ജനത്തിന്‍റെ കണക്കെടുത്തത് കൊണ്ടായില്ല
text_fieldsരാജ്യത്തിന്‍റെ പതിനാറാമത് ജനസംഖ്യ കണക്കെടുപ്പ് തീയതി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതോടെ നാലു വർഷമായി മുടങ്ങിക്കിടന്ന വിഭവശേഷി വിവര സമാഹരണയജ്ഞം അടുത്തവർഷം പൂർത്തിയാക്കുമെന്നുറപ്പായി. കഴിഞ്ഞ തവണത്തേതുപോലെ വീടും മറ്റു വസ്തുവകകളും തിട്ടപ്പെടുത്തുന്ന ഹൗസ് ലിസ്റ്റിങ് ഓപറേഷൻ (എച്ച്.എൽ.ഒ) ആദ്യഘട്ടത്തിൽ നടക്കും. തുടർന്ന് രണ്ടാം ഘട്ടത്തിൽ ജനസംഖ്യാപരവും സാമൂഹിക-സാമ്പത്തിക-സാംസ്കാരികപരവുമായ വിവരങ്ങൾ ശേഖരിക്കുന്ന ജനങ്ങളുടെ തലയെണ്ണൽ നടക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രഖ്യാപനമനുസരിച്ച് കേന്ദ്രഭരണപ്രദേശമായ ലഡാക്ക്, ജമ്മു-കശ്മീർ എന്നിവിടങ്ങളിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴികെ ഇന്ത്യയിലുടനീളം അടുത്ത വർഷം മാർച്ച് ഒന്നിന് സെൻസസ് ആരംഭിക്കും, മുൻപറഞ്ഞ ഇടങ്ങളിൽ ഈ വർഷം ഒക്ടോബർ ഒന്നാണ് റഫറൻസ് തീയതിയായി നിശ്ചയിച്ചിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജനങ്ങളുടെ ജാതിതിരിച്ചുള്ള കണക്കെടുക്കുന്ന ആദ്യ സെൻസസ് ആയിരിക്കും ഇത്തവണത്തേത്. 1931ലാണ് ഇതിനുമുമ്പ് ജാതിസെൻസസ് നടത്തിയത്. പത്തുവർഷത്തിലൊരിക്കൽ നടന്നുവരുന്ന ശ്രമകരമായ സെൻസസ് ദൗത്യം 2021ൽ നടക്കേണ്ടതായിരുന്നു. എന്നാൽ, അതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെങ്കിലും കോവിഡ് മഹാമാരി കാരണം മാറ്റിവെക്കുകയാണുണ്ടായത്.
മുപ്പത് ലക്ഷം എന്യൂമറേറ്റർമാർ, ജില്ല, ഉപജില്ല തലങ്ങളിൽ സെൻസസ് പ്രവർത്തനത്തിന്‍റെ മേൽനോട്ടത്തിനും സഹായത്തിനുമായി 1,20,000 ജോലിക്കാർ, 46,000 പരിശീലകർ എന്നിങ്ങനെ ബൃഹത്തായ മനുഷ്യാധ്വാനവും ദീർഘ കാലയളവും വേണ്ടിവരുന്ന കഠിനപ്രയത്നമാണ് ജനസംഖ്യ കണക്കെടുപ്പ്. ഇത്തവണ ഇന്ത്യയിലാദ്യമായി ഡിജിറ്റൽ സെൻസസ് പരീക്ഷിക്കും. മൊബൈൽ ആപ് ഉപയോഗിച്ച് വ്യക്തികൾക്ക് സ്വന്തമായി കണക്കെടുക്കുന്നതിനും അതിന്‍റെ പരിശോധനക്കുമുള്ള സൗകര്യമൊരുക്കും. ഇംഗ്ലീഷ്, ഹിന്ദി എന്നിവക്ക് പുറമെ 14 പ്രാദേശികഭാഷകളിൽ തയാറാക്കുന്ന ഈ ആപ്പിൽ ലോഗ് ഇൻ ചെയ്ത് വ്യക്തികൾക്ക് വിവരങ്ങൾ ചേർക്കാനാകും. തുടർന്ന് ലഭ്യമാകുന്ന യു.ഐ.ഡി കണക്കെടുപ്പ് ഉദ്യോഗസ്ഥരെത്തുമ്പോൾ അവർക്ക് നൽകിയാൽ മതിയാകും. ഉദ്യോഗസ്ഥരുടെ കൈയിലും അതിനുള്ള ഉപകരണവും ആപ് ഡൗൺലോഡ് ചെയ്ത സ്മാർട്ട്ഫോണുകളും ഉണ്ടായിരിക്കും. തെറ്റുകൾ കുറക്കാനും ജോലി വേഗത്തിലാക്കാനും വിവരങ്ങളുടെ ഗുണശേഷി വർധിപ്പിക്കാനും ഡിജിറ്റലൈസേഷൻ സഹായമാകുമെന്നാണ് സർക്കാർ കരുതുന്നത്. അതുകൊണ്ടുതന്നെ ദേശീയം, സംസ്ഥാനം, ജില്ല, താലൂക്ക് തലങ്ങളിൽ ലിംഗാടിസ്ഥാനത്തിലുള്ള ജനസംഖ്യാവിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ഒമ്പതുമാസം കൊണ്ടു കഴിയുമെന്ന വിശ്വാസത്തിലാണ് ഭരണകൂടം. 2011ലെ അവസാന സെൻസസിൽ രണ്ടുവർഷത്തോളം നീണ്ട പ്രക്രിയയായിരുന്നു എന്നറിയുമ്പോഴാണ് ഡിജിറ്റൽവത്കരണത്തിന്റെ മേന്മ വ്യക്തമാകുക.
ഗവൺമെന്‍റിന്‍റെ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ഊടും പാവും നൽകുന്നത് സെൻസസിലെ കണക്കുകളാണ്. തെരഞ്ഞെടുപ്പുകളിൽ മണ്ഡലങ്ങളുടെ നിർണയത്തിനും പട്ടികജാതി-വർഗ സംവരണമണ്ഡലങ്ങൾ കണ്ടെത്തുന്നതിനും മാനദണ്ഡമാക്കുന്നത് ഈ കണക്കുകളാണ്. വിവിധ സബ്സിഡികൾ, റേഷൻ വിതരണം തുടങ്ങി സംസ്ഥാന, ജില്ലതലങ്ങളിൽ കേന്ദ്രഗവൺമെന്‍റ് നൽകുന്ന സഹായങ്ങൾക്ക് ആധാരമാക്കുന്നതും ഈ കണക്കുകൾതന്നെ. സ്കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, അടിസ്ഥാനസൗകര്യവികസന പദ്ധതികൾ തുടങ്ങി വിദ്യാഭ്യാസ, ഗ്രാമവികസന മന്ത്രാലയങ്ങൾ അവരുടെ സേവനപ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താനും സെൻസസ് വിവരങ്ങളാണ് അവലംബിക്കുക. ജുഡീഷ്യറി, ആസൂത്രണവിഭാഗങ്ങൾ, ഗവേഷകർ എന്നിവർക്കും കുടിയേറ്റം, തൊഴിൽ, പ്രത്യുൽപാദനക്ഷമത, നഗരവത്കരണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ പ്രവണതകൾ മനസ്സിലാക്കിയെടുക്കാൻ ഇത് ഉതകും. മാത്രമല്ല, ഒരു ദേശത്തിലെ ജനതയുടെ ഐഡന്‍റിറ്റി, തൊഴിൽ, ജീവിതനിലവാരം, കുടുംബഘടന എന്നിവയിൽ വരുന്ന മാറ്റങ്ങളുടെ ചിത്രം സെൻസസ് നൽകും. അതുവഴി ഭരണകൂടങ്ങൾക്ക് ക്ഷേമപദ്ധതികളുടെ ആസൂത്രണത്തിനും വിതരണത്തിനും ശരിയായ മാർഗങ്ങൾ അവലംബിക്കാൻ സാധിക്കും.
ഇന്ത്യ പോലുള്ള ബഹുവിധ ജീവിതനിലവാരം പുലർത്തുന്ന ജനകോടികൾ വസിക്കുന്ന ഒരു രാജ്യത്ത് വിഭവവിതരണം എല്ലാവരിലേക്കും ആവശ്യാനുസൃതം എത്തിക്കുവാൻ അവരുടെ ശരിയായ സ്ഥിതിവിവരം ആവശ്യമാണ്. എന്നാൽ, ഇതിനെ അവലംബിച്ചുതന്നെയാണോ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഭരണം കൈയാളുന്നവർ കാര്യങ്ങൾ കൊണ്ടുനടത്തുന്നത് എന്നു ചോദിച്ചാൽ ഉത്തരം അത്ര സുഖകരമാവില്ല.
ബജറ്റിൽ വിവിധ സംസ്ഥാനങ്ങൾക്ക് വകയിരുത്തുന്ന വിഹിതവും പദ്ധതികളുമൊക്കെ വിതരണത്തിലെ അസന്തുലിതത്വം കൊണ്ട് എപ്പോഴും പരാതികളുയർത്താറുള്ളതാണ്. കേന്ദ്ര-സംസ്ഥാനബന്ധങ്ങൾ കക്ഷിരാഷ്ട്രീയത്തിന്‍റെ സങ്കുചിതത്വത്തിലേക്ക് ചുരുങ്ങുമ്പോഴും ഭരണത്തിലെ മേൽത്തട്ടിലുള്ളവരുടെ പ്രാദേശിക, മത, ജാതി, വംശ ചിന്തകളും പരിഗണനകളും പക്ഷപാതിത്വത്തിലേക്ക് വഴിമാറുമ്പോഴും സമൂഹത്തിലെ അടിത്തട്ടിലുള്ളവരാണ് അതിന് വിലയൊടുക്കേണ്ടിവരുന്നത്. രാജ്യത്തെ ജനവിഭാഗങ്ങളുടെ സ്ഥിതിവിവരങ്ങൾ സമാഹരിക്കുന്നതും അതു രാഷ്ട്രത്തിന്‍റെ മുന്നിൽ വെളിപ്പെടുത്തുന്നതും നല്ലതുതന്നെ; ജനങ്ങൾക്കിടയിലെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ ഉച്ചനീചത്വങ്ങൾ തിരിച്ചറിഞ്ഞ് പരിഹാരക്രിയ ചെയ്യാൻ അത് ഉതകുമെങ്കിൽ. മണ്ഡൽ കമീഷനും സച്ചാർ സമിതിയും കണ്ടെത്തി, അവതരിപ്പിച്ച സ്ഥിതിവിവരങ്ങൾ അധഃസ്ഥിതരുടെ അഭ്യുദയത്തിന് വഴികാട്ടിയ അനുഭവം ഇന്ത്യയിലുണ്ട്. ജനാധിപത്യത്തിലും ജനക്ഷേമത്തിലും വിശ്വസിക്കുന്ന ഭരണകൂടത്തിന്‍റെ സാന്നിധ്യത്തിലേ അത്തരമൊരു ജനോപകാര സൗഹൃദാന്തരീക്ഷം നിലനിൽക്കുകയുള്ളൂ. എന്നാൽ, പിന്നാക്കക്കാരെയും അടിത്തട്ടിലുള്ളവരെയും അപരവത്കരിക്കാനും അവഗണനയുടെ അഗണ്യകോടിയിൽ തള്ളാനും അജണ്ടയുമായി നടക്കുന്നവരുടെ കൈയിൽ സ്ഥിതിവിവരങ്ങൾപോലും കണക്കുതീർക്കാനുള്ള ആയുധമായി മാറുകയാണ് ചെയ്യുക. അതുകൊണ്ട് ജനസംഖ്യയുടെ കണക്കെടുത്തതു കൊണ്ടായില്ല. അതുകൊണ്ട് രാജ്യത്തിനും ജനത്തിനും എന്തുപകാരം ഭരണകൂടം ചെയ്യുന്നു എന്നതാണ് പ്രധാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.