ഇഞ്ചുറി ടൈമിൽ നാഷ്‌വില്ലെയുടെ സമനില ഗോൾ; മെസ്സി വലകുലുക്കിയിട്ടും ഇന്റർ മയാമിക്ക് നിരാശ
text_fieldsമയാമി: മേജർ സോക്കർ ലീഗിൽ ലയണൽ മെസ്സിയുടെ മികച്ച പ്രകടനത്തിനും ഇന്റർ മയാമിയെ വിജയത്തിലെത്തിക്കാനായില്ല. ഇഞ്ചുറി ടൈമിൽ സാം സറിഡ്ജ് നേടിയ ഗോളിലൂടെ ഈസ്റ്റേൺ കോൺഫറൻസ് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ നാഷ്‌വില്ലെ എസ്.സി മയാമിയെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചു.
കളി തുടങ്ങി നാലാം മിനിറ്റിൽ തന്നെ സാം സറിഡ്ജിലൂടെ നാഷ്‌വില്ലെയാണ് ആദ്യം ലീഡെടുത്തത്. 19-ാം മിനിറ്റിൽ മെസ്സിയെടുത്ത കോർണർ കിക്ക് പ്രതിരോധിക്കുന്നതിനിടെ നാഷ്‌വില്ലെ താരം റീഡ് ബേക്കർ-വൈറ്റിംഗിന് പിഴച്ചു. പന്ത് സെൽഫ് ഗോളായി വലയിൽ കയറിയതോടെ മയാമി ഒപ്പമെത്തി. 62-ാം മിനിറ്റിൽ അർജന്റീനൻ സഹതാരം റോഡ്രിഗോ ഡി പോളിന്റെ മികച്ചൊരു പാസിൽ നിന്ന് ബോക്സിന് പുറത്തുനിന്നുള്ള ഇടങ്കാലൻ ഷോട്ടിലൂടെ മെസ്സി മയാമിക്ക് ലീഡ് സമ്മാനിച്ചു. ഈ സീസണിൽ താരത്തിന്റെ 19-ാം ഗോളാണിത്.
ലീഡ് ഉയർത്താനുള്ള മെസ്സിയുടെ രണ്ട് ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങി. നാഷ്‌വില്ലെ ഗോളി ബ്രയാൻ ഷ്വാക്കെയുടെ സേവും, പ്രതിരോധതാരം ജെയ്‌സൺ പലാസിയോസിന്റെ ക്ലിയറൻസും മയാമിയുടെ ഗോളുകൾ തടഞ്ഞു. മയാമി വിജയം ഉറപ്പിച്ചിരിക്കെ, അധിക സമയത്തിന്റെ ആദ്യ മിനിറ്റിൽ (90+1) സാം സറിഡ്ജ് തന്റെ രണ്ടാം ഗോളിലൂടെ നാഷ്‌വില്ലെയ്ക്ക് നിർണായക സമനില നേടിക്കൊടുത്തു. കളി തീരാൻ സെക്കൻഡുകൾ ബാക്കിനിൽക്കെ റോഡ്രിഗോ ഡി പോളിന്റെ ഷോട്ടും പോസ്റ്റിൽ തട്ടി പുറത്തുപോയിരുന്നു.
ഈ സമനിലയോടെ സപ്പോർട്ടേഴ്സ് ഷീൽഡിനായുള്ള പോരാട്ടത്തിൽ നാഷ്‌വില്ലെ, മയാമിയുമായുള്ള ലീഡ് ഒമ്പത് പോയിന്റായി നിലനിർത്തി. സ്വന്തം തട്ടകത്തിൽ നടക്കുന്ന മത്സരങ്ങളിൽ ലീഡെടുത്ത ശേഷം പോയിന്റുകൾ നഷ്ടപ്പെടുത്തുന്ന മയാമിയുടെ പതിവ് ഈ സീസണിലും തുടരുകയാണ്. പുതിയ പരിശീലകൻ ക്രിസ്റ്റ്യൻ 'കിലി' ഗോൺസാലസ് ഔദ്യോഗികമായി ചുമതലയേൽക്കാനിരിക്കെ, കളിച്ച അവസാന ഒമ്പത് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് മയാമിക്ക് വിജയിക്കാനായത്.
കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ നിന്നും ലീഗ്സ് കപ്പിൽ നിന്നും ഇതിനകം പുറത്തായ ഇന്റർ മയാമിക്ക് കാമ്പിയോൺസ് കപ്പാണ് ഇനി മുന്നിലുള്ളത്. ഈ സീസണിലെ ആദ്യ കിരീടം ലക്ഷ്യമിട്ട് ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളാണ് മയാമിയുടെ എതിരാളികൾ. പ്രതിരോധത്തിലെ പിഴവുകൾ പരിഹരിച്ച് കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്ന് മയാമി താരം ഫകുണ്ടോ മുറ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

