മൈക്രോ പ്ലാസ്റ്റിക്കുകൾ അന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നു; കാലാവസ്ഥാ വ്യതിയാനത്തിൽ പങ്കെന്ന് കണ്ടെത്തൽ
text_fieldsവാഷിങ്ടൺ: അന്തരീക്ഷത്തിലെ മൈക്രോപ്ലാസ്റ്റിക്കുകൾ ചൂടുകൂടാൻ കാരണമാകുന്നുണ്ടെന്ന് കണ്ടെത്തൽ. മൈക്രോപ്ലാസ്റ്റിക്കുകൾ ഗ്രഹത്തെ ചൂടാക്കുകയും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ ഗവേഷണങ്ങൾ പറയുന്നത്.
കാറ്റടിക്കുമ്പോൾ അന്തരീക്ഷത്തിലാകെ വ്യാപിക്കുന്ന ചെറിയ പ്ലാസ്റ്റിക് കണികകൾ സൂര്യപ്രകാശം ആഗിരണം ചെയ്യുന്നുണ്ടെന്നും ഇത് ചൂട് പിടിച്ചുനിർത്തുകയും താപനില വർധനവിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്നും ചൈനയിലെയും യു.എസിലെയും ശാസ്ത്രജ്ഞർ കണ്ടെത്തിയതായി നേച്ചർ ക്ലൈമറ്റ് ചേഞ്ച് ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പ്ലാസ്റ്റിക് പ്രശ്നം നമ്മുടെ സമുദ്രങ്ങളിൽ മാത്രമല്ല, അദൃശ്യമായിക്കിടക്കുന്ന അന്തരീക്ഷ വായുവിലുമുണ്ടെന്ന് ഗവേഷണ പ്രബന്ധത്തിന്റെ സഹരചയിതാവും ഷാങ്ഹായിലെ ഫുഡാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനുമായ ഹോങ്ബോ ഫു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വായുവിലൂടെയുള്ള പ്ലാസ്റ്റിക് മലിനീകരണം മൂലമുണ്ടാകുന്ന ചൂട് വലിയ ആഘാതമാണുണ്ടാക്കുന്നതെന്നും, ഇത് കാർബൺ ഡൈ ഓക്സൈഡിന് ശേഷം ആഗോളതാപനത്തിനെ ബാധിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ കാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.
അന്തരീക്ഷത്തിൽ ഒരു ബില്യൺ മുതൽ ഒരു മീറ്ററിന്റെ ദശലക്ഷത്തിലൊന്ന് വരെ വലിപ്പമുള്ള നാനോപ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് എന്നിവയുടെ സാന്നിധ്യം ശാസ്ത്രജ്ഞർ മുമ്പ് കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം സമുദ്രത്തിലേക്ക് ഒഴുകി ഭൂപ്രകൃതിയിൽ ചിതറിക്കിടക്കും. സൂര്യപ്രകാശം ഏൽക്കുമ്പോൾ അവ ചെറുതും ചെറുതുമായ കഷണങ്ങളായി വിഘടിക്കുന്നു. കാറ്റ് ഈ കണികകളെ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകും. അവിടെ അവ വായുപ്രവാഹങ്ങളിൽ തങ്ങിനിൽക്കുകയും ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നവെന്നും റിപ്പോർട്ട് പറയുന്നു.
വെളുത്ത നിറമുള്ള പ്ലാസ്റ്റിക് കണികകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇവ മൈക്രോസ്കോപ്പിക് പ്ലാസ്റ്റിക് ആഗോളതാപനത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെന്ന് മുൻകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മറ്റുനിറങ്ങളിൽ, പ്രധാനമായും കറുപ്പുനിറമുള്ള പ്ലാസ്റ്റിക് കണികകൾ ഭൂരിഭാഗവും ചൂടിനെ പിടിച്ചുനിർത്തുന്നവയാണെന്ന് ഫുഡാൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള കണികകൾ സൂര്യപ്രകാശം ആഗിരണം ചെയ്യുന്ന നിരക്ക് കൃത്യമായി അളക്കുന്നതിലൂടെ അവരുടെ പരീക്ഷണങ്ങൾ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുമെന്ന് ഡ്യൂക്ക് സർവകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞനും പ്രബന്ധത്തിന്റെ സഹ രചയിതാവുമായ ഡ്രൂ ഷിൻഡൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

