പി.എസ്.എൽ.വി-സി 62 പരാജയം പഠിക്കാൻ പുതിയ സമിതി
text_fieldsതിരുവനന്തപുരം: പി.എസ്.എൽ.വി -സി 62 ദൗത്യത്തിന്റെ പരാജയം പഠിക്കാൻ പുതിയ സമിതി. പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രഫ. കെ. വിജയരാഘവൻ അധ്യക്ഷനും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ എസ്. സോമനാഥ് ഉപാധ്യക്ഷനുമായാണ് സമിതി. പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് സമിതി രൂപവത്കരിച്ചത്. നേരത്തേ ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. ശിവന്റെ നേതൃത്വത്തിലെ സമിതി പരാജയം പഠിച്ചിരുന്നു.
ഐ.എസ്.ആർ.ഒയിൽ ദൗത്യം പരാജയപ്പെട്ടാൽ ആഭ്യന്തര അന്വേഷണമാണ് നടക്കാറുള്ളത്. പുറത്തുനിന്നൊരാളുടെ നേതൃത്വത്തിൽ സമിതി രൂപവത്കരിക്കുന്നത് ആദ്യമാണ്. സമിതിയുടെ ആദ്യയോഗം നടന്നതായാണ് സൂചന.
ദൗത്യം പരാജയപ്പെട്ടതിനെത്തുടർന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിലടക്കം (വി.എസ്.എസ്.സി) എത്തി വിവരങ്ങൾ തേടിയതിന് പിന്നാലെയാണ് സമിതിയെ നിയോഗിക്കുന്നത്.
പരാജയപ്പെട്ട പി.എസ്.എൽ.വി-സി 62ന്റെ ഡാറ്റ വിശകലനം ചെയ്തുവരുന്ന ഐ.എസ്.ആർ.ഒ, പരാജയകാരണങ്ങൾ അന്വേഷിക്കുന്നതിനും തിരുത്തൽ നടപടികൾ ശിപാർശ ചെയ്യുന്നതിനുമായി വിശകലന സമിതിയെ നിയോഗിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ജനുവരി 12നായിരുന്നു ദൗത്യം പരാജയപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

