ചൂട്ടുപിടിക്കാൻ ഇസ്രായേൽ കാത്തിരുന്നത് ട്രംപിനെ
text_fields‘ലോകത്ത് മറ്റൊരു ശക്തിക്കും കഴിയാത്തതാണ് അമേരിക്ക ചെയ്തത്’ എന്ന നെതന്യാഹുവിന്‍റെ വാഴ്ത്തിലും ‘മുമ്പൊരു ടീമും ചെയ്തിട്ടില്ലാത്ത ജോലിയാണ് നമ്മൾ തീർത്തത്’ എന്ന ട്രംപിന്‍റെ മറുവാഴ്ത്തിലും എല്ലാമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും നീതിന്യായവും തകർത്തെറിഞ്ഞ പുതിയ ക്രമമനുസരിച്ചേ തങ്ങളും മുന്നോട്ടുപോകൂ എന്നാണ് അവരുടെ നിലപാട്
ഇറാൻ കാലങ്ങളായി കാത്തുസൂക്ഷിച്ചുപോരുന്ന ആത്മാഭിമാനത്തിന്‍റെ പ്രതീകമാണ് കഴിഞ്ഞ ദിവസം അമേരിക്ക തുടച്ചുനീക്കിയതായി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഫോർദോ ആണവ സമ്പുഷ്ടീകരണ പ്ലാന്‍റ്. അതിന്‍റെ തകർച്ചയാവട്ടെ, ഇസ്രായേൽ കാലങ്ങളായി കാത്തുവെച്ച ആഗ്രഹവും. 2007-2013 കാലയളവിൽ എഹൂദ് ഒൽമെർട്ടിന്‍റെയും ബിന്യമിൻ നെതന്യാഹുവിന്‍റെയും മന്ത്രിസഭകളിൽ പ്രതിരോധ മന്ത്രിയാവാൻ താൻ തീരുമാനിച്ചതുതന്നെ ഇറാന്‍റെ ആണവശേഷി ഇല്ലാതാക്കണം എന്ന പൂതിയിലായിരുന്നു എന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രി എഹൂദ് ബാറാക് ആത്മകഥയിൽ (My Country, My Life: Fighting for Israel, Searching for Peace) പറയുന്നുണ്ട്. ഞായറാഴ്ച പുലർച്ചെ ഇസ്രായേലിന്‍റെ നെടുനാൾ ആഗ്രഹം സഫലമായത് എല്ലാ രാഷ്ട്രാന്തരീയ, നയതന്ത്ര മര്യാദകളും ചവിട്ടിമെതിച്ചതു കൊണ്ടാണെന്ന് ബാറാകിന്‍റെ അനുഭവക്കുറിപ്പുകൾ അടിവരയിടുന്നു.
ബാറാക് തുടങ്ങി, നെതന്യാഹു തീർത്തു
ജൂലൈ 13ന് ഇസ്രായേൽ ഇറാനിൽ നടത്തിയതുപോലുള്ള ഒരു സർജിക്കൽ സ്ട്രൈക്കിന് പദ്ധതി തയാറാക്കാൻ അന്നത്തെ സൈനിക മേധാവി ഗബി അശ്കനാസിയോട് നിർദേശിച്ചപ്പോൾ, ആകാശമധ്യേ ഇന്ധനം വീണ്ടും നിറക്കാനുള്ള അസൗകര്യവും ഭൂഗർഭങ്ങളുടെ ഭദ്രമായ ആഴത്തിൽ സൂക്ഷിച്ച ആണവസംവിധാനം തകർക്കാനുള്ള ബങ്കർ ബസ്റ്റർ ബോംബുകളുടെ അഭാവവും അദ്ദേഹത്തിന്‍റെ മുന്നിലെത്തി. ഈ പരിമിതി മാറ്റാനുള്ള ശ്രമമായി പിന്നീട്. 2011-12ൽ സമാധാന പ്രക്രിയയിലൂടെ ഇറാന്‍റെ ആണവ പരിപാടി നിർവീര്യമാക്കാൻ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഒരുമ്പെട്ട സമയത്ത് സർജിക്കൽ ആക്രമണത്തിനു നോക്കിയെങ്കിലും നടന്നില്ല.
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു മുൻ പ്രധാനമന്ത്രി എഹൂദ് ബാറാകിന്‍റെ കൂടെ നെസറ്റിൽ
അമേരിക്കക്ക് ഇറാൻ ആക്രമണ പദ്ധതിയില്ലെന്ന് ഉന്നതോദ്യോഗസ്ഥരിൽ നിന്നറിഞ്ഞ ബാറാക് അസ്വസ്ഥനായി. ‘‘ഇറാനെതിരെ സൈനികനടപടി വേണമോ എന്നതല്ല, നമുക്ക് ഇറാനികളുടെ ‘പ്രതിരോധശേഷി മേഖല’ക്ക് അകത്തുകടന്ന് അവരെ ആക്രമിക്കാനുള്ള സൈനികശേഷിയുണ്ടോ എന്നതാണ് ചോദ്യം’’-ഒബാമ ചൂണ്ടിക്കാട്ടി. അതിന് മുൻ കടന്നാക്രമണങ്ങൾ കൂടിയേ തീരൂ. ഇറാനികൾക്ക് പ്രതിരോധവീര്യം കൂട്ടുന്ന മേഖല എന്നു മുൻ പ്രധാനമന്ത്രി പറയുന്നത് മറ്റെങ്ങുമല്ല, ഫോർദോ തന്നെ.
അന്ന് അറച്ചുനിന്നു
സൈനികാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധം ഇരുപതു ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടക്കുന്ന ഫോർദോ ആണ് ഇറാൻ ആണവ പരിപാടിയിൽ അത്യപായകരമെന്ന് ഇസ്രായേൽ നിർണയിച്ചു. എന്നാൽ, ആണവ കരാറിന്‍റെ ഭാഗമായുള്ള സംയുക്ത സമഗ്ര കർമപരിപാടി (JCPOA)ക്ക് രൂപം കൊടുത്തതോടെ, ഫോർദോയിലെ ആണവ സമ്പുഷ്ടീകരണം നിർത്തി. പക്ഷേ, ബാറാക് അഥവാ ഇസ്രായേൽ വിടാൻ ഒരുക്കമായിരുന്നില്ല. പ്രതിരോധ മന്ത്രി പദത്തിൽ 2010നുശേഷം പിന്നെയും രണ്ടുവർഷം ആക്രമണപദ്ധതിയുമായി മുന്നോട്ടുപോയി. ഇറാൻ ആണവപദ്ധതിയെ പൂർണമായി നശിപ്പിക്കുക എന്നതല്ല, അതിന്‍റെ മർമകേന്ദ്രങ്ങളിൽ പരിക്കേൽപിക്കുക, എങ്കിൽ പിന്നെ വീണ്ടും ഒരാക്രമണം ഭയന്നുകഴിയുന്ന ഇറാൻ കൂടുതൽ സാഹസത്തിനു മുതിരില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പക്ഷം.
എന്നാൽ, ഇറാന്‍റെ തിരിച്ചടി ഭയന്ന് ഇസ്രായേൽ മന്ത്രിസഭയിലെ എട്ടുപേർ ചേർന്ന കുറുകാബിനറ്റ് അതിന് മടിച്ചുനിന്നു. എന്നാൽ, വലിയ തിരിച്ചടിയൊന്നും ഉണ്ടാവില്ലെന്നും കവിഞ്ഞാൽ കുറച്ചു ഭീകരാക്രമണങ്ങളും ഹിസ്ബുല്ലയെ ഉപയോഗിച്ചുള്ള മിസൈലാക്രമണങ്ങളുമായി അത് അടങ്ങുമെന്നുമായിരുന്നു ബാറാകിന്‍റെ പക്ഷം. മന്ത്രിസഭയെ പേടിപ്പിച്ചു പിന്തിരിപ്പിക്കുന്നത് ചീഫ് ഓഫ് സ്റ്റാഫ് തന്നെയെന്നു മനസ്സിലാക്കിയപ്പോൾ അദ്ദേഹത്തെ മാറ്റി ബെന്നി ഗാറ്റ്സിനെ നിയമിച്ചു. അദ്ദേഹം യുദ്ധവെറിക്ക് അനുകൂലമായി റിപ്പോർട്ടു നൽകി. ഇപ്പോൾ ഇന്‍റലിജൻസ് മേധാവി തുൾസി ഗബ്ബാൾഡിനെക്കൊണ്ട് ട്രംപ് ഇറാനെതിരെ നിർബന്ധമൊഴി വാങ്ങിയ പോലെ. പിന്നെയും ശ്രമം തുടർന്നപ്പോൾ അമേരിക്ക ഉടക്കുവെച്ചു.
ഇറാഖ് പേടിയിൽ യു.എസ്
ഇറാൻ ആക്രമണത്തെക്കുറിച്ച യു.എസ് നയം 2008ൽ പ്രസിഡന്‍റ് ജോർജ് ബുഷ് ജറൂസലമിലെ ഒരു അടഞ്ഞ ചർച്ചയിൽ എഹുദ് ഒൽമെർട്ടിനെയും ബാറാകിനെയും ധരിപ്പിച്ചു. അമേരിക്കൻ പ്രസിഡന്‍റ് എന്ന നിലക്ക് ഞാൻ നിങ്ങളോട് പറയുന്നു, ന്യൂക്ലിയർ പ്ലാന്‍റുകൾക്കുമേൽ ആക്രമണം നടത്തുന്നതിന് ഞങ്ങൾ എതിരാണ്. പിന്നീട് വന്ന ഒബാമയും അതിൽ ഉറച്ചുനിന്നു.
അമേരിക്കയുടെ ഈ നിലപാടിന് രണ്ടു കാരണമുണ്ടായിരുന്നു. ഒന്ന്, 2007 നവംബറിൽ 16 അമേരിക്കൻ ഇന്‍റലിജന്‍സ് ഏജൻസികൾ നൽകിയ യു.എസ് ദേശീയ ഇന്‍റലിജൻസ് എസ്റ്റിമേറ്റ് എന്ന സംയുക്ത റിപ്പോർട്ട്. 2003 ഒടുവിലായി തെഹ്റാൻ ആണവായുധ പരിപാടി നിർത്തിവെച്ചിരിക്കുന്നു എന്നായിരുന്നു ആ കോൺഫിഡൻഷ്യൽ റിപ്പോർട്ട്. ഇത് അംഗീകരിക്കാൻ അമേരിക്കൻ പ്രസിഡന്‍റുമാർ ബാധ്യസ്ഥരായിരുന്നു. പ്രത്യേകിച്ചും 2003ൽ കൂട്ടനശീകരണായുധം എന്ന ഇൻറലിജൻസ് റിപ്പോർട്ടിന്‍റെ ബലത്തിൽ നടത്തിയ ഇറാഖ് അധിനിവേശം പരാജയപ്പെട്ട ശേഷം പിന്നെയും പശ്ചിമേഷ്യയിൽ തലയിടാൻ അവർ മടിച്ചു.
ഒമാന്‍റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിൽ നടന്നുവരുന്ന ചർച്ചയായിരുന്നു വാഷിങ്ടണിനെ പിറകോട്ടടിപ്പിച്ച മറ്റൊരു കാര്യം. അമേരിക്കയുടെ ഉറ്റതോഴനാണെങ്കിലും ചിലത് അമേരിക്ക സ്വന്തമായി സൂക്ഷിക്കുന്നതുകൊണ്ട് ഒമാൻ ചർച്ചയുടെ രഹസ്യഘട്ടത്തിൽ ഇസ്രായേലിന് വിവരമൊന്നും ലഭിച്ചിരുന്നില്ല. 2013 നവംബറിൽ ഇടക്കാല ആണവകരാറിൽ എത്തിച്ചേരുന്നതുവരെ ഈ സംഭാഷണം പുറത്തറിഞ്ഞില്ല.
വന്നു, ചക്കിക്കൊത്ത ചങ്കരൻ
ഭരണഘടനയുടെയോ രാഷ്ട്രാന്തരീയ മര്യാദയുടെയോ ബാധ്യതകളില്ലാത്ത, ഡോണൾഡ് ട്രംപ് രണ്ടാമൂഴത്തിൽ വന്നതോടെ ചക്കിക്കൊത്ത ചങ്കരനെ കിട്ടിയ ചേലായി ഇസ്രായേലിന്. ബങ്കർ ബസ്റ്ററുമായി, ആണവ പരിപാടിയുടെ പ്രാഥമികനിയമം മുതൽ എല്ലാ മാനുഷിക, നയതന്ത്ര, രാഷ്ട്രാന്തരീയ നിയമങ്ങളും ചവിട്ടിമെതിച്ച് ഇറാനിൽ കടന്നുകയറി ആണവകേന്ദ്രങ്ങൾ തകർത്ത ട്രംപിനെ നെതന്യാഹു തൊഴുതത് വെറുതെയല്ല. ‘ലോകത്ത് മറ്റൊരു ശക്തിക്കും കഴിയാത്തതാണ് അമേരിക്ക ചെയ്തത്’ എന്ന നെതന്യാഹുവിന്‍റെ വാഴ്ത്തിലും ‘മുമ്പൊരു ടീമും ചെയ്തിട്ടില്ലാത്ത ജോലിയാണ് നമ്മൾ തീർത്തത്’ എന്ന ട്രംപിന്‍റെ മറുവാഴ്ത്തിലും എല്ലാമുണ്ട്. അന്താരാഷ്ട്ര നിയമങ്ങളും നീതിന്യായവും തകർത്തെറിഞ്ഞ പുതിയ ക്രമമനുസരിച്ചേ തങ്ങളും മുന്നോട്ടുപോകൂ എന്നാണ് ഇരുവരുടെയും നിലപാട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.