Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightസ്വരാജിന് സാഹിത്യ...

സ്വരാജിന് സാഹിത്യ അക്കാദമി അവാർഡ്: പ്രതികരണവുമായി വി.ടി. ബൽറാം

text_fields
bookmark_border
സ്വരാജിന് സാഹിത്യ അക്കാദമി അവാർഡ്:  പ്രതികരണവുമായി വി.ടി. ബൽറാം
cancel

പാലക്കാട്: നിലമ്പൂർ ഉപതെര‌ഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ‘പൂക്കളുടെ പുസ്തകം’ എന്ന ഉപന്യാസമാണ് സ്വരാജിന് പുരസ്കാരം നേടിക്കൊടുത്തത്. ഉപന്യാസം വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമിയുടെ സി.ബി കുമാർ അവാർഡിനാണ് എൻഡോവ്മെന്റ് പുസ്തകം അർഹമായത്. 10,000 രൂപയാണ് പുരസ്‌കാര തുക. എന്നാൽ, പുരസ്കാരം സ്വീകരിക്കില്ലെന്നും ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണെന്നും അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സ്വരാജ് പ്രതികരിച്ചിരുന്നു.

അവാർഡ് പ്രഖ്യാപനവും സ്വരാജിന്റെ പ്രസ്താവനയും ചർച്ചയായതോടെയാണ് ആരുടെയും പേരെടുത്ത് പറയാതെ വി.ടി. ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്. ‘സാധാരണ ഗതിയിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾ നൽകുന്നത് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടാണ്. ഇത്തവണത്തെ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അക്കാദമിയുടെ അറിയിപ്പാണ് ഇത്. പക്ഷേ ആരും അപേക്ഷിക്കാതെ തന്നെ അക്കാദമി സ്വന്തം നിലക്ക് ചില ഗ്രന്ഥങ്ങൾ കണ്ടെത്തി അങ്ങോട്ട് വിളിച്ച് അവാർഡുകൾ കൊടുക്കുന്നുണ്ടെന്നും തോന്നുന്നു. ഗ്രന്ഥകർത്താവോ പ്രസാധകരോ മറ്റ് തത്പരകക്ഷികളോ അപേക്ഷിക്കാതെ തന്നെ പ്രമുഖ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകാൻ അക്കാദമിക്ക് കഴിയുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ്. പിണറായി സർക്കാരിന്റെ ഭരണനേട്ടമായി ഇത് കാണാവുന്നതാണ്. സാംസ്ക്കാരിക വകുപ്പിനും സാഹിത്യ അക്കാദമിക്കും അവാർഡ് ജേതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ’ -എന്നാണ് ബൽറാമിന്റെ കുറിപ്പ്.

2024ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ജി.ആർ ഇന്ദുഗോപന്‍റെ 'ആനോ' മികച്ച നോവലായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചെറുകഥക്കുള്ള പുരസ്കാരം ഷിനിലാൽ എഴുതിയ 'ഗരിസപ്പ അരുവി അഥവാ ഒരു ജലയാത്ര'ക്ക് ലഭിച്ചു. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അനിതാ തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പി'ന് ലഭിച്ചു. ബാലസാഹിത്യത്തിനുള്ള പുരസ്കാരം ഇ.എൻ.ഷീജയുടെ 'അമ്മ മണമുള്ള കനിവുള്ള' നേടി.

മികച്ച യാത്രാവിവരണം കെ.ആർ.അഭയൻ എഴുതിയ 'ആരോഹണം ഹിമാലയം' നേടി. അക്കാദമിയുടെ വിശിഷ്ടാംഗത്വം കെ.വി. രാമകൃഷ്ണൻ, ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ നേടി. എഴുത്തുകാരായ പി.കെ.എൻ.പണിക്കർ, പയ്യന്നൂർ കുഞ്ഞിരാമൻ, എം.എം.നാരായണൻ, ടി.കെ.ഗംഗാധരൻ, കെ.ഇ.എൻ, മല്ലിക യൂനിസ് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു.

മറ്റ് അവാർഡ് ജേതാക്കൾ

നാടകം- ശശിധരൻ നടുവിൽ (പിത്തള ശലഭം)

സാഹിത്യ വിമർശനം- ജി. ദിലീപൻ (രാമായണത്തിന്‍റെ ചരിത്രസഞ്ചാരങ്ങൾ)

വൈജ്ഞാനിക സാഹിത്യം- ദീപക്. പി ( നിർമ്മിതബുദ്ധികാലത്തെ സാമൂഹികരാഷ്ട്രീയ ജീവിതം)

ജീവിചരിത്രം/ആത്മകഥ- ഡോ. കെ. രാജശേഖരൻ നായർ (ഞാൻ എന്ന ഭാവം)

വിവർത്തനം- ചിഞ്ജു പ്രകാശ് ( 'ജിയോ കോൻഡ ബെല്ലി' എന്ന കൃതിയുടെ വിവർത്തനമായ 'എൻ്റെ രാജ്യം എൻ്റെ ശരീരം')

ഹാസ്യ സാഹിത്യം- നിരഞ്ജൻ (കേരളത്തിൻ്റെ മൈദാത്മകത)

യുവകവിതാ അവാർഡ്- ദുർഗ്ഗാപ്രസാദ് ( രാത്രിയിൽ അച്ചാങ്കര)

ജി.എൻ.പിളള അവാർഡ് (വൈജ്ഞാനികസാഹിത്യം), ഡോ. സൗമ്യ. കെ. സി ( കലയും സമൂഹവും), ഡോ. ടി. എസ് ശ്യാംകുമാർ ( ആരുടെ രാമൻ)

ഗീതാ ഹിരണ്യൻ അവാർഡ്- സലീം ഷെരീഫ് (പൂക്കാരൻ)

തുഞ്ചൻ സ്മ‌ാരക പ്രബന്ധമത്സരം- ഡോ. പ്രസീദ കെ. പി (എഴുത്തച്ഛന്‍റെ കാവ്യഭാഷ)

എം.സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

"കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആയിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ മുൻപുതന്നെയുള്ള നിലപാടാണ്‌.

മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം."

വി.ടി. ബൽറാമിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

സാധാരണ ഗതിയിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾ നൽകുന്നത് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടാണ്. ഇത്തവണത്തെ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള അക്കാദമിയുടെ അറിയിപ്പാണ് ഇത്.

പക്ഷേ ആരും അപേക്ഷിക്കാതെ തന്നെ അക്കാദമി സ്വന്തം നിലക്ക് ചില ഗ്രന്ഥങ്ങൾ കണ്ടെത്തി അങ്ങോട്ട് വിളിച്ച് അവാർഡുകൾ കൊടുക്കുന്നുണ്ടെന്നും തോന്നുന്നു.

ഗ്രന്ഥകർത്താവോ പ്രസാധകരോ മറ്റ് തത്പരകക്ഷികളോ അപേക്ഷിക്കാതെ തന്നെ പ്രമുഖ വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് അവാർഡ് നൽകാൻ അക്കാദമിക്ക് കഴിയുന്നുണ്ടെങ്കിൽ അത് നല്ല കാര്യമാണ്. പിണറായി സർക്കാരിന്റെ ഭരണനേട്ടമായി ഇത് കാണാവുന്നതാണ്. സാംസ്ക്കാരിക വകുപ്പിനും സാഹിത്യ അക്കാദമിക്കും അവാർഡ് ജേതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VT BalramM SwarajSahitya AkademiSahitya Akademi Award
News Summary - VT Balram about Sahitya Akademi Award
Next Story