‘അത് ന്യായീകരണ പോസ്റ്റേ ആയിരുന്നില്ല, ലോകമെമ്പാടുമുള്ള കമ്മ്യൂണിസത്തിന്റെ പൗരാവകാശ ലംഘനം അക്കമിട്ട് പറഞ്ഞതാണ്’ -അടിയന്തരാവസ്ഥ കുറിപ്പിൽ വിശദീകരണവുമായി വി.ടി. ബൽറാം
text_fieldsപാലക്കാട്: അടിയന്തരാവസ്ഥയേയും കമ്മ്യൂണിസത്തേയും 10 കാര്യങ്ങളിലായി താരതമ്യം ചെയ്ത് കൊണ്ട് താൻ എഴുതിയ കുറിപ്പ് അടിയന്തരാവസ്ഥ ന്യായീകരണ പോസ്റ്റേ ആയിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. അടിയന്തരാവസ്ഥയുടെ ആയിരം മടങ്ങ് പൗരാവകാശ ലംഘനങ്ങളും ജനാധിപത്യ ധ്വംസനങ്ങളുമാണ് ലോകമെമ്പാടുമുള്ള കമ്മ്യൂണിസത്തിൽ ഉള്ളത് എന്ന ചരിത്ര വസ്തുതയാണ് അക്കമിട്ട് പറഞ്ഞ് താനതിൽ വിശദീകരിച്ചത്. കമ്മ്യൂണിസം ഒരു സാർവദേശീയ പ്രത്യയശാസ്ത്രമാണെന്നതിനാലും സ്റ്റാലിനും മാവോയും ഷിയും കിം ജോംഗ് ഉന്നുമടക്കമുള്ളവർ ഇവിടെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് ഇപ്പോഴും ആരാധ്യപുരുഷന്മാർ ആണെന്നതിനാലും ആ താരതമ്യത്തിന് പ്രസക്തിയുണ്ട് എന്ന് തന്നെ കരുതുന്നു -ബൽറാം വ്യക്തമാക്കി.
താൻ ഉന്നയിച്ച വിഷയത്തോട് വസ്തുതാപരമായി പ്രതികരിക്കാൻ ഒരു കമ്മ്യൂണിസ്റ്റിന് പോലും കഴിഞ്ഞിട്ടില്ലെന്നും അപ്പോൾ പിന്നെ കമ്മ്യൂണിസ്റ്റുകൾക്കും അവരെ പിന്തുണക്കുന്ന മാധ്യമങ്ങൾക്കും ആകെ ചെയ്യാവുന്നത് "അടിയന്തരാവസ്ഥയെ ന്യായീകരിച്ച് വി.ടി.ബൽറാം"എന്ന നറേറ്റീവ് ഉണ്ടാക്കൽ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
‘അടിയന്തരാവസ്ഥ ഇന്ത്യയിൽ ഒരു പരിമിത കാലത്തേക്ക് മാത്രം നടപ്പാക്കിയതാണെന്ന് പറഞ്ഞത് ന്യായീകരണമായിട്ടല്ല, കമ്മ്യൂണിസവുമായുള്ള താരതമ്യത്തിലാണ്. അടിയന്തരാവസ്ഥയേക്കാൾ എത്രയോ കർക്കശമായ പൗരാവകാശ നിഷേധങ്ങളാണ് സോവിയറ്റ് യൂണിയനിൽ 75 വർഷത്തോളം നിലനിന്നത്. ചൈനയിലും ക്യൂബയിലും ഉത്തര കൊറിയയിലും ഒക്കെ ഇപ്പോഴും അങ്ങനെത്തന്നെ തുടരുന്നു. ഈ യാഥാർത്ഥ്യത്തെ ആർക്കും മറച്ചുപിടിക്കാനാവില്ല.
അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിയ വിമർശനങ്ങൾക്ക് കാരണമായത് ജനസംഖ്യാ നിയന്ത്രണത്തിനായി സ്വീകരിച്ച കർശന നടപടികളാണ്. ലക്ഷക്കണക്കിനാളുകളെ നിർബ്ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കി എന്നതായിരുന്നു കാരണം.
എന്നാൽ കമ്മ്യൂണിസ്റ്റ് സ്വർഗ്ഗമായ നമ്മുടെ അയൽ രാജ്യമായ ചൈനയിൽ ഇക്കാര്യത്തിൽ എന്താണവസ്ഥ എന്ന് പരിശോധിക്കാം. കമ്മ്യൂണിസ്റ്റ് ചൈനയിൽ 1979-80 കാലം മുതൽ "ഒറ്റക്കുട്ടി നയം" ആണ് സർക്കാർ നടപ്പാക്കിയത്. 2016 വരെയുള്ള നീണ്ട 35 വർഷത്തിലേറെക്കാലമാണ് ചൈന ഈ നയം അങ്ങേയറ്റം കർക്കശമായും മനുഷ്യത്വ രഹിതമായും അവിടത്തെ സ്ത്രീപുരുഷന്മാർക്ക് മേൽ അടിച്ചേൽപ്പിച്ചത്. അതിൽ 1983 എന്ന ഒരൊറ്റ വർഷത്തിൽ മാത്രം 1.44 കോടി അബോർഷനുകളും രണ്ട് കോടിയിൽപ്പരം സ്റ്റെറിലൈസേഷനുകളുമാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിയത്. അതിൽത്തന്നെ മഹാഭൂരിപക്ഷം വന്ധ്യംകരണങ്ങളും സ്ത്രീകൾക്ക് മേലായിരുന്നു. ഒന്നേമുക്കാൽ കോടിയോളം ആളുകൾക്ക് മേൽ ഗർഭനിരോധന മാർഗങ്ങളും അടിച്ചേൽപ്പിച്ചു. ഒരു വർഷത്തെ മാത്രം കണക്ക് ഇങ്ങനെയാണെങ്കിൽ മൂന്നര പതിറ്റാണ്ട് കാലത്തിന്റെ ദുരനുഭവം എത്രത്തോളം ആയിരിക്കുമെന്ന് ഊഹിക്കാമല്ലോ. ഇതുകൊണ്ടൊക്കെയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ തന്നെ 21 മാസങ്ങൾക്കുള്ളിൽ അത് അവസാനിപ്പിച്ച് ജനാധിപത്യം പുനസ്ഥാപിച്ചത് ആശ്വാസമായി മാറുന്നത്.
കൗതുകകരമായ കാര്യം, മൂന്നര പതിറ്റാണ്ട് "ഒറ്റക്കുട്ടി നയം" നടപ്പാക്കി ജനസംഖ്യ കുറക്കാൻ നോക്കിയ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ അതിന് ശേഷം 2016ൽ രണ്ട് കുട്ടികൾ വീതം ആവാമെന്ന് നയം തിരുത്തി. ഇപ്പോഴിതാ ഒരുപാട് താഴെപ്പോയ ജനസംഖ്യ വീണ്ടും വർദ്ധിപ്പിക്കാൻ വേണ്ടി 3 കുട്ടികളെ വീതം ഉണ്ടാക്കാൻ ദമ്പതികൾക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. ഭരണാധികാരികളുടെ ഈ ഓരോ തലതിരിഞ്ഞ നയവും ജനങ്ങളാകെ നിശ്ശബ്ദരായി അനുസരിക്കേണ്ടി വരുന്നു. അതാണ് മധുര മനോജ്ഞ കമ്മ്യൂണിസം വിളയാടുന്ന ചങ്കിലെ ചൈനയുടെ ജനങ്ങളുടെ അവസ്ഥ!’ -ബൽറാം ചൂണ്ടിക്കാട്ടി.
ബൽറാം എഴുതിയ കുറിപ്പ് വായിക്കാം:
എങ്ങനെയാണ് ഒരാൾക്ക് "കമ്മ്യൂണിസ്റ്റ്" ആയിരുന്നുകൊണ്ട് അടിയന്തരാവസ്ഥയെ എതിർക്കാൻ കഴിയുക!
ഉന്നതമായ ജനാധിപത്യ ബോധ്യങ്ങളുള്ളവർക്ക് അടിയന്തരാവസ്ഥയേയും അതിന്റെ ഭാഗമായ താത്ക്കാലിക പൗരസ്വാതന്ത്ര്യ നിയന്ത്രണങ്ങളേയും എതിർക്കാം. എന്നാൽ എങ്ങനെയാണ് ഒരാൾക്ക് "കമ്മ്യൂണിസ്റ്റ്" ആയിരുന്നുകൊണ്ട് അടിയന്തരാവസ്ഥയെ എതിർക്കാൻ കഴിയുക!
തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ ജനകീയ സമരത്തിലൂടെ പുറത്താക്കാൻ നോക്കി എന്നതാണ് ഇഎംഎസ് സർക്കാരിനെതിരെ കേരളം നടത്തിയ വിമോചന സമരത്തേക്കുറിച്ച് ഇന്നും കമ്മ്യൂണിസ്റ്റുകളുടെ സ്ഥിരം പരിദേവനം. എന്നാൽ ആർഎസ്എസും കമ്മ്യൂണിസ്റ്റുകളും സകലമാന പിന്തിരിപ്പന്മാരും ഒത്തുചേർന്ന് ഇന്ദിരാഗാന്ധിയോടും കോൺഗ്രസിനോടുമുള്ള രാഷ്ട്രീയ വിരോധത്താൽ രാജ്യമെമ്പാടും തെരുവുയുദ്ധം നടത്തുകയും സൈന്യത്തോട് പോലും സർക്കാരിനെതിരെ തിരിയാൻ ആഹ്വാനം ചെയ്യുകയും ചെയ്ത ഒരു ഘട്ടത്തിലാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ ഏർപ്പെടുത്തേണ്ടി വന്നത് എന്നത് കമ്മ്യൂണിസ്റ്റ് കുഴലൂത്തുകാർ സൗകര്യപൂർവ്വം മറച്ചുപിടിക്കുകയാണ്.
ഇന്ത്യയിലെ അടിയന്തരാവസ്ഥയും ലോകം മുഴുവനുള്ള കമ്മ്യൂണിസ്റ്റ് ഭരണാനുഭവങ്ങളും തമ്മിൽ ഒരു പത്ത് കാര്യങ്ങൾ വച്ച് താരതമ്യം ചെയ്ത് നോക്കാം:
1) ഉചിതമായ സാഹചര്യങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഇന്ത്യൻ ഭരണഘടനയിൽ തന്നെ കൃത്യമായ വകുപ്പുകൾ ഉണ്ട്. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണങ്ങളിൽ പാർട്ടിയുടെ ഭരണഘടന തന്നെയാണ് രാജ്യത്തിന്റെ ഭരണഘടനയും. പാർട്ടിക്ക് തോന്നുന്നത് ചെയ്യാം.
2) അടിയന്തരാവസ്ഥയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിമിതികൾ ഉണ്ടായിരുന്നു, എന്നാൽ കമ്മ്യൂണിസത്തിൽ അഭിപ്രായ സ്വാതന്ത്ര്യമേയില്ല. കർശനമായ സ്റ്റേറ്റ് സർവീലൻസാണ് ഇന്നും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഉള്ളത്. ഭരണകൂട വിമർശനം കൊടിയ രാജ്യദ്രോഹമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
3) അടിയന്തരാവസ്ഥയിൽ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഉണ്ടായിരുന്നു, കമ്മ്യൂണിസത്തിൽ മാധ്യമ സ്വാതന്ത്ര്യം പൂർണ്ണമായി വിലക്കപ്പെട്ടിരിക്കുന്നു. പാർട്ടിയുടെ ഔദ്യോഗിക മാധ്യമങ്ങളല്ലാതെ മറ്റ് സ്വതന്ത്ര മാധ്യമങ്ങൾ അനുവദിക്കപ്പെടില്ല.
4) അടിയന്തരാവസ്ഥയിൽ ചില മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസത്തിൽ മനുഷ്യാവകാശം എന്ന ഒരു സങ്കൽപ്പം തന്നെയില്ല. ഇന്നും ലോകത്തേറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് അവശിഷ്ട കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്.
5) അടിയന്തരാവസ്ഥയിൽ രാഷ്ട്രീയ പാർട്ടികളെ നിരോധിച്ചിരുന്നില്ല, കമ്മ്യൂണിസത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കല്ലാതെ മറ്റൊരു പാർട്ടിക്കും പ്രവർത്തനാനുമതി ഇല്ല.
6) അടിയന്തരാവസ്ഥയിൽ ഇതര രാഷ്ട്രീയ നേതാക്കളിൽ ചിലരെ തടവിലിട്ടിരുന്നു. അവരിൽ മിക്കവർക്കും രാഷ്ട്രീയത്തടവുകാർ എന്ന നിലയിലുള്ള മാന്യമായ പരിഗണനയും ലഭിച്ചിരുന്നു. എന്നാൽ കമ്മ്യൂണിസ്റ്റ് ഭരണങ്ങളിൽ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായ പീഡനങ്ങൾക്കാണ് വിധേയരാക്കിയിരുന്നത്. സൈബീരിയയിലെ തണുത്തുറയുന്ന തടങ്കൽപ്പാളയങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യരെയാണ് സ്റ്റാലിൻ പീഡിപ്പിച്ച് കൊന്നത്.
7) മൗലികാവകാശങ്ങൾക്ക് നിയന്ത്രണമുണ്ടായിരുന്നുവെങ്കിലും ഇന്ത്യയിൽ അടിയന്തരാവസ്ഥയിലും കോടതികൾ പ്രവർത്തിച്ചിരുന്നു. എന്നാൽ കമ്മ്യൂണിസത്തിൽ ഒരു കാലത്തും സ്വതന്ത്ര നീതിന്യായ സംവിധാനമില്ല. പാർട്ടി തന്നെയാണ് പോലീസും കോടതിയും എല്ലാം.
8.) അടിയന്തരാവസ്ഥ വെറും 21 മാസത്തെ ഒരു താത്കാലിക പ്രതിഭാസമായിരുന്നു. എന്നാൽ കമ്മ്യൂണിസം ഒരു രാജ്യത്ത് അധികാരത്തിൽ വന്നാൽ ആ രാജ്യം സമ്പൂർണ്ണമായി തകർന്ന് തരിപ്പണമാകുന്നത് വരെ തുടരും.
9) ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവർ തന്നെ മറ്റാരുടേയും കാര്യമായ സമ്മർദ്ദമില്ലാഞ്ഞിട്ടും ഒരു ഘട്ടം കഴിഞ്ഞപ്പോൾ അത് പിൻവലിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തി അതിൽ പരാജയപ്പെട്ടപ്പോൾ മാന്യമായി അധികാരമൊഴിഞ്ഞു. എന്നാൽ കമ്മ്യൂണിസ്റ്റുകൾ ഒരിക്കലും സ്വമേധയാ അധികാരമൊഴിഞ്ഞ ചരിത്രമില്ല. ജനങ്ങൾ ആഭ്യന്തര കലാപം നടത്തിയാണ് എല്ലാ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപതികളേയും പുറത്താക്കിയത്.
10) ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് കാരണമായ രാഷ്ട്രീയ പാർട്ടിയെ ജനങ്ങൾ പരാജയപ്പെടുത്തിയെങ്കിലും വെറും മൂന്ന് വർഷത്തിനുള്ളിൽ അതേ ജനങ്ങൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുവിളിച്ചു. ലോകത്തൊരിടത്തും ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തിരിച്ച് അധികാരത്തിലേക്ക് വരാൻ അന്നാടുകളിലെ ജനങ്ങൾ ഇതുവരെ അനുവദിച്ചിട്ടില്ല.
അതുകൊണ്ട് അടിയന്തരാവസ്ഥയെ ജനാധിപത്യവാദികൾ വിമർശിക്കട്ടെ, ആയിരം അടിയന്തരാവസ്ഥയേക്കാൾ കടുപ്പമേറിയ കമ്മ്യൂണിസം എന്ന സമഗ്രാധിപത്യ, മനുഷ്യവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ഒന്നു രണ്ട് സ്റ്റെപ്പ് മാറിനിന്ന് മുതലക്കണ്ണീർ ഒഴുക്കട്ടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.