ആർ.എസ്.എസ് സഹകരണം: സംസ്ഥാന സെക്രട്ടറി ഇതൊന്നും വെറുതെ പറയുന്നതല്ല
text_fieldsഒടുവിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയും ഏറ്റു പറഞ്ഞിരിക്കുന്നു. ആർ.എസ്.എസുമായി സഹകരിച്ചിട്ടുണ്ട്; ബന്ധമുണ്ടായിട്ടുണ്ട് എന്ന്. സത്യം പറയുന്നതിൽ വിവാദം ഉണ്ടാകുമെന്ന് ഭയപ്പെടേണ്ട കാര്യമില്ല എന്ന്. വളച്ചൊടിച്ചുവെന്നും മാധ്യമ ഗൂഢാലോചനയെന്നും ന്യായീകരണം വന്നേക്കുമെങ്കിലും ന്യൂസ് ചാനലുമായി നടത്തിയ അഭിമുഖത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ എമ്പാടും ലഭ്യമായതിനാൽ നിഷേധിക്കൽ അത്ര എളുപ്പമല്ല. മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേതന്നെ ഈ അഭിപ്രായം തുറന്നു പറഞ്ഞിട്ടുള്ളയാളാണ്. ആർ.എസ്.എസ് വോട്ടുകൾ ചില സമയങ്ങളിൽ വേണ്ട എന്ന് പറഞ്ഞിട്ടില്ലെന്നും സഹകരിക്കുന്ന നിലപാട് എടുത്തിട്ടുണ്ടെന്നുമാണ് പിണറായി വിജയൻ അഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്.
സംഘ്പരിവാർ സഹയാത്രികനായ ശ്രീ എമ്മിന്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി പിണറായി വിജയൻ ചർച്ച നടത്തിയത് കേന്ദ്രത്തിൽ ആർ.എസ്.എസ് സർക്കാർ അധികാരമേറ്റ ശേഷമാണ്. പിണറായിയും വൽസൻ തില്ലങ്കേരിയും എം.വി ഗോവിന്ദനും പങ്കെടുത്ത 2016ലെ ചർച്ചയുടെ വിവരം പുറത്തുവന്നത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ അറിയിക്കാൻ ശ്രീ എമ്മിന് തലസ്ഥാനത്ത് രണ്ടേക്കർ സർക്കാർ ഭൂമി സൗജന്യമായി പതിച്ചു നൽകിയതോടെയാണ്. ചർച്ചയുടെ കാര്യം നിഷേധിച്ച സി.പി.എമ്മിന് തെളിവുകൾ പുറത്തു വന്നതോടെ സമ്മതിക്കാതെ തരമില്ലെന്നായി. ഏറ്റവും ഒടുവിൽ അത്തരം ചർച്ച നടത്തിയത് ഇ.പി ജയരാജനായിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തിന് ഇടതുമുന്നണി കൺവീനർ സ്ഥാനം നഷ്ടമാവുകയും ചെയ്തു.
സി.പി.എമ്മുമായി പലതവണ സഹകരിച്ചിട്ടുണ്ടെന്നും സഖ്യമുണ്ടായിട്ടുണ്ട് എന്നും ബി.ജെ.പി നേതാക്കൾ കുറേ കാലമായി പറയുന്നതാണ്. പക്ഷേ സി.പി.എം കൂടുതൽ ഉച്ചത്തിൽ നിഷേധിക്കുന്നതിനാൽ അതിനായിരുന്നു മുൻ തൂക്കം. തന്നെയുമല്ല എതിരാളികൾക്കായിരുന്നു ആ ചാപ്പ എപ്പോഴും ചാർത്തി നൽകിയതും. ‘ആർ.എസ്.എസിനെ എതിർക്കാൻ സി.പി.എം മാത്രം’ എന്ന ബി.ജി.എം ഇടക്കിടെ മുഴക്കുകയും ചെയ്യും.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനം ബൂത്തിലേക്ക് പോകുന്നതിന് തൊട്ടു മുമ്പ് ഇത്തരം ഒരു വിവാദം അല്ലെങ്കിൽ തുറന്നു പറച്ചിൽ എന്തിനാവും?. സി.പി.എം ഉന്നത നേതൃത്വത്തിന് മേൽ ആർ.എസ്.എസിനുള്ള സ്വാധീനവും പൊലീസിലെ ആർ.എസ്.എസ് വത്കരണവും വിളിച്ചുപറഞ്ഞ് എം.എൽ.എ സ്ഥാനം രാജിവെച്ച, രണ്ടു തവണ സി.പി.എം സ്വതന്ത്രൻ എന്ന മേൽവിലാസത്തിൽ നിയമസഭയിലെത്തിയ പി.വി. അൻവർ രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. അതിന് തലേന്നാണ് പാർട്ടിയുടെ ബി.ജെ.പി ബന്ധം പാർട്ടി സെക്രട്ടറി തന്നെ അരക്കിട്ടുറപ്പിക്കുന്നത്. നിലമ്പൂരിൽ ബി.ജെ.പി വോട്ടുകൾ പാർട്ടി സ്ഥാനാർഥിക്ക് ഉറപ്പിക്കുകയാണ് പ്രസ്താവനയുടെ ലക്ഷ്യം എന്നു വിമർശനമുയർന്നു കഴിഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തുടക്കം മുതലേ തന്നെ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ഡീലുണ്ട് എന്ന ആക്ഷേപമുയർന്നിരുന്നു. മത്സരിക്കുന്നില്ലെന്ന ബി.ജെ.പി പ്രസിഡന്റിന്റെ പ്രസ്താവന, പിന്നീട് ബി.ജെ.ഡി.എസിൽ നിന്ന് സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമം, ഒടുവിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർഥി, ഗാന്ധി വധത്തിൽ പ്രതിസ്ഥാനത്തുള്ള ഗോഡ്സേയുടെ ഹിന്ദു മഹാസഭ ഭാരവാഹികളും പോളിറ്റ് ബ്യൂറോ അംഗവുമായുള്ള ചർച്ച, ഒടുവിൽ ഇടതുമുന്നണി സ്ഥാനാർഥിക്കുള്ള മഹാസഭയുടെ പിന്തുണ പ്രഖ്യാപനം, വട്ടിയൂർകാവ് ഉപതെരഞ്ഞെടുപ്പ് മുതൽ ഇടതുമുന്നണിക്ക് പിന്തുണ നൽകുന്നുണ്ട് എന്ന പ്രസ്താവന തുടങ്ങിയവയെല്ലാം ഈ ആക്ഷേപത്തിന് അടിവരയിടുന്നതായിരുന്നു. പ്രചരണത്തിലാകട്ടെ മണ്ഡലത്തിൽ ന്യൂനാൽ ന്യൂനപക്ഷമായ വോട്ടുള്ള വെൽഫെയർ പാർട്ടി- ജമാഅത്തെ ഇസ്‍ലാമി വിഷയം ഉയർത്തി കൂടുതൽ വിവാദത്തിനാണ് പാർട്ടിയും മുഖ്യമന്ത്രി അടക്കമുള്ളവർ ശ്രദ്ധിച്ചതും. അതിൽ ഭാഗികമായി വിജയം കാണുകയും ചെയ്തു. അതിന് ഒടുവിലാണ് ‘നമ്മൾ പഴയ ബന്ധുക്കളാണ് ട്ടോ’ എന്ന പാർട്ടി സെക്രട്ടറിയുടെ പ്രസ്താവന.
പാർട്ടി കൂട്ടുകൂടിയത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായിട്ടാണ് എന്നാണ് നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി സ്വരാജ് പ്രതികരിച്ചിരിക്കുന്നത്. ജനസംഘം ലയിച്ചാണ് ജനതാപാർട്ടി രൂപപ്പെട്ടത് എന്നതും ബി.ജെ.പിക്ക് മുമ്പ് ആർ.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്നു ജനസംഘം എന്നതും അദ്ദേഹം സൗകര്യപൂർവം മറക്കുകയും ചെയ്യുന്നു. കോൺഗ്രസ് വിരുദ്ധത എന്നതായിരുന്നു അന്ന് ആ സഖ്യത്തിൽ ചേരാനുണ്ടായിരുന്ന പ്രധാന യോഗ്യത. അന്ന് സി പി എം അവർക്കൊപ്പമായിരുന്നു. സി പി ഐ ആകട്ടെ കോൺഗ്രസിനൊപ്പവും. ഇന്നും സി.പി.എം ആപേരിൽ സി.പി.ഐയെ തരം കിട്ടുമ്പോഴൊക്കെ പരിഹസിക്കാറുമുണ്ട്. പക്ഷേ സി.പി.ഐ അതു പറഞ്ഞ് വല്യേട്ടനെ പരിഹസിക്കാറില്ല താനും.
ആർ.എസ്.എസ് ബന്ധത്തിൽ പ്രതിഷേധിച്ച് പി.സുന്ദരയ്യ പോളിറ്റ് ബ്യൂറോവിൽ നിന്ന് രാജിവെച്ച് നൽകിയ കത്തിൽ അടിയന്തരാവസ്ഥയുടെ പേര് പറഞ്ഞ് ആർഎസ്എസ് ബന്ധം ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പറഞ്ഞിരുന്നു എന്നാണ് ഓർമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.