അടിയന്തരാവസ്ഥ: പ്രഖ്യാപിതവും അപ്രഖ്യാപിതവും
text_fieldsസ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ട് ഇന്നേക്ക് അമ്പത് സംവത്സരങ്ങൾ പൂർത്തിയാവുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധി, തന്റെ പദവിക്കും സർക്കാറിനും നേരെ ഭീഷണി ഉയരുന്നു എന്ന് ഭയന്നപ്പോൾ 1975 ജൂൺ 25ന് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പാക്കാൻ രാഷ്ട്രപതി ഫഖ്റുദ്ദീൻ അഹ്മദിനോട് ആവശ്യപ്പെട്ടപ്രകാരം അദ്ദേഹം അതിന് വഴങ്ങുകയായിരുന്നു. അതോടെ ഭരണഘടനയിലെ മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെടുകയും സർക്കാർ സ്വീകരിക്കുന്ന ഏത് നടപടിക്കും നിയമസാധുത കൈവരികയും ചെയ്തു. സർക്കാറിന്റെ ഒരു നടപടിയും കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടുകൂടാ എന്നതാണ് എമർജൻസിയുടെ ഉടനടിയുള്ള ഫലം. അതുകൊണ്ട് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെയും പ്രവർത്തകരെയും മാത്രമല്ല, പ്രധാനമന്ത്രിയെയോ അവരുടെ ഭരണകൂടത്തെയോ വിമർശിക്കുന്ന നിയമജ്ഞരും സാമൂഹിക-രാഷ്ട്രീയ-മാധ്യമ പ്രവർത്തകരുമുൾപ്പെടെ സകലരെയും വിചാരണ കൂടാതെ അനിശ്ചിതകാലം തടവിലിടാൻ കേന്ദ്രസർക്കാറിന് നിരുപാധികാനുമതിയായി.
1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിൽനിന്ന് ഇന്ദിര ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥി രാജ്നാരായണൻ സമർപ്പിച്ച ഇലക്ഷൻ ചട്ടലംഘനക്കേസിൽ, അലഹബാദ് ഹൈകോടതിയിലെ ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ 1975 ജൂൺ 12ന് പ്രധാനമന്ത്രിയുടെ ജയം അസാധുവാക്കി വിധി പ്രസ്താവിച്ചതിനെ തുടർന്നുണ്ടായ അഭൂതപൂർവമായ സ്ഥിതിവിശേഷമായിരുന്നു ആത്യന്തിക നടപടിയുടെ പശ്ചാത്തലം. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനായ യശ്പാൽ കപൂറിനെ, സ്ഥാനം രാജിവെക്കുന്നതിന് മുമ്പേ ഇലക്ഷൻ ചുമതലകൾക്ക് ഉപയോഗിച്ചത് ചട്ടലംഘനമാണെന്ന വാദം അംഗീകരിച്ചായിരുന്നു കോടതിവിധി. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇന്ദിര ഗാന്ധിയുടെ രാജിക്കായുള്ള പ്രക്ഷോഭം ആരംഭിച്ചതോടെ രാജ്യം പ്രക്ഷുബ്ധമായി. തന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചാൽ ആറുവർഷത്തേക്ക് ഇലക്ഷനിൽ മത്സരിക്കാൻ പാടില്ലെന്ന വിലക്ക് ഇന്ദിരയെ അസ്വസ്ഥയാക്കി. മകൻ സഞ്ജയ്ഗാന്ധിയും ഉപജാപക സംഘവുമായിരുന്നു പ്രധാനമന്ത്രിയുടെ വിശ്വസ്ത ഉപദേശകരെന്നതുകൊണ്ട് അവരുടെ പ്രേരണയാലാണ് ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ദിര തയാറായതെന്നാണ് പുറത്തുവന്ന വിവരം. അതെന്തായാലും മൗലികാവകാശങ്ങൾ സസ്പെൻഡ് ചെയ്യപ്പെട്ടതോടെ പ്രതിപക്ഷ നേതാക്കളെല്ലാം ഇരുമ്പഴികൾക്ക് പിന്നിലായി. ഇന്ദിര വിഭാഗം കോൺഗ്രസിനും അവരോടൊപ്പം നിന്ന സി.പി.ഐക്കും മാത്രമായിരുന്നു പൂർണ പ്രവർത്തന സ്വാതന്ത്ര്യം. സി.പി.എം അടക്കം മതേതര പാർട്ടികളെല്ലാം നിഷ്ക്രിയരായി. ആർ.എസ്.എസും ആനന്ദ്മാർഗും ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയും നിരോധിക്കപ്പെട്ടു. നേതാക്കളും പ്രധാന പ്രവർത്തകരും തടങ്കലിലായി. സർക്കാറിനും അനുകൂല പാർട്ടികൾക്കും എന്തും ചെയ്യാവുന്ന സ്ഥിതി വന്നു. 42ാം ഭരണഘടനാ ഭേദഗതി പാർലമെന്റ് പാസാക്കിയതോടെ സർക്കാറിന്റെ കാലാവധി ഏഴുവർഷമായി നീട്ടിക്കിട്ടി. 1977 മാർച്ചിൽ പ്രധാനമന്ത്രി പൊതുതെരഞ്ഞെടുപ്പിന് തയാറായപ്പോൾ പ്രത്യക്ഷത്തിൽ രംഗം പൂർണമായും അവർക്ക് അനുകൂലമായിരുന്നു. എന്നാൽ ഭാരതീയ ജനസംഘം, സംഘടന കോൺഗ്രസ്, സോഷ്യലിസ്റ്റ്, സ്വതന്ത്രപാർട്ടികൾ ലയിച്ച് ജനത പാർട്ടിയായി മത്സരരംഗത്തിറങ്ങിയതോടെ സഞ്ജയ്ഗാന്ധിയുടെ തേർവാഴ്ചയിൽ പൊറുതിമുട്ടിയ ഉത്തരേന്ത്യൻ ജനത ഒന്നടങ്കം ഇന്ദിരഗാന്ധിയുടെ പാർട്ടിക്കെതിരെ നിശ്ശബ്ദമായി പ്രതികരിച്ചു. ഇലക്ഷനിൽ ഇന്ദിരയും മകൻ സഞ്ജയുമടക്കം പരാജിതരായി. ഫലം പുറത്തുവന്നതിന്റെ പിറ്റേന്ന് സമ്മേളിച്ച കേന്ദ്രമന്ത്രിസഭ അടിയന്തരാവസ്ഥ പിൻവലിച്ചു, സംഘടനകളുടെ നിരോധനം റദ്ദാക്കി. മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ ജനത മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. രാഷ്ട്രത്തിന്റെ ആയുഷ്കാലത്തിലൊരിക്കൽ മാത്രം വേണ്ടിവരുന്ന നടപടിയാണ് അടിയന്തരാവസ്ഥ എന്നാണ് പിന്നീട് ഇന്ദിര ഗാന്ധി പ്രതികരിച്ചത്.
അമ്പതുവർഷം മുമ്പ് ജീവിച്ചിരുന്നവർക്ക് അടിയന്തരാവസ്ഥ നടുക്കുന്ന ഓർമ തന്നെയാണ്. അന്യായമായ അറസ്റ്റുകളും പൊലീസ് സ്റ്റേഷനുകളിലെ ഉരുട്ടിക്കൊലകളും, ചോദിക്കാനും പറയാനും ആളില്ലാത്തതിനാൽ തഴച്ചുവളർന്ന അഴിമതിയും നിർബന്ധ വന്ധ്യംകരണം പോലുള്ള ക്രൂരതകളും കോടതികളുടെ നിസ്സഹായാവസ്ഥയുമൊന്നും നീതീകരിക്കാനാവില്ല. എന്നാൽ, എമർജൻസിയെ മറികടന്ന് സ്വകാര്യമായി പ്രവർത്തിച്ച ആർ.എസ്.എസും തീവ്രവലതുപക്ഷവും അഭൂതപൂർവമായി വളർന്ന് ഇന്നിപ്പോൾ ഹിന്ദുത്വ ദേശീയത രാജ്യം അടക്കിഭരിക്കാൻ വഴിയൊരുക്കിയതാണ് അടിയന്തരാവസ്ഥയുടെ ഏറ്റവും ഭീകരമായ സംഭാവന. അടിയന്തരാവസ്ഥയുടെ ‘സുവർണ ജൂബിലി’ നരേന്ദ്ര മോദി സർക്കാറും സംഘ്പരിവാറും കേമമായി ആഘോഷിക്കുന്നതും അതുകൊണ്ടുതന്നെ. ഭരണഘടന ഭേദഗതി ചെയ്യാതെയും എമർജൻസി പ്രഖ്യാപിക്കാതെയും ഭരണഘടനയുടെ അന്തസ്സത്തയെ വെല്ലുവിളിക്കാൻ അവർക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഫെഡറലിസത്തിന്റെ ആത്മാവിനെ കൊല ചെയ്ത് സംസ്ഥാനങ്ങളുടെ അധികാരം കവരാനും രാജ്ഭവനുകൾ സംഘ്ശാഖകളാക്കാനും സർവകലാശാലകളെ ഹിന്ദുത്വമൂശയിൽ പുനസ്സംവിധാനം ചെയ്യാനും ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്കാരം എന്ന ക്രമത്തിൽ സമസ്താധികാരവും കേന്ദ്രത്തിൽ നിക്ഷിപ്തമാക്കാനും സുപ്രീംകോടതി പോലും അവർക്ക് തടസ്സമല്ല. മതന്യൂനപക്ഷങ്ങളെ തുല്യാവകാശമുള്ള പൗരന്മാരായി അവർ അംഗീകരിക്കുന്നുമില്ല. അങ്ങനെ നോക്കുമ്പോൾ പ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മാരകവും ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതുമാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.