'സത്യമാണ് പങ്കുവെച്ചത്'; ശ്രീശാന്തിന്റെ ഭാര്യയുടെ വിമർശനത്തിൽ ലളിത് മോദിയുടെ പ്രതികരണം പുറത്ത്
text_fieldsന്യൂഡൽഹി: ഐ.പി.എൽ മത്സരത്തിനിടെ മലയാളി താരം എസ്.ശ്രീശാന്തിനെ ഹർഭജൻ സിങ് തല്ലുന്നവിഡിയോ പുറത്തുവിട്ടതിനെ ന്യായീകരിച്ച് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദി. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ഇക്കാര്യത്തിൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ലളിത് മോദിയുടെ പ്രതികരണം.
അവർ എന്തുകൊണ്ടാണ് ദേഷ്യപ്പെടുന്നതെന്ന് എനിക്ക് അറിയിച്ചു. ആ വിഡിയോ പങ്കുവെച്ച് എനിക്കൊന്നും കിട്ടാനില്ല. ഞാൻ സത്യമാണ് പറയുന്നത്. ഇതിൽ ശ്രീ ഇരയാണ്. മുമ്പ് ആരും എന്നോട് ചോദിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ക്ലാർക്ക് ചോദ്യമുന്നയിച്ചപ്പോൾ താൻ മറുപടി നൽകുകയും ചെയ്തിരുന്നുവെന്നും ലളിത് മോദി പറഞ്ഞു.
ഐ.പി.എല്ലിന് രാജ്യാന്തര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ ഹർഭജൻ ശ്രീശാന്തിനെ തല്ലുന്ന സംഭവത്തിന്‍റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളാണ് മുൻ ആസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിനിടെ പുറത്തുവിട്ടത്. മത്സരശേഷം മുംബൈ ഇന്ത്യൻസ് സ്പിന്നറായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്‍റെ മലയാളി താരം ശ്രീശാന്തിന്‍റെ മുഖത്തടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ലളിത് മോദിയുടെയും ക്ലാർക്കിന്‍റെയും നടപടി തരംതാണതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭൂവനേശ്വരി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിമർശിച്ചിരുന്നു.
‘ലളിത് മോദി, മൈക്കൽ ക്ലാർക്ക്, നിങ്ങളെയോർത്ത് ലജ്ജിക്കുന്നു. വിലകുറഞ്ഞ പബ്ലിസിറ്റിക്കും പ്രമോഷനും വേണ്ടി 2008ലെ സംഭവം ഇപ്പോൾ വലിച്ചിഴച്ച നിങ്ങൾ മനുഷ്യരല്ല. ഹർഭജനും ശ്രീശാന്തും ഒരുപാട് മാറിയിരിക്കുന്ന, സ്കൂളിൽ പോകുന്ന കുട്ടികളുടെ അച്ഛന്മാരാണ് ഇരുവരും, എന്നിട്ടും നിങ്ങൾ അവരെ പഴയ കാര്യങ്ങളിലേക്ക് തള്ളിയിടുകയാണ്. തരംതാണതും ഹൃദയശൂന്യവും മനുഷ്യത്വരഹിതവുമാണിത്’ -ഭൂവനേശ്വരി കുറിപ്പിൽ പറയുന്നു.
വിഡിയോ പുറത്തുവിട്ട സമയവും അതിനു പിന്നിലെ ഉദ്ദേശ്യങ്ങളെയും അവർ മറ്റൊരു പോസ്റ്റിൽ ചോദ്യം ചെയ്യുന്നുണ്ട്. ദൃശ്യങ്ങൾ പുറത്തുവിട്ടത് അനവസരത്തിലാണെന്നും കുടുംബത്തെ പഴയ സംഭവം വീണ്ടും ഓർമപ്പെടുത്തുന്നതാണെന്നും അവർ കുറ്റപ്പെടുത്തി. ‘കഠിന വഴികൾ പിന്നിട്ട് ശ്രീശാന്ത് നല്ലൊരു ജീവിതം കെട്ടിപ്പടുത്തു. അദ്ദേഹത്തിന്‍റെ ഭാര്യയും കുട്ടികളുടെ മാതാവുമെന്ന നിലയിൽ 18 വർഷങ്ങൾക്ക് മുമ്പുള്ള ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടത് അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് കുഴിച്ചുമൂടിയ ആഘാതം വീണ്ടും അനുഭവിക്കാൻ നിർബന്ധിതരാകുന്നു. ഇത് കളിക്കാരെ മാത്രമല്ല, അവരുടെ നിരപരാധികളായ കുട്ടികളെയും വേട്ടയാടും, അവരുടേതല്ലാത്ത തെറ്റിനാണ് ഈ ചോദ്യങ്ങളും നാണക്കേടും നേരിടേണ്ടിവരുന്നത്’ -ഭുവനേശ്വരി കൂട്ടിച്ചേർത്തു.
ഇത്രയും വിലകുറഞ്ഞ, മനുഷ്യത്വരഹിതമായ ഒരു കാര്യം ചെയ്തതിന് കേസെടുക്കണം. ശ്രീശാന്ത് കരുത്താനാണെന്നും ഒരു വിഡിയോക്കും അദ്ദേഹത്തെ തളർത്താനാകില്ലെന്നും മറ്റൊരു പോസ്റ്റിൽ പറയുന്നു. മുംബൈ-പഞ്ചാബ് മത്സരശേഷം താരങ്ങൾ തമ്മിൽ കൈകൊടുത്ത് പിരിയുന്നതിനിടെ എന്തോ പറഞ്ഞ ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ അടിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഹസ്തദാനത്തിനായി കൈ നീട്ടിയ ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ കൈയുടെ പിൻഭാഗം കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ കുറച്ചുനേരം തരിച്ചിരുന്ന ശ്രീശാന്ത് പിന്നാലെ പൊട്ടിക്കരഞ്ഞു. ഈ സമയം മുംബൈ ഇന്ത്യൻസ് താരങ്ങളായ മഹേള ജയവർധനയും പഞ്ചാബ് കിങ്സ് താരങ്ങളും ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.