അഭിഷേകിന്റെ കൈപിടിച്ച് വലിച്ച് ആരാധിക, ഞെട്ടിത്തരിച്ച് താരം; രൂക്ഷ പ്രതികരണവുമായി നെറ്റിസൺസ്
text_fieldsജയ്പുർ: ഇന്ത്യൻ ക്രിക്കറ്റ് താരം അഭിഷേക് ശർമയുടെ കൈയിൽ പിടിച്ചുവലിച്ച് ആരാധിക. ജയ്പുരിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിനായി സഹതാരങ്ങൾക്കൊപ്പം ഹോട്ടലിൽനിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് സുരക്ഷ വീഴ്ചയുണ്ടാകുന്നത്.
അഭിഷേകിന്‍റെ കൈ ഒരു പെൺകുട്ടി പെട്ടെന്ന് കടന്നുപിടിക്കുകയും തന്റെ അടുത്തേക്ക് വലിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ, ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോയ അഭിഷേകിന്റെ കൈ ഒരു ആരാധിക പെട്ടെന്ന് പിടിച്ചു വലിക്കുന്നത് കാണാം. താരം ഞെട്ടിത്തരിക്കുന്നതും അസ്വസ്ഥനാകുന്നതും വിഡിയോയിൽ കാണാനാകും. ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടതോടെ ആരാധിക കൈവിട്ടു.
വിഡിയോ വൈറലായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആരാധികയുടെ പെരുമാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ആരാധനയുടെ പേരിൽ ഒരാളുടെ സ്വകാര്യതയിലേക്ക് അനുവാദമില്ലാതെ കടന്നുകയറുന്നത് ഉപദ്രവിക്കുന്നതിനും അപമാനിക്കുന്നതിനും തുല്യമാണെന്ന് പലരും പ്രതികരിച്ചു. ഒരു പുരുഷ ആരാധകൻ ഒരു വനിതാ ക്രിക്കറ്റ് താരത്തോടാണ് ഇങ്ങനെ പെരുമാറിയതെങ്കിൽ പ്രതികരണം എന്താകുമായിരുന്നെന്നും ചോദിക്കുന്നുണ്ട്. ജയ്പുരിൽ അഞ്ച് വിക്കറ്റ് ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.
36 പന്തിൽ സെഞ്ച്വറി നേടിയ കൗമാര ബാറ്റർ വൈഭവ് സൂര്യവംശിയും സംഘവും കുറിച്ച 228 റൺസ് പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഇശാൻ കിഷൻ (31 പന്തിൽ 74), അഭിഷേക് ശർമ (29 പന്തിൽ 57) എന്നിവരുടെ അർധ സെഞ്ച്വറി മികവിലാണ് മറികടന്നത്. സ്കോർ: രാജസ്ഥാൻ 228/6, ഹൈദരാബാദ്: 18.3 ഓവറിൽ 229/5.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ആറ് വിക്കറ്റിന് 228 റൺസെടുത്തു. അഞ്ച് ഫോറിന്റെയും 12 സിക്സറുകളുടെയും അകമ്പടിയോടെ ഓപണർ വൈഭവ് 37 പന്തിൽ 103 റൺസടിച്ചു. 35 പന്തിൽ 51 റൺസ് നേടിയ ധ്രുവ് ജുറെലിന്റെതാണ് മറ്റൊരു ശ്രദ്ധേയ സംഭാവന.
ഒന്നാം ഓവറുമായെത്തിയ പ്രഫുൽ ഹിഞ്ചിനെ ആദ്യ പന്തിൽ സിംഗിളെടുത്ത് യശസ്വി ജയ്‍സ്വാൾ സ്ട്രൈക്ക് വൈഭവിന് കൈമാറിയതും രണ്ടാമത്തെത് ഡോട്ട് ബാളായതും ഓർമയുണ്ട്. പിന്നെ പിറന്നത് നാല് പടുകൂറ്റൻ സിക്സറുകൾ. നേരിട്ട 15ാം പന്തിൽ വൈഭവിന്റെ അർധ ശതകം. ധ്രുവ് ജുറെലിന്റെ പിന്തുണയിൽ ഒമ്പതാം ഓവറിൽ രാജസ്ഥാൻ സ്കോർ 100 കടത്തി കൗമാര താരം. ഇരുവരുടെയും ബാറ്റിൽ നിന്ന് പിന്നെയും റൺസൊഴുകി. ഇതിനിടെ ജുറെൽ ഫിഫ്റ്റിയടിച്ചു. പിന്നാലെ മടക്കവും. 13ാം ഓവറിലെ നാലാം പന്തിൽ അനികേത് വർമക്ക് ക്യാച്ചും നിതീഷ് കുമാർ റെഡ്ഡിക്ക് വിക്കറ്റും. രാജസ്ഥാൻ രണ്ടിന് 152.
14ാം ഓവറിൽ സാകിബ് ഹുസൈനെ സിക്സറിന് പറത്തി വൈഭവ് രണ്ടാം ഐ.പി.എൽ ശതകം കുറിച്ചു. തൊട്ടടുത്ത പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.
മറുപടി ബാറ്റിങ്ങിനും സമാന വേഗമായിരുന്നു. ട്രാവിസ് ഹെഡ് ആറു റൺസുമായി നേരത്തെ മടങ്ങിയെങ്കിലും പിറകെ ഒത്തുകൂടിയ അഭിഷേകും ഇശാനും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുമായി വിജയം കൈയകലത്തെത്തിച്ചു. ടീം സ്കോർ 139ൽ നിൽക്കെ അഭിഷേകും 166ൽ ഇശാനും മടങ്ങിയെങ്കിലും മധ്യനിരയിൽ ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയും ചേർന്ന് വിജയം അനായാസമാക്കി. നിതീഷ് 36 റൺസെടുത്ത് തിരികെ കയറുമ്പോൾ വിജയം 10 റൺ അകലെയായിരുന്നു. പിന്നെയും രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഒമ്പത് പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് വിജയം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

