Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightക്രൊയേഷ്യ ഷൂട്ട്;...

ക്രൊയേഷ്യ ഷൂട്ട്; ബ്രസീൽ ഔട്ട്; നെയ്മർക്കും കൂട്ടർക്കും കണ്ണീർമടക്കം

text_fields
bookmark_border
ക്രൊയേഷ്യ ഷൂട്ട്; ബ്രസീൽ ഔട്ട്; നെയ്മർക്കും കൂട്ടർക്കും കണ്ണീർമടക്കം
cancel

ദോഹ: ആറാം കിരീട സ്വപ്നവുമായി ഖത്തറിലെത്തിയ കാനറികൾക്ക് കണ്ണീർ മടക്കം. ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ ഷൂട്ടൗട്ടിൽ ക്രൊയേഷ്യ (4-2) ബ്രസീലിനെ വീഴ്ത്തി ഖത്തർ ലോകകപ്പിന്‍റെ സെമി ഫൈനലിൽ കടന്നു. നിശ്ചിത സമയം ഗോൾരഹിതമായും അധിക സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനില പാലിക്കുകയും ചെയ്തതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ക്രൊയേഷ്യൻ നിരയിൽ കിക്കെടുത്ത നിക്കാളോ വ്ലാസിച്ച്, ലോവ്റോ മാജെർ, ലൂക്ക മോഡ്രിച്ച്, ഓർസിച്ച് എന്നിവരെല്ലാം പന്ത് വലയിലെത്തിച്ചു. ബ്രസീൽ താരം റോഡ്രിഗോ സിൽവയുടെ ഷോട്ട് ഗോളി ലിവാകോവിച്ച് തട്ടിയകറ്റിയപ്പോൾ, മാർക്വിഞ്ഞോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. കാസെമിറോ, പെഡ്രോ എന്നിവർ മാത്രമാണ് ഷോട്ട് വലയിലെത്തിച്ചത്.

തുടർച്ചയായ രണ്ടാം തവണയാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്. അർജന്‍റീന-നെതർലൻഡ്സ് ക്വാർട്ടർ മത്സരത്തിലെ വിജയികളുമായാണ് സെമി ഫൈനലിൽ ക്രൊയേഷ്യ ഏറ്റുമുട്ടുക. നേരത്തെ, അധികസമയത്തിന്‍റെ ഇൻജുറി ടൈമിൽ സൂപ്പർതാരം നെയ്മർ നേടിയ ഗോളിലൂടെ ബ്രസിലാണ് ആദ്യം മുന്നിലെത്തിയത്. ക്രൊയേഷ്യൻ ഗോൾമുഖത്തേക്ക് ബ്രസീൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലൂകാസ് പെക്വറ്റ നൽകിയ പാസ് നെയ്മർ ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെ വലയിലെത്തിച്ചു. ഇതോടെ ഗോൾനേട്ടത്തിൽ നെയ്മർ ഇതിഹാസ താരം പെലെക്കൊപ്പമെത്തി.

ബ്രസീലിനായി 77 ഗോളുകൾ. അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ (117) പകരക്കാരനായി ഇറങ്ങിയ ക്രൊയേഷ്യൻ താരം ബ്രൂണോ പെറ്റ്കോവിച്ച് ഗോൾ തിരിച്ചടിച്ചു. മിസ്ലാവ് ഓർസിച്ച് ബോക്സിന്‍റെ ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ക്രോസ് പെറ്റ്കോവിച്ച് വലയിലാക്കി. ഒന്നാം പകുതിയിൽ സ്വതസിദ്ധമായ കളി പുറത്തെടുക്കാനായില്ലെങ്കിലും രണ്ടാം പകുതിയിൽ ബ്രസീലിന്‍റെ മുന്നേറ്റമായിരുന്നു. നിരന്തര ആക്രമണങ്ങളുമായി ക്രൊയേഷ്യൻ ഗോൾമുഖം ബ്രസീൽ വിറപ്പിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല. ഗോളി ഡൊമിനിക് ലിവാകോവിച്ചിന്‍റെ സൂപ്പർ സേവുകളാണ് ടീമിന്‍റെ രക്ഷക്കെത്തിയത്.

ഗോളെന്ന് തോന്നിച്ച അഞ്ചോളം ഷോട്ടുകളാണ് ലിവാകോവിച്ച് തട്ടിയകറ്റിയത്. പന്തടക്കത്തിലും പാസ്സിങ്ങിലും ഒപ്പത്തിനൊപ്പമായിരുന്നു ഇരുടീമുകളും. ക്രൊയേഷ്യൻ വല ലക്ഷ്യമാക്കി ടാർഗറ്റിലേക്ക് 11 ഷോട്ടുകളാണ് ബ്രസീൽ തൊടുത്തത്. ക്രൊയേഷ്യയുടെ കണക്കിൽ ഒന്നു മാത്രം. ബ്രസീൽ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. മിലിറ്റോ വലതു പാർശ്വത്തിലൂടെ മുന്നേറി പോസ്റ്റിനു സമാന്തരമായി നൽകിയ ക്രോസ് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ക്രൊയേഷ്യൻ താരം ഗ്വാർഡിയോളയുടെ കാലിൽ തട്ടി സ്വന്തം വലയിലേക്ക് പോകേണ്ട പന്ത് ഗോളി ലിവാകോവിച്ച് മികച്ച സേവിലൂടെ രക്ഷപ്പെടുത്തി.

തുടരെ തുടരെ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിച്ച് ബ്രസീൽ മുന്നേറ്റം. 55ാം മിനിറ്റിൽ നെയ്മറിന്‍റെ ഷോട്ട് ഗോളി തട്ടിയകറ്റി. ഗോളി ലിവാകോവിച്ച് മികച്ച സേവുകളുമായി ക്രൊയേഷ്യയുടെ രക്ഷക്കെത്തി. 56ാം മിനിറ്റിൽ റാഫിന്യക്ക് പകരം ആന്‍റണി കളത്തിൽ. ക്രൊയേഷ്യ പ്രതിരോധത്തിലേക്ക് വലിഞ്ഞു. ബ്രസീൽ മുന്നേറ്റങ്ങളെല്ലാം ക്രോട്ട് പ്രതിരോധത്തിൽ തട്ടി വിഫലമാകുന്നു. ആക്രമണം കടുപ്പിക്കാനായി 64ാം മിനിറ്റിൽ വിനീഷ്യസിനെ പിൻവലിച്ച് റോഡ്രിഗോയും കളത്തിൽ. 66ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ ഗോളിനുള്ള ശ്രമം ക്രൊയേഷ്യൻ ഗോളി തട്ടിയകറ്റി.

72ാം മിനിറ്റിൽ രണ്ടു മാറ്റങ്ങളുമായി ക്രൊയേഷ്യ. 76ാം മിനിറ്റിൽ ബ്രസീൽ മുന്നേറ്റം. ബോക്സിനുള്ളിൽ റിച്ചാർലിസൺ നൽകിയ പന്ത് സ്വീകരിച്ച് നെയ്മർ പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗോളി തട്ടിയകറ്റി. 80ാം മിനിറ്റിൽ പക്വേറ്റയുടെ ഷോട്ട് ഗോളി കൈയിലൊതുക്കി. അവസാന മിനിറ്റുകളിൽ ഗോളിനായി ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ മാത്രം വന്നില്ല.

ആദ്യ പത്തു മിനിറ്റുകളിൽ ഇരുടീമുകൾക്കും കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. അഞ്ചാം മിനിറ്റിൽ ബോക്സിന്‍റെ ഇടതു പാർശ്വത്തിൽനിന്നുള്ള വിനീഷ്യസ് ജൂനിയറിന്‍റെ ഒരു ആംഗുലർ ഷോട്ട് ക്രോയേഷ്യൻ ഗോളി ലിവാകോവിച്ച് കൈയിലൊതുക്കി. പ്രസ്സിങ് ഗെയിമുമായി ക്രോട്ട് മുന്നേറ്റം. കൊറിയക്കെതിരായ മത്സരത്തിലെ താളം വീണ്ടെടുക്കാനാകാതെ കാനറികൾ. പിന്നാലെ ബ്രസീൽ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

13ാം മിനിറ്റിൽ ക്രൊയേഷ്യ സുവർണാവസരം പാഴാക്കി. ജുറനോവിച്ചിന്‍റെ പാസ് സ്വീകരിച്ച് ബ്രസീലിന്‍റെ വലതു പാർശ്വത്തിലേക്ക് മുന്നേറിയ പസാലിച്ച് പോസ്റ്റിനു സമാന്തരമായി മനോഹരമായ ക്രോസ് നൽകിയെങ്കിലും പെരിസിച്ചിന് പന്ത് കൃത്യമായി കണക്ടറ്റ് ചെയ്യാനായില്ല. താരത്തിന്‍റെ കാലിൽ തട്ടി പന്ത് പോസ്റ്റിനു പുറത്തേക്ക്.

20ാം മിനിറ്റിൽ ക്രൊയേഷ്യൻ ഗോൾമുഖം വിറപ്പിച്ച് ബ്രസീലിന്‍റെ ആദ്യ മുന്നേറ്റം. വിനീഷ്യസും റിച്ചാർലിസണും പന്ത് പരസ്പം കൈമാറി ബോക്സിനുള്ളിലേക്ക്. പിന്നാലെ വിനീഷ്യസ് പോസ്റ്റിലേക്ക് തൊടുത്ത ഷോട്ട് ഗ്വാർഡിയോൾ പ്രതിരോധിച്ചു.

21ാം മിനിറ്റിൽ ഇടതുവിങ്ങിൽനിന്ന് ബോക്സിനുള്ളിലേക്ക് കട്ട് ചെയ്ത് കയറി നെയ്മർ തൊടുത്ത ഷോട്ട് ഗോളി ലിവകോവിച്ച് അനായാസം കൈയിലൊതുക്കി. 25ാം മിനിറ്റിൽ ജുറനോവിച്ചിനെ ഫൗൽ ചെയ്തതിന് ബ്രസീൽ താരം ഡാനിലോക്ക് മഞ്ഞ കാർഡ്. 30ാം മിനിറ്റിൽ ക്രൊയേഷ്യൽ മുന്നേറ്റത്തിനൊടുവിൽ പെരിസിച്ച് തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്ക്. 31ാം മിനിറ്റിൽ ക്രൊയേഷ്യൻ താരം ബ്രൊസോവിച്ചിന് മഞ്ഞ കാർഡ്.

41ാം മിനിറ്റിൽ ബോക്സിനു തൊട്ടുമുന്നിൽനിന്ന് ബ്രസീലിനു അനുകൂലമായി ഫ്രീകിക്ക്. നെയ്മറിന്‍റെ കിക്ക് നേരെ ഗോളിയുടെ കൈയിലേക്ക്. പിന്നാലെ ഇരുടീമുകളും ആദ്യ പകുതിക്ക് പിരിഞ്ഞു. കൊറിയക്കെതിരെ കളിച്ച ബ്രസീൽ ടീമിനെ തന്നെയാണ് പരിശീലകൻ ടിറ്റെ ആദ്യ ഇലവനിൽ കളത്തിലിറക്കുന്നത്.

പ്രീ ക്വാർട്ടറിൽ ജപ്പാനെ ഷൂട്ടൗട്ടിൽ തോൽപിച്ച ക്രൊയേഷ്യ ടീമിൽ രണ്ടു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്കിൽനിന്ന് മുക്തനായ പ്രതിരോധ താരം ബോന സോസ ടീമിൽ തിരിച്ചെത്തി. മധ്യനിര താരം ബ്രൂണോ പെറ്റ്കോവിച്ചിനു പകരം മാരിയോ പസാലിച്ചും ആദ്യ ഇലവനിൽ ഇടം നേടി.

ക്രൊയേഷ്യക്കെതിരായ കഴിഞ്ഞ നാലു മത്സരങ്ങളിലും ബ്രസീൽ തോൽവി അറിഞ്ഞിട്ടില്ല. മൂന്നെണ്ണം ജയിക്കുകയും ഒരു മത്സരം സമനിലയിൽ പിരിയുകും ചെയ്തു. 2014ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി സെമി ഫൈനൽ കളിച്ചത്. ബ്രസീൽ 4-2-3-1 ശൈലിയിലും ക്രൊയേഷ്യ 4-3-3 ഫോർമേഷനിലുമാണ് കളിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - Brazil beat Croatia
Next Story