നീതിപീഠത്തിന്റെ ആശ്വാസത്തലോടൽ
text_fieldsഇതൊരു അന്തിമവിധിയോ വിജയമോ അല്ല. പക്ഷേ വഖഫ് സ്വത്തുക്കളുടെ കൈകാര്യകർത്താക്കളായ മുസ് ലിം സമൂഹത്തിന് മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിനാകമാനം ആശ്വസിക്കാൻ വക നൽകുന്ന തീരുമാനമാണ് സുപ്രീംകോടതിയിൽ നിന്നു വന്നിരിക്കുന്നത്. മുസ് ലിംകൾ ദൈവനാമത്തിൽ സമർപ്പിക്കുന്ന സ്വത്തുക്കളുടെ കാര്യത്തിലും ഞങ്ങൾ തീരുമാനമെടുക്കുമെന്ന വർഗീയ ധാർഷ്ട്യത്തിൽനിന്ന് ഉരുവം കൊണ്ട വഖഫ് ഭേദഗതി നിയമത്തിനെതിരെ പാർലമെൻറിലും തെരുവിലും ശബ്ദമുയർത്തിയ ഓരോ രാഷ്ട്രീയപ്രവർത്തകർക്കും മത- മതേതര വിശ്വാസികൾക്കും പൗരാവകാശ പ്രവർത്തകർക്കും കോടതിയിൽ പോരാട്ടം നയിച്ച നിയമ വിദഗ്ധർക്കും തീർച്ചയായും അഭിമാനിക്കാം. സംഘ്പ രിവാറിന്റെ വിചാരധാരയല്ല, ഇന്ത്യൻ ഭരണഘടനയാണ് രാജ്യത്തെ നിയമനിർമാണങ്ങൾക്ക് ആധാരമാക്കേണ്ടത് എന്ന അവരുടെ നിലപാട് വീണ്ടും ഉറച്ചു പറഞ്ഞതിന്.
കേന്ദ്ര സർക്കാറിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉതിർത്തുവിട്ട യുക്തിരഹിതമായ വാദങ്ങളോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് നീതിന്യായ മൂല്യങ്ങൾ മുറുകെപ്പിടിച്ച് വിയോജിക്കുകയായിരുന്നു. വഖഫ് ബോർഡുകളിൽ അമുസ് ലിം അംഗങ്ങൾ വേണമെന്ന പുതിയ നിയമത്തി ലെ വിവാദ വ്യവസ്ഥയെച്ചൂണ്ടി ഒരുവേള ചീഫ് ജസ്റ്റിസ് ചോദിച്ചു: മുസ് ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷങ്ങളെ ഹിന്ദു മതസ്ഥാപനങ്ങളുടെ ഭരണ നിർവഹണബോർഡിൽ ഉൾപ്പെടുത്താം എന്നാണോ നിങ്ങളുടെ അഭിപ്രായമെന്ന് വ്യക്തമാക്കിപ്പറയാൻ. കോടതിയിൽ നാം ഏവരും മതനിരപേക്ഷരാണെന്നും എല്ലാ പക്ഷവും ഒരുപോലെയാണെന്നും ചീഫ് ജസ്റ്റിസ് നടത്തിയ പ്രഖ്യാപനവും പ്രതീക്ഷ പകരുന്നതാണ്.
ആരാധനാലയ സംരക്ഷണ നിയമം ഉൾപ്പെടെ കേസുകളിൽ മറുപടി വൈകിപ്പിച്ച് നിയമനടപടി നീട്ടിക്കൊണ്ടുപോയ േകന്ദ്രസർക്കാർ സുപ്രീംകോടതി നിർദേശിച്ച സമയത്തിനുള്ളിൽ മറുപടികൾ നൽകുമോ എന്ന കാര്യം സംശയമാണ്. അതിലുപരി വിദ്വേഷ പ്രസംഗം തടഞ്ഞുകൊണ്ടുള്ള ശക്തമായ സുപ്രീംകോടതി വിധി നിലനിൽക്കെ അതിനെ കാറ്റിൽപ്പറത്തി പ്രധാന മന്ത്രി മുതൽ അദ്ദേഹത്തിന്റെ നാലാംകിട ഭക്തൻമാർ വരെ ഒരു മടിയുമില്ലാതെ വിദ്വേഷം വിളമ്പുന്ന അനുഭവവും നമ്മുടെ മുന്നിൽ നിൽക്കുന്നു. ബുൾഡോസർ അതിക്രമങ്ങൾക്കെതിരായ സുപ്രീംകോടതി ശാസന യു.പി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഘ് പരിവാർ സർക്കാറുകൾ ഉല്ലംഘിക്കുന്നതും നാം കാണുന്നു. നിർദേശങ്ങൾ പാലിക്കപ്പെടുന്നു എന്നുകൂടി പരമോന്നത കോടതി ഉറപ്പാക്കിയാൽ മാത്രമേ ആശ്വാസ നെടുവീർപ്പിടാൻ നമുക്കാവൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.