‘അതുകൊണ്ടാണ് എല്ലാ രാജ്യങ്ങളും അണുബോംബ് നിർമിക്കുന്നത്’ -മാർക്കണ്ഡേയ കട്ജു
text_fieldsന്യൂഡൽഹി: ഇറാന്റെ ആണവ സമ്പുഷ്ടീകരണം തകർക്കുക എന്ന പേരിൽ ഇസ്രായേലും അമേരിക്കയും നടത്തിയ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിൽ, ലോകരാഷ്ട്രങ്ങൾ എന്തുകൊണ്ടാണ് അണുബോംബ് നിർമിക്കുന്നത് എന്ന് ട്രോളിലൂടെ വിവരിക്കുകയാണ് പ്രസ്കൗൺസിൽ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷനും സുപ്രിംകോടതി മുൻ ജഡ്ജിയുമായ മാർക്കണ്ഡേയ കട്ജു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് നടത്തുന്ന സംഭാഷണം എന്ന രൂപത്തിലാണ് കട്ജു കുറിപ്പ് പങ്കുവെച്ചത്.
‘മാധ്യമപ്രവർത്തകർ: നിങ്ങൾ എന്തിനാണ് ഇറാനിൽ ബോംബിട്ടത്?
ട്രംപ്: ഇറാൻ ആണവ ബോംബുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഞങ്ങൾ സംശയിച്ചു.
മാധ്യമങ്ങൾ: നിങ്ങൾ എന്തിനാണ് സിറിയയിൽ ബോംബിട്ടത്?
ട്രംപ്: സിറിയ ആണവ ബോംബുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നുവെന്ന് ഞങ്ങൾ സംശയിച്ചു
മാധ്യമങ്ങൾ: നിങ്ങൾ എന്തുകൊണ്ട് ഉത്തരകൊറിയയിൽ ബോംബിടുന്നില്ല?
ട്രംപ്: കാരണം അവരുടെ കൈവശം ആണവ ബോംബുകൾ ഉണ്ട്”
ആണവ ബോംബുകൾ സ്വന്തമായുള്ള രാജ്യത്തെ ആക്രമിക്കുകയില്ല എന്ന് പറയാതെ പറയുകയാണ് ഈ സന്ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എല്ലാത്തിനുമുപരി, ആരാണ് ആക്രമിക്കപ്പെടാൻ ആഗ്രഹിക്കുന്നത്? അതുകൊണ്ടാണ് ലോകത്തിലെ എല്ലാ രാജ്യങ്ങളും ന്യൂക്ലിയർ ബോംബുകൾ നിർമ്മിക്കുന്നത്. എല്ലാ രാജ്യങ്ങളും താമസിയാതെ ആണവായുധങ്ങൾ സ്വന്തമാക്കും’ -കട്ജു അഭിപ്രായപ്പെട്ടു.
ഇറാൻ ആണവ ബോംബുകൾ നിർമിക്കാൻ പോവുകയാണെന്നാരോപിച്ചാണ് ജൂൺ 13ന് തലസ്ഥാനമായ തെഹ്‌റാനിൽ ഇസ്രായേൽ ബോംബുകൾ വർഷിച്ചത്. ഇറാൻ ആണവ ബോംബുണ്ടാക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) പോലും പറഞ്ഞിട്ടില്ല.
ഇറാന്റെ ആണവ സമ്പുഷ്ടീകരണം തകർക്കുകയും അവിടെ ഭരണമാറ്റം നടപ്പാക്കുകയുമായിരുന്നു ഇസ്രായേലും യു.എസും ലക്ഷ്യമിട്ടിരുന്നത്. ആക്രമണത്തിന്‍റെ ഒന്നാം നാൾമുതൽ ഇരുനേതാക്കളും ഇത് വ്യക്തമാക്കിയതാണ്. രണ്ട്‍ ലക്ഷ്യവും നേടുന്നതുവരെ ആക്രമണം കനപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യത്യസ്ത സന്ദർഭങ്ങളിൽ പ്രസ്താവിച്ചിട്ടുമുണ്ട്. അതിന്റെ ഭാഗമായിരുന്നു, ജൂൺ 22ന് അമേരിക്കയുടെ ബി2 സ്പിരിറ്റ് ബോംബറുകൾ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ നടത്തിയ മിന്നലാക്രമണം. ഇസ്രായേലിന്റെ മിസൈൽ വർഷങ്ങളുടെ തുടർച്ചയിൽ നടന്ന ഈ അപ്രതീക്ഷിത ആക്രമണത്തോട് ഇറാൻ പ്രതികരിച്ചത് അതിലും അപ്രതീക്ഷിതമായിട്ടാണ്. പശ്ചിമേഷ്യയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ സുരക്ഷിതമായിരിക്കില്ലെന്ന് കഴിഞ്ഞദിവസം ദോഹയിലെ സാമ്പിൾ ഓപറേഷനിലൂടെ ഇറാൻ സൈന്യം തെളിയിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. അതുവരെ, ആണവഭീകരതയെക്കുറിച്ചും ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും സംസാരിച്ച ട്രംപ് പൊടുന്നനെ ‘വെടിനിർത്തൽ’ എന്ന പരിഹാരത്തിലേക്ക് എത്തി. ആ നിർദേശം കാര്യമായ ചർച്ചകൂടാതെ നെതന്യാഹു അംഗീകരിക്കുകയും ചെയ്തു.
ആണവായുധ നിർമാണത്തിനായി ഇറാൻ യുറേനിയനം സമ്പുഷ്ടീകരണം നടത്തുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. ഇക്കാര്യത്തിൽ വൻശക്തി രാഷ്ട്രങ്ങളുമായി പലകുറി ചർച്ച നടന്നതാണ്. 2015ൽ, ഇതുസംബന്ധിച്ച് ഒരു ആണവകരാറും ഉണ്ടാക്കി. എന്നാൽ, 2018ൽ ട്രംപ് ഭരണകൂടം അതിൽനിന്ന് പിന്മാറുകയായിരുന്നു. ഇടവേളക്കുശേഷം ആണവചർച്ച വീണ്ടും ഉയർന്നു. ജൂൺ ആദ്യവാരം, യു.എസ് മധ്യസ്ഥതയിൽ ഇറാൻ ചർച്ചക്ക് സമ്മതിച്ചതുമാണ്. ചർച്ച നടക്കുമെന്ന ഘട്ടത്തിലാണ്, ജൂൺ 13ന് ഇസ്രായേൽ ഏകപക്ഷീയമായി ഇറാനിൽ മിസൈൽ ആക്രമണം നടത്തിയത്. ഇത് യു.എസിന്റെകൂടി തിരക്കഥയിൽ തയാറാക്കപ്പെട്ട ചതിപ്രയോഗമായിരുന്നുവെന്ന് തൊട്ടടുത്ത ദിവസങ്ങളിൽ ബോധ്യപ്പെട്ടു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ജനീവയിൽ നടന്ന സമാധാന ചർച്ചയാണ് ചതിപ്രയോഗത്തിന്റെ രണ്ടാംവേദി. ചർച്ചകഴിഞ്ഞ് തുടർ സംഭാഷണങ്ങൾക്ക് ധാരണയായി ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽനിന്ന് മടങ്ങാനിരിക്കുമ്പോഴാണ് യു.എസ് ബോംബറുകൾ ഇറാനിൽ വൻ ആക്രമണം നടത്തിയത്. ചർച്ച പാതി വിജയമെന്ന് കണ്ടപ്പോൾ, രണ്ടാഴ്ചത്തേക്ക് സൈനിക നടപടി ഇല്ലെന്നായിരുന്നു ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, അതിന് വിരുദ്ധമായി മണിക്കൂറുകൾക്കകം ഇറാനിൽ ബോംബുകൾ വർഷിച്ചു. ഇതിനിടയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസിയും ഇറാനെ വഞ്ചിച്ചു. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നില്ലെന്ന് ബോധ്യമായിട്ടും അക്കാര്യം മറച്ചുവെച്ചു സംഘർഷത്തിന് കോപ്പുകൂട്ടി.
ഇറാന്റെ ആണവകേന്ദ്രങ്ങളിൽ യു.എസും ഇസ്രായേലും ആക്രമണം നടത്തിയെങ്കിലും, അവ നശിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം മുൻകൂട്ടികണ്ട ഇറാൻ വലിയ മുൻകരുതലുകൾ സ്വീകരിച്ചതിന്റെ ഫലമായി ഏതാനും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനപ്പുറം കാര്യമായ പ്രഹരമേൽപിക്കാനായിട്ടില്ല. ആക്രമണത്തിന് മുന്നേതന്നെ, ഇറാൻ യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഇതുപോലൊരു ആക്രമണമുണ്ടായാൽ, സ്വാഭാവികമായും അണുവികിരണവും വ്യാപനമടക്കമുള്ള അപകടങ്ങൾക്ക് സാധ്യതയേറെയാണ്. എന്നാൽ, തുടർച്ചയായ ആക്രമണങ്ങൾക്കുശേഷവും അത്തരമൊരു അപകടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇറാന്റെ ആണവ പദ്ധതികൾക്ക് പരിക്കേൽപിക്കാൻ ഈ ആക്രമണങ്ങൾകൊണ്ട് കഴിഞ്ഞിട്ടില്ല എന്നർഥം. അതേസമയം, ഇറാന്റെ എണ്ണം പറഞ്ഞ ആണവശാസ്ത്രജ്ഞരെ ഇല്ലാതാക്കാൻ അവർക്കായി. മറുവശത്ത്, രാജ്യത്തിനകത്തുള്ള മൊസാദ് ചാരശൃംഖല തകർക്കാൻ ഇറാനുമായി. ചുരുക്കത്തിൽ, അജണ്ട പാതിവഴിയിൽ ഉപേക്ഷിച്ചാണ് ബിബി-ട്രംപ് സഖ്യം മടങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.