എൽ.ഡി.എഫ് ഭരണത്തിനെതിരായ വിധിയെഴുത്താവും
text_fieldsകേരളത്തിൽ ഏതു തെരഞ്ഞെടുപ്പ് നടക്കുമ്പോഴും, അത് ത്രിതലമായാലും നിയമസഭയായാലും ലോക്സഭയായാലും നിലവിലെ ഭരണത്തിനെതിരായ വിധിയെഴുത്തുകൂടിയാവാറുണ്ട്. നിലമ്പൂരിലും തൃക്കാക്കരയിലുമൊക്കെ യു.ഡി.എഫ് നേടിയ തിളങ്ങുന്ന വിജയം ശക്തമായ ഭരണവിരുദ്ധവികാരത്തിന്റെ കൂടി പ്രതിഫലനമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കും. പഞ്ചായത്തുകളാണല്ലോ ജനങ്ങളുമായി ഏറ്റവും അടുപ്പം പുലർത്തുന്ന ഭരണസംവിധാനം. സ്വാഭാവികമായും പല പഞ്ചായത്തുകൾക്കും പലപ്പോഴും ഫണ്ടുകളൊന്നും വേണ്ടത്ര ലഭിച്ചിട്ടില്ല. പ്രത്യേകിച്ച്, പ്രതിപക്ഷം ഭരിക്കുന്ന പഞ്ചായത്തുകൾക്ക്. അതിന്റെയൊക്കെ എതിർവികാരം ഇവിടെയുണ്ട്. അതിനു പുറമെ സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ ഇടതു സർക്കാറിന് സാധിച്ചിട്ടില്ല.ക്രമസമാധാനത്തകർച്ച വലിയ വിഷയമാണ്. കൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് നിത്യസംഭവമായി. ജനങ്ങളുടെ ജീവന് സുരക്ഷ നൽകാൻ കഴിയാത്ത ഭരണകൂടമെന്ന മോശം പ്രതിച്ഛായയാണ് കേരളത്തിലെ സർക്കാറിന്.
ശബരിമലയിലെ സ്വർണക്കൊള്ളയാണോ യു.ഡി.എഫിന്റെ പ്രധാന പ്രചാരണ വിഷയം?
ഏറ്റവും ഒടുവിലായി യു.ഡി.എഫിന് ചൂണ്ടിക്കാണിക്കാനുള്ളത് ശബരിമലയിലെ സ്വർണക്കൊള്ളയാണ്. സർക്കാറിന് ഇതിൽ വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. കോടതിയിലാണ് അതിന്റെ കാര്യങ്ങൾ നടക്കുന്നത്. മന്ത്രിമാർക്കുവരെ പങ്കുണ്ടെന്ന നിലക്കുള്ള സൂചനകൾ വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം സർക്കാറിന്റെ പ്രതിച്ഛായ വളരെ മോശമാക്കിയിട്ടുണ്ട്. ഇതിനെല്ലാമെതിരെയുള്ള വിധിയെഴുത്താവും തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാവുക.
സാമൂഹികക്ഷേമ പെൻഷൻ വർധിപ്പിച്ചതുൾപ്പെടെയുള്ള എൽ.ഡി.എഫ് നടപടികൾ തെരഞ്ഞെടുപ്പിൽ അവർക്ക് അനുകൂലമായി പ്രതിഫലിക്കില്ലേ?
സർക്കാറിന്റെ ഭരണപരാജയം മറച്ചുപിടിക്കാനാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത്. പക്ഷേ, ഇതൊന്നും ജനങ്ങളിൽ ഏശുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് മുൻനിർത്തി ബിഹാർ സർക്കാർ, കേന്ദ്ര സർക്കാർ പിന്തുണയോടെ നടത്തിയ ആനുകൂല്യ വിതരണം അവർക്ക് ഗുണം ചെയ്തെങ്കിലും അത് ജനാധിപത്യത്തെ തകർക്കുകയാണ് ചെയ്തത്. ബിഹാറിൽ 10,000 രൂപ കിട്ടുക എന്നു പറഞ്ഞാൽ കേരളത്തിൽ ഒരുലക്ഷം രൂപ കിട്ടുന്നതുപോലെയാണല്ലോ. അത്രയും സംഖ്യ ബാങ്ക് അക്കൗണ്ട് വഴി കിട്ടുമ്പോൾ ജനങ്ങൾക്ക് സന്തോഷമുണ്ടായിട്ടുണ്ടാവും. അതിനനുസരിച്ച് അവർ വോട്ട് ചെയ്തിട്ടുണ്ടാവും. പക്ഷേ, അതെല്ലാം രാജ്യത്തിന്റെ ജനാധിപത്യ- രാഷ്ട്രീയബോധത്തെയാണ് ഇല്ലാതാക്കുന്നത്.
ഇന്ത്യ നിലനിൽക്കുന്നത് ജനാധിപത്യത്തിന്റെ കരുത്തും ആവേശവുംകൊണ്ടാണ്. ഓരോ അഞ്ചു വർഷം കഴിയുമ്പോഴും രാഷ്ട്രീയ ആദർശത്തിന് വോട്ട് ചെയ്തു വിജയിപ്പിക്കാൻ കഴിയും എന്നാണല്ലോ നമ്മൾ വിശ്വസിക്കുന്നത്. പക്ഷേ, ഇവിടെ ആ ആദർശത്തെ മാറ്റിവെച്ച് തനിക്ക് കിട്ടുന്ന ആനുകൂല്യത്തിന് വോട്ട് ചെയ്യുക എന്നത് രാഷ്ട്രീയത്തിനും ആദർശബോധത്തിനുംനേരെയുണ്ടാകുന്ന വലിയ വെല്ലുവിളിയാണ്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ വിജയം യു.ഡി.എഫിന് ആവർത്തിക്കാനാകുമെന്ന് ഇതാവർത്തിക്കുമെന്ന് കരുതുന്നുണ്ടോ?
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ ആത്മവിശ്വാസം നൽകിയ ഫലമാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏതാണ്ട് ഒരുവർഷത്തിനുള്ളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നത്. ലോക്സഭയുടെ വോട്ടുകൾ കണക്കിലെടുക്കുമ്പോൾ വലിയ ഭൂരിപക്ഷം യു.ഡി.എഫിന് വാർഡുകളിൽതന്നെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ പ്രതിഫലനം ഇപ്പോഴുമുണ്ട് എന്നുതന്നെയാണ് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നത്.
പിണറായി സർക്കാറിന്റെ ന്യൂനപക്ഷവിരുദ്ധ നടപടികളും ആഭ്യന്തര വകുപ്പിലെ സംഘ്പരിവാർ സ്വാധീനവുമടക്കം ഗൗരവമുള്ള വിഷയങ്ങൾ സമൂഹമധ്യത്തിൽ, വേണ്ടവിധം ചർച്ചയാക്കാൻ സാധിച്ചിട്ടുണ്ടോ?
അത്തരം വിഷയങ്ങൾ ചർച്ചയിൽ കൊണ്ടുവരാൻ ഞങ്ങളുടെ മുന്നണിക്ക് സാധിച്ചിട്ടുണ്ടെന്നുതന്നെയാണ് വിശ്വാസം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ, സർക്കാറിന്റെ ഇത്തരത്തിലുള്ള നയങ്ങൾക്കെതിരെ ശക്തമായി ആഞ്ഞടിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഫാഷിസത്തെ സഹായിക്കുന്ന തരം നിലപാടുകളാണ് ഇവിടത്തെ ഇടതുപക്ഷ സർക്കാർ എടുത്തുകൊണ്ടിരിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി. അതെല്ലാം പ്രചാരണത്തിൽ യു.ഡി.എഫ് ഉന്നയിക്കും.
കേരളത്തിലെ മതനിരപേക്ഷ അന്തരീക്ഷത്തെ മുറിപ്പെടുത്തുന്ന വിദ്വേഷ പ്രചാരകർക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സർക്കാർ തയാറാവാത്തത് വലിയ പ്രത്യാഘാതമുണ്ടാക്കില്ലേ?
തീർച്ചയായും. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയമാണ്. ഒരുഭാഗത്ത് ന്യൂനപക്ഷങ്ങളെ സ്നേഹിക്കുന്നുവെന്ന് പറയുകയും ആരെങ്കിലും ന്യൂനപക്ഷ വിരുദ്ധമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്നവരോടൊപ്പം നിൽക്കുകയും ചെയ്യുക എന്നത് ഇരട്ടത്താപ്പാണ്. കേരളത്തിൽ കാലങ്ങളായി നിലനിൽക്കുന്ന സാമൂഹിക സഹവർത്തിത്വം എന്ന ഒന്നുണ്ട്. കേരളത്തിന്റെ രാഷ്ട്രീയത്തിന് ശക്തി പകരുന്നതും കേരളം ഒരു മോഡൽ ആയി മാറിയതും ഈ സാമൂഹിക സഹവർത്തിത്വത്തിലൂടെയാണ്. ഈ സാമുദായിക മൈത്രിക്ക് വിള്ളലേൽപിക്കുന്ന പ്രസ്താവനകൾ നടത്തുമ്പോൾ അതിനൊപ്പം നിൽക്കുകയല്ല വേണ്ടത്. യഥാർഥ രാഷ്ട്രീയ ബോധ്യമുള്ള രാഷ്ട്രീയക്കാർ ഇത്തരം പ്രസ്താവനകൾക്കു പിന്നിലെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അതിനെതിരെ നിലകൊള്ളേണ്ടതുണ്ട്. അല്ലാതെ, അത്തരം ആളുകൾക്ക് പ്രലോഭനം നൽകുന്ന രീതിയിലുള്ള പ്രസ്താവനകളോ നീക്കുപോക്കുകളോ കേരളത്തിൽ ഉണ്ടാവാൻ പാടില്ലാത്തതാണ്. നിർഭാഗ്യവശാൽ, ഇടതുപക്ഷം അതിലേക്ക് പോകുന്നതിൽ വലിയ ഖേദമുണ്ട്. അത് രാഷ്ട്രീയത്തിലും സാമുദായിക സമവാക്യത്തിലും വലിയ വിള്ളലുണ്ടാക്കും.
എസ്.ഐ.ആറിൽ എത്രത്തോളം ജാഗ്രതയിലാണ് പാർട്ടി?
എസ്.ഐ.ആറിനെതിരെ മുസ്ലിം ലീഗ് സുപ്രീംകോടതിയിൽ കേസ് കൊടുത്തിട്ടുണ്ട്. പാർട്ടി ജനങ്ങൾക്കിടയിൽ ഇതുമായി ബന്ധപ്പെട്ട് നിരന്തര ബോധവത്കരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് ചൂടിന് മുമ്പുതന്നെ വാർഡ് തലത്തിൽ പരമാവധി വോട്ടുകൾ ചേർക്കാൻ ശ്രമിച്ചിരുന്നു. ബി.എൽ.ഒമാർ എന്യൂമറേഷൻ ഫോമുമായി ജനങ്ങളെ സമീപിക്കുന്ന സന്ദർഭത്തിൽതന്നെ പാർട്ടി വാർഡ്, ബൂത്ത് തലങ്ങളിൽ ഹെൽപ് ഡെസ്കുകൾ ആരംഭിക്കുകയും അതിലൂടെ വോട്ട് ചേർക്കുന്ന പ്രക്രിയ സജീവമാക്കുകയും ചെയ്തിട്ടുണ്ട്. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകാൻ പാർട്ടി പ്രവർത്തകർ എല്ലാ വോട്ടർമാരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ ഇങ്ങനെയൊരു തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എസ്.ഐ.ആർ അടിച്ചേൽപിക്കുന്നതിനു പിന്നിൽ പല ഗൂഢലക്ഷ്യങ്ങളുമുണ്ട്. അത് സർക്കാർ മനസ്സിലാക്കി കേസിന് പോയി എന്നത് നല്ല കാര്യമാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വത്തിന് മൂന്ന് ടേം വ്യവസ്ഥ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ?
അത് ഇപ്പോൾ പാർട്ടി ആലോചിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിലാണ് നിലവിൽ ഇത് നടപ്പാക്കിയത്. നിയമസഭയിലേക്ക് ഈ നയം വേണമോ എന്ന് തീരുമാനത്തിലെത്താൻ ഇനിയും സമയമുണ്ടല്ലോ.
പാർട്ടിയുടെ പുതിയ മൈക്രോ ലെവൽ സംഘടന സംവിധാനം ഫലപ്രദമാണോ? തദ്ദേശ തെരഞ്ഞെടുപ്പിൽ അതിന്റെ ഗുണം കിട്ടുമോ?
വാർഡുകളിൽ, മൈക്രോ ലെവലിൽ, പ്രവർത്തകരെ തെരഞ്ഞെടുത്ത് പ്രത്യേക കമ്മിറ്റികൾക്ക് രൂപംനൽകി നിരന്തരം അവരെ വോട്ടർമാരുമായി ബന്ധിപ്പിക്കുകയാണ് അതുകൊണ്ട് ഉദ്ദേശിച്ചത്. അത് മലപ്പുറം ജില്ലയിൽ കുറെ സജീവമായി നടന്നിട്ടുണ്ട്. മറ്റു ജില്ലകളും മാതൃകയാക്കിയിട്ടുണ്ട്. ആദ്യപരീക്ഷണമെന്ന നിലക്ക് കുറെ വിജയിച്ചു. അത് ഇനിയും തുടർന്നുകൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

