Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചതുര്‍ദിനം:...

ചതുര്‍ദിനം: ദക്ഷിണാഫ്രിക്ക 260 റണ്‍സിന് പുറത്ത്

text_fields
bookmark_border
ചതുര്‍ദിനം: ദക്ഷിണാഫ്രിക്ക 260 റണ്‍സിന് പുറത്ത്
cancel

കൃഷ്ണഗിരി (വയനാട്): കൃഷ്ണഗിരിയുടെ പച്ചപ്പില്‍ ആതിഥേയ സ്പിന്നര്‍മാരുടെ സംഹാര താണ്ഡവം. പത്തില്‍ പത്തു വിക്കറ്റും കീശയിലാക്കി സമ്പൂര്‍ണ നേട്ടം കൊയ്ത ഇന്ത്യ ‘എ’ സ്പിന്നര്‍മാരുടെ കരവിരുതിനു മുന്നില്‍ പകച്ച ദക്ഷിണാഫ്രിക്ക ‘എ’ രണ്ടാം ചതുര്‍ദിന ടെസ്റ്റിന്‍െറ ഒന്നാമിന്നിങ്സില്‍ 260 റണ്‍സിന് പുറത്തായി. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 185 റണ്‍സെന്ന അതിശക്തമായ നിലയില്‍നിന്നാണ് ആഫ്രിക്കക്കാര്‍ അതിദയനീയമായി തകര്‍ന്നത്. അഞ്ചു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേല്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മൂന്നു വിക്കറ്റുമായി ജയന്ത് യാദവും രണ്ടു വിക്കറ്റെടുത്ത് കരണ്‍ ശര്‍മയും ഉറച്ച പിന്തുണ നല്‍കി. 193 പന്തില്‍ 13 ഫോറും ഒരു സിക്സുമടക്കം 96 റണ്‍സെടുത്ത സ്റ്റിയാന്‍ വാന്‍ സില്‍ മാത്രമാണ് സന്ദര്‍ശക ബാറ്റിങ്ങില്‍ തിളങ്ങിയത്.

സമനിലയിലായ ആദ്യ മത്സരത്തില്‍ പിച്ചിന് ബൗണ്‍സും പേസും പോരെന്ന വിലയിരുത്തലില്‍ രണ്ടാം മത്സരത്തിന് വേഗം കൂടിയ പിച്ചാണ് ഒരുക്കിയതെന്ന് ക്യുറേറ്റര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഓണാവധിക്കാലത്ത് ഒഴുകിയത്തെിയ കാണികളെ സാക്ഷിയാക്കി പന്തെറിഞ്ഞുതുടങ്ങിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കുവേണ്ടി ഒന്നാം വിക്കറ്റില്‍ വാന്‍ സിലും റീസാ ഹെന്‍റിക്സും (22) 58 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. ഹെന്‍റിക്സിനെ ബാബാ അപരാജിതിന്‍െറ കൈകളിലത്തെിച്ച് പട്ടേലാണ് ആദ്യ പ്രഹരം നല്‍കിയത്. ജിഹാന്‍ ക്ളോട്ടെ (26) നന്നായി തുടങ്ങിയെങ്കിലും യാദവിന്‍െറ ഇരയായി മടങ്ങി. ഇതിനുശേഷം ഒത്തുചേര്‍ന്ന വാന്‍ സിലും ഓംഫില്‍ റമേലയും ചേര്‍ന്ന കൂട്ടുകെട്ട് ഉറച്ചുനിന്നു.

ഉച്ചഭക്ഷണത്തിനുശേഷം ഇരുവരും സ്കോറിങ് ചടുലമാക്കി. അര്‍ധാവസരങ്ങള്‍ കൈകളിലൊതുക്കാനുള്ള ഇന്ത്യന്‍ ഫീല്‍ഡര്‍മാരുടെ ശ്രമം തുടരെ പരാജയപ്പെട്ടത് സ്കോറിങ്ങിന് ആക്കംകൂട്ടി. പട്ടേലിനെതിരെ ഒരോവറില്‍ രണ്ടു റിവേഴ്സ് സ്വീപ് ഷോട്ടടക്കം മൂന്നു തവണ പന്ത് അതിര്‍വര കടത്തിയ വാന്‍ സില്‍ പക്ഷേ, തൊണ്ണൂറുകളില്‍ പ്രതിരോധത്തിലേക്ക് ഉള്‍വലിഞ്ഞു. ഈ തക്കംനോക്കി ആതിഥേയര്‍ ഇരുതലക്കലും സ്പിന്നര്‍മാരെ അണിനിരത്തി ആക്രമണം കനപ്പിച്ചു. വാന്‍ സിലിന് ഉറച്ച പിന്തുണ നല്‍കിയ റമേലയുടെ (30) വിക്കറ്റായിരുന്നു ഇതിനു ലഭിച്ച ഫലം. കരുണ്‍ ശര്‍മയുടെ ഫൈ്ളറ്റ് ചെയ്ത പന്തില്‍ കട്ട്ഷോട്ടിന് ശ്രമിച്ച റമേലയുടെ ശ്രമം സ്ളിപ്പില്‍ ബാബാ അപരാജിതിന്‍െറ കൈകളിലൊതുങ്ങി.
ചായക്കുശേഷം വാന്‍ സിലിന്‍െറ സെഞ്ച്വറിയിലേക്കായിരുന്നു കൃഷ്ണഗിരി കണ്ണുനട്ടത്. എന്നാല്‍, വ്യക്തിഗത സ്കോര്‍ 92ല്‍ നില്‍ക്കെ യാദവിനെ സ്ക്വയര്‍ ഡ്രൈവിലൂടെ ബൗണ്ടറി പായിച്ച വാന്‍ സില്‍ അടുത്ത പന്തിനെയും അതിര്‍വര കടത്തി ശതകം തികക്കാന്‍ ശ്രമിച്ചെങ്കിലും ടൈമിങ് പാളി കുറ്റി തെറിച്ച് മടങ്ങിയപ്പോള്‍ ആതിഥേയ താരങ്ങള്‍ക്കും കാണികള്‍ക്കും ആഘോഷമായി.

പിന്നീട് വന്നത് ആദ്യ മത്സരത്തിലെ സെഞ്ച്വറി വീരന്‍ ക്വിന്‍റണ്‍ ഡി കോക്ക്. ഗാലറി ആരവങ്ങളോടെ ക്രീസിലേക്കാനയിച്ച സൂപ്പര്‍ ബാറ്റ്സ്മാന് വൈകാതെ തലകുനിച്ച് മടങ്ങേണ്ടിവന്നു. അക്കൗണ്ട് തുറക്കുംമുമ്പെ അങ്കുഷ് ബെയ്ന്‍സിന്‍െറ സമര്‍ഥമായ സ്റ്റംപിങ്. വീണ്ടും യാദവിന് വിക്കറ്റ്.
ആദ്യ കളിയില്‍ മികവു കാട്ടിയ തെംബാ ബാവുമയും (17) ക്യാപ്റ്റന്‍ ഡെയ്ന്‍ വിലാസും (24) വീണതോടെ വാലറ്റം എളുപ്പം പത്തിമടക്കി. അവസാന ഏഴു വിക്കറ്റുകള്‍ കേവലം 56 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് നിലംപൊത്തിയത്. വാന്‍ സില്‍ കഴിഞ്ഞാല്‍ എക്സ്ട്രാസ് (33) ആണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ്ലേക്ക് കൂടുതല്‍ സംഭാവന നല്‍കിയത്.

ആദ്യ ചതുര്‍ദിനം കളിച്ച ടീമില്‍ നാലുവീതം മാറ്റങ്ങളുമായാണ് ഇരുടീമും കളത്തിലിറങ്ങിയത്. ഇന്ത്യന്‍ നിരയില്‍ ബാബാ അപരാജിത്, ഷെല്‍ഡണ്‍ ജാക്സണ്‍, ശാര്‍ദുല്‍ താക്കൂര്‍, കരണ്‍ ശര്‍മ എന്നിവര്‍ പ്ളേയിങ് ഇലവനില്‍ പുതുതായത്തെി.
ലങ്കയില്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്ന കരുണ്‍ നായര്‍ക്ക് പുറമെ പരിക്കേറ്റ ശ്രേയസ് അയ്യര്‍, പേസ് ബൗളര്‍മാരായ അഭിമന്യു മിഥുന്‍, ഈശ്വര്‍ പാണ്ഡേ എന്നിവര്‍ക്ക് പകരമാണ് ഇവരെ ഉള്‍പ്പെടുത്തിയത്. സന്ദര്‍ശക നിരയില്‍ പരിക്കേറ്റ വെയ്ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, തിയൂനിസ് ഡി ബ്രൂയിന്‍, ഡെയ്ന്‍ പാറ്റേഴ്സണ്‍ എന്നിവര്‍ പുറത്തിരുന്നപ്പോള്‍ ലൊന്‍വാബോ സോട്സോബെ, ക്ളോയ്റ്റെ, ബ്യൂറാന്‍ ഹെന്‍റിക്സ്, വിലോയെന്‍ എന്നിവര്‍ ആദ്യ പതിനൊന്നില്‍ ഇടംകണ്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story