ലീഗ് കപ്പ്: സിറ്റി x ആഴ്സനൽ കിരീടപ്പോരാട്ടം; ഇംഗ്ലണ്ടിലെ ആദ്യകിരീടം തേടി പെപ് ഗ്വാർഡിയോള
text_fieldsലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിൽ ഞായറാഴ്ച സൂപ്പർ പോരാട്ടം. ഇംഗ്ലണ്ടിലെ ആദ്യ ട്രോഫി സ്വന്തമാക്കാൻ പെപ് ഗ്വാർഡിയോള ഒരു വശത്ത് തന്ത്രം മെനയുേമ്പാൾ, ആഴ്സൻ വെങ്ങറുടെ ഗണ്ണേഴ്സ് മറുചേരിയിൽ ബൂട്ടുകെട്ടും. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി പത്തിനാണ് അങ്കം.
സീസണിൽ നാലു കപ്പുകൾ സ്വന്തമാക്കാനുള്ള സിറ്റിയുടെ ആഗ്രഹത്തിന് എഫ്.കപ്പ് അഞ്ചാം റൗണ്ട് തോൽവിയോടെ അവസാനമായിരുന്നു. രണ്ടാം ഡിവിഷൻ ക്ലബ് വിഗാനോടായിരുന്നു അട്ടിമറി തോൽവി. പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത് ഭദ്രമായിരിക്കുന്ന സിറ്റി ആശങ്കകളൊന്നു മില്ലാതെയാണ് ലീഗ് കപ്പ് കലാശപ്പോരിന് കളത്തിലിറങ്ങുന്നത്. അതേസമയം, സീസണിൽ ഒട്ടും ഫോമില്ലാത്ത ആഴ്സനലിന് ഇത് അഭിമാനപ്പോരാട്ടമാണ്.
പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്തുള്ള ഗണ്ണേഴ്സ് ലീഗ് കപ്പ് സ്വന്തമാക്കി മാനം കാക്കാനാണ് ഒരുങ്ങുന്നത്. രണ്ടുതവണ ഇൗ കപ്പ് സ്വന്തമാക്കിയ ആഴ്സനൽ, വെങ്ങർക്കു കീഴിൽ 2011ൽ ഫൈനലിലെത്തിയിരുന്നെങ്കിലും ബിർമിങ്ഹാമിനോട് തോൽക്കുകയായിരുന്നു. ആഭ്യന്തര കപ്പുകളിൽ ആഴ്സൻ വെങ്ങർക്ക് ലഭിക്കാത്ത ഏക കിരീടവും ലീഗ് കപ്പാണ്. 1993ൽ ജോർജ് ഗ്രഹാമിെൻറ ശിക്ഷണത്തിലാണ് ആഴ്സനൽ അവസാനമായി കപ്പുയർത്തിയത്. ചെൽസിയെ 2-1ന് തോൽപിച്ചാണ് ആഴ്സനലിെൻറ ഫൈനൽ പ്രവേശനം.
നാലുതവണ ലീഗ് കപ്പിൽ ജേതാക്കളായിട്ടുള്ള സിറ്റി, ബ്രിസ്റ്റൽ സിറ്റിയെ 5-3ന് തോൽപിച്ചാണ് ഇത്തവണ ഫൈനലിൽ പ്രവേശിച്ചത്. ഗ്വാർഡിയോളക്ക് അവസാന ഏഴു ഫൈനലുകളിൽ ഒരുതവണ മാത്രമാണ് പിഴച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.