കീഴടി ഉത്ഖനന റിപ്പോർട്ട് മടക്കി അയക്കൽ: സംഘ് പരിവാറിനെ ആശങ്കപ്പെടുത്തുന്നത് എന്ത്?
text_fields
തമിഴകത്തിലെ കീഴടി ഉത്ഖനന റിപ്പോർട്ട് അംഗീകരിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും(എ.എസ്.ഐ) കേന്ദ്ര സർക്കാറും തയാറാകാത്തതിനുപിന്നിൽ സംഘ്പരിവാർ അജണ്ടയെന്ന വിമർശനം ശക്തിപ്പെടുന്നു. 2023 ജനുവരിയിലാണ് കീഴടി പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നൽകിയിരുന്ന കെ.അമർനാഥ് രാമകൃഷ്ണൻ 982 പേജുള്ള കീഴടി ഖനന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപ്പിച്ചത്. ഇത് രണ്ടു വർഷക്കാലം പൂഴ്ത്തിവെച്ചശേഷം കഴിഞ്ഞ മേയ് മാസത്തിലാണ് എ.എസ്.ഐ റിപ്പോർട്ട്...
തമിഴകത്തിലെ കീഴടി ഉത്ഖനന റിപ്പോർട്ട് അംഗീകരിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും(എ.എസ്.ഐ) കേന്ദ്ര സർക്കാറും തയാറാകാത്തതിനുപിന്നിൽ സംഘ്പരിവാർ അജണ്ടയെന്ന വിമർശനം ശക്തിപ്പെടുന്നു. 2023 ജനുവരിയിലാണ് കീഴടി പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നൽകിയിരുന്ന കെ.അമർനാഥ് രാമകൃഷ്ണൻ 982 പേജുള്ള കീഴടി ഖനന റിപ്പോർട്ട് കേന്ദ്ര സർക്കാറിന് സമർപ്പിച്ചത്. ഇത് രണ്ടു വർഷക്കാലം പൂഴ്ത്തിവെച്ചശേഷം കഴിഞ്ഞ മേയ് മാസത്തിലാണ് എ.എസ്.ഐ റിപ്പോർട്ട് തിരിച്ചയച്ചത്. ആധികാരികതയില്ലെന്നും തിരുത്തലുകൾ ആവശ്യമാണെന്നും കൂടുതൽ ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകൾ വേണമെന്നും പറഞ്ഞാണ് എ.എസ്.ഐയുടെ പര്യവേക്ഷണ-ഉത്ഖനന വിഭാഗം മടക്കിയത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തും റിപ്പോർട്ട് ശാസ്ത്രീയമല്ലെന്ന എ.എസ്.ഐ നിലപാട് ആവർത്തിച്ചത് ശ്രദ്ധേയമായി. എന്നാൽ, കേന്ദ്രമന്ത്രിയുടെ അഭിപ്രായത്തോട് രൂക്ഷമായിട്ടായിരുന്നു തമിഴ്നാട് ധനകാര്യ-പുരാവസ്തു മന്ത്രി തങ്കം തെന്നരസുവിന്റെ പ്രതികരണം: ‘‘ആദ്യം കീഴടിയിൽ ഒന്നുമില്ലെന്ന് അവർ പറഞ്ഞു. പിന്നീട് കീഴടിയിൽ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകനെ മാറ്റി. അതുംകഴിഞ്ഞ് ഖനനത്തിന് ഫണ്ട് അനുവദിക്കാൻ വിസമ്മതിച്ചു. ഒടുവിൽ റിപ്പോർട്ട് രണ്ട് വർഷക്കാലം മാറ്റിവെച്ചു. ഇപ്പോൾ തെളിവുകൾ പര്യാപ്തമല്ലെന്ന് പറയുന്നു. ലോകമെമ്പാടുമുള്ള ശാസ്ത്രീയ ഗവേഷണങ്ങൾ തമിഴ് സംസ്കാരം 5,000ത്തിലേറെ വർഷം പഴക്കമുള്ളതാണെന്ന് തെളിയിച്ചതാണ്. തമിഴരെ രണ്ടാംതരം പൗരന്മാരായി നിലനിർത്താനുള്ള ഗൂഢലക്ഷ്യം അവർക്കുള്ളതുകൊണ്ടാണോ?’’- മന്ത്രി തങ്കത്തിന്റെ ചോദ്യത്തിന് മുനയേറെ. ഇതേ പ്രതികരണവുമായി തമിഴകത്തുനിന്ന് മറ്റുള്ളവരും രംഗത്തെത്തി. ശാസ്ത്രീയ തെളിവുകൾ ഉണ്ടായിട്ടും കീഴടിയിലെ കണ്ടെത്തലുകൾ അംഗീകരിക്കാൻ വിസമ്മതിക്കുകയും മതിയായ തെളിവുകളില്ലാതെ സംസ്കൃതത്തിന്റെ പൗരാണികത അംഗീകരിക്കുകയും ചെയ്യുന്നത് കേന്ദ്ര സർക്കാറിന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു മധുര എം.പിയും സി.പി.എം നേതാവുമായ സു വെങ്കടേശന്റെ പക്ഷം.

കീഴടിയുടെ ഉത്ഖനന റിപ്പോർട്ട് അംഗീകരിക്കുന്നതിന് ആവശ്യമായ ഏതുതരം ഡേറ്റയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രിക്ക് വ്യക്തമാക്കാൻ കഴിയുമോയെന്ന് മദ്രാസ് പ്രസിഡൻസി കോളജിലെ ചരിത്ര ഗവേഷകനായ പ്രഫ. വി.മാരപ്പൻ ചോദിക്കുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും പ്രാചീനമെന്ന് കരുതപ്പെടുന്നത് സിന്ധു നദീതട സംസ്കൃതിയാണ്. കുടിയേറിയ ആര്യന്മാരുടെ ആക്രമണത്തോടെ ഈ പൗരാണിക നഗരം ഇല്ലാതായെന്നാണ് കരുതപ്പെടുന്നത്. സിന്ധുനദീതട സംസ്കാരത്തിന്റെ തുടർച്ചയാണെന്ന് കരുതപ്പെടുന്നവയാണ് തമിഴ്നാട്ടിൽ ശിവഗംഗയിലെ കീഴടിയില്‍ ഇപ്പോള്‍ കുഴിച്ചെടുത്തുകൊണ്ടിരിക്കുന്നത്. സിന്ധു നദീതട നാഗരികത ദ്രാവിഡ സംസ്കാരമായിരുന്നുവെന്നും ഇവിടെ താമസിച്ചിരുന്നവർ ദക്ഷിണേന്ത്യയിലേക്ക് കുടിയേറിയെന്നുമുള്ള വാദങ്ങളെ ഒരളവോളം സാധൂകരിക്കുന്ന തെളിവുകളാണ് കീഴടിയിൽനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എ.എസ്.ഐ നടത്തിയ ഖനന പ്രവർത്തനങ്ങളുടെ പേരിൽ ഏറെ പ്രശസ്തമായ ഇടമാണ് കീഴടി. തമിഴ്നാട്ടിൽ വൈഗ നദിയുടെ തീരത്ത് മധുരക്കും ശിവഗംഗക്കും ഇടയിലായാണ് കീഴടി സ്ഥിതി ചെയ്യുന്നത്. മധുരയിൽനിന്ന് 24 കിലോമീറ്റർ അകലെയാണിത്. കീഴടി പുരാവസ്തു കേന്ദ്രം ഇന്നു കണ്ടെത്തിയിട്ടുള്ളതിൽവെച്ച് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന സംസ്കാരങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2500 വർഷങ്ങൾക്കുമുമ്പ് കീഴടിയിൽ ഇത്തരത്തിലൊരു നഗര സംസ്കാരം രൂപപ്പെട്ടിരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇവിടെ കണ്ടെത്തിയ തെളിവുകൾ കൂട്ടിവായിച്ചാൽ റോമൻ സാമ്രാജ്യവുമായി അക്കാലത്തെ പാണ്ഡ്യരാജാക്കന്മാർക്ക് കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നതായും അനുമാനിക്കപ്പെടുന്നു. ചരിത്രത്തിൽ പ്രതിപാദിക്കപ്പെട്ട ഹാരപ്പയും മോഹൻജോദാരോയും പോലെ തന്നെ തമിഴ്നാട്ടിൽ രൂപപ്പെട്ടുവന്ന ഒരു നഗരസംസ്കാരമായാണ് ഇതിനെ ചരിത്രകാരന്മാർ കാണുന്നത്. സ്വന്തമായി അഴുക്കുചാൽ സംവിധാനം ഉണ്ടായിരുന്നു. മൂടിയതും മൂടാത്തതുമായ ഓടകൾ, ശുദ്ധജല സംഭരണികൾ തുടങ്ങിയവയും ഇവിടെ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആയുധങ്ങൾ മുതൽ മുദ്രകൾ വരെ കുഴിച്ചെടുത്തിട്ടുണ്ട്. ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടും നിർമിച്ച ആയുധങ്ങൾ മുതൽ അമ്പുകൾ, മുദ്രകൾ, കളിമൺ പാത്രങ്ങൾ തുടങ്ങിയവയടക്കം മൂവായിരത്തോളം വസ്തുക്കൾ കുഴിച്ചെടുത്തു. രാജ്യത്തിന്റെ മറ്റിടങ്ങളിലെ ഖനനങ്ങളിൽ മിക്കയിടങ്ങളിലും മതചിഹ്നങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും കീഴടിയിൽ ഇത്തരമൊന്ന് ലഭ്യമായിട്ടില്ല. ആയിരക്കണക്കിനു വർഷം മുമ്പേ ഇന്ത്യയിൽ വേദങ്ങൾക്കും മതത്തിനും സ്ഥാനമുണ്ടായിരുന്നു എന്ന വാദത്തെ പൊളിച്ചെഴുതുന്ന കണ്ടെത്തലുകളായിരുന്നു കീഴടിയിലേത്. ബ്രാഹ്മണവാദം മുന്നോട്ടുവെക്കുന്ന ചരിത്രമെഴുത്തുകാരുടെ എതിർപ്പാണ് പ്രധാനമായും കീഴടിക്കെതിരെ പ്രവർത്തിക്കുന്നത്. സംഘ്പരിവാറിന്റെ കൂടി താൽപര്യമാണിത്.

സിന്ധു സംസ്കാരത്തിൽ കണ്ടെത്തിയ ലിപികളും കീഴടിയിലെ തമിഴ് ബ്രാഹ്മി(തമിഴിന്റെ ആദിമരൂപം) ലിപിക്കുമുള്ള സാമ്യവും ഗവേഷകരെ അമ്പരപ്പിച്ചിട്ടുണ്ട്. ആയിരത്തോളം അക്ഷരങ്ങളാണ് പര്യവേക്ഷണത്തിൽ കണ്ടെടുത്തത്. കീഴടിയില്‍ കണ്ടെത്തിയ ചുമർചിത്രത്തിന്റെ തമിഴ് ബ്രാഹ്മി സ്ക്രിപ്റ്റ് സാമ്പിളുകള്‍ ബി.സി 580 മുതലുള്ളതാണ്. തമിഴ്-ബ്രാഹ്മി ലിപിയില്‍ എഴുതിയ ആതന്‍, ഉതിരൻ, തിശൻ, കുതിരനാദന് തുടങ്ങിയ ആളുകളുടെ പേരുകളുള്ള മണ്‍പാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പുതിയ കണ്ടെത്തലുകൾ. കീഴടിയിലെ ഉത്ഖനനത്തിലൂടെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അനുമാനിക്കുന്ന തമിഴ്-ബ്രാഹ്മി കാലഘട്ടം വ്യക്തമാക്കുന്നത് ക്രിസ്തുവിനുമുമ്പ് ആറാം നൂറ്റാണ്ടില്‍ത്തന്നെ അവര്‍ അക്ഷരാഭ്യാസം നേടിയിരിക്കാമെന്നും എഴുത്ത്, കല പഠിച്ചിരിക്കാമെന്നുമാണ് ഗവേഷകരുടെ നിഗമനം. എഴുത്തും വായനയുമില്ലാത്ത പ്രാകൃതരായിരുന്നു ദക്ഷിണേന്ത്യൻ സമൂഹങ്ങളെന്ന ഉത്തരേന്ത്യൻ ബ്രാഹ്മണവാദത്തെ തള്ളിക്കളയുന്നതാണ് ഈ കണ്ടെത്തൽ.
തമിഴരുടെ ഉത്ഭവം സിന്ധു നദീതടത്തില്‍ നിന്നാണെന്ന അവകാശവാദം കരുത്താര്‍ജിക്കുകയും മറ്റു ചില വാദങ്ങള്‍ ഇതിലൂടെ പൊളിയുന്നതുമാണ് സംഘ്പരിവാർ കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തുന്നത്.
അമ്പതോളം ചതുരാകൃതിയിലുള്ള കുഴികളിൽ നിന്ന് ഇഷ്ടിക ഭിത്തികള്‍, മേല്‍ക്കൂരയിലെ ടൈലുകള്‍, മണ്‍പാത്രങ്ങള്‍, അസ്ഥി ഉപകരണങ്ങള്‍, ഇരുമ്പ് വേല്, തമിഴ്-ബ്രാഹ്മി അക്ഷരങ്ങള്‍ കൊത്തിയ പ്ലേറ്റുകള്‍ എന്നിവയുള്‍പ്പെടെ നിരവധി പുരാവസ്തുക്കൾ കണ്ടെത്തി. ‘പെരുമണലൂര്‍’ എന്നറിയപ്പെടുന്ന ഈ ഭൂഭാഗം പാണ്ഡ്യ രാജവംശത്തിന്റെ നഗരമായി കണക്കാക്കപ്പെടുന്നു. പ്രദേശത്തിന്റെ അടിത്തട്ടില്‍ പത്തിലധികം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്നത് വികസിത നഗരമായിരുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. സംഘകാലത്ത് കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന വാദമാണ് ഇതിലൂടെ തകരുന്നത്. സെറാമിക് ട്യൂബുകള്‍ കൊണ്ട് നിർമിച്ച മലിനജലചാൽ സൗകര്യമുള്ള കെട്ടിടങ്ങളുണ്ട്. പുരാതനമായ മണ്‍പാത്രങ്ങളും വളയ കിണറുകളും കണ്ടെത്തിയിട്ടുണ്ട്. വ്യാപാരികളിലൂടെ എത്തുന്ന പ്രത്യേക തരം സെറാമിക് വസ്തുക്കൾ റോമന്‍ സാമ്രാജ്യവുമായുള്ള കച്ചവട ബന്ധങ്ങളുടെ തെളിവായാണ് കണക്കാക്കപ്പെടുന്നത്.

കീഴടി ഖനനത്തിന്റെ മൂന്നാം സീസണ് ഖനനത്തിന് അനുമതി നല്കുന്നതില് കാലതാമസമുണ്ടായതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. കീഴടിയിലെ ആദ്യ മൂന്ന് റൗണ്ട് ഖനനം മാത്രമാണ് എ.എസ്.ഐ ഏറ്റെടുത്തത്. രണ്ടാം ഘട്ട ഉത്ഖനനത്തിനുശേഷം സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായ കെ. അമര്‍നാഥ് രാമകൃഷ്ണനെയും മറ്റ് ഉദ്യോഗസ്ഥരെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സ്ഥലം മാറ്റി. ഫണ്ട് അനുവദിക്കുന്നതും കേന്ദ്ര സർക്കാർ നിർത്തലാക്കി. 2,500 ചതുരശ്ര മീറ്റര്‍ വിസ്തീർണം കുഴിച്ചുകൊണ്ടിരുന്നിടത്ത് ഇപ്പോള്‍ 400 ചതുരശ്ര മീറ്ററായി ഖനനം പരിമിതപ്പെടുത്തി. മൂന്നാം റൗണ്ട് ഖനനം വൈകിയതോടെയാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ഇടപെട്ട് തുടർ ഉത്ഖനനം നടത്താന്‍ തമിഴ്നാട് ആർക്കിയോളജി വകുപ്പിന് അനുമതി നല്‍കിയത്.
അതിനിടെ 2024 മേയ് ഒമ്പതിന് സംസ്ഥാന പുരാവസ്തു വകുപ്പ് കൃഷ്ണഗിരി ജില്ലയിലെ മയിലാടുംപാറയില്‍ നടത്തിയ ഖനനത്തില്‍ 4,200 വര്‍ഷം പഴക്കമുള്ള, അതായത് ബി.സി 2172 മുതല്‍ 1615 വരെയുള്ള കാലഘട്ടത്തിലെ ഇരുമ്പ് പുരാവസ്തുക്കള്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് തമിഴ്നാട് നിയമസഭയില്‍ പ്രസ്താവന നടത്തി. ദക്ഷിണേഷ്യയില്‍ ഇരുമ്പ് യുഗം ബി.സി 1200 മുതല്‍ ബി.സി 200 വരെ നീണ്ടുനിന്നതായി കരുതപ്പെടുന്നു. തമിഴ്നാടിന്റെ ഇരുമ്പു യുഗത്തിന്, മുമ്പ് കണക്കാക്കിയതിനേക്കാൾ പഴക്കമുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് സ്റ്റാലിന് അവകാശപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അയച്ച റിപ്പോർട്ട് കേന്ദ്ര സർക്കാർ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചരിത്ര ഗവേഷകരും വിദ്യാർഥികളും ഇപ്പോള്‍ പ്രാചീന ദ്രാവിഡ ചരിത്രം തേടി കീഴടിയിലെത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.