പൊലീസ് നീന്തൽ: കേരളം മുന്നിൽ, സജൻ പ്രകാശിന് ഇരട്ട റെക്കോഡ് സ്വർണം
text_fieldsതിരുവനന്തപുരം: 71 ാമത് അഖിലേന്ത്യ പൊലീസ് അക്വാട്ടിക് ആൻഡ് ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പില്‍ കേരള പൊലീസിന്‍റെ അന്തർദേശീയ താരം സജൻ പ്രകാശിന് ഇരട്ട റെക്കോഡ് സ്വർണം. പുരുഷന്മാരുടെ 50 മീറ്റര്‍ ബട്ടര്‍ഫ്ലൈസ്ട്രോക്, 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെ എന്നിവയിലാണ് സജൻ പ്രകാശ് മീറ്റ് റെക്കോഡോടെ സ്വർണം നേടിയത്. 50 മീറ്റർ ബട്ടർഫ്ലൈസ്ട്രോക്കിൽ 24.83 സെക്കൻഡിലും വ്യക്തിഗത മെഡ്ലെയിൽ രണ്ട് മിനിറ്റ് ആറ് സെക്കൻഡിലും നീന്തിയെത്തിയാണ് സജൻ റെക്കോഡ് നേട്ടം കൈവരിച്ചത്. ഒളിമ്പിക്സിലുൾപ്പെടെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത താരമാണ് സജൻ പ്രകാശ്.
ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ പുരുഷന്മാരുടെ വിഭാഗത്തിൽ 30 പോയന്‍റുമായി കേരളമാണ് ഒന്നാംസ്ഥാനത്ത്. 26 പോയന്‍റുമായി ബി.എസ്.എഫും 11 പോയന്‍റുമായി സി.ആർ.പി.എഫും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. വനിത വിഭാഗത്തിൽ 15 പോയന്‍റുമായി കേരളം മൂന്നാം സ്ഥാനത്താണ്. 36 പോയന്‍റുമായി ബി.എസ്.എഫാണ് ഒന്നാംസ്ഥാനത്ത്. 22 പോയന്‍റുമായി സി.ആർ.പി.എഫ് രണ്ടാംസ്ഥാനത്താണ്. പിരപ്പൻകോട് നീന്തൽക്കുളത്തിൽ ആരംഭിച്ച മീറ്റിന്‍റെ ആദ്യസ്വർണം കേരള പൊലീസിന്‍റെ ജോമി ജോർജാണ് കരസ്ഥമാക്കിയത്. വനിതകളുടെ 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലായിരുന്നു മെഡല്‍ നേട്ടം. 4x50 മീറ്റര്‍ മിക്സഡ് മെഡ്ലെ റിലേയിൽ ഗ്രീഷ്മ പി, സജന്‍ പ്രകാശ്, അമല്‍ എ, ജോമി ജോര്‍ജ് എന്നിവരടങ്ങിയ ടീം കേരളത്തിനായി സ്വർണം നേടി..

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.