പത്തിക ഉപരോധവും ലക്ഷ്യവെക്കുന്നത് നിരാലംബരായ ഫലസ്തീൻ ജനതക്ക് മനുഷ്യാവകാശങ്ങൾ അന്താരാഷ്ട്ര പിന്തുണയോടെ ഉറപ്പുവരുത്തലാണ്. ലോകമാകെ ഉയർന്നുകൊണ്ടിരിക്കുന്ന ഫലസ്തീൻ അനുകൂല ഐക്യദാർഢ്യങ്ങളെ ഇസ്രായേൽ ഭരണകൂടം ഭയപ്പെടുന്നുണ്ട്. ഏറെയും യുവാക്കളുടെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കുന്നത്. ഇത് അമേരിക്കയിലെയും വർണവെറിയൻ സ്വേച്ഛാധിപത്യ ഭരണവർഗത്തെയും വിറകൊള്ളിക്കുന്നുണ്ട്. ഇസ്രായേലിന്റെ വംശീയവിവേചന ഭരണകൂടവുമായി സഹകരിക്കുന്ന ആഗോള കുത്തകകൾക്കെതിരെ ലോകമെമ്പാടും പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ട്. ജനാധിപത്യപരമായ അക്രമരഹിത മാർഗം അവലംബിച്ചുകൊണ്ടുനടക്കുന്ന മനുഷ്യാവകാശ സമരങ്ങളെ ഭീകരവാദമായി ചിത്രീകരിച്ചാണ് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ അടിച്ചമർത്തുന്നത്. എന്നിട്ടും പ്രതിഷേധ സമരങ്ങൾ ശക്തിപ്പെടുകയാണ്.

ഇന്ത്യയിലും കേരളത്തിലും വംശഹത്യക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ഫലസ്തീൻ ജനതയോടൊപ്പം അടിയുറച്ചുനിന്ന പാരമ്പര്യമാണ് ഇന്ത്യയുടെയും കേരളത്തിന്റെയും. വലതുപക്ഷ മാധ്യമങ്ങളുടെ ചരിത്രനിരക്ഷരതകൊണ്ടോ അല്ലെങ്കിൽ ബോധപൂർവമായി വംശീയവിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായോ ആണ് ബഹിഷ്കരണ രാഷ്ട്രീയത്തെ ഭീകരവാദമാക്കി അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള തിരുത്തൽവാദ (revisionist) ചരിത്രങ്ങൾ സൈനികവത്കരിക്കപ്പെട്ട വലതുതീവ്രവാദ ദേശീയ പ്രസ്ഥാനങ്ങളെ മുൻനിർത്തി വ്യാജ ചരിത്രം പുനർനിർമിക്കുന്നവർക്ക് തീർച്ചയായും ഉൾക്കൊള്ളാനാവുന്നതല്ല സമാധാനപരമായ ബഹിഷ്കരണത്തിന്റെ രാഷ്ട്രീയം. ഇനി, ഇന്ത്യൻ മണ്ണിൽനിന്ന് വികസിതമായ കോർപറേറ്റുകളുടെ ബഹിഷ്കരണത്തിന്റെ കാര്യമാണെങ്കിലും അവർ ആരുമായി സഹകരിക്കുന്നുവെന്ന് മനസ്സിലാക്കി നിലപാട് കൈക്കൊള്ളാൻ വ്യക്തിപരമായ തലത്തിൽ ഒരുമിച്ചുചേർന്നും ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന ഭരണകൂടത്തിനൊപ്പം സഹകരിക്കുന്ന കോർപറേറ്റുകൾ, അവ ഏതു തന്നെയായിക്കോട്ടെ, അതിനെ ബഹിഷ്കരിക്കാനും ബഹിഷ്കരണം ആഹ്വാനം ചെയ്യാനുമുള്ള അവകാശം നിയമപരമായി തന്നെ സംരക്ഷിതമാണ്.
നിക് റൈമർ ‘ഫലസ്തീൻ വിമോചന പോരാട്ടവും ബഹിഷ്കരണ സിദ്ധാന്തവും’ എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ സൂചിപ്പിക്കുന്ന കാര്യം ആവർത്തിക്കട്ടെ: ബഹിഷ്കരണ രാഷ്ട്രീയം രണ്ടു സമീപനങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഇസ്രായേൽ ഭരണകൂടത്തിനുമേൽ സമ്മർദം ചെലുത്തുക. രണ്ട്, ഫലസ്തീൻ ജനതയോടൊപ്പം ഐക്യദാർഢ്യപ്പെടുക. സമ്മർദത്തിന്റെ കാര്യത്തിൽ, ഇസ്രായേൽ ഭരണകൂടം സ്വന്തം ഇഷ്ടപ്രകാരം ഫലസ്തീൻ വിരുദ്ധത ഉപേക്ഷിക്കില്ലെന്ന് പൊതുവെ അംഗീകരിക്കപ്പെടുന്നു, പക്ഷേ ബാഹ്യശക്തികളുടെ നിർബന്ധിത സമ്മർദം നേരിടേണ്ടിവരും ഇതിനായി. ബാഹ്യസമ്മർദം വളരെ പ്രധാനപ്പെട്ടതാണ്. വംശീയഭ്രാന്തിന്റെ ഏറ്റവും ഭീകരമായ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ വംശഹത്യാ പ്രവണതകൾ ചെറുക്കേണ്ടത് മനുഷ്യാവകാശത്തിൽ വിശ്വസിക്കുന്ന ലോകത്തിലെ എല്ലാ സമാധാനകാംക്ഷികളുടെയും ഉത്തരവാദിത്തമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.