നമ്മളെന്തുകൊണ്ടാണ് കൂടുതൽ നേരം ഉറങ്ങിപ്പോകുന്നത്; ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർ
text_fieldsഒരാൾക്ക് ആവശ്യമായ ഉറക്കത്തിന്റെ അളവും യഥാർഥത്തിൽ ലഭിക്കുന്ന ഉറക്കത്തിന്റെ അളവും തമ്മിൽ വ്യത്യാസമുണ്ടാകാറുണ്ട്. ഈ 'ഉറക്ക കടം' മസ്തിഷ്‍കം എങ്ങനെയാണ് കൃത്യമായി കണക്കാക്കുന്നത്? ആ ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. അതിന് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തിയിരിക്കുകയാണ് മേരിലാൻഡ് ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ന്യൂറോളജി പ്രഫസർ മാർക് വുവുവും സഹപ്രവർത്തകരും.
എലികളിലാണ് വുവും കൂട്ടരും പരീക്ഷണം നടത്തിയത്. പരീക്ഷണത്തിനിടെ എലികളുടെ തലച്ചോറിൽ അടങ്ങിയിരിക്കുന്ന ന്യൂറോണുകൾ വു കണ്ടെത്തി. അവ എത്രനേരം ഉറങ്ങിയെന്ന് ട്രാക്ക് ചെയ്യാൻ ഇത് സഹായിച്ചു. മനുഷ്യരിലും സമാനമായ നാഡീവ്യൂഹ പാതയുണ്ടോ എന്നായിരുന്നു വുവിന്റെ അടുത്ത പരീക്ഷണം.
പരീക്ഷണത്തിന്റെ തുടക്കത്തിൽ എലികളിൽ ഉറക്കത്തിന് കാരണമാകുന്ന 11 മസ്തിഷ്‍ക ഭാഗങ്ങളിലേക്ക് ട്രേസറുകൾ കുത്തിവെച്ചു. സിഗ്നലുകൾ സ്വീകരിക്കുന്ന ന്യൂറോണുകളിൽ നിന്ന് ഈ ട്രേസറുകൾ അവയുടെ ഉറവിടത്തിലേക്ക് സഞ്ചരിച്ചു. എലികളുടെ മസ്തിഷ്‍കത്തിൽ ഇതിനു മുമ്പ് തിരിച്ചറിയപ്പെടാത്ത 11 മേഖലകളിലായിരുന്നു പ്രധാന ശ്രദ്ധ പതിപ്പിച്ചത്. അതിന് ആദ്യം എലികളെ 11 ഗ്രൂപ്പുകളായി വിഭജിച്ചു. ഓരോ ഗ്രൂപ്പിലും മൂന്ന് മുതൽ നാല് വരെ എലികൾ ഉണ്ടായിരുന്നു. കീമോജെനെറ്റിക്സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച്, എലികൾക്ക് തലച്ചോറിന്റെ പ്രത്യേക മേഖലയെ സജീവമാക്കുന്ന പ്രത്യേക മരുന്ന് കുത്തിവെച്ചു. ഇത് ഓരോ ഗ്രൂപ്പിലും വ്യത്യസ്തമായിരിക്കും. ന്യൂറോൺ ഉത്തേജനത്തിന് ശേഷം എലികൾ ഉറങ്ങാൻ കൂടുതൽ സമയമെടുത്തു. എലികൾക്ക് ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ഈ ന്യൂറോണുകൾ യാന്ത്രികമായി സജീവമാകുമെന്നും അത് ഉറങ്ങിക്കഴിഞ്ഞാൽ അവയുടെ പ്രവർത്തനം ക്രമേണ കുറയുമെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
സാധാരണ നമ്മൾ ഉറങ്ങാൻ പോകുന്നതിന് മുമ്പ് പല്ലുതേക്കുകയും മുഖം കഴുകുകയും ചെയ്യും. തലയണയും ബെഡ്ഷീറ്റും കൃത്യമാക്കിയ ശേഷം ഉറങ്ങാൻ കിടക്കുന്നു. എലികളും സമാനമായ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. അവ മുഖം വൃത്തിയാക്കുകയോ മീശ വൃത്തിയാക്കുകയോ കൂട് വൃത്തിയാക്കുകയോ ചെയ്യുന്നതായി വുവിനെ ഉദ്ധരിച്ച് ന്യൂ സയന്റിസ്റ്റ് റിപ്പോർട്ട് ചെയ്തു. എന്നാൽ മനുഷ്യരിൽ സമാനമായ ഒരു ബ്രെയിൻ സർക്യൂട്ട് നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.