പട്ടിണിയും അരാജകത്വവും ആയുധമാകുമ്പോൾ
text_fieldsഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യൂറോപ്യൻ യൂനിയന്റെ കാർമികത്വത്തിലുള്ള ഫുഡ് സെക്യൂരിറ്റി ഇൻഫർമേഷന് നെറ്റ് വർക്കിന്റെ (എഫ്.എസ്.ഐ.എൻ) ഇക്കൊല്ലത്തെ ലോക ഭക്ഷ്യപ്രതിസന്ധി സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നത്. അതുപ്രകാരം പട്ടിണിയുടെ ഏറ്റവും ഗുരുതരാവസ്ഥയായ അഞ്ചാം പട്ടികയിലാണ് ഗസ്സ. അതിലും മോശമായ അവസ്ഥയിൽ ലോകത്തൊരിടത്തും മനുഷ്യർ വസിക്കുന്നില്ല. ഗസ്സയിലെ ആകെയുള്ള 20 ലക്ഷത്തിനടുത്ത് മനുഷ്യരിൽ 11 ലക്ഷവും കൊടിയ പട്ടിണി നേരിടുകയാണ്. രണ്ടുവർഷത്തോളമായി തുടരുന്ന ഇസ്രായേലി ആക്രമണവും അതിനെതുടർന്നുള്ള അടിസ്ഥാന സേവനരംഗത്തിന്റെ തകർച്ചയും ഉപരോധവുംമൂലം കുട്ടികളും മുതിർന്നവരും എന്ന ഭേദമില്ലാതെ സകലമനുഷ്യരും പോഷകാഹാരമില്ലാതെ പതിതാവസ്ഥയിലാണ്.
മാർച്ച് രണ്ട് മുതൽ ഇസ്രായേൽ ഏർപ്പെടുത്തിയ സമ്പൂർണ ഉപരോധത്തെതുടർന്നുള്ള 11 ആഴ്ചകളിൽ പട്ടിണി കാരണം മാത്രം 29 കുട്ടികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ മരണസംഖ്യ ഇതിലുമെത്രയോ അധികമായിരിക്കുമെന്ന് ആരോഗ്യപ്രവർത്തകർ ആശങ്കപ്പെടുന്നു. ‘‘യുദ്ധായുധമായി പട്ടിണിയെ ഉപയോഗിക്കുകയാണിവിടെ. കരുതിക്കൂട്ടിയുള്ള നീക്കമാണിത്. വിനാശകരവും’’-യു.എന്നിന്റെ വിമൻ ഗുഡ് വിൽ അംബാസഡറായ ജോയ്സ് അസ്സാം പറയുന്നു. ‘‘പട്ടിണിയെന്നത് വിതരണത്തിന്റെ പ്രശ്നമല്ല ഇവിടെ. നീതിയുടെ വിഷയമാണ്’’- അവർ കൂട്ടിച്ചേർത്തു.
അവസാനിക്കാത്ത ശ്രമങ്ങൾ
ഈ മഹാനാശത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ പ്രവർത്തക ഗ്രേറ്റ തുംബർഗിന്റെ നേതൃത്വത്തിൽ ഭക്ഷണവും മരുന്നുമായി മെഡ്ലീൻ കപ്പൽ ഗസ്സ തീരത്തേക്ക് പുറപ്പെട്ടത്. ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധ പ്രവർത്തനങ്ങളോടുള്ള എതിർപ്പ് പരസ്യപ്പെടുത്തുകയും അതിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നതിലുപരി വിജയം കാണുമെന്ന് ഒരുറപ്പുമില്ലാത്ത ദൗത്യത്തിലേക്കാണ് ഓരോ സന്നദ്ധപ്രവർത്തകനും ഇറങ്ങിത്തിരിച്ചത്. ഇത്തരം സാഹസങ്ങളോടുള്ള ഇസ്രായേലിന്റെ മുൻകാല നടപടികളുടെ ചരിത്രം വെച്ചുനോക്കുമ്പോൾ ജീവൻ പണയംവെച്ചുള്ള കളിതന്നെയായിരുന്നു അത്. ജൂൺ ഒന്നിന് സിസിലിയിൽനിന്ന് പുറപ്പെട്ടതുമുതൽ തന്നെ ഈ യാത്രയെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു ഇസ്രായേൽ.
‘‘സെലിബ്രിറ്റികളുടെ സെൽഫി കപ്പൽ ഇസ്രായേലിന്റെ തീരത്തേക്ക് അടുക്കുന്നു’’എന്നാണ് ഇസ്രായേലി വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചത്. ‘ഒരൊറ്റ ട്രക്കിനെക്കാളും കുറച്ച് സാധന’ങ്ങളാണ് കപ്പലിയുള്ളതെന്നും പരിഹാസം തുടർന്നു. ജൂതവിരുദ്ധയും ഹമാസിന്റെ ആശയപ്രചാരകയുമായ ഗ്രേറ്റ തിരികെപോകുന്നതാണ് നല്ലതെന്നും ഉപരോധം മറികടക്കാൻ അനുവദിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്സ് നേരത്തേ പറഞ്ഞിരുന്നു. ഈ ഭീഷണിക്ക് ഗ്രേറ്റ നൽകിയ മറുപടിയാണ് ഈ പ്രതീകാത്മക പ്രവർത്തനത്തിന്റെ കാതൽ: ‘‘എന്തു സംഭവിച്ചാലും ഞങ്ങൾ ശ്രമിച്ചുകൊണ്ടേയിരിക്കും. അത് നമ്മൾ അവസാനിപ്പിക്കുന്ന നിമിഷം മനുഷ്യത്വം എന്നത് നമ്മിൽനിന്ന് നഷ്ടമാകും. ഈ ദൗത്യം എത്ര അപകടകരമായാലും ലൈവ് സ്ട്രീം ചെയ്യപ്പെടുന്ന വംശഹത്യയോടുള്ള ലോകത്തിന്റെ മൗനമെന്ന അപകടത്തോട് അടുത്തുവരില്ല അത്’’.
പട്ടിണിയെന്ന പീഡനായുധം
യു.എൻ ഉൾപ്പെടെ രാജ്യാന്തര സംവിധാനങ്ങളുടെ ഭക്ഷ്യവിതരണ ശൃംഖലയെ ഗസ്സയിൽ തടഞ്ഞ ഇസ്രായേൽ വിവിധോദ്ദേശ്യ പദ്ധതികളുമായി സ്വന്തം നിലക്ക് ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണിപ്പോൾ. ഇസ്രായേലി-യു.എസ് സംയുക്ത സംരംഭമായ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) ആണ് ഇതിൽ പ്രധാനം.
ഇവരുടെ കേന്ദ്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ സ്വീകരിക്കാനെത്തിയ, പട്ടിണിയിൽ വലഞ്ഞ ഫലസ്തീനികൾക്ക് നേരെ കണ്ണിൽചോരയില്ലാതെ വെടിയുതിർക്കാനും ഇസ്രായേലി സൈന്യം മടിക്കുന്നില്ല. ജൂൺ ആദ്യവാരം മാത്രം മൂന്നു ദിവസങ്ങളിലായി 50 ലേറെ പേർ ഇങ്ങനെ കൊല്ലപ്പെട്ടു. മുമ്പ് ഗസ്സയിലാകെ 400 ഇടങ്ങളിലാണ് യു.എന്നിന്റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളുണ്ടായിരുന്നത്. ഇപ്പോൾ ഇസ്രായേൽ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതാകട്ടെ വെറും നാല് കേന്ദ്രങ്ങൾ മാത്രവും. അതും ഒറ്റപ്പെട്ട, വിജനപ്രദേശങ്ങളിൽ. റഫയിൽ ഈജിപ്ഷ്യൻ അതിർത്തിയോട് ചേർന്നാണ് ജി.എച്ച്.എഫിന്റെ ഏറ്റവും വലിയ ഭക്ഷ്യസംഭരണ, വിതരണകേന്ദ്രം പ്രവർത്തിക്കുന്നത്.
മേയ് 31ന് അതിരാവിലെ ഈ കേന്ദ്രം തുറക്കുന്ന സമയം അവിടേക്ക് ഓടിയും സൈക്കിളിലും എത്തിയ ഫലസ്തീനികൾക്ക് നേരെ ഒരുപ്രകോപനവുമില്ലാതെയാണ് സൈന്യം വെടിവെച്ചത്. 20 ലേറെ പേർ ഇവിടെ കൊല്ലപ്പെട്ടു. രണ്ടുദിവസത്തിനുശേഷം മറ്റൊരു കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ 27 പേരും മരിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് ഈ കേന്ദ്രങ്ങളിൽ ഭക്ഷണവിതരണം തുടങ്ങുക. രാത്രി 11 മണി മുതലേ ഇതിനായി ഒന്നര കിലോമീറ്റർ അകലെയുള്ള കാത്തിരിപ്പ് മേഖലയിൽ ആയിരങ്ങൾ തടിച്ചുകൂടും. ഒരാൾക്ക് ഒരു പെട്ടിയാണ് ലഭിക്കുക. അതിൽ അഞ്ചുപേർക്ക് കഷ്ടിച്ച് മൂന്നുദിവസം കഴിക്കാനുള്ള ഭക്ഷണം ഉണ്ടാകും. പരിമിതമായ എണ്ണം പെട്ടികളാണ് ഓരോ കേന്ദ്രത്തിലും ഉണ്ടാകുക. ആദ്യമേ തിക്കിത്തിരക്കി പെട്ടി കൈക്കലാക്കിയില്ലെങ്കിൽ പെട്ടികൾ തീർന്നുപോകും. കുടുംബം പട്ടിണിയാകും. ഈ ദൈന്യാവസ്ഥയിൽ ഓടിക്കൂടുന്ന സാധാരണക്കാർക്ക് നേരെയാണ് പട്ടാളം വെടിവെക്കുന്നത്.
കൊലച്ചോറ് നൽകാൻ ട്രംപിെന്റ ചങ്ങാതി
യഥാർഥത്തിൽ ഹമാസിനെ നിർവീര്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേൽ ഭക്ഷ്യവിതരണ സംവിധാനം കൈയാളുന്നത്. ഗസ്സയിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം നിയന്ത്രിക്കുന്നതുവഴിലാണ് ഇപ്പോഴും ഹമാസ് തകർക്കപ്പെടാതെ തുടരുന്നതെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ നേതാവായ ജോണി മൂർ ആണ് നിലവിൽ ഗസ്സയിൽ ഇസ്രായേലിനുവേണ്ടി ഭക്ഷ്യവിതരണം നിർവഹിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സ്ഥാപകൻ. 1971ൽ റവ. ജെറി ഫാൾവെൽ സ്ഥാപിച്ച ഇവാഞ്ചലിക്കൽ സ്ഥാപനമായ ലിബർട്ടി യൂനിവേഴ്സിറ്റിയുടെ വക്താവായിരുന്നു മൂർ. ഫ്ലോറിഡയിൽനിന്നുള്ള ടെലിഇവാഞ്ചലിസ്റ്റും വൈറ്റ് ഹൗസിലെ ഫെയ്ത്ത് ഓഫിസ് ചുമതലക്കാരിയുമായ പൗള വൈറ്റും മൂറും ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. ഓവൽ ഓഫിസിൽ നടക്കുന്ന പ്രാർഥന യോഗങ്ങളിലെ നിത്യസാന്നിധ്യവുമാണ് മൂർ. ജറൂസലമിന് മേലുള്ള ഇസ്രായേലിന്റെ പരമാധികാരം അംഗീകരിക്കാനും യു.എസ് എംബസി അവിടേക്ക് മാറ്റാനും ട്രംപിനെ നിർബന്ധിച്ചത് താനടക്കമുള്ള ഇവാഞ്ചലിക്കൽ സംഘാംഗങ്ങളായിരുന്നുവെന്ന് 2017ൽ മൂർ അവകാശപ്പെട്ടിരുന്നു. തന്റെ ബൈബിൾ വായനക്ക് അനുസരിച്ചുള്ള ജൂതരാഷ്ട്രത്തിന് പ്രതിജ്ഞാബദ്ധനാണ് താനെന്ന് പലതവണ ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്. മൂറിന്റെ ഈ പശ്ചാത്തലമാണ് ഇസ്രായേലിന്റെ രൂപരേഖക്ക് അനുസരിച്ചുള്ള ഗസ്സ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ആണിക്കല്ലായ ഭക്ഷ്യവിതരണ ശൃംഖല സ്ഥാപിക്കുന്നതിന് അദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള പ്രേരണ.
ഹമാസിനെ വീഴ്ത്തുകയെന്ന ലക്ഷ്യത്തോടെ ഗസ്സയിലെ ചില കൊള്ളക്കാർക്കും ഇസ്രായേൽ പിന്തുണ നൽകുന്നുണ്ട്. തെക്കൻ ഗസ്സയിലെ കുപ്രസിദ്ധ സായുധസംഘത്തലവനായ യാസിർ അബുശബാബ് ആണ് അതിലൊരാൾ. ഇയാളുടെ സംഘത്തിന് ഇസ്രായേൽ പണവും ആയുധങ്ങളും നൽകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസുമായി നിരന്തരം സംഘർഷത്തിലേർപ്പെടുന്ന അബുശബാബിനെ സഹായിക്കുന്നതായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് നെതന്യാഹു പരോക്ഷമായി സൂചന നൽകിയിരുന്നു. ‘‘ഹമാസിനെ എതിരിടുന്ന ചില ഗ്രൂപ്പുകളെ സജീവമാക്കിയിട്ടുണ്ട്. അതിലെന്താണ് തെറ്റ്. ഇസ്രായേലി സൈനികരുടെ ജീവൻ രക്ഷിക്കുന്നതിനുള്ള നല്ലൊരു കാര്യമാണത്’’- സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ നെതന്യാഹു പറയുന്നു.
മാസങ്ങളോളം സർവനാശം വിതച്ചശേഷം പട്ടിണിയും അരാജകത്വവും സൃഷ്ടിച്ച് അതിനെ ആയുധമാക്കി ഗസ്സയെ കീഴ്പ്പെടുത്താനാണ് ഇസ്രായേലിന്റെ പദ്ധതി. ഈ നീച നീക്കത്തിനെതിരായ ദുർബലമായ പ്രതിരോധങ്ങളിലൊന്നാണ് ഗ്രേറ്റ തുംബർഗിന്റെ നേതൃത്വത്തിൽ അരങ്ങേറുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.