ചാമ്പ്യൻസ് ട്രോഫി ഉദ്ഘാടന ചടങ്ങിൽ രോഹിത് പങ്കെടുത്തേക്കും
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകളിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പങ്കെടുത്തേക്കും. ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുടെ കളികൾ ദുബൈയിലേക്ക് മാറ്റിയിരുന്നു. ഫെബ്രുവരി 16നോ 17 നോ ഉദ്ഘാടന പരിപാടികൾ നടത്തും. 19നാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്. എല്ലാ ടീമുകളുടെയും ക്യാപ്റ്റന്മാർ ഉദ്ഘാടന വേദിയിലുണ്ടാകും. 29 വർഷങ്ങൾക്കു ശേഷമാണ് ഒരു ഐ.സി.സി ടൂർണമെന്റ് പാകിസ്താനിൽ നടക്കുന്നത്. ഇന്ത്യക്കും ശ്രീലങ്കക്കുമൊപ്പം 1996ലെ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിച്ചതായിരുന്നു പാകിസ്താനിൽ ഒടുവിൽ നടന്ന ടൂർണമെന്റ്.
ഇന്ത്യ സെമിയിലും ഫൈനലിലുമെത്തിയാൽ ആ മത്സരങ്ങളും ദുബൈയിലേക്ക് മാറ്റും. ഇന്ത്യ മുന്നേറിയില്ലെങ്കിൽ ലാഹോറാണ് ഫൈനൽ വേദി. ഇന്ത്യക്കും പാകിസ്താനും പുറമേ അഫ്ഗാനിസ്താൻ, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യ മത്സരത്തിൽ പാകിസ്താനും ന്യൂസിലൻഡും ഏറ്റുമുട്ടും. ഫെബ്രുവരി 23ന് ദുബൈയിൽവെച്ചാണ് ഇന്ത്യ- പാകിസ്താൻ പോരാട്ടം.
ഐ.സി.സിയുടെ പാരമ്പര്യം അനുസരിച്ച് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ക്യാപ്റ്റൻമാർ അതിഥേയ രാജ്യത്തുവെച്ച് വാർത്തസമ്മേളനം നടത്തുകയും ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്യും. ഇത്തരത്തിൽ വാർത്താസമ്മേളനത്തിനും ഫോട്ടോഷൂട്ടിനും വേണ്ടിയായിരിക്കും രോഹിത് പാകിസ്താൻ സന്ദർശിക്കുക.
1996ന് ശേഷം ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിന് പാകിസ്താൻ ആതിഥേയത്വം വഹിക്കുന്നത്. എന്നാൽ, രാഷ്ട്രീയകാരണങ്ങളാൽ ഇന്ത്യ ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്താനിൽ നടക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. ഇന്ത്യയുടെ മത്സരങ്ങൾ ദുബൈയിലാണ് നടക്കുന്നത്. 2027 വരെ ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ നിഷ്പക്ഷ വേദിയിലാവും നടക്കുക.
ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള നിഷ്പക്ഷ വേദിയായി യു.എ.ഇയെ തെരഞ്ഞെടുത്തുവെന്ന് പാകിസ്താൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് അറിയിച്ചിരുന്നു. രാഷ്ട്രീയവിവാദങ്ങൾക്കിടെ രോഹിത് പാകിസ്താൻ സന്ദർശിക്കുകയാണെങ്കിൽ അത് ചരിത്ര സന്ദർശനമാവുമെന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.