ഇംഗ്ലണ്ടിനെതിരെ പരമ്പര പിടിച്ച് ഇന്ത്യ; നാലാം ട്വന്‍റി20യിൽ 15 റൺസ് ജയം
text_fieldsപുണെ: ഒരു മത്സരം ബാക്കി നിൽക്കെ ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പര സ്വന്തമാക്കി ഇന്ത്യ (3-1). നാലാം മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 19.4 ഓവറിൽ 166 റൺസിന് ഓൾ ഔട്ടായി.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ ഇന്ത്യയും മൂന്നാം മത്സരം ഇംഗ്ലണ്ടും ജയിച്ചിരുന്നു. 26 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 51 റൺസെടുത്ത ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ഫിൽ സാൾട്ടും ബെൻ ഡക്കറ്റും മികച്ച തുടക്കം നൽകി. ആറ് ഓവറിൽ 62 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഡക്കറ്റിനെ (19 പന്തിൽ 39) പുറത്താക്കി രവി ബിഷ്ണോയിയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയത്. തൊട്ടു പിന്നാലെ സാൾട്ടിനെ (21 പന്തിൽ 23) അക്സർ പട്ടേൽ ബൗൾഡാക്കി. നായകൻ ജോസ് ബട്ലറും വേഗം മടങ്ങി. മൂന്നു പന്തിൽ റണ്ടു റൺസെടുത്ത ബട്ലർ ബിഷ്ണോയിയുടെ പന്തിൽ ഹർഷിത് റാണക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. വമ്പനടികളുമായി ഹാരി ബ്രൂക്ക് കളംനിറഞ്ഞു. ഇതിനിടെ ലിയാം ലിവിങ്സ്റ്റണെ (13 പന്തിൽ ഒമ്പത്) ഹർഷിത് റാണ സഞ്ജുവിന്‍റെ കൈകളിലെത്തിച്ചു. ബ്രൂക്കിനെ വരുൺ ചക്രവർത്തി പുറത്താക്കി.
ജെക്കബ് കാർസ് (ഒമ്പത് പന്തിൽ ആറ്), ബ്രൈഡൻ കാർസ് (പൂജ്യം) എന്നിവരും വേഗം മടങ്ങി. ജോഫ്ര ആർച്ചർ (പൂജ്യം), ജാമി ഓവർടെൻ (15 പന്തിൽ 19), സാഖിബ് മഹ്മൂദ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 10 റൺസുമായി ആദിൽ റാഷിദ് പുറത്താകാതെ നിന്നു.
ഇന്ത്യക്കായി രവി ബിഷ്ണോയിയും ശിവം ദുബെക്കു പകരം കളത്തിലിറങ്ങിയ ഹർഷിത് റാണയും മൂന്നു വിക്കറ്റ് വിതം വീഴ്ത്തി. വരുൺ ചക്രവർത്തി രണ്ടും അർഷ്ദീപ് സിങ്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, തുടക്കത്തിൽ പതറിയ ഇന്ത്യയെ ഹാർദിക്ക് പാണ്ഡ്യയുടെയും (30 പന്തിൽ 53 റൺസ്) ശിവം ദുബെയുടെയും (34 പന്തിൽ 53 റൺസ്) അർധ സെഞ്ച്വറി പ്രകടനമാണ് കരകയറ്റിയത്. ഒരുഘട്ടത്തിൽ രണ്ടു ഓവറിൽ 12 റൺസെടുക്കുന്നതിനിടെ മൂന്നു മുൻനിര ബാറ്റർമാരെയാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നു പന്തിൽ ഒരു റണ്ണെടുത്ത് സഞ്ജു മടങ്ങിയപ്പോൾ, സൂര്യകുമാറിന്‍റെ സമ്പാദ്യം നാലു പന്തിൽ പൂജ്യം. തിലക് വർമയാണ് പുറത്തായ മറ്റൊരു താരം.
രണ്ടാം ഓവറിൽ ഇംഗ്ലണ്ട് പേസർ സാഖിബ് മഹ്മൂദാണ് മൂന്നു വിക്കറ്റും വീഴ്ത്തിയത്. ക്രിസ് വുഡിനു പകരക്കാരനായാണ് മഹ്മൂദ് പരമ്പരയിൽ ആദ്യമായി പ്ലെയിങ് ഇലവനിലെത്തിയത്. മഹ്മൂദിന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഷോട്ട് ബാളിൽ വമ്പനടിക്കു ശ്രമിച്ചാണ് സഞ്ജു പുറത്തായത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഷോട്ട് ബാളിൽ തന്നെയാണ് താരം ഔട്ടായത്. മഹ്മൂദിന്‍റെ രണ്ടാമത്തെ പന്തിൽ തിലക് വന്നപോലെ മടങ്ങി. അവസാന പന്തിലാണ് സൂര്യകുമാർ പുറത്തായത്. അഭിഷേക് വർമയും (10 പന്തിൽ 19 റൺസ്) റിങ്കു സിങ്ങുമാണ് (നാലു പന്തിൽ അഞ്ച്) ക്രീസിൽ. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും സഞ്ജുവും സൂര്യയും നിരാശപ്പെടുത്തിയിരുന്നു. മൂന്നു മത്സരങ്ങളിൽ 0, 12, 14 എന്നിങ്ങനെയാണ് സൂര്യയുടെ സ്കോർ. 26, 5, 3 എന്നിങ്ങനെയാണ് മൂന്നു മത്സരങ്ങളിൽ സഞ്ജുവിന്റെ സ്‌കോർ. കഴിഞ്ഞ മൂന്നു മത്സരത്തിൽ പേസ് ബൗളർ ജോഫ്ര ആർച്ചറുടെ പന്തിലാണ് സഞ്ജു ഔട്ടായത്.
അഭിഷേക് ശർമയും (19 പന്തിൽ 29 റൺസ്), റിങ്കു സിങ്ങും (26 പന്തിൽ 30) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. അക്സർ പട്ടേൽ (നാലു പന്തിൽ അഞ്ച്), അർഷ്ദീപ് സിങ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രവി ബിഷ്ണോയി പുറത്താകാതെ നിന്നു. ജമീ ഓവർടൺ രണ്ടും ആദിൽ റാഷിദ്, ബ്രൈഡൻ കാർസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നാലാം ട്വന്‍റി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. പരമ്പരയിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. നേരത്തെ മൂന്നു തവണയും ടോസ് നേടിയ നായകൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേസർ മുഹമ്മദ് ഷമിക്കു പകരം അർഷ്ദീപ് സിങ് പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. 14 മാസത്തെ ഇടവേളക്കുശേഷമാണ് കഴിഞ്ഞ മത്സരത്തിൽ ഷമി ആദ്യമായി ഇന്ത്യക്കുവേണ്ടി കളിക്കാനിറങ്ങിയത്. താരത്തിന് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ധ്രുവ് ജുറേലിനു പകരം റിങ്കു സിങ്ങും വാഷിങ്ടൺ സുന്ദറിനു പകരം ശിവം ദുബെയും കളിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.