വായിൽ പല്ലുണ്ടാവില്ലെന്ന് പറഞ്ഞത് കാര്യമായിട്ടെന്ന് സന്ദീപ് വാര്യർ; നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് വരാമെന്ന് ബി. ഗോപാലകൃഷ്ണൻ
text_fieldsപാലക്കാട്: ഇന്നലെ ചാനൽ ചർച്ചക്കിടെ നടന്ന വാഗ്വാദത്തിന് പിന്നാലെ, ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണനും കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരും തമ്മിലുള്ള ഏറ്റുമുട്ടൽ സമൂഹമാധ്യമത്തിലും തുടരുന്നു. ആർ.എസ്.എസിന്റെ കാവിക്കൊടി ഏന്തിയ ഭാരതാംബ വിവാദത്തെ കുറിച്ചുള്ള ചർച്ചക്കിടെയാണ് ഇന്നലെ ഇരുവരും ചാനലിൽ കൊമ്പുകോർത്തത്. ചർച്ചയിൽ തന്റെ ഭാഗം അവതരിപ്പിച്ച സന്ദീപിനോട് ‘ഒന്ന് പോടോ വാര്യരേ’ എന്ന് ഗോപാലകൃഷ്ണൻ പറഞ്ഞതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
എടോ പോടോ എന്നൊക്കെ വീട്ടിൽ പോയി വിളിക്കണം എന്നായിരുന്നു ഇതിന് സന്ദീപിന്റെ പ്രതികരണം. ഇങ്ങനെ വിളിച്ചാൽ വായിൽ പല്ല് ബാക്കി കാണില്ലെന്നും സന്ദീപ് പറഞ്ഞു. ഇതേക്കുറിച്ച് സമൂഹമാധ്യമത്തിൽ ചർച്ചയായതോടെയാണ് വിശദീകരണവുമായി സന്ദീപ് രംഗത്തെത്തിയത്.
ചാനൽ ചർച്ചയിൽ തനിക്ക് അനുവദിച്ച സമയത്ത് മാന്യമായി തൻറെ പാർട്ടിയുടെ ഭാഗം അവതരിപ്പിച്ചു പോകുമ്പോൾ തടസ്സപ്പെടുത്തി പോടാ എന്ന് വിളിച്ചത് താങ്കളാണെന്നും തൊട്ടടുത്തിരുന്നാണ് വിളിച്ചതെങ്കിൽ ഗോപാലകൃഷ്ണന്റെ വായിൽ പല്ലുണ്ടാവില്ല എന്നു പറഞ്ഞത് കാര്യമായിട്ട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ‘ആർ.എസ്.എസിനെ സോപ്പിടാൻ പുട്ടിന് പീര പോലെ ഗോപാലകൃഷ്ണൻ ഇടയ്ക്കിടെ നടത്തുന്ന അഭ്യാസങ്ങൾ എനിക്ക് മനസ്സിലാവും. രാഷ്ട്രീയ ഭാവി അസ്തമിച്ച, തൃശ്ശൂരിലെ ബിജെപി പ്രവർത്തകർക്ക് പുല്ലുവില പോലുമില്ലാത്ത, സ്വന്തം പാർട്ടി പ്രവർത്തകർ പൊട്ടിച്ചു വിട്ട കോർപ്പറേഷന് പുറത്തെ മേയറോട് തർക്കിച്ചു കളയാൻ സമയവുമില്ല. ആർഎസ്എസുകാരന്റെ പിപ്പിടി ഒക്കെ കയ്യിൽ വച്ചാൽ മതി. നിങ്ങൾ വിളിച്ചാൽ പത്ത് പേർ പോലും വരാനില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം’ -സന്ദീപ് വാര്യർ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഭാരതാംബക്ക് ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമൊന്നുമില്ലെന്നും കാവിക്കൊടി പിടിച്ച ചിത്രം ആർ.എസ്.എസ് കാര്യാലയത്തിൽ കൊണ്ടുപോയി വെച്ചാൽ മതിയെന്നും സന്ദീപ് ചർച്ചയിൽ പറഞ്ഞപ്പോഴാണ് ഗോപാലകൃഷ്ണൻ പ്രകോപിതനായത്. ‘ഭാരതാംബ എന്നത് ഏകദേശം 1800 അവസാനം വന്ന ആശയമാണ്. അതിനെ ആർ.എസ്.എസ് വത്കരിക്കുന്നതാണ് പ്രശ്നം. കാവിക്കൊടി പിടിച്ച ചിത്രം നിങ്ങൾക്ക് പൂജിക്കണമെങ്കിൽ അത് നിങ്ങർ ആർ.എസ്.എസ് കാര്യാലയത്തിൽ കൊണ്ടുപോയി വെച്ചാൽ മതി. ഇത് കേരളമാണ്. നിങ്ങളുടെ സൗകര്യത്തിന് ചെയ്ത് പോകാമെന്ന് കരുതണ്ട’ എന്നായിരുന്നു സന്ദീപ് പറഞ്ഞത്.
‘ചാനൽ ചർച്ചകളിൽ നിന്റെ മാതിരി ഭാഷകൾ ഉപയോഗിക്കാൻ ചിലപ്പോൾ ഞാൻ വളർന്ന് വന്ന സംസ്കാരം എന്നെ അനുവദിച്ചെന്നു വരില്ല.. നീ ഒറ്റ വാപ്പാക്ക് പിറന്ന സങ്കര വർഗ്ഗം തന്നെ ആണെങ്കിൽ പറഞ്ഞ വാക്ക് പാലിക്കുക.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് ഞാൻ വരാം.. ഈ ഇന്ത്യ മഹാരാജ്യത്ത് ഇന്നേവരെ ഒരു കോൺഗ്രസുകാരനും ആർ.എസ്.എസുകാരനോട് നേർക്കു നേർ മുട്ടിയ ചരിത്രവും ഇല്ല.. ആ റെക്കോർഡ് നിന്റെ പേരിൽ ഉണ്ടാവും.. ആണായി പിറന്നവൻ എങ്കിൽ പറഞ്ഞ വാക്ക് പാലിക്കുക. അല്ലാതെ ചാനലിൽ കിടന്ന് ഉത്തരം മുട്ടുമ്പോൾ പട്ടിഷോ കാണിച്ചിട്ട് കാര്യമില്ല..’ -എന്നാണ് ഗോപാലകൃഷ്ണൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞത്.
സന്ദീപിന്റെ കുറിപ്പിന്റെ പൂർണരൂപം:
ഗോപാലകൃഷ്ണാ , ചാനൽ ചർച്ചയിൽ എനിക്ക് അനുവദിച്ച സമയത്ത് മാന്യമായി എൻറെ പാർട്ടിയുടെ ഭാഗം അവതരിപ്പിച്ചു പോകുമ്പോൾ തടസ്സപ്പെടുത്തി പോടാ എന്ന് വിളിച്ചത് താങ്കളാണ്. സ്റ്റുഡിയോയിൽ വളരെ ദൂരെയിരിക്കുന്ന സൗകര്യം മുതലെടുത്തുകൊണ്ട് സഹപാനലിസ്റ്റിനെ അനാവശ്യം വിളിച്ചാൽ കേട്ടോണ്ടിരിക്കാൻ സൗകര്യമില്ല. തൊട്ടടുത്തിരുന്നാണ് വിളിച്ചതെങ്കിൽ ഗോപാലകൃഷ്ണന്റെ വായിൽ പല്ലുണ്ടാവില്ല എന്നു പറഞ്ഞത് കാര്യമായിട്ട് തന്നെയാണ്. ബാക്കി നിങ്ങൾ പറഞ്ഞ കാര്യങ്ങളോട് പുച്ഛം മാത്രമേയുള്ളൂ.
രാജീവ് ചന്ദ്രശേഖരന്റെ പുതിയ ടീമിൽ ഇടം കിട്ടാൻ , സൈബർ സംഘികളുടെ കയ്യടി കിട്ടാൻ , ആർഎസ്എസിനെ സോപ്പിടാൻ പുട്ടിന് പീര പോലെ ഗോപാലകൃഷ്ണൻ ഇടയ്ക്കിടെ നടത്തുന്ന അഭ്യാസങ്ങൾ എനിക്ക് മനസ്സിലാവും. രാഷ്ട്രീയ ഭാവി അസ്തമിച്ച , തൃശ്ശൂരിലെ ബിജെപി പ്രവർത്തകർക്ക് പുല്ലുവില പോലുമില്ലാത്ത , സിറ്റിംഗ് സീറ്റ് ആയ കുട്ടൻകുളങ്ങരയിൽ നിന്ന് സ്വന്തം പാർട്ടി പ്രവർത്തകർ പൊട്ടിച്ചു വിട്ട കോർപ്പറേഷന് പുറത്തെ മേയറോട് തർക്കിച്ചു കളയാൻ സമയവുമില്ല.
ആർഎസ്എസുകാരന്റെ പിപ്പിടി ഒക്കെ കയ്യിൽ വച്ചാൽ മതി. നിങ്ങൾ വിളിച്ചാൽ പത്ത് പേർ പോലും വരാനില്ല എന്ന് എനിക്ക് നന്നായിട്ട് അറിയാം. രാവിലെ തന്നെ ഒട്ടക ഫ്രൈ ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല. നിർബന്ധിക്കരുത്.
ഗോപാലകൃഷ്ണന്റെ കുറിപ്പ്:
ചാനലിൽ കിടന്ന് ഗീർവാണം മുഴക്കുകയും മൂന്നാംകിട ഭീഷണിയും മുഴക്കിയവനോട് എനിക്ക് പറയാനുള്ളത്.. അതെ RSS കാരൻ തന്നെയാണ് 9 വയസ്സ് മുതൽ സംഘത്തിന്റെയും അതുമായി ബന്ധപ്പെട്ട എല്ലാ പരിവാർ പ്രസ്ഥാനങ്ങളുടെയും സംസ്ഥാന തലത്തിൽ ഉള്ള മുതിർന്ന ചുമതലകൾ വഹിച്ചിട്ടാണ് ബിജെപി എന്ന ദേശീയ പ്രസ്ഥാനത്തിലൂടെ കേരള രാഷ്ട്രീയത്തിൽ എത്തിയത്.. 1981ൽ തൃശൂർ കേരളവർമ്മ കോളേജിൽ SFI കൊടികുത്തിവാണ കാലത്ത് സഖാക്കളുടെ ഭീഷണികൾ വകവക്കാതെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റ പേരിൽ എന്റെ കാലുകൾ കുട്ടി സഖാക്കൾ തല്ലി തകർത്തിട്ടും പിന്തിരിയാതെ ചരിത്രത്തിൽ ആദ്യമായി തൃശൂർ കേരള വർമ്മയിൽ എബിവിപി എന്ന ദേശീയ വിദ്യാർത്ഥി സംഘടനക്ക് ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ എന്നെ വിജയിപ്പിച്ച ചരിത്രം ആണ് ഉള്ളത്..
വർഷം 50 കഴിഞ്ഞു സംഘ പ്രസ്ഥാനങ്ങൾക്ക് ഒപ്പം.. അധികാരത്തിനോ കസേരക്കോ വേണ്ടിയോ ആരുടെയും പിന്നാലെ ഓടിയിട്ടില്ല... നിന്നെപോലെ സോഷ്യൽ മീഡിയ വഴിയും പിന്നീട് ജനം ടീവീ തന്നെ അവസരങ്ങൾ വഴി 2016 ൽ ബിജെപി അംഗത്വം എടുത്തു വന്നതല്ല.. 2021 തൃശ്ശൂരിൽ സ്വന്തം പാർട്ടി പ്രവർത്തകരുടെ കയ്യിൽ നിന്ന് പേപ്പട്ടിയെ തല്ലും മാതിരി അടിയും വാങ്ങി കണ്ടം വഴി പാലക്കാട് വഴി ഒറ്റപ്പാലം വഴി പെരിന്തൽമണ്ണക്ക് ഓടിയതും രണ്ട് വർഷത്തോളം പാർട്ടി അകറ്റി നിർത്തുകയും ചെയ്ത നിന്റെ നാറിയ കഥകളും എന്നെ കൊണ്ട് പറയിക്കരുത്.. ചാനൽ ചർച്ചകളിൽ നിന്റെ മാതിരി ഭാഷകൾ ഉപയോഗിക്കാൻ ചിലപ്പോൾ ഞാൻ വളർന്ന് വന്ന സംസ്കാരം എന്നെ അനുവദിച്ചെന്നു വരില്ല.. പിന്നെ നീ ഒറ്റ വാപ്പാക്ക് പിറന്ന സങ്കര വർഗ്ഗം തന്നെ ആണെങ്കിൽ പറഞ്ഞ വാക്ക് പാലിക്കുക.. നീ പറയുന്ന സ്ഥലത്ത് പറയുന്ന സമയത്ത് ഞാൻ വരാം.. ഈ ഇന്ത്യ മഹാരാജ്യത്ത് ഇന്നേവരെ ഒരു കോൺഗ്രസുകാരനും ആർ.എസ്.എസുകാരനോട് നേർക്കു നേർ മുട്ടിയ ചരിത്രവും ഇല്ല.. ആ റെക്കോർഡ് നിന്റെ പേരിൽ ഉണ്ടാവും.. ആണായി പിറന്നവൻ എങ്കിൽ പറഞ്ഞ വാക്ക് പാലിക്കുക..
അല്ലാതെ ചാനലിൽ കിടന്ന് ഉത്തരം മുട്ടുമ്പോൾ പട്ടിഷോ കാണിച്ചിട്ട് കാര്യമില്ല.. പിന്തുണച്ചും ഫോൺ വിളിച്ചും ഇന്നലെ മുതൽ നിരവധി പ്രവർത്തകർ കൂടെ എന്നോട് വികാരങ്ങൾ പങ്ക് വെച്ചു. പരിവാർ പ്രസ്ഥാനങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയും എല്ലാം നിങ്ങൾ തരുന്ന പിന്തുണക്ക് ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി.. നിങ്ങൾക്ക് എനിക്ക് തരാൻ ഒരു വാക്ക് മാത്രമേ.. ആശയങ്ങൾക്ക് വേണ്ടി ജീവിക്കുന്നവൻ ആണ്.. അവസാനം വരെ ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് നിങ്ങൾക്ക് ഒപ്പം എന്നും ഉണ്ടാവും..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.