‘അങ്ങനെ നിയമമൊന്നുമില്ല’; പാക് താരങ്ങൾക്ക് കൈകൊടുക്കാത്തതിൽ വിശദീകരണവുമായി ബി.സി.സി.ഐ
text_fieldsഏഷ്യാകപ്പ് മത്സരത്തിലെ ടോസിനിടെ ഇന്ത്യ, പാകിസ്താൻ ക്യാപ്റ്റന്മാർ
മുംബൈ: ഏഷ്യാകപ്പിൽ പാകിസ്താനെതിരായ മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഹസ്തദാനം നടത്താതെ തിരികെ മടങ്ങിയത് വലിയ വിവാദമായിരുന്നു. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയെ ടോസിങ്ങിനിടെ ഉൾപ്പെടെ അവഗണിച്ചാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഗ്രൗണ്ട് വിട്ടത്. മത്സരശേഷം എതിർ ടീം അംഗങ്ങൾക്ക് കൈകൊടുത്ത് പിരിയുന്ന ‘ആചാരവും’ ഇന്ത്യൻ ടീം ലംഘിച്ചിരുന്നു. സംഭവം വിവാദമായതോടെ, ക്രിക്കറ്റ് നിയമത്തിൽ എവിടെയും കൈകൊടുക്കലിനെ കുറിച്ച് പരാമർശമില്ലെന്നും ഇന്ത്യൻ ടീമിന്‍റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമുള്ള വിശദീകരണവുമായി ബി.സി.സി.ഐ രംഗത്തെത്തി.
താരങ്ങൾ പരസ്പരം ഹസ്തദാനം നടത്തണമെന്ന് ക്രിക്കറ്റ് നിയമങ്ങളിൽ എവിടെയും പരാമർശമില്ലെന്നും നിലവിലെ ഇന്ത്യ -പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ സ്വീകരിച്ച സമീപനത്തെ തെറ്റാണെന്ന് പറയാനാകില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. “ക്രിക്കറ്റിന്‍റെ നിയമം പറയുന്ന ഒരു പുസ്തകത്തിലും കൈകൊടുക്കലിനെ കുറിച്ച് പരാമർശമില്ല. അതൊരു സൗഹാർദ സമീപനവും പരമ്പരാഗതമായി തുടർന്നു പോരുന്ന കീഴ്വഴക്കവുമാണ്. നിയമമല്ല. എല്ലാ കായിക മത്സരങ്ങളിലും നിലനിൽക്കുന്ന രീതിയാണത്. അത്തരത്തിൽ നിയമം നിഷ്കർഷിക്കാത്തിടത്തോളം, നല്ല ബന്ധത്തിലല്ലാത്ത ഒരു എതിരാളിക്ക് കൈകൊടുക്കേണ്ട കാര്യം ഇന്ത്യൻ ടീമിനില്ല” -ബി.സി.സി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തള്ളി. ടൂർണമെന്റിന്റെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‍കരിക്കുമെന്നായിരുന്നു പി.സി.ബി അധ്യക്ഷൻ മുഹ്സിൻ നഖ്‍വിയുടെ ഭീഷണി. കളിക്കളത്തിലെ ഇത്തരമൊരു സാഹചര്യത്തിന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റാണ് ഉത്തരവാദിയെന്നാരോപിച്ചാണ് പി.സി.ബി ഐ.സി.സിക്ക് പരാതി നൽകിയത്.
ഐ.സി.സി പെരുമാറ്റ ചട്ടവും എം.സി.സി ചട്ടങ്ങളും ലംഘിക്കുന്നതായിരുന്നു മാച്ച് റഫറിയുടെ നടപടിയെന്നാണ് പി.സി.ബി ആക്ഷേപം. ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം വേണ്ടെന്ന് ടോസിങ്ങിനിടെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്താൻ നായകൻ സൽമാൻ അലി ആഗയെ അറിയിച്ചുവെന്നായിരുന്നു മുഹ്സിൻ നഖ്‍വി വ്യക്തമാക്കിയത്. കായിക സ്പിരിറ്റിന് ചേർന്നതല്ലെന്ന് ആരോപിച്ച് പാകിസ്താൻ ടീം മാനേജ്മെന്റ് സംഭവത്തിൽ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
ടോസിനു പിന്നാലെ ഹസ്തദാനമില്ലാതെ കളി തുടങ്ങിയപ്പോൾ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വിവാദത്തിന് തുടക്കം കുറിച്ചിരുന്നു. മത്സരത്തിൽ പാകിസ്താൻ ഏഴ് വിക്കറ്റിന് തോറ്റമ്പിയതോടെ ‘ഹസ്തദാന നിഷേധം’ തീപ്പിടിച്ചു. കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ പാകിസ്താൻ താരങ്ങൾക്ക് മുഖംപോലും നൽകാതെ നീങ്ങിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരം ശിവം ദുബെക്ക് മാത്രമാണ് കൈ നൽകിയത്. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒപ്പമാണു ഞങ്ങളുടെ മനസ്സെന്നും, ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി ഈ വിജയം സമർപ്പിക്കുന്നുവെന്നുമായിരുന്നു സൂര്യകുമാർ യാദവിന്റെ പ്രതികരണം.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടികാട്ടിയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന ആവശ്യം ഐ.സി.സി തള്ളിയത്. ഹസ്തദാന വിവാദത്തിൽ തങ്ങളുടെ പങ്കാളിത്തമില്ലെന്നും വ്യക്തമാക്കുന്നു. വിവാദത്തിനിടയായ സംഭവത്തിൽ പൈക്രോഫ്റ്റിന് നിസ്സാരമായ പങ്കേ ഉണ്ടായിരുന്നുള്ളൂവെന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സൂചിപ്പിക്കുന്നു. ടോസിൽ ഒരു ക്യാപ്റ്റൻ എതിർ ടീം ക്യാപ്റ്റന് കൈകൊടുക്കാൻ വിസമ്മതിച്ചതിന്റെ പരസ്യമായ നാണക്കേട് ഒഴിവാക്കാൻ പാകിസ്താൻ ക്യാപ്റ്റന് ഒരു സന്ദേശം നൽകുക മാത്രമാണ് മാച്ച് റഫറി ചെയ്തിരിക്കുക. അതേസമയം, ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നുള്ള നിർദേശം പൈക്രോഫ്റ്റ് പിന്തുടരുകയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.