ആൾക്കൂട്ട വാഴ്ചക്കെതിരെ സുപ്രീംകോടതി
text_fieldsപ്രമുഖ സിനിമാ താരവും നിർമാതാവും സംവിധായകനുമായ കമൽ ഹാസന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫു’മായി ബന്ധപ്പെട്ട് വിവാദം തുടങ്ങിയിട്ട് നാളുകളായി. പടം റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി ബംഗളുരുവിൽ കന്നട ഭാഷാവാദികൾ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ ഒച്ചപ്പാടുകൾക്ക് ‘തഗ് ലൈഫിന്റെ ഉള്ളടക്കവുമായി ഒരു ബന്ധവുമില്ല എന്നതാണ് കൗതുകകരം. മുമ്പ് അഞ്ചു പടങ്ങൾ വിവാദമുയർന്നതിനെ തുടർന്ന് പ്രദർശനവിലക്കു നേരിടുകയും പിൻവാങ്ങലിൽ എത്തുകയും ചെയ്ത അനുഭവം കമൽ ഹാസനുണ്ടെങ്കിലും അതൊക്കെ സിനിമയെ ചൊല്ലിയായിരുന്നു. അതിലെല്ലാം ബോധ്യങ്ങളിൽ ഉറച്ചുനിന്ന് എതിർപ്പുകളെ നേരിട്ട അദ്ദേഹത്തിന് ഇത്തവണ ഇടക്കൊരു തിരിച്ചടി കിട്ടി. എന്നാൽ, പരമോന്നത നീതിപീഠം അദ്ദേഹത്തെ പിന്തുണക്കാനെത്തിയത് വലിയ ആശ്വാസമായി. സുപ്രീംകോടതി അന്തിമവിധി പറഞ്ഞില്ലെങ്കിലും ‘തഗ് ലൈഫി’ന് കർണാടക ഹൈകോടതി വിധിച്ച നിരോധം നീക്കിയിരിക്കുന്നു.
38 വർഷത്തെ ഇടവേളക്കു ശേഷം പ്രമുഖ സംവിധായകൻ മണിരത്നവുമായി ചേർന്നു നിർമിച്ച പടത്തിന്റെ റിലീസിനു മുന്നോടിയായി മേയ് 24 നു നടന്ന ഓഡിയോ ലോഞ്ചിൽ നടൻ ശിവരാജകുമാറിനോട് ‘നിങ്ങളുടെ ഭാഷ (കന്നട) തമിഴിൽ നിന്നുണ്ടായതാണ്’ എന്ന കമലിന്റെ ഒരു കമന്റാണ് കന്നട ഭാഷാസ്നേഹികളെന്നു പറയുന്നവരെ പ്രകോപിപ്പിച്ചത്. കന്നടിഗരുടെ മാതൃഭാഷയെ കമൽ അവഹേളിച്ചെന്നും ‘തഗ് ലൈഫ്’ ബഹിഷ്കരിക്കുമെന്നും തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് അവർ ഇളകിവശായി.
കന്നട ഭാഷാനുകൂല ഗ്രൂപ്പുകളും കന്നട രക്ഷണ വേദികെ എന്ന സംഘടനയും കമൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ടു. സിനിമയുടെ പോസ്റ്ററുകൾ നശിപ്പിക്കുന്നതും കമലിന്റെ കോലം കത്തിക്കുന്നതും വിഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചു. തിയറ്ററുകളിൽ പ്രദർശനത്തിനെതിരെ ഭീഷണികളും വന്നുതുടങ്ങി. തുടർന്ന് കന്നട-സാംസ്കാരിക മന്ത്രി തങ്കടാഗി ശിവരാജ് കർണാടക ഫിലിം ചേംബേഴ്സ് ഓഫ് കോമേഴ്സിന് എഴുതിയ കത്തിന്റെ ബലത്തിൽ മേയ് 30നു മുമ്പായി ക്ഷമാപണം നടത്തിയില്ലെങ്കിൽ എല്ലാ കമൽ ചിത്രങ്ങളും നിരോധിക്കുമെന്ന് ചേംബർ മുന്നറിയിപ്പ് നൽകി. എന്നാൽ, മാപ്പുപറയാൻ പറ്റില്ലെന്നും തന്റെ അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്നും കന്നടയോട് അനാദരവൊന്നും പ്രകടിപ്പിച്ചില്ലെന്നും പറഞ്ഞു കമൽ ഉറച്ചു നിന്നു.
ചേംബർ തീരുമാനത്തിനെതിരെ കർണാടക ഹൈകോടതിയെ സമീപിച്ചെങ്കിലും കമലിന് സഹായകമായ നിലപാടല്ല ലഭിച്ചത്. ഒന്ന് മാപ്പു പറഞ്ഞാലെന്താ, ജനവികാരം വ്രണപ്പെട്ടിരിക്കുകയാണല്ലോ എന്ന മട്ടിലായിരുന്നു കോടതി പരാമർശം. അതിനെതിരെ സുപ്രീംകോടതിയിൽ ഒരു അഭിഭാഷകൻ നൽകിയ പൊതുതാൽപര്യ ഹരജിയിൽ വാദം നടക്കുകയാണ്. ജസ്റ്റിസുമാർ ഉജ്ജൽ ഭുയാൻ, മൻമോഹൻ മൽഹോത്ര എന്നിവരുടെ ബെഞ്ച് തുടക്കം മുതലേ ഹൈകോടതി നിലപാടിനെ വിമർശിച്ചുകൊണ്ടാണ് പ്രതികരിച്ചത്. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയ ഒരു പടം ചിലരുടെ അഭിപ്രായങ്ങൾക്കോ ഇഷ്ടത്തിനോ നിരക്കുന്നതല്ല എന്ന കാരണത്താൽ നിരോധിച്ചുകൂടാ. ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, തിയറ്ററുകളിൽ എന്തു പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ‘ഗുണ്ടാസംഘങ്ങളെ അനുവദിക്കാൻ കഴിയില്ല’ എന്ന് മുന്നറിയിപ്പും നൽകി. ആരെങ്കിലും പ്രസ്താവന നടത്തിയാൽ, മറ്റൊരു പ്രസ്താവനയിലൂടെ അതിനെ പ്രതിരോധിക്കണമെന്നും തിയറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്താൻ പറ്റില്ലെന്നും കോടതി തീർത്തുപറഞ്ഞു. നിരോധനം നിർദേശിക്കാൻ ചേംബറിനുള്ള അധികാരം സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീംകോടതി. പരമോന്നത കോടതി കമലിന്റെ സ്വാതന്ത്ര്യത്തിന് അനുകൂലമായി വിധി നൽകുമെന്ന പ്രതീക്ഷയിലാണ്.
ആവിഷ്കാര സ്വാതന്ത്ര്യത്തിനു യുക്തിസഹമായ നിയന്ത്രണങ്ങളാവാം എന്നത് ഭരണഘടനാ തത്ത്വമാണ്. ഓരോരുത്തരും തങ്ങൾക്കനുകൂലമോ എതിരോ എന്ന് നോക്കിയാണ് ഓരോന്നിലും നിലപാട് സ്വീകരിക്കുക. ഇവിടെ കമൽ ഹാസൻ ഭാഷയെക്കുറിച്ച് ഒരഭിപ്രായം പറഞ്ഞതേയുള്ളൂ. ഭാഷാചരിത്രവുമായി ബന്ധപ്പെട്ട ഒരു വ്യാഖ്യാനമെന്ന് വിളിക്കാവുന്ന പരാമർശം. എന്നാൽ, അതിലും എത്രയോ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വ്യത്യസ്ത മതവിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും അസത്യം പ്രചരിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ സർക്കാറുകളുടെയും കോടതികളുടെയും ശ്രദ്ധയിൽ വരാതെയോ അവഗണിക്കപ്പെട്ടോ പോകാറുണ്ട്.
തെറ്റായ ചരിത്രചിത്രീകരണങ്ങളിലൂടെയും വക്രീകരിച്ച ആഖ്യാനങ്ങളിലൂടെയും ജനവിഭാഗങ്ങളെ താറടിച്ചു കാണിക്കുകയും പരസ്പരവൈരം ഉൽപാദിപ്പിക്കുകയും ചെയ്യുന്ന തെറ്റായ ചലച്ചിത്രാനുഭവങ്ങൾ തന്നെയുണ്ട്. അത്തരം ഘട്ടങ്ങളിലെല്ലാം അധികാരികൾ വിവേചനപരമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ ഉണ്ടാവുന്ന അവ്യക്തതകളാണ് വീണ്ടും വീണ്ടും സമാനവിവാദങ്ങൾ ഉയരാൻ കാരണം. എന്നാലും സുപ്രീം കോടതി ഈ കേസിനിടയിൽ ചൂണ്ടിക്കാണിച്ചപോലെ നിയമവാഴ്ചയാണ് പരമപ്രധാനം. അതിനു മേലെ ജനക്കൂട്ട അധികാരപ്രയോഗത്തെയും രാഷ്ട്രീയഹുങ്കിനെയും വാഴാൻ അനുവദിച്ചു കൂടാ. ഈ മർമം വിസ്മരിച്ചതാണ് ഹൈകോടതി നിലപാടിനെ സുപ്രീംകോടതി നിശിതമായി വിമർശിക്കാൻ കാരണം. ആൾക്കൂട്ട നീതിക്കെതിരായി ശബ്ദിച്ച കോടതി ഈ വ്യവഹാരത്തിൽ രജതരേഖയായി നിൽക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.