‘തെറ്റായ തീരുമാനമെടുത്തു, മോശം കൂട്ടുകെട്ട് കരിയർ നശിപ്പിച്ചു’; വെളിപ്പെടുത്തലുമായി പൃഥ്വി ഷാ
text_fieldsപൃഥ്വി ഷാ
മുംബൈ: ഇടക്കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിവാഗ്ദാനമെന്ന് വിലയിരുത്തിയ താരമാണ് പൃഥ്വി ഷാ. എന്നാൽ കുറഞ്ഞ കാലത്തിനിടെ ഫോം ഔട്ടായ താരത്തിന് പിന്നീടൊരു മടങ്ങിവരവ് സാധ്യമായിട്ടില്ല. 25കാരനായ പൃഥ്വി ഷായെ ഇക്കഴിഞ്ഞ രഞ്ജിട്രോഫി സ്ക്വാഡിൽനിന്ന് മുംബൈ തഴയുകയും ഐ.പി.എൽ ലേലത്തിൽ ഒറ്റ ടീമും വാങ്ങാൻ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്ത കാഴ്ച ക്രിക്കറ്റ് ലോകത്ത് കൗതുകമായി. ഇപ്പോൾ തന്‍റെ കരിയർ നശിപ്പിച്ചത് മോശം കൂട്ടുകെട്ടാണെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരിക്കുകയാണ് താരം.
“ഞാൻ ജീവിതത്തിൽ തെറ്റായ ചില തീരുമാനങ്ങളെടുത്തു. ക്രിക്കറ്റിനായി ചെലവഴിക്കുന്ന സമയം കുറച്ചു. 2023 വരെ എന്‍റെ ഒരു ദിവസത്തിന്‍റെ പകുതിയും ഗ്രൗണ്ടിലായിരുന്നു. എന്നാൽ അതിനു ശേഷം ചില മോശം സൗഹൃദങ്ങളിലേക്ക് ഞാൻ എത്തിച്ചേർന്നു. ഞാൻ മികച്ച രീതിയിൽ കളിക്കുന്ന സമയമായിരുന്നു അത്. അതിനാൽതന്നെ ധാരാളം സുഹൃത്തുക്കളുമുണ്ടായി. ട്രാക്ക് മാറിയതോടെ ഗ്രൗണ്ടിൽ ചെലവഴിക്കുന്ന സമയം എട്ട് മണിക്കൂറിൽനിന്ന് നാല് മണിക്കൂറായി ചുരുങ്ങി.
അത് മാത്രമല്ല, മുത്തച്ഛൻ മരിച്ചത് എനിക്ക് വലിയ ആഘാതമായി. അദ്ദേഹം എനിക്ക് വളരെ പ്രിയപ്പെട്ട ആളായിരുന്നു. എല്ലാ കാര്യങ്ങളും എനിക്ക് പറയാനാകില്ല. തെറ്റു പറ്റിയെന്ന് സമ്മതിക്കുന്നു. എന്നാൽ എന്‍റെ പിതാവ് എല്ലായ്പ്പോഴും എന്നെ പിന്തുണച്ചു. എന്റെ നല്ല സമയത്തും മോശം സമയത്തുമെല്ലാം അദ്ദേഹം കൂടെനിന്നു” -പൃഥ്വി ഷാ പറഞ്ഞു.
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി സചിൻ ടെണ്ടുൽക്കർ എന്ന് പേരെടുത്ത താരമായിരുന്നു മഹാരാഷ്ട്ര സ്വദേശിയായ പൃഥ്വി ഷാ. 2018ലെ അണ്ടർ 19 ലോകകപ്പ് ഇന്ത്യ നേടുമ്പോൾ നായകൻ പൃഥ്വി ഷാ ആയിരുന്നു. ആ വർഷം അവസാനം വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിലുമെത്തി. സെഞ്ച്വറിയോടെ ടെസ്റ്റ് അരങ്ങേറ്റം, അതും 19ാമത്തെ വയസ്സിൽ. 19ാമത്തെ വയസ്സിൽ കന്നി സെഞ്ച്വറി നേടിയ റെക്കോഡ് അതിനു മുമ്പ് സചിനു മാത്രമായിരുന്നു. അതോടെ, വിരമിച്ച സചിന് പിൻഗാമിയെ കണ്ടെത്തിയ ആഹ്ലാദത്തിലായിരുന്നു ക്രിക്കറ്റ് ലോകം. പക്ഷേ, വെറും ആറ് ടെസ്റ്റുകളിൽ ഷായുടെ ടെസ്റ്റ് കരിയർ അവസാനിച്ചു.
മുംബൈ ക്രിക്കറ്റ് അസോസിയേഷനുമായുള്ള ബന്ധം അവസാനിപ്പിച്ച് ആഭ്യന്തര ക്രിക്കറ്റിൽ മറ്റൊരു അസോസിയേഷനുവേണ്ടി കളിക്കാനുള്ള തയാറെടുപ്പിലാണ് താരം. രണ്ടോ മൂന്നോ ക്രിക്കറ്റ് അസോസിയേഷനുകള്‍ പൃഥ്വി ഷായെ തങ്ങളുടെ സംസ്ഥാനത്തിനായി കളിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏത് ടീമിനൊപ്പം ചേരണമെന്നതിൽ താരം അന്തിമ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ രഞ്ജി, വിജയ് ഹസരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. ഫിറ്റ്നസ് ചൂണ്ടിക്കാട്ടിയാണ് ടീമിൽനിന്ന് ഒഴിവാക്കിയത്. താരത്തിന്‍റെ ശരീരത്തില്‍ 35 ശതമാനം അധിക കൊഴുപ്പാണെന്ന് പരിശീലകര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.