സംഘർഷഭൂമിയിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കണം
text_fieldsയുദ്ധം ആരെയും കാഴ്ചക്കാരാക്കുന്നില്ല. ഏതെങ്കിലുമൊരു കോണിലാണ് വെടിയൊച്ച മുഴങ്ങുന്നതെങ്കിലും ചോര ഒഴുകിപ്പടരുക ഭൂഗോളമൊട്ടുക്കാണ്. അറ്റുവീഴുക സാധാരണക്കാരായ മനുഷ്യരുടെ ജീവനും സ്വപ്നങ്ങളുമാണ്. ഇറാന് നേരെ ഇസ്രായേൽ നടത്തിയ കടന്നാക്രമണത്തെുടർന്ന് രൂപപ്പെട്ട സംഘർഷം കനക്കുന്നതിന്റെ ആശങ്ക നമ്മുടെ രാജ്യത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ആഴ്ചയൊന്ന് തികയും മുമ്പേ വിപണിയിൽ വിലക്കയറ്റം പ്രകടമായിരിക്കുന്നു. സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾക്കപ്പുറം ഇരുരാജ്യങ്ങളിലുമായി കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷയാണ് പുതിയ ആശങ്ക. ഇരുരാജ്യങ്ങളിലുമായി ചുരുങ്ങിയത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. നല്ലൊരു പങ്ക് വിദ്യാർഥികളുണ്ട്, തൊഴിൽ തേടി പോയവരുമുണ്ട്. ഗസ്സ ആക്രമണത്തെതുടർന്ന് ഫലസ്തീനികളെ കൂട്ടമായി പിരിച്ചുവിട്ടതിനെത്തുടർന്ന് ഇസ്രായേലിലുണ്ടായ തൊഴിൽ ഒഴിവുകളിൽ അധികവും കയറിപ്പറ്റിയത് ഇന്ത്യക്കാരായിരുന്നു.
ഇരുരാജ്യങ്ങളിൽ നിന്നുമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിക്കാൻ സർക്കാർ ശ്രമം തുടങ്ങിയിട്ടുണ്ട്. ആക്രമണം രൂക്ഷമാവുകയും ഇരുരാജ്യങ്ങളും ജനവാസകേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര കേന്ദ്ര ഇടപെടൽ. എല്ലാ പൗരരും ഇറാനും ഇസ്രായേലും വിടേണ്ട സാഹചര്യമാണെന്നാണ് വിലയിരുത്തൽ. ഇരുരാജ്യങ്ങളും വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. ഇറാനിൽനിന്നുള്ള ആദ്യസംഘം നാളെ ഡൽഹിയിലെത്തുമെന്നാണ് വിവരം. അർമീനിയ വഴി അതിർത്തി കടന്ന വിദ്യാർഥികളടക്കമുള്ളവരാണ് ആദ്യസംഘത്തിൽ എത്തുന്നത്. തെഹ്റാനിലെ വിവിധ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥികളെ ബസുകളിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിനായി സര്‍വകലാശാലകളുടെ പിന്തുണയും തേടിയിട്ടുണ്ട്. ഇസ്രായേലിലുള്ള ഇന്ത്യക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനാണ് നിർദേശം. ഇസ്രായേലിൽനിന്ന് ഇരുപത്തി അയ്യായിരത്തോളം പേരെയെങ്കിലും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് ഇന്ത്യന്‍ എംബസി അറിയിക്കുന്നത്.
ഇരുരാജ്യങ്ങളുമായും ഇന്ത്യക്ക് മികച്ച ബന്ധമാണ്. അവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നിരന്തര സമ്പർക്കവും തുടരുന്നുണ്ട്. ഒഴിപ്പിക്കലിന് അവർ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും സ്വന്തം ജനതയുടെ സുരക്ഷതന്നെ ചോദ്യചിഹ്നമായി നിൽക്കെ ആ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ അവർക്ക് എത്രകണ്ട് സാധിക്കുമെന്ന് പറയാനാവില്ല. ഇറാന് വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിദ്യാർഥികള്‍ക്ക് കരമാര്‍ഗത്തിലൂടെ അസര്ബൈജാന്, തുർക്മെനിസ്താന്, അഫ്ഗാനിസ്താന് എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന് ഇറാന് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാർഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇസ്രായേലിലെ വ്യോമപാത അടച്ച പശ്ചാത്തലത്തിൽ ജോർഡന്, ഈജിപ്ത് അതിര്‍ത്തികള്‍ വഴി ഇന്ത്യക്കാരെ ഒഴിപ്പിക്കാനാണ് ശ്രമം. ആസ്ട്രേലിയ അടക്കം മറ്റു ചില രാജ്യങ്ങളും ഇരുരാജ്യങ്ങളിൽനിന്നും പൗരരെ ഒഴിപ്പിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. എല്ലാ ഇന്ത്യക്കാരും സമൂഹമാധ്യമ പേജുകൾ പിന്തുടരണമെന്നും സമ്പർക്കം പുലർത്തണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും അനാവശ്യ സഞ്ചാരങ്ങൾ ഒഴിവാക്കണമെന്നും എംബസികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
പൗരരെ വിജയകരമായി ഒഴിപ്പിക്കുക എന്ന ദൗത്യം വിവിധ കാലങ്ങളിൽ ഇന്ത്യൻ സർക്കാറുകൾ നിർവഹിച്ചുപോന്നിട്ടുണ്ട്. കുവൈത്ത് യുദ്ധകാലത്ത് മലയാളിയായ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം പതിറ്റാണ്ടുകൾക്കിപ്പുറവും ഇന്ത്യൻ വിദേശകാര്യ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇറാഖിൽ കുടുങ്ങിപ്പോയ മലയാളി നഴ്സുമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ യശഃശരീരരായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുൻകൈയെടുത്ത് നടത്തിയ ടീം വർക്കും അപ്രകാരം തന്നെ. എന്നാൽ, കോവിഡ് കാലത്ത് വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിൽ ഭരണകൂടം പുലർത്തിയ അമാന്തം ശ്വാസം മുട്ടിക്കുന്ന ഓർമയാണ്. ഏറെ വൈകി വന്ദേ ഭാരത് മിഷൻ തുടങ്ങിയപ്പോഴേക്കും നിരവധി ഇന്ത്യക്കാർ അതിരുകളില്ലാത്ത ലോകത്തേക്ക് പറന്നെത്തിയിരുന്നു. ചില മന്ത്രിമാർ നടത്തിയ അനുചിതമായ ഇടപെടലും അവകാശവാദങ്ങളും ഒഴിച്ചുനിർത്തിയാൽ ഏറ്റവും ഒടുവിൽ യുക്രെയ്നിലെ ഇന്ത്യക്കാരെ ഒഴിപ്പിച്ച ഓപറേഷൻ ഗംഗ മികച്ച രക്ഷാദൗത്യമായിരുന്നു. അതേസമയം, ഇപ്പറഞ്ഞ സന്ദർഭങ്ങളിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് നിലവിൽ ഇരുരാജ്യങ്ങളിലെയും അവസ്ഥ. ആക്രമണം അത്രകണ്ട് രൂക്ഷമാണ്. ഇടവിട്ടുള്ള ആക്രമണവും പ്രത്യാക്രമണവും സമ്പൂർണ യുദ്ധമായി വളരുന്നതിന് മുമ്പ് ഇന്ത്യക്കാരെ പോറലില്ലാതെ തിരിച്ചെത്തിക്കുന്നതിനുള്ള ഇടപെടലുകൾക്ക് ഗതിവേഗം വർധിപ്പിക്കുകതന്നെ വേണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.