പിന്നെയും ഇസ്രായേൽ മുന്നോട്ട്
text_fieldsഇന്നലെ, വെള്ളിയാഴ്ച പുലർച്ചെ ഇറാനു നേരെ നടത്തിയ വ്യോമാക്രമണങ്ങളിലൂടെ ഇസ്രായേൽ പശ്ചിമേഷ്യയെ കൂടുതൽ സംഘർഷമുഖരിതമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട മട്ടാണ്. ഇറാന്‍റെ സൈനിക-ആണവ കേന്ദ്രങ്ങളിൽ നടത്തിയ ബോംബാക്രമണങ്ങളോടൊപ്പം ഇറാനി നേതാക്കളെയും ഇസ്രായേൽ ലക്ഷ്യമിട്ടു. ഇറാന്‍റെ മുതിർന്ന സൈനിക കമാൻഡർ ഹുസൈൻ സലാമി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 200 യുദ്ധവിമാനങ്ങൾ പങ്കെടുത്തെന്ന് ഇസ്രായേലി പ്രതിരോധ സേന തന്നെ പറഞ്ഞ, ‘ഓപറേഷൻ റൈസിങ് ലയൺ’ എന്ന് നാമകരണംചെയ്ത ആക്രമണത്തിൽ ഇറാൻ നേതൃത്വത്തെയും ഉന്നംവെച്ചിരുന്നു എന്ന് വ്യക്തമാണ്. മുൻ ആണവോർജ സംഘടന തലവനും പാർലമെന്‍റ് അംഗവുമായ ഫെറേദൂൻ അബ്ബാസിയും, ആണവശാസ്ത്രജ്ഞനായ മുഹമ്മദ് മെഹ്ദി തെഹ്റാൻജിയും കൊല്ലപ്പെട്ടുവെന്ന് ഇറാൻ വൃത്തങ്ങൾ വെളിപ്പെടുത്തി. ഇവരിരുവരും താമസിച്ചിരുന്ന കെട്ടിടത്തിന് സാരമായ കേടുപാടുകൾ പറ്റിയെന്നും ഒട്ടേറെ ആണവശാസ്ത്രജ്ഞരുടെ വസതിയായിരുന്നു അതെന്നും റിപ്പോർട്ടുകളുണ്ട്. ഇറാന് നേരെ അതിരൂക്ഷമായ ആക്രമണം തന്നെയാണ് ഇസ്രായേൽ നടത്തിയത്.
പശ്ചിമേഷ്യയിലെ തങ്ങളുടെ മുഖ്യ ശത്രുവും ഭീഷണിയുമായി ഇസ്രായേൽ കാണുന്നത് ഇറാനെയാണ്. ആണവശേഷിയുള്ള രാജ്യമെന്നതിനു പുറമെ ഇസ്രായേലിനെ ചെറുക്കാൻ ആളും അർഥവും ചെലവഴിക്കാൻ പ്രതിജ്ഞാബദ്ധമാണ് ഇറാൻ എന്നതു തന്നെ കാരണം. മേഖലയിലെ അറബ് രാജ്യങ്ങളുമായി, വിശിഷ്യ ഫലസ്തീനോട് അനുഭാവമുള്ള രാജ്യങ്ങളുമായി, സാധാരണ ബന്ധം സ്ഥാപിച്ചെടുക്കാൻ ഇസ്രായേൽ കാണിക്കുന്ന താൽപര്യത്തിന്‍റെയും ശ്രമങ്ങളുടെയും പ്രേരകം ഇറാനെ ഒറ്റപ്പെടുത്തുക എന്നതാണ്.
ആണവോർജ ശേഷിയുള്ള ഇറാനെതിരെയുണ്ടായിരുന്ന ഉപരോധങ്ങൾ നീക്കി 2015ൽ യു.എൻ മാധ്യസ്ഥ്യത്തിൽ അമേരിക്കയും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും ഒപ്പിട്ട ഉടമ്പടിയനുസരിച്ച് ഇറാൻ ആണവോർജ/ സമ്പുഷ്‌ടീകരണ പരീക്ഷണങ്ങൾ പരിമിതപ്പെടുത്തുകയും പകരം ഉപരോധ വ്യവസ്ഥകളിൽ ഇളവുകൾ നേടിയെടുക്കുകയുംചെയ്തിരുന്നു. എന്നാൽ ഡോണൾഡ് ട്രംപ് 2018ൽ കരാർ റദ്ദാക്കുകയും ഇറാൻ ആണവോർജ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തത് മുതൽ ഇസ്രായേൽ ഇറാന്‍റെ പിന്നാലെയാണ് എന്നു പറയാം.
ഇറാൻ ഭരണ-സൈനിക-ശാസ്ത്ര വികസന നേതൃത്വത്തിലെ പ്രമുഖരെ ഇറാഖ് പോലുള്ള അന്യരാജ്യങ്ങളിൽ കടന്നുപോലും വധിക്കാൻ ഇസ്രായേൽ ഉദ്യുക്തരായതും അതിന്‍റെ തെളിവാണ്. വെള്ളിയാഴ്ചത്തെ ആക്രമണം കഴിഞ്ഞയുടനെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിവരം പ്രഖ്യാപിച്ചപ്പോൾ പറഞ്ഞത് ഇതൊരു ഏകദിന ആക്രമണമല്ല എന്നും ദിവസങ്ങളോളം, വേണ്ടിവന്നാൽ അതിനുമപ്പുറവും നീണ്ടുനിൽക്കുമെന്നുമാണ്. മേഖലയിൽ ഇറാൻ ഒരു ഭീഷണിയായി നിലനിൽക്കാൻ അനുവദിക്കില്ല എന്നും അതിന്‍റെ ആണവ സമ്പുഷ്‌ടീകരണം, ആണവായുധ ഉൽപാദനം എന്നിവക്കെതിരെ തങ്ങൾ കുറച്ച് കാലമായി നടത്തിവന്ന ഒരുക്കങ്ങളുടെ ഫലമാണീ ആക്രമണമെന്നും നെതന്യാഹുവും ഇസ്രായേലി സൈനിക കമാൻഡറും വ്യക്തമാക്കുകയുംചെയ്തു.
എന്നാൽ, എന്നും സൈനിക, നയതന്ത്ര നീക്കങ്ങളിൽ ഇസ്രായേലിനൊപ്പം നിന്നുപോന്ന അമേരിക്കയുടെ ഇപ്പോഴത്തെ നിലപാടും പരിശോധിക്കേണ്ടതാണ്. യു.എൻ രക്ഷാസമിതിയിൽ എല്ലാ ഇസ്രായേൽ വിരുദ്ധ പ്രമേയങ്ങളെയും വീറ്റോ ചെയ്യുക, വായ്പകളെ ഗ്രാന്‍റാക്കി മാറ്റുകയും വർഷാവർഷം സാമ്പത്തിക സഹായം നൽകുകയും ചെയ്യുക, ആയുധങ്ങൾ ലഭ്യമാക്കുക, യുദ്ധഭീഷണി വരുമ്പോൾ മേഖലയിൽ തമ്പടിച്ച യു.എസ് യുദ്ധക്കപ്പലുകളും മിസൈൽ സംവിധാനങ്ങളും വഴി ഇസ്രായേലിനു സംരക്ഷണമൊരുക്കുക എന്നിവയൊക്കെയാണ് അമേരിക്കൻ പതിവ്.
എന്നാൽ, ഇന്നലത്തെ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് ട്രംപും സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയും പറയുന്നത്. അതിന്റെ പേരിൽ യു.എസ് താൽപര്യങ്ങൾക്കു നേരെ ആക്രമണമുണ്ടായാൽ അമേരിക്ക തിരിച്ചടിക്കും എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് അമേരിക്കക്ക് തീരെ അറിവുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരോടും പൗരന്മാരോടും യാത്രയും മറ്റും എംബസികളുടെ ചുറ്റുവട്ടത്തിലും ഇസ്രായേലിലാണെങ്കിൽ തെൽ അവീവ് പരിധിയിലും പരിമിതപ്പെടുത്താൻ യു.എസ് ഭരണകൂടം നിർദേശിച്ചതും ഉദ്യോഗസ്ഥരെ ഒരുദിവസം മുമ്പ് ഒഴിപ്പിച്ചതും അവർക്കു സൂചന ലഭിച്ചതിന്‍റെ അടയാളങ്ങളാണ്. സൈനിക നടപടിക്ക് തൊട്ടുടനെ ഇസ്രായേൽ അമേരിക്കയെ വിവരം ധരിപ്പിച്ചുവെന്ന് ഇസ്രായേലി മാധ്യമങ്ങൾതന്നെ പറഞ്ഞിട്ടുമുണ്ട്.
ഈ വ്യോമാക്രമണം അമേരിക്ക അറിഞ്ഞോ ഇല്ലേ എന്നതല്ല, അമേരിക്ക അത് ശരിവെക്കുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഉണ്ടെന്നാണ് മറുപടിയെങ്കിൽ അമേരിക്കയുടെ ഒന്നുമറിഞ്ഞില്ലെന്ന നിഷ്കളങ്കത വാദം പൊള്ളയാവും. ആക്രമണം ശരിയല്ല എന്നാണ് യു.എസ് കരുതുന്നതെങ്കിൽ അത് തടയാൻ എന്ത് ചെയ്തു എന്നതും ആലോചനാവിഷയമാണ്. ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള അമേരിക്കൻ ചർച്ചകൾക്കിടയിലാണ് ഇസ്രായേലിന്‍റെ സൈനിക നീക്കം. ഇസ്രായേലി നടപടിയുണ്ടായാൽ അത് ആണവ ചർച്ചകളെ ബാധിക്കുമെന്നും നയതന്ത്ര മാർഗമാണ് വിഷയത്തിൽ യു.എസ് കാണുന്ന വഴിയെന്നും ട്രംപ് പറയുന്നുണ്ട്. അമേരിക്കയുടെ പശ്ചിമേഷ്യാ പ്രതിനിധി ഇറാനുമായി ഞായറാഴ്ച ചർച്ചകൾ നടത്താനിരുന്നതുമാണ്.
ഇതൊക്കെ ശരിയാണെങ്കിൽ അതിനു തുരങ്കംവെക്കുന്ന ഇസ്രായേലി സൈനിക നടപടിയെ അമേരിക്ക എന്തുകൊണ്ട് തടഞ്ഞില്ല? ഇനി ഇസ്രായേൽ ധിക്കരിക്കുകയാണെങ്കിൽ അതിനു മറ്റൊരു പ്രതികരണമെങ്കിലും ഉണ്ടാവേണ്ടതല്ലേ? ആക്രമണത്തിനു മറുപടിയായി കയ്പേറിയതും വേദനജനകവുമായ വിധിയാണ് ഇസ്രായേലിനെ കാത്തിരിക്കുന്നത് എന്ന ഇറാന്റെ ആത്മീയ നേതാവ് അലി ഖാംനഈ നൽകിയ മുന്നറിയിപ്പ് ഇറാന്‍റെ ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടാകുമെന്നതിന്‍റെ ഉറച്ച സൂചനയാണ്. അത് സംഭവിച്ചാൽ ഗസ്സക്ക് പുറമെ മറ്റൊരു യുദ്ധമുഖംകൂടിയാണ് ഇസ്രായേൽ പുതുതായി തുറക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.