എഴുതാൻ ബാക്കിവെച്ച വാക്കുകൾ
text_fields(photo: അജീബ് കൊമാച്ചി)
വായന ഒരു ലഹരിയാണ്, നമ്മിൽ പലർക്കും. പല വിഖ്യാത സാഹിത്യ കൃതികളിലൂടെയും കണ്ണോടിക്കുമ്പോൾ അതിൽ എഴുതാതെ പോയ കാര്യങ്ങൾ എന്തൊക്കെയായിരിക്കും എന്ന് ഞാൻ ആലോചിക്കാറുണ്ട്. എഴുത്തുകാരൻ ബാക്കിവെച്ച, മൗനം പാലിച്ച അനേകമനേകം അർഥങ്ങൾ അനുവാചകർക്ക് സ്വയം ചിന്തിച്ചെടുക്കാൻ കഴിയും. മലയാളത്തിൽ എം.ടിയുടെ രചനകളിൽ കൂടുതലായും ഈ സവിശേഷത കാണാനാകും. അധികം സംസാരിച്ചിരുന്നില്ല എം.ടി. അദ്ദേഹത്തിന്റെ എഴുത്തിന്റെ ഏറ്റവും വലിയ ചാരുത, മൗനത്തിന്റെ വിവിധ തലങ്ങളാണ്. ആ വാചാല മൗനം തന്നെയും വലിയ ആശയപ്രകാശനമാണ്.
എഴുതിയ വാക്കുകളേക്കാൾ മൂർത്ത സുന്ദരമാണ് എഴുതാതെ പോയ, എന്നാൽ, നമ്മുടെ മനസ്സിൽ നിറഞ്ഞുവിങ്ങുന്ന വാക്കുകൾ, ആശയങ്ങൾ. ഇത് വായനക്കാരനെ ചിന്തിപ്പിക്കുന്നു. എഴുത്തുകാരൻ പറയാതെ പോയ, നിഗൂഢമായി ഒളിപ്പിച്ചുവെച്ച ആശയങ്ങളും അനുഭവങ്ങളും നമ്മുടെ ഉള്ളിൽ അനാവൃതമാകുന്നു. അതാണ് എഴുത്തിന്റെ ശക്തി.
ഇത്രയും ആമുഖം പറയാൻ കാരണം, മൗനത്തെക്കുറിച്ചും പക്വമായ ചിന്തയെക്കുറിച്ചും ചില സൂചനകൾ പങ്കുവെക്കാനാണ്.
എന്റെ വിദൂര സൗഹൃദത്തിലുള്ള ഒരു വ്യക്തിയാണ്. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന, അടങ്ങിയിരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരാൾ. അദ്ദേഹത്തോട് ആരെങ്കിലും വന്ന്, ‘‘ആ വിശേഷം അറിഞ്ഞോ’’, ‘‘അക്കാര്യം കേട്ടില്ലേ’’ എന്നൊക്കെ ചോദിച്ചെന്നിരിക്കട്ടെ. അദ്ദേഹത്തിന്റെ മറുപടി രസാവഹമായിരിക്കും. ‘‘അതൊക്കെ അന്വേഷിക്കാൻ എനിക്കെവിടെ സമയം, മറ്റെന്തെല്ലാം കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്?’’ അദ്ദേഹത്തിന്റെ കാര്യത്തിൽ അത് ശരിയുമായിരുന്നു. തന്റെ പരിമിത വൃത്തത്തിൽ സ്വന്തം കാര്യങ്ങളുമായി കഴിഞ്ഞുകൂടുന്ന, മറ്റുള്ളവരുടെ കാര്യങ്ങളിൽ തീർത്തും ജിജ്ഞാസയില്ലാത്ത പ്രകൃതം.
വേറൊരു സുഹൃത്തിന്റെ പ്രകൃതം നേർ വിപരീതമായിരുന്നു. നാട്ടിൽ എന്ത് പ്രശ്നം വന്നാലും അദ്ദേഹം മുൻപിൻ നോക്കാതെ സജീവമായി ഇടപെടും. ചില ഘട്ടങ്ങളിൽ അത് സംഘർഷത്തിലും പൊലീസ് കേസിലും വരെ എത്തിയിട്ടുണ്ട്. ‘‘എന്തിനാണ് ഇങ്ങനെ എല്ലാ കാര്യത്തിലും കയറി ഇടപെടുന്നത്, ഒരു ആലോചന ഒക്കെ നല്ലതല്ലേ?’’ എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. അദ്ദേഹം പറഞ്ഞു-‘‘ഞാൻ അങ്ങനെ കുറേ ആലോചിക്കാനൊന്നും സമയം കളയാറില്ല. എന്റെ പ്രതികരണ ശേഷിയിൽ ഞാൻ അഭിമാനിക്കുന്നു. ഏത് കാര്യത്തിലും അപ്പപ്പോൾ ഇടപെടണം. അതാണ് അതിന്റെ ശരി’’
ഈ രണ്ട് മനുഷ്യരും തികച്ചും വിരുദ്ധമായ രണ്ട് പ്രകൃതക്കാരാണ്. ഇവ രണ്ടും അനുകരണീയ മാതൃകകളുമല്ല. എന്നാൽ, ആദ്യത്തെയാളെ കൊണ്ട് മറ്റുള്ളവർക്ക് വലിയ ദോഷങ്ങളില്ല. എന്നാൽ, രണ്ടാമത്തെയാൾ തനിക്കും താനിടപെടുന്ന ആളുകൾക്കും പലപ്പോഴും അപകടങ്ങളുണ്ടാക്കുന്നു.
ഏത് കാര്യം ചെയ്യുമ്പോഴും മൗനത്തിനും ആ വേളയിലുള്ള ചിന്തക്കും ഒരൽപ നേരം കൊടുത്താൽ നമ്മുടെ ജീവിതവും നിലപാടുകളും ഇടപാടുകളും കൂടുതൽ പരിപക്വമാകും. ഒരു നിമിഷത്തെ ആലോചന മതി, ഭാവി ജീവിതത്തിലെ നമ്മുടെ ഭാഗധേയം നിർണയിക്കാൻ. സമൂഹത്തിൽ ഇന്ന് നടക്കുന്ന പല അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ ഒരു അർധ നിമിഷത്തെ ആലോചന മതിയാകും. ഒരൽപം സർഗധന്യമായ മൗനം അവലംബിച്ച്, നമ്മുടെ മനസ്സിനെ സന്തുലിതമാക്കിയ ശേഷം കാര്യങ്ങളെ സമീപിച്ചാൽ യുക്തിസഹമായ തീരുമാനങ്ങളും ഇടപെടലുകളും നമ്മിൽ നിന്ന് ഉടലെടുക്കും. ഒരു കാര്യം ചെയ്യുംമുമ്പ്, ഒരു വാക്ക് പറയും മുമ്പ്, എഴുതും മുമ്പ്, ഒന്നാലോചിക്കുക: ഇത് ഞാൻ പറയേണ്ടതുണ്ടോ, എഴുതേണ്ടതുണ്ടോ, അപ്രകാരം ചെയ്താൻ എന്താകും ഗുണം, എന്താകും ദോഷം എന്നെല്ലാം. മനുഷ്യ ജീവിതത്തിന് ഉത്കൃഷ്ട അർഥം പകരുന്ന ധന്യമായ മൗനമാണത്. ഈ പര്യാലോചന നഷ്ടപ്പെട്ടു പോകുമ്പോൾ ക്രോധവും വൈരാഗ്യവും വീണ്ടുവിചാരമില്ലായ്മയും പകരം വരുന്നു. അതുകൊണ്ടാണ് സമൂഹത്തിൽ അക്രമങ്ങളും കൊള്ളരുതായ്മകളും നടക്കുന്നത്.
‘‘നിശ്ശബ്ദത പോലെ അറിവിന്റെ
ആധികാരികതയെ
ശക്തിപ്പെടുത്തുന്ന മറ്റൊന്നില്ല’’
എന്ന് വിഖ്യാത ചിത്രകാരൻ
ലിയനാഡോ ഡാവിഞ്ചി!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.