നിലമ്പൂർ ഫലത്തിന്റെ ഒന്നാം പാഠം
text_fieldsനിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിച്ചു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെട്ട വീറുംവാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുജനാധിപത്യമുന്നണി രണ്ടു ഊഴമായി നിലനിർത്തിവന്ന മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തിരിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിപരിവാരങ്ങളുമടക്കം ദിനങ്ങളോളം ക്യാമ്പ്ചെയ്തു നടത്തിയ വൻപ്രചാരണത്തിനും മറികടക്കാനാവാത്ത വിധം, രണ്ടൂഴം ഭരിച്ച ഇടതുമുന്നണിക്കെതിരായ ജനരോഷം വിധിയെഴുത്തിൽ പ്രകടമാണ്. ആര്യാടൻ ഷൗക്കത്ത് നേടിയ വൻഭൂരിപക്ഷവും ‘പിണറായിസ’ത്തിനെതിരെ പൊരുതിയ തൃണമൂൽ കോൺഗ്രസിന്റെ സ്വതന്ത്രൻ പി.വി. അൻവർ നേടിയ വലിയ വോട്ടും ചേർത്തുവെച്ചാൽ ഇതു വ്യക്തമാകും.
ഇടതുമുന്നണി ഭരണത്തിന്റെ കൊള്ളരുതായ്മകൾക്കെതിരെ അകത്തുനിന്നു പൊരുതി, പൊറുതിയില്ലാതെ പുറത്തുകടന്ന പി.വി. അൻവർ, എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് വഴിതെളിഞ്ഞത്. മയക്കുമരുന്ന് വ്യാപനം, കള്ളക്കടത്ത് തുടങ്ങിയ വഴിവിട്ട രീതികളിൽ പൊലീസിൽ ക്രിമിനൽവത്കരണം വർധിച്ചത്, തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയത്തിനിടയാക്കുന്നിടത്തോളം ഇടതുഭരണത്തിൽ പൊലീസ് തലപ്പത്തുപോലും ആർ.എസ്.എസ് സ്വാധീനം വളർന്നത്, മുഖ്യമന്ത്രിയുടെ ഓഫിസ് വരെ അഴിമതിക്കും വർഗീയശക്തികളുടെ സ്വാധീനത്തിനും വഴങ്ങിയത്, മലയോര കർഷകർ വന്യജീവി ആക്രമണത്തിനും കൃഷിനാശത്തിനും ഇരയാകുമ്പോൾ വനംവകുപ്പ് കുത്തഴിഞ്ഞത്-ഇങ്ങനെ നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇടതു എം.എൽ.എ അൻവർ മുന്നണിയിൽ കലാപമുയർത്തിയതും ഒടുവിൽ പുറത്തുവന്നതും. സർക്കാറിന്റെ ഭരണപരാജയവും കെടുകാര്യസ്ഥതയും മാത്രമല്ല, അഴിമതിയോടും അരാജകത്വത്തോടുമുള്ള അടിയറവു കൂടി വ്യക്തമാക്കുന്ന ഈ ആരോപണങ്ങൾക്കൊന്നും അടഞ്ഞ നിഷേധമല്ലാതെ, മതിയായ മറുപടി പറയാൻ മുഖ്യമന്ത്രിക്കോ ഇടതുമുന്നണിക്കോ കഴിഞ്ഞില്ല. അൻവർ ഉയർത്തിയ ഭരണപരവും രാഷ്ട്രീയവുമായ ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടുന്ന മുന്നണിയുടെ നിസ്സഹായാവസ്ഥ നിലമ്പൂരിലെ വോട്ടർമാർക്കു മുന്നിലും വെളിച്ചത്തായി. മലയോര മണ്ഡലത്തിലെ കർഷക നിലവിളിക്കുനേരെ, നേരത്തേ ആശമാരുടെയും പി.എസ്.സി റാങ്ക് ഹോൾഡർമാരുടെയും സമരത്തോടു സ്വീകരിച്ച ജനവിരുദ്ധനയം തന്നെയാണ് ഇടതുഭരണത്തിനുള്ളതെന്ന് വോട്ടർമാർക്കു നേർക്കുനേർ ബോധ്യപ്പെട്ടു. അത്തരമൊരു ജനവിരുദ്ധ ഭരണകൂടത്തെ ശക്തമായി പ്രഹരിക്കാൻ കിട്ടിയ അവസരം നിലമ്പൂരിലെ വോട്ടർമാർ ഉപയോഗപ്പെടുത്തിയെന്ന് ഫലം തെളിയിക്കുന്നു.
ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാവാതെയും പാളിച്ചകൾക്കു സമാധാനം പറയാനാകാതെയും വന്നപ്പോൾ ഇടതുപക്ഷം സ്വന്തം മുഖം കുത്തിക്കെടുത്തുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ സമുദായ ധ്രുവീകരണ തന്ത്രം പുറത്തെടുക്കുന്നത് നിലമ്പൂർ കണ്ടു. വർഗീയ ഫാഷിസത്തിനെതിരെ മതനിരപേക്ഷതയുടെ മുഖമായി ജനമധ്യത്തിൽ നിൽക്കുന്ന മാർക്സിസ്റ്റുപാർട്ടിയും ഇടതുമുന്നണിയും തെരഞ്ഞെടുപ്പുജയം ഉറപ്പിക്കാൻ വർഗീയ പ്രചാരവേലക്ക് ഇറങ്ങിയത് വോട്ടർമാരെ അമ്പരപ്പിച്ചു. മലപ്പുറം ജില്ലയുടെ പിതൃത്വം അവകാശപ്പെട്ട് മുസ്ലിം വോട്ടുകൾ വശത്താക്കാനായിരുന്നു ആദ്യശ്രമം. എന്നാൽ, ജില്ലക്കെതിരെ ഹിന്ദുത്വ വംശീയവാദികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ മുഖ്യമന്ത്രിയും മുൻ മുഖ്യമന്ത്രിയുമൊക്കെ ആവർത്തിച്ച അനുഭവത്തിൽ അത് വിലപ്പോയില്ല. രണ്ടൂഴം തികക്കാൻ പോകുന്ന ഭരണത്തിൽനിന്ന് തുടർച്ചയായി നേരിട്ട അവഗണനയും വിവേചനവും മുസ്ലിം അപരവത്കരണത്തിനുള്ള ഹിന്ദുത്വരുടെയും വംശീയ ‘കാസരോഗികളുടെയും’ കൊണ്ടുപിടിച്ച ശ്രമങ്ങൾക്ക് ഭരണത്തിൽ ലഭിച്ച ഒത്താശയുമാണ് മുസ്ലിം വിഭാഗത്തിന്റെ പിന്തുണ മുന്നണി മാറാൻ കാരണമെന്നു തിരിച്ചറിയാനുള്ള സത്യസന്ധത ഇടതുമുന്നണി കാണിച്ചില്ല. പകരം മുസ്ലിം പിന്തുണ നേടിയവരെ വർഗീയ മുന്നണിയായി ചിത്രീകരിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും മാധ്യമങ്ങളും പാർട്ടിയുടെ സാംസ്കാരികനാവുകളും സജീവമാക്കുകയായിരുന്നു. ജമാഅത്തെ ഇസ്ലാമി എന്ന പറയത്തക്ക സ്വാധീനമില്ലെന്നു സി.പി.എം തന്നെ കൊട്ടിപ്പാടുന്ന കൊച്ചുസംഘത്തെ കരുവാക്കിയായിരുന്നു വർഗീയതയിലേക്ക് മുസ്ലിംകളെ ചേർത്തുകെട്ടുന്ന സംഘ്പരിവാർ പ്രചാരണം ഇടതുമുന്നണി ഏറ്റുപിടിച്ചത്. അതുകൊണ്ടും മതിയാക്കാതെ മുസ്ലിം സംഘടനകൾക്കുള്ളിലേക്ക് തലയിട്ട് പിന്നാക്കം പോയ ജനവിഭാഗത്തിനു ശബ്ദവും വെളിച്ചവും നൽകാനുള്ള ശ്രമങ്ങളെ പോലും പൈശാചികവത്കരിച്ച് അന്തഃഛിദ്രമുണ്ടാക്കാനും ശ്രമമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിലമ്പൂരിലെ ഈ ജമാഅത്തെ ഇസ്ലാമി പാട്ടുത്സവം ഭരണനേട്ടങ്ങൾ എണ്ണിപ്പറയാനില്ലാത്തതിനാൽ നിന്നുപിഴക്കാനുള്ള നിസ്സഹായതയാണെന്ന് ജനം തിരിച്ചറിഞ്ഞു. വല്ല സംശയവും ബാക്കിയുള്ളവർക്ക് ആർ.എസ്.എസ്-സി.പി.എം ‘സ്ലീപ്പിങ് പാർട്ണർഷിപ്പി’നെക്കുറിച്ച പാർട്ടി സെക്രട്ടറിയുടെ ഗൃഹാതുരസ്മരണ കൂടിയായതോടെ വിധിയെഴുത്ത് എളുപ്പമായി.
സമഗ്രാധിപത്യത്തിന്റെ സ്റ്റാലിനിസമില്ലെങ്കിൽ കമ്യൂണിസമില്ല. എന്നാൽ, പ്രയോഗത്തിൽ അതിരുവിട്ടാൽ ജനം എവിടെയിരുത്തുമെന്ന് ബംഗാൾ കാണിച്ചുതരുന്നുണ്ട്. മൂന്നാമൂഴത്തിലേക്ക് കണ്ണുനട്ട ഇടതുമുന്നണി പാളിച്ചകൾ തിരിച്ചറിഞ്ഞു തിരുത്തുമെങ്കിൽ കഥ തുടരാം. വീഴ്ചകളിൽനിന്ന് ഒന്നിച്ചൊന്നായ് ഉണർന്നെണീറ്റ യു.ഡി.എഫിനാകട്ടെ, നിലമ്പൂർ വൈബ് നിലനിർത്താനായാൽ തിരിച്ചുപിടിത്തം ഭരണം വരെ തുടരാം. ഒന്നുറപ്പ്, പൗരബോധമുള്ള ജനതയുടെ സാമാന്യബോധത്തെ അപഹസിച്ചും അവഗണിച്ചും ഒരു പാർട്ടിക്കും മുന്നണിക്കും മുന്നോട്ടുപോകാൻ കഴിയില്ല. അതാണ് നിലമ്പൂർ ഫലത്തിന്റെ പാഠം ഒന്ന്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.