ഭൗമ നിരീക്ഷണത്തിനായി ഇസ്രോ-നാസ സംയുക്ത ദൗത്യം; ‘നിസാർ’ ഉപഗ്രഹ വിക്ഷേപണം ബുധനാഴ്ച
text_fieldsചെന്നൈ: ഇന്ത്യയുടെ ഐ.എസ്.ആർ.ഒയും അമേരിക്കയുടെ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാർ (നാസ-ഐ.എസ്.ആർ.ഒ സിന്തറ്റിക് ആപ്പർച്ചർ റഡാർ) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ബുധനാഴ്ച വിക്ഷേപിക്കും. വൈകിട്ട് 5.40ന് ഇസ്രോയുടെ ജി.എസ്.എൽ.വി-എഫ്-16 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹ വിക്ഷേപണം. ഭൗമോപരിതലത്തിലെ ചെറിയമാറ്റങ്ങൾപോലും സൂക്ഷ്മമായി നിരീക്ഷിച്ച് വിവരം കൈമാറുകയാണ് നിസാറിന്റെ പ്രധാന ദൗത്യം. ഇസ്രോയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹവിക്ഷേപണമാണിത്.
743 കിലോമീറ്റർ അകലെയുള്ള സൗരസ്ഥിര ഭ്രമണപഥത്തിലൂടെയാണ് നിസാർ ഭൂമിയെ ചുറ്റുക. നാസയും ഐഎസ്ആർഒയും വികസിപ്പിച്ച രണ്ടു വ്യത്യസ്ത ആവൃത്തികളിൽ പ്രവർത്തിക്കുന്ന ഓരോ റഡാറുകളാണ് 2,392 കിലോഗ്രാം ഭാരമുള്ള നിസാറിന്റെ സവിശേഷത. 12 ദിവസത്തെ ഇടവേളകളിൽ ഭൂമിയിലെ ഓരോ സ്ഥലത്തിന്റെയും വ്യക്തമായ വിവരങ്ങൾ രാപകൽ ഭേദമന്യേ ശേഖരിക്കും. പ്രകൃതിദുരന്ത സാധ്യതകൾ കണ്ടെത്താനും കാരണങ്ങൾ വിലയിരുത്താനുമുള്ള വിവരങ്ങൾ ലഭിക്കും. നിരീക്ഷണ വിവരങ്ങൾ രണ്ടോ മൂന്നോ ദിവസത്തിനകം സൗജന്യമായി ലഭ്യമാകും.
ബഹിരാകാശ പേടകത്തിൽ മൂന്നു സഞ്ചാരികളെ ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള ഗഗൻയാൻ ദൗത്യത്തിന്റെ പ്രധാന വിക്ഷേപണങ്ങളിലൊന്ന് ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ അറിയിച്ചു. ആളില്ലാത്ത ക്രൂ മൊഡ്യൂളാണ് ഭ്രമണപഥത്തിലെത്തിക്കുക. വ്യോംമിത്ര എന്ന റോബോട്ടിനെയും വഹിച്ചാവും യാത്ര. ഇതിനുശേഷം രണ്ട് ആളില്ലാ വിക്ഷേപണങ്ങൾകൂടി നടത്തിയശേഷം 2027 മാർച്ചിലായിരിക്കും മനുഷ്യരെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശയാത്ര.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.