Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഖാന്‍ എക്സ്പ്രസ്...

ഖാന്‍ എക്സ്പ്രസ് സ്റ്റോപ്ഡ്

text_fields
bookmark_border
ഖാന്‍ എക്സ്പ്രസ് സ്റ്റോപ്ഡ്
cancel

മുംബൈ: ദേശീയ കുപ്പായത്തിലേക്ക് ‘സാക്കി’ന്‍െറ തിരിച്ചുവരവ് കാണാന്‍ കൊതിച്ചിരുന്ന ലക്ഷക്കണക്കിന് ആരാധകരെ നിരാശയിലാഴ്ത്തി, ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരിലൊരാളായ സഹീര്‍ ഖാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. പരിക്കുകള്‍ നിരന്തരം വേട്ടയാടിയത് കാരണം ഒരു വര്‍ഷത്തിലധികമായി ഇന്ത്യന്‍ ടീമിലെ സ്ഥാനം വീണ്ടെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സഹീര്‍. കടുപ്പമേറിയ കളിയെ തന്‍െറ ശരീരത്തിന് ഇനിയും മുന്നോട്ടുകൊണ്ടുപോകാനാകില്ളെന്ന് തിരിച്ചറിഞ്ഞതോടെയാണ് 15 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിടാന്‍ താരം തീരുമാനിച്ചത്. അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗോടുകൂടി ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായി വിരമിക്കും. സഹീറിപ്പോള്‍ ഐ. പി.എല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമാണ്. കപില്‍ദേവിനുശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറാണ് മഹാരാഷ്ട്രയിലെ ശ്രീരാംപൂരില്‍നിന്നുള്ള സഹീര്‍.



2000ത്തില്‍ അന്താരാഷ്ട്ര രംഗത്ത് അരങ്ങേറ്റംകുറിച്ച സഹീര്‍, ഇന്ത്യ കാത്തിരുന്ന റിവേഴ്സ് സ്വിങ് മാന്ത്രികതയുമായി ഇന്ത്യയുടെ ഒന്നാം നമ്പര്‍ ബൗളറായി വളര്‍ന്നു. ജവഗല്‍ ശ്രീനാഥിനും ആശിഷ് നെഹ്റക്കുമൊപ്പം ചേര്‍ന്ന് 2003 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനല്‍ വരെയത്തെിച്ചു. 2005-06 കാലഘട്ടത്തില്‍ ടീമില്‍ ഇടംപിടിക്കാന്‍ ബുദ്ധിമുട്ടിയ താരത്തിന് കൗണ്ടി ക്രിക്കറ്റില്‍ വോഴ്സ്റ്റെഷെയറിനായി കളത്തിലിറങ്ങിയത് അനുഗ്രഹമായി. ശക്തമായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചത്തെിയ സഹീര്‍, കരിയറിലെ മികച്ച ബൗളിങ് പ്രകടനങ്ങളുമായി കളംനിറഞ്ഞു. 2007ല്‍ ലോകകപ്പ് ടീമിലും ഇടംപിടിച്ചു. തുടര്‍ന്ന് 2011 ലോകകപ്പില്‍ നടത്തിയ പ്രകടനം എക്കാലവും ഓര്‍മിക്കപ്പെടുന്നതാണ്. ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ലോകത്ത് അഞ്ചാമതും ഇന്ത്യന്‍താരങ്ങളില്‍ ജവഗല്‍ ശ്രീനാഥിനൊപ്പം ഒന്നാമനുമാണ്. 44 വിക്കറ്റുകളാണ് മൂന്നു ലോകകപ്പുകളിലായി താരം നേടിയത്. 23 മത്സരങ്ങളില്‍നിന്ന് സഹീര്‍ ഈ നേട്ടം കൈവരിച്ചപ്പോള്‍ 34 മത്സരങ്ങളിലാണ് ശ്രീനാഥിന്‍െറ 44 വിക്കറ്റുകള്‍ പിറന്നത്. 309 അന്താരാഷ്ട്ര മത്സരങ്ങളിലായി 610 വിക്കറ്റുകള്‍ സ്വന്തമാക്കിയ സഹീര്‍ 12 മത്സരങ്ങളിലും നാല് പരമ്പരകളിലും താരമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.



‘അടുത്ത സീസണിനായി പരിശീലനം നടത്തവെ, ഒരു ദിവസം 18 ഓവര്‍ വരെ കഠിനമായി പന്തെറിയാന്‍ എന്‍െറ തോളിനാകില്ളെന്ന് എനിക്ക് തോന്നി. അപ്പോഴാണ് വിരമിക്കാനുള്ള സമയമായെന്ന് എനിക്ക് ബോധ്യമായത്’ -വിരമിക്കല്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ സഹീര്‍ വ്യക്തമാക്കി. 37കാരനായ താരം പരിക്ക് കാരണം കഴിഞ്ഞ മൂന്നുനാലു വര്‍ഷമായി ടീമില്‍ വന്നുംപോയും നില്‍ക്കുകയായിരുന്നു. ഇന്ത്യക്കായി ടെസ്റ്റില്‍ 311 വിക്കറ്റുകളുമായി, അനില്‍ കുംബ്ളെക്കും(619) കപില്‍ദേവിനും (434) ഹര്‍ഭജന്‍ സിങ്ങിനും (417) പിറകില്‍ നാലാമനാണ് സഹീര്‍.

2011 ലോകകപ്പില്‍ 21 വിക്കറ്റുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഹീറിന്‍െറ മികവിന്‍െറ ഫലംകൂടിയാണ് ഇന്ത്യ നേടിയ കിരീടം. പാകിസ്താന്‍െറ ശാഹിദ് അഫ്രീദിക്കൊപ്പം വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം ഇന്ത്യന്‍താരത്തിനായിരുന്നു. തന്‍െറ കരിയറിലെ ഏറ്റവും മികച്ച നേട്ടം എന്ന് താരം വിശേഷിപ്പിച്ചതും ലോകകപ്പ് വിജയമാണ്.



ബി.സി.സി.ഐക്കും മുംബൈ, ബറോഡ അസോസിയേഷനുകള്‍ക്കും നയിച്ച ക്യാപ്റ്റന്മാര്‍ക്കും വഴികാട്ടിയായ പരിശീലകര്‍ക്കും ഒപ്പം കളിച്ചവര്‍ക്കും സഹീര്‍ നന്ദി അറിയിച്ചു. രണ്ടു പതിറ്റാണ്ടായി തന്‍െറ ജീവിതമായിരുന്ന ക്രിക്കറ്റില്‍നിന്നും ഏറെ ഹൃദ്യമായ ഓര്‍മകളുമായാണ് മടങ്ങുന്നതെന്ന് സഹീര്‍ പറഞ്ഞു. ഏതെങ്കിലും രീതിയില്‍ ക്രിക്കറ്റിലേക്ക് തിരികെയത്തെുമെന്നും ആരാധകരുടെ പ്രിയ ‘സാക്’ ഉറപ്പുനല്‍കി.


സഹീര്‍ ഖാന്‍
ലെഫ്റ്റ് ആം ഫാസ്റ്റ് ^മീഡിയം


പ്രധാന ടീമുകള്‍:
ഇന്ത്യ, ബറോഡ,
മുംബൈ,
മുംബൈ ഇന്ത്യന്‍സ്,
ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, റോയല്‍ ചലഞ്ചേഴ്സ്
ബാംഗ്ളൂര്‍, സറെ,
വോഴ്സ്റ്റെഷെയര്‍,
ഏഷ്യ ഇലവന്‍

ആദ്യ ടെസ്റ്റ്:
ധാക്കയില്‍
2000 നവംബര്‍ 10
vs ബംഗ്ളാദേശ്

അവസാന ടെസ്റ്റ്:
വെല്ലിങ്ടണില്‍
2014 ഫെബ്രുവരി 14
vs ന്യൂസിലന്‍ഡ്

ആദ്യ ഏകദിനം:
നെയ്റോബിയില്‍
2000 ഒക്ടോബര്‍ 3
vs കെനിയ

അവസാന ഏകദിനം:
പല്ളെകെലെയില്‍
2012 ആഗസ്റ്റ് 4
vs ശ്രീലങ്ക

ആദ്യ ട്വന്‍റി20:
ജൊഹാനാസ്ബര്‍ഗില്‍
2006 ഡിസംബര്‍ 1
vs ദക്ഷിണാഫ്രിക്ക

അവസാന ട്വന്‍റി20:
കൊളംബോ
2012 ഒക്ടോബര്‍ 2
vs ദക്ഷിണാഫ്രിക്ക
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story