സായ് സുദർശന് കന്നി ടെസ്റ്റ് ഫിഫ്റ്റി, പരിക്കേറ്റ് മടങ്ങി ഋഷഭ് പന്ത്; ആദ്യദിനം ഇന്ത്യ ഭേദപ്പെട്ട നിലയിൽ
text_fieldsരവീന്ദ്ര ജദേജയും ഷാർദുൽ താക്കൂറും മത്സരത്തിനിടെ
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ഓൾഡ് ട്രാഫോർഡിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ ആദ്യദിനം സ്റ്റെമ്പടുക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 264 റൺസെന്ന നിലയിലാണ്. അർധ ശതകങ്ങൾ കുറിച്ച് ഓപണർ യശസ്വി ജയ്സ്വാൾ (58) സായ് സുദർശനും (61) വീണു. സഹ ഓപണറായ കെ.എൽ. രാഹുൽ (46), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (12) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. 37 റൺസുമായി നിൽക്കെ ഋഷഭ് പന്ത് പരിക്കേറ്റ് മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. 19 റൺസ് വീതം നേടി രവീന്ദ്ര ജദേജയും ഷാർദുൽ താക്കൂറുമാണ് ക്രീസിൽ.
ഫീൽഡ് ചെയ്യാനായിരുന്നു ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ മൂന്ന് മാറ്റങ്ങളുണ്ടായിരുന്നു. പരിക്കേറ്റ പേസർ ആകാശ് ദീപിന് പകരക്കാരനായെത്തിയ അൻഷുൽ കംബോജിന് അരങ്ങേറ്റത്തിന് അവസരമായി. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ഇറങ്ങി തിളങ്ങാനാവാതെ മടങ്ങിയ മലയാളി ബാറ്റർ കരുൺ നായർ ബെഞ്ചിലിരുന്നപ്പോൾ സായ് സുദർശനെത്തി. പരിക്കേറ്റ പേസ് ബൗളിങ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ ഒഴിവിൽ ഷാർദുലും. ഇന്നിങ്സ് ഓപൺ ചെയ്ത ജയ്‍സ്വാളും രാഹുലും ശ്രദ്ധയോടെ ബാറ്റ് വീശി. പേസർമാരായ ക്രിസ് വോക്സും ജോഫ്ര ആർച്ചറും ബ്രൈഡൻ കാർസുമുയർത്തിയ വെല്ലുവിളികളെ സസൂക്ഷ്മം അതിജീവിച്ച ഇരുവരും 18ാം ഓവറിലാണ് സ്കോർ 50 കടത്തിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 78, രാഹുൽ 40, ജയ്സ്വാൾ 36.
കളി പുനരാരംഭിച്ച് അധികം കഴിയും മുമ്പെ രാഹുലിന് മടക്കം. 30ാം ഓവറിലെ ആറാം പന്ത്. വോക്സിന്റെ ഡെലവറി ബാറ്റിന്റെ എഡ്ജിൽ തട്ടി തേഡ് സ്ലിപ്പിൽ സാക് ക്രോളിയുടെ കൈകളിലേക്ക്. 98 പന്തിൽ നാല് ബൗണ്ടറികളുടെ സഹായത്തോടെയാണ് രാഹുൽ 48ലെത്തിയത്. സ്കോർ ഒരു വിക്കറ്റിന് 94. മൂന്നാം നമ്പറിൽ സായ്. 34 ഓവറിൽ മൂന്നക്കത്തിൽ തൊട്ടു ഇന്ത്യ. 35ാം ഓവറിലെ ആദ്യ പന്തിൽ കാർസിനെ സിംഗിളെടുക്കവെ റണ്ണൗട്ടിൽനിന്ന് രക്ഷപ്പെട്ട് ജയ്സ്വാൾ അർധ ശതകം തികച്ചു. എട്ട് വർഷത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ടീമിൽ തിരിച്ചെത്തിയ ലിയാം ഡോസനെ 39ാം ഓവർ എറിയാനായി കൊണ്ടുവന്നു സ്റ്റോക്സ്. ഡോസന്റെ രണ്ടാം ഓവറിലെ ആദ്യ പന്ത്. ഓഫ് സ്റ്റമ്പിന് പുറത്ത് ഡിഫൻഡ് ചെയ്യാനുള്ള ഇടംകൈയർ ബാറ്റർ ജയ്സ്വാളിന്റെ ശ്രമം പാളി. ഒന്നാം സ്ലിപ്പിൽ ഹാരി ബ്രൂക്കിന് അനായാസ ക്യാച്ച്. 107 പന്തിൽ പത്ത് ഫോറും ഒരു സിക്സുമടക്കം 58 റൺസുമായി ഓപണർ തിരിഞ്ഞുനടന്നു. 120ലാണ് രണ്ടാം വിക്കറ്റ് വീണത്.
പ്രതീക്ഷകളോടെ ക്യാപ്റ്റൻ ഗിൽ ക്രീസിൽ. അപ്പുറത്ത് പ്രതിരോധത്തിലൂന്നി സായിയും. സ്റ്റോക്സിന്റെ പന്തിൽ സായിക്ക് ഇടക്കൊരു ലൈഫും കിട്ടി. 22 പന്തുകൾ മാത്രമായിരുന്നു ഗിൽ ഇന്നിങ്സിന് ആയുസ്സ്. 50ാം ഓവറുമായി സ്റ്റോക്സ്. ഗിൽ ബാറ്റ് പൊക്കി രക്ഷപ്പെടാൻ ശ്രമിച്ച പന്ത് പോണപോക്കിൽ കാൽമുട്ടിന്റെ ഭാഗത്ത് ചെറുതായൊന്നുരസി. ബൗളറുടെയും വിക്കറ്റ് കീപ്പറുടെയും ഫീൽഡർമാരുടെയും ശക്തമായ എൽ.ബി.ഡബ്ല്യൂ അപ്പീലിനിടെ അമ്പയർ വിരലുയർത്തി. മൂന്നിന് 140. അധികം കഴിയും മുമ്പെ ചായക്ക് സമയമായി. സായിയും (26) ഋഷഭും (3) ക്രീസിൽ. ഇരുവരും രക്ഷാപ്രവർത്തനം തുടർന്നതോടെ ഇന്ത്യ 200ഉം കടന്ന് മുന്നോട്ട്.
എന്നാൽ, വോക്സ് എറിഞ്ഞ 68ാം ഓവറിൽ ഇന്ത്യയെത്തേടി മറ്റൊരു അപകടമെത്തി. യോർക്കറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിക്കവെ പന്ത് കാലിൽത്തട്ടി ഋഷഭിന് പരിക്കേറ്റു. എൽ.ബി.ഡബ്ല്യൂ അപ്പീൽ റീവ്യൂവിൽ അതിജീവിച്ചെങ്കിലും താരത്തിന് ക്രീസിൽ തുടരാനായില്ല. ഋഷഭ് (48 പന്തിൽ 37) കയറിയതോടെ ജദേജയെത്തി. ജോ റൂട്ടിനെ ബൗണ്ടറി കടത്തി സായ് ടെസ്റ്റിലെ കന്നി അർധ ശതകം തികച്ചു. ഏഴ് ഫോറടക്കം 151 പന്തിൽ 61 റൺസെടുത്ത സായിയെ ലോങ് ലെഗ്ഗിൽ കാർസ് പിടിച്ചു. സ്റ്റോക്സിനായിരുന്നു വിക്കറ്റ്. നാലിന് 235.
‘ഫാറൂഖ് എൻജീനിയർ സ്റ്റാൻഡ്’ സമർപ്പിച്ചു
ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പുതിയ സ്റ്റാൻഡ് ആരാധകർക്ക് സമർപ്പിക്കുന്ന ഫാറൂഖ് എൻജിനീയറും ക്ലൈവ് ലോയ്ഡും
മാഞ്ചസ്റ്റർ: ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഫാറൂഖ് എൻജിനീയറുടെയും വെസ്റ്റിൻഡീസ് ഇതിഹാസം ക്ലൈവ് ലോയ്ഡിന്റെയും പേരിൽ സ്ഥാപിച്ച സ്റ്റാൻഡ് ആരാധകർക്ക് സമർപ്പിച്ചു. ഒരു ഇന്ത്യൻ ക്രിക്കറ്റർക്ക് വിദേശത്ത് ലഭിക്കുന്ന അപൂർവ ആദരമാണിത്. 2023ൽ ഷാർജ സ്റ്റേഡിയത്തിൽ സചിൻ ടെണ്ടുൽകർ സ്റ്റാൻഡ് സ്ഥാപിച്ചിരുന്നു.
ഇംഗ്ലീഷ് ക്രിക്കറ്റ് ക്ലബായ ലങ്കഷയറിന്റെ താരങ്ങളായിരുന്നു ഫാറൂഖും ലോയ്ഡും. ലങ്കഷയറിന് ഇരുവരും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യ ദിനം ഫാറൂഖും ലോയ്ഡും ചേർന്ന് സ്റ്റാൻഡ് സമർപ്പിച്ചു. ഫാറൂഖ് കൂടുതലും കളിച്ചത് മുംബൈയിലെ ബ്രാബൂൺ സ്റ്റേഡിയത്തിലായിരുന്നു. താൻ ഏറ്റവുമധികം കളിച്ച സ്ഥലത്ത് അംഗീകരിക്കപ്പെടാത്തത് ലജ്ജാകരമാണെന്ന് മുംബൈയെ ഉദ്ദേശിച്ച് 87കാരൻ തുറന്നടിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.