ആദ്യ ടെസ്റ്റിലെ തോൽവി ; ഇന്ത്യയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി സുനിൽ ഗവാസ്കർ
text_fieldsആൻഡേഴ്സൻ - ടെൻഡുൽക്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ലീഡ്സിൽ ഇന്ത്യയുടെ പ്രകടനം ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരത്തിലായിരുന്നില്ലെന്നാണ് ഗവാസ്കർ ചൂണ്ടിക്കാട്ടിയത്. മികച്ച പോരാട്ടം നടത്തിയ ഇംഗ്ലണ്ട് ടീമിനെ ഗവാസ്കർ അഭിനന്ദിക്കുകയും ചെയ്തു.
'ഇംഗ്ലണ്ട് ടീമിന് അഭിനന്ദനങ്ങൾ. ഇന്ത്യൻ ടീമിൽ അഞ്ച് താരങ്ങൾ സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിരുന്നു. എന്നിട്ടും മികച്ച ആത്മവിശ്വാസമായിരുന്നു ഇംഗ്ലണ്ടിന്‍റെ കൈമുതൽ. ഇന്ത്യൻ ടീമിന്റെ അവസാന വിക്കറ്റുകൾ വേഗത്തിൽ സ്വന്തമാക്കാൻ അവരെ സഹായിച്ചത് അതാണ്. എന്നാൽ അവസാന വിക്കറ്റുകളിൽ ഭേദപ്പെട്ട നിലയിൽ സ്കോർ ചെയ്യാൻ ഇംഗ്ലണ്ടിന് സാധിച്ചു. അതാണ് മത്സരത്തിൽ നിർണായകമായതെന്നും ഗവാസ്കർ വ്യക്തമാക്കി.
ലീഡ്സിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (147), റിഷഭ് പന്ത് (134), യശസ്വി ജയ്സ്വാൾ (101) എന്നിവരുടെ സെഞ്ച്വുറി മികവിൽ 471 റൺസ് നേടി. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആറ് റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യ 364 റൺസെടുത്തു. കെ.എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.