ഇറാൻ-ഇസ്രായേൽ: ഉയരുമോ ജനീവയിൽ വെള്ളക്കൊടി?
text_fields

സ്വിസ് നഗരമായ ജനീവയിലേക്ക് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങൾ. രണ്ടാം ലോക യുദ്ധാനന്തരം നിരവധി സമാധാന ചർച്ചകൾക്കും ഉടമ്പടികൾക്കും വേദിയായ ഈ നഗരം ഒരിക്കൽ കൂടി അത്തരമൊരു ചരിത്രസന്ദർഭത്തിന് സാക്ഷ്യം വഹിക്കുമോ? ഒരാഴ്ചയായി തുടരുന്ന ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ ദിശ നിർണയിക്കുക വെള്ളിയാഴ്ച ഇവിടെ നടക്കുന്ന നയതന്ത്ര ചർച്ചകളായിരിക്കും. ഇറാന്റെ ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് പത്ത് വർഷം മുമ്പ് വൻശക്തി രാഷ്ട്രങ്ങളുമായി മാരത്തൺ ചർച്ച നടന്ന അതേ വേദിയിൽ ഒരിക്കൽകൂടി, ഒരുപക്ഷേ അവസാനവട്ട ചർച്ചക്ക് അരങ്ങൊരുങ്ങുകയാണ്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെയൂം യൂറോപ്യൻ...
സ്വിസ് നഗരമായ ജനീവയിലേക്ക് ഉറ്റുനോക്കുകയാണ് ലോക രാഷ്ട്രങ്ങൾ. രണ്ടാം ലോക യുദ്ധാനന്തരം നിരവധി സമാധാന ചർച്ചകൾക്കും ഉടമ്പടികൾക്കും വേദിയായ ഈ നഗരം ഒരിക്കൽ കൂടി അത്തരമൊരു ചരിത്രസന്ദർഭത്തിന് സാക്ഷ്യം വഹിക്കുമോ? ഒരാഴ്ചയായി തുടരുന്ന ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ ദിശ നിർണയിക്കുക വെള്ളിയാഴ്ച ഇവിടെ നടക്കുന്ന നയതന്ത്ര ചർച്ചകളായിരിക്കും. ഇറാന്റെ ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട് പത്ത് വർഷം മുമ്പ് വൻശക്തി രാഷ്ട്രങ്ങളുമായി മാരത്തൺ ചർച്ച നടന്ന അതേ വേദിയിൽ ഒരിക്കൽകൂടി, ഒരുപക്ഷേ അവസാനവട്ട ചർച്ചക്ക് അരങ്ങൊരുങ്ങുകയാണ്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെയൂം യൂറോപ്യൻ യൂനിയന്റെയും പ്രതിനിധികളുമായും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ചർച്ച നടത്തും.
ചർച്ച യൂറോപ്പിന്റെ മുൻകൈയിൽ
ഇറാന്റെ ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട ചർച്ച നടക്കുന്നതിനിടെയാണ്, ജൂൺ 12ന് ഇസ്രായേൽ ഏകപക്ഷീയമായി തെഹ്റാനിലേക്ക് മിസൈലാക്രമണം നടത്തിയത്. പിന്നാലെ, നേരത്തേ ചർച്ചയുടെ ഭാഗമായിരുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതിൽനിന്ന് പിന്മാറി ഇസ്രായേൽ പക്ഷത്ത് നിലയുറപ്പിക്കുകയും പ്രത്യേക സൈനിക നീക്കത്തിന് ചുവടുവെപ്പുകൾ നടത്തുകയുംചെയ്തു. ഇറാൻ നേതാവ് അലി ഖാംനഈ നിരുപാധികം കീഴടങ്ങണമെന്ന് പ്രഖ്യാപിച്ച് സൈനിക നീക്കത്തിന്റെ രാഷ്ട്രീയലക്ഷ്യവും വെളിപ്പെടുത്തി. കീഴടങ്ങില്ലെന്ന് ഇറാനും വ്യക്തമാക്കിയതോടെ ചർച്ചയുടെ വാതിലുകൾ പൂർണമായും അടഞ്ഞുവെന്നാണ് വിലയിരുത്തപ്പെട്ടത്.

ഇറാൻ-ഇസ്രായേൽ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ ജനീവയിൽ ആരംഭിച്ച ചർച്ചക്കായി എത്തുന്ന ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരോ
ഈ ആലോചനയെ ബലപ്പെടുത്തുംവിധം ഇസ്രായേലിന്റെ അയേൺ ഡോമുകളെ നിഷ്പ്രഭമാക്കി ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തെൽ അവിവിൽ കനത്ത പ്രഹരമേൽപിച്ചു; മറുവശത്ത്, ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേലും മിസൈൽ തൊടുത്തു. സമ്പൂർണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിനിടെയാണ് യൂറോപ്യൻ യൂനിയൻ കേന്ദ്രീകരിച്ച് അവസാനവട്ട ശ്രമം എന്ന നിലയിൽ ഒരു നയതന്ത്ര നീക്കം നടന്നത്. ഈ ചർച്ച യൂറോപ്യൻ പ്രതിനിധികളുടെ ആവശ്യപ്രകാരമാണെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്.
അമേരിക്കയുടെ പരോക്ഷ സാന്നിധ്യം
ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായാണ് അബ്ബാസ് അറാഖ്ജി ചർച്ച നടത്തുക. ‘യുദ്ധം’ ആരംഭിച്ചശേഷം ഇറാന്റെ ഔദ്യോഗിക പ്രതിനിധി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. ബുധനാഴ്ച, ഈ മൂന്ന് നേതാക്കളുമായും അദ്ദേഹം ഫോണിൽ സംസാരിച്ചിരുന്നു. ആശാവഹമായ സംഭാഷണമായിരുന്നു അവ. നയതന്ത്ര ചർച്ച യു.എസ് പ്രതിനിധിയിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയുടെ നിർദേശം അബ്ബാസ് തള്ളി.
പശ്ചിമേഷ്യയിൽ ട്രംപിന്റെ പ്രത്യേക പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫുമായുള്ള സംഭാഷണമായിരുന്നു ലാമി ഉദ്ദേശിച്ചത്. എന്നാൽ, ഇസ്രായേൽ ആക്രമണത്തിന് യു.എസിന്റെ പിന്തുണയുള്ള സാഹചര്യത്തിൽ വിറ്റ്കോഫുമായുള്ള ചർച്ചക്ക് പ്രസക്തിയില്ലെന്നായി അബ്ബാസ്. അതേസമയം, ജനീവയിൽ നടക്കുന്ന ചർച്ചയിൽ അമേരിക്കയുടെ പരോക്ഷ സാന്നിധ്യമുണ്ടാകും. ജനീവ ചർച്ചക്കുശേഷം യു.എസ് േസ്റ്ററ്റ് സെക്രട്ടറി മാർക് റൂബിയോയുമായി ലാമി കൂടിക്കാഴ്ച നടത്തുന്നുണ്ട്. യൂറോപ്യൻ യൂനിയൻ വിദേശകാര്യ വകുപ്പിന്റെ മേധാവി കാജാ കല്ലാസും ജനീവ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയുടെ ഫോക്കസ് ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ടുതന്നെയാകുമെന്നാണ് സൂചന.
ആണവായുധമില്ല; ആവർത്തിച്ച് ഇറാൻ
ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്നും ആണവപദ്ധതികളത്രയും ഊർജാവശ്യ ങ്ങൾക്കുള്ളതാണെന്നും ഇതിനകംതന്നെ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദത്തെ ശരിവെക്കുംവിധമാണ് കഴിഞ്ഞദിവസം അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (ഐ.എ.ഇ.എ) റിപ്പോർട്ടും. അതേസമയം, ഇറാന്റെ ആണവ സമ്പുഷ്ടീകരണം ആണവായുധ പരിധിയിലെത്തിയിരിക്കുന്നുവെന്ന മറുവാദമാണ് ഇസ്രായേലും യു.എസും മുന്നോട്ടുവെക്കുന്നത്. എന്നാൽ, ഈ വാദത്തോട് ഇപ്പോൾ ചർച്ചക്ക് മുന്നിട്ടിറങ്ങിയ മൂന്ന് രാജ്യങ്ങൾക്കും യോജിപ്പില്ല.
2015ൽ, ഇറാനുമായി വൻശക്തി രാഷ്ട്രങ്ങൾ ആണവ കരാറുണ്ടാക്കിയപ്പോൾ അതിൽ ഒപ്പുവെച്ചവരാണ് ബ്രിട്ടനും ഫ്രാൻസും ജർമനിയും. ഐ.എ.ഇ.എയുടെ നിരീക്ഷണത്തോടെ, രാജ്യത്ത് ആണവ സമ്പുഷ്ടീകരണത്തിന് അനുമതി നൽകുന്നതായിരുന്നു ആ കരാർ. 2018ൽ, ട്രംപ് കരാറിൽനിന്ന് പിന്മാറിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഒരുതരത്തിലുള്ള സമ്പുഷ്ടീകരണവും പാടില്ലെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഇതിനെ ആഭ്യന്തര കാര്യത്തിൽ അനാവശ്യ കൈകടത്തലായാണ് ഇറാൻ വിലയിരുത്തിയത്. തുടർന്ന്, കരാറിൽനിന്ന് ഭാഗികമായി പിന്മാറുന്നതായി ഇറാനും പ്രഖ്യാപിച്ചു.
ഇപ്പോൾ, സംഘർഷത്തിന്റെ പശ്ചാത്തലത്തിലും ആണവ വിഷയത്തിൽ 2018ലെ അതേ നിലപാട് തന്നെയാണ് ഇറാന്. ജനീവ ചർച്ചക്ക് സമ്മതം അറിയിച്ചുള്ള ‘എക്സ്’ പോസ്റ്റിലും വിദേശ മന്ത്രി അബ്ബാസ് അക്കാര്യം ആവർത്തിക്കുന്നുണ്ട്. ‘സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഞങ്ങളുടെ പ്രത്യാക്രമണമെന്ന് ലോകത്തെ ബോധ്യപ്പെടുത്തു’മെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതോടൊപ്പം, ആണവായുധ നിർമാണം അജണ്ടയിലില്ലെന്നും അദ്ദേഹം ആവർത്തിക്കുന്നു. ജനീവയിൽ ഇറാന്റെ അജണ്ട ഇതിൽനിന്ന് വ്യക്തം. യൂറോപ്പും അമേരിക്കയും ഇതിനോട് എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നാണ് ഇനി കണ്ടറിയേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.