ഹിന്ദുത്വയുടെ ഭാഷാധിനിവേശം
text_fieldsകേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ഇംഗ്ലീഷ് ഭാഷാ വിരുദ്ധ പ്രസംഗം’ പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അശുതോഷ് അഗ്നിഹോത്രിയുടെ കവിതസമാഹാരം പ്രകാശനം ചെയ്ത് രാജ്യത്തിന്റെ ഭാഷാപൈതൃകം വിവരിച്ച് തുടങ്ങിയ പ്രസംഗം ചെന്നെത്തിയത് ഇംഗ്ലീഷ് ഭാഷാവിരോധത്തിലായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നത് നാണക്കേടാണെന്ന് തോന്നുന്നൊരു സമൂഹം വിദൂരമല്ലെന്നുവരെ പറഞ്ഞുകളഞ്ഞു ആഭ്യന്തര മന്ത്രി. രാജ്യത്തിന്റെ സംസ്കാരത്തെയും മതത്തെയുമൊന്നും മനസ്സിലാക്കാൻ വിദേശഭാഷയായ ഇംഗ്ലീഷിന് കഴിയില്ലെന്നാണ് ഈ നിരീക്ഷണത്തിന് ന്യായമായി അദ്ദേഹം മുന്നോട്ടുവെച്ച കാര്യം. ആഗോള മാനവികതയും അതിന്റെ അടിസ്ഥാനത്തിലുള്ള ആധുനിക തത്ത്വചിന്തയും പ്രണയവും രാഷ്ട്രതന്ത്രങ്ങളുമെല്ലാം പ്രമേയമായി വരുന്ന കവിതാ സമാഹാരമാണ് പ്രകാശനം ചെയ്യപ്പെട്ട ‘മേം ബൂന്ദ് സ്വയം, ഖുദ് സാഗർ ഹൂം’ എന്ന കൃതി. അതിന്റെ പ്രകാശനമാണ് ഇവ്വിധം സങ്കുചിത ഭാഷാചിന്തയിൽ മുങ്ങിപ്പോയത്. ബി.ജെ.പിയുടെയും കേന്ദ്രസർക്കാറിന്റെയും ഭാഷാനയത്തെപ്പറ്റി സാമാന്യ ധാരണയുള്ളവർക്ക് ഇതിനെ ഭാഷാസങ്കുചിതത്വത്തിൽ മാത്രമായി പരിമിതപ്പെടുത്താനാവില്ല; ഹിന്ദുത്വയുടെ രാഷ്ട്രീയ അജണ്ടകൂടി ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു ആ പ്രസംഗത്തിൽ. സ്വാഭാവികമായും, അത്തരം രാഷ്ട്രീയമാനങ്ങളുടെ പേരിൽ ആ പ്രസംഗം സംപ്രേഷണം ചെയ്യപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽതന്നെ വിവിധകോണുകളിൽനിന്ന് വിമർശനങ്ങളുയർന്നു. സംഘ്പരിവാർ സൈബർ ഹാൻഡിലുകൾ പലവിധ ന്യായീകരണ-പ്രതിരോധ ശ്രമങ്ങൾ നടത്തിനോക്കിയിട്ടും കാര്യമില്ലെന്നായപ്പോൾ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കുനേരെയായി ഭരണകൂടം. സമ്മർദത്താൽ, പ്രസംഗം തൽസമയം റിപ്പോർട്ട് ചെയ്ത ചില മാധ്യമങ്ങൾ വാർത്ത പിൻവലിക്കുന്ന സാഹചര്യവുമുണ്ടായി.
ഇതാദ്യമായല്ല, അമിത് ഷായും കേന്ദ്രസർക്കാർ പ്രതിനിധികളും ഇത്തരത്തിൽ ഭാഷയെ ഒരു രാഷ്ട്രീയ ഉപകരണമാക്കിയുള്ള പ്രചാരവേലകൾ നടത്തുന്നത്. ‘ഒരു രാജ്യം, ഒരു നികുതി’; ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; ‘ഒരു രാജ്യം, ഒരു നിയമം’ തുടങ്ങിയ മുദ്രാവാക്യങ്ങളുടെ തുടർച്ചയിലാണ് ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന ആശയവും ഇവർ മുന്നോട്ടുവെക്കുന്നത്. ആശയമെന്ന നിലയിൽതന്നെ അപകടംപിടിച്ചതും പ്രയോഗത്തിൽ അതിസങ്കീർണവുമാണിതെല്ലാമെന്ന് ഇതിനകം നാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാഷയുടെ മേലുള്ള അധികാര പ്രയോഗം കൂടുതൽ അപകടകരവും കൂടുതൽ സങ്കീർണവുമാണ്. ഹിന്ദുത്വയുടെ ആദ്യകാല നേതാക്കൾ തൊടുത്തുവിട്ട ‘ഒരു രാജ്യം, ഒരു സംസ്കാരം’ എന്ന വിഷലിപ്ത മുദ്രാവാക്യത്തിൽനിന്ന് ഒട്ടും വ്യത്യസ്തമല്ല ഭാഷാ ഏകത്വത്തിനായുള്ള മോദി സർക്കാറിന്റെ നീക്കങ്ങൾ. വാസ്തവത്തിൽ ഇന്ത്യ എന്ന ആശയത്തിന്റെ സൗന്ദര്യവും ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ശക്തിയും അതിന്റെ ഭാഷാ-സാംസ്കാരിക വൈവിധ്യമാണ്. വൈവിധ്യങ്ങളെയെല്ലാം അതിന്റെ സഹജവും സ്വാഭാവികവുമായ സ്വത്വത്തിൽതന്നെ നിലയുറപ്പിച്ചുള്ള മഴവിൽ സൗന്ദര്യമാണ് നമ്മുടെ ദേശീയതക്കുള്ളത്. വംശീയതയിലധിഷ്ഠിതമായ ഹിന്ദുത്വ പ്രത്യയശാസ്ത്രം മുന്നോട്ടുവെക്കുന്ന അതിതീവ്ര ദേശീയവാദത്തിന് ഈ ബഹുവർണ ഇന്ത്യയെ ഒരു കാലത്തും ഉൾക്കൊള്ളാനായിട്ടില്ല. എക്കാലത്തും, അതിനെ തുറന്നെതിർത്ത അവർ അധികാരത്തിൽവന്നപ്പോൾ ദേശസ്നേഹമെന്ന് തോന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഈ ആശയങ്ങൾ നടപ്പാക്കുകയായിരുന്നു. മോദി സർക്കാറിന്റെ ആദ്യ ഊഴത്തിൽ രാജ്യത്തിന്റെ ഫെഡറൽ ഘടനയെ വെല്ലുവിളിച്ച് ഏകനികുതി നയം കൊണ്ടുവന്നു. രണ്ടാമൂഴത്തിന്റെ ഒടുവിൽ ഏക തെരഞ്ഞെടുപ്പിനും ഏകനിയമത്തിനുമുള്ള വഴിയൊരുക്കി. ഇനിയത് പ്രാവർത്തികമാക്കുക സമയത്തിന്റെ മാത്രം പ്രശ്നമായി അവശേഷിക്കുന്നു. ബാക്കിയുള്ളത്, ‘ഏക സംസ്കാരം’ എന്ന അജണ്ടയാണ്. ഇക്കഴിഞ്ഞ മാർച്ചിൽ ബംഗളൂരുവിൽ നടന്ന ആർ.എസ്.എസിന്റെ വാർഷിക അഖിൽ ഭാരതീയ പ്രതിനിധി സഭ സമ്മേളനത്തിൽ ഇതൊരു ആവശ്യമായിത്തന്നെ ഉയർത്തിയിട്ടുണ്ട്. അതിലേക്കുള്ള പ്രവേശികയാണ് ഏക ഭാഷ. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളായി തിരിച്ച ഒരു രാജ്യത്ത് ഏത് ഭാഷ എന്ന ചോദ്യത്തിന് മോദിയുടെയും അമിത് ഷായുടെയും ഉത്തരം ‘ഭൂരിപക്ഷ ഭാഷ’ എന്നാണ്. അത് ഹിന്ദിയാണ്. രാജ്യത്തെ മൊത്തം ബന്ധിപ്പിക്കുന്ന ഭാഷയായി ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമങ്ങളാണ് ആദ്യഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങളോട് വിയോജിച്ച തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ ഭരണകൂടം ശത്രുപക്ഷത്ത് നിർത്തുകയും ചെയ്തിരിക്കുന്നു.
2022ൽ, പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ കമ്മിറ്റിയുടെ 37ാമത് സമ്മേളനത്തിൽ ഹിന്ദിയെ ഇംഗ്ലീഷിന് ബദലായി അംഗീകരിക്കണമെന്ന ആവശ്യം ഷാ മുന്നോട്ടുവെച്ചിരുന്നു. ഇംഗ്ലീഷിന് പകരം ഹിന്ദി എന്നത് കേൾക്കുമ്പോൾ കൗതുകമുള്ളൊരു ആശയമാണെങ്കിലും പ്രയോഗത്തിൽ അത് ആദ്യം ഇല്ലാതാക്കുക പ്രാദേശിക ഭാഷകളെയും അതിന്റെ അടിസ്ഥാനത്തിലുള്ള സംസ്കാരങ്ങളെയുമായിരിക്കും. രാഷ്ട്രീയമായി തങ്ങൾക്ക് മേൽക്കൈയുള്ള ഹിന്ദി ഭൂമികയിൽ അധികാരം ഊട്ടിയുറപ്പിക്കുന്നതിനുള്ള ‘വിഭജനതന്ത്രം’ മാത്രമാണിത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കം ഹിന്ദി ഇതര മേഖലകളെ പലപ്പോഴും ബന്ധിപ്പിക്കുന്നത് ഹിന്ദിയേക്കാൾ ഉപരിയായി ഇംഗ്ലീഷാണെന്നതും സംഘ്പരിവാറിനെ അസ്വസ്ഥമാക്കുന്ന ഘടകമാണ്. കൊളോണിയലിസത്തിന്റെ അടയാളമായി ഇംഗ്ലീഷിനെ ചിത്രീകരിച്ചാൽ വിമർശനം കുറയുമെന്ന് കണക്കാക്കിയാണ് ആംഗലേയ ഭാഷാ വിരുദ്ധതയിലൂന്നിയുള്ള ഏകഭാഷാധിനിവേശത്തിന് ഇക്കൂട്ടർ മുതിരുന്നത്. കൊളോണിയലിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയവർ പോലും ഇംഗ്ലീഷ് ഭാഷാ വിരോധം വെച്ചുപുലർത്തിയിരുന്നില്ല എന്നതാണ് ചരിത്രം. സവിശേഷ ചരിത്ര സന്ദർഭത്തിൽ ഇംഗ്ലീഷ് വിരോധം ആയുധമാക്കപ്പെട്ടതുപോലും പിൽക്കാലത്ത് വിമർശനവിധേയമായിട്ടുമുണ്ട്. മറുവശത്താകട്ടെ, ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നവർ പോലും ഇംഗ്ലീഷ് ഭാഷയെ സ്വീകരിക്കുന്ന നയമാണ് സ്വീകരിച്ചിരുന്നത്. ഇംഗ്ലീഷ് ആഗോള ഭാഷയായി പൊതുവിൽ അംഗീകരിക്കപ്പെടുന്നുവെന്ന യാഥാർഥ്യംകൂടി കണക്കിലെടുത്തായിരുന്നു ഈ പ്രായോഗിക സമീപനം. ഇപ്പോൾ, തങ്ങളുടെ വംശീയ അജണ്ട യാഥാർഥ്യമാക്കുന്നതിനായി ഭാഷയെ പുതിയൊരു ആയുധമായി സംഘ്പരിവാർ കൊണ്ടുനടക്കുകയാണ്. ഈ ഭാഷാധിനിവേശത്തെ പ്രതിരോധിച്ചേ മതിയാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.