എസ്.എഫ്.ഐ നേതാവിനെ പിന്തുണച്ച് കെ.പി. ശശികല: ‘ഇതൊക്കെ തന്നെയല്ലേ സഞ്ജീവേ ഞങ്ങളും പറയുന്നത്?’
text_fieldsകെ.പി. ശശികല, പി.എസ്. സഞ്ജീവ്
കോഴിക്കോട്: എം.എസ്.എഫിനെതിരായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്‍റെ വിമർശനത്തെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. സത്യം പറയാനുള്ള ധൈര്യം സഞ്ജീവിന് വന്നല്ലോ എന്നും ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നതെന്നും ശശികല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുടെ ചിത്രവും ശശികല എഫ്.ബി പോസ്റ്റിൽ പങ്കുവെച്ചു.
പാലക്കാട് മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിലാണ് എം.എസ്.എഫിനെതിരെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രൂക്ഷ വിമർശനം നടത്തിയത്. പട്ടിയെ വെട്ടിപ്പഠിച്ച് നാട്ടിൽ അക്രമം നടത്തുന്ന എസ്.ഡി.പി.ഐക്കാരുടെയും പോപ്പുലർ ഫ്രണ്ട്കാരുടെയും ബാക്കിപത്രമാണ് എം.എസ്.എഫ് എന്നായിരുന്നു വിമർശനം.
മുസ് ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സ്വത്വ ബോധമൊന്നുമല്ല കൈകാര്യം ചെയ്യുന്നത്. എം.എസ്.എഫ് ജമാഅത്തെ ഇസ് ലാമിക്കും കാമ്പസ് ഫ്രണ്ടിനും വേദിയൊരുക്കുകയാണ്. ഒന്നുമറിയാത്ത ചെറിയ കുട്ടികളുടെ ചെവിയിലേക്ക് എം.എസ്.എഫ് വർഗീയത ഓതിക്കൊടുക്കുകയാണ്. മത വർഗീയത വാദം മാത്രം കൈമുതലായിട്ടുള്ള സംഘടനയാണ് എം.എസ്.എഫ്. പി.കെ. നവാസ് ഒന്നാം നമ്പർ വർഗീയവാദിയാണ്. ഇത് ഞങ്ങൾ എവിടെയും പറയും, അതിന് നവാസിന്‍റെ ലൈസൻസ് വേണ്ട. തെറ്റായ രാഷ്ട്രീയമാണ് എം.എസ്.എഫ് കൈകാര്യം ചെയ്യുന്നത്.
ലീഗ് മാനേജ്‌മെന്റുള്ള കോളജുകളിൽ തെരഞ്ഞെടുപ്പ് പോലും നടത്താതെയും തട്ടിൻപുറത്തെ അറബി കോളജുകളിലെയും യു.യു.സിമാരെ ഉപയോഗിച്ചാണ് എം.എസ്.എഫ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ വെല്ലുവിളിക്കുന്നത്. മതേതരത്വം നിലനിൽക്കുന്ന കാമ്പസിൽ എത്തുമ്പോൾ എം.എസ്.എഫ്, യു.ഡി.എസ്.എഫ് ആകും. കെ.എസ്.യുവിനെ പൂർണമായും എം.എസ്.എഫ് വിഴുങ്ങി. എം.എസ്.എഫിനെ എസ്.ഡി.പി.ഐയും കാമ്പസ് ഫ്രണ്ടും വിഴുങ്ങി. അതിന്റെ ഭാഗമായാണ് പി.കെ. നവാസിനെ പോലുള്ള വർഗീയവാദികൾ എം.എസ്.എഫ് നേതൃത്വത്തിൽ വന്നതെന്നും സഞ്ജീവ് ആരോപിച്ചിരുന്നു.
ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്
സഞ്ജീവേ എന്തു പറ്റി ?
സത്യം പറയാനുള്ള ധൈര്യമൊക്കെ വന്നല്ലോ ?
ഇതൊക്കെ തന്നെയല്ലേ സഞ്ജീവേ ഞങ്ങളും പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.