മധുരസ്വരം! യു.എസ് ഓപണിൽ അലക്സാണ്ടർ സ്വരേവിന് ആദ്യ കിരീടം
text_fieldsന്യൂയോർക്: ആറുവർഷം മുമ്പ് കൈവിട്ടുപോയ കിരീട സ്വപ്നങ്ങളെ അതേ കോർട്ടിൽ തിരിച്ചുപിടിച്ച് അലക്സാണ്ടർ സ്വരേവ്. അനുഭവസമ്പത്തിന്റെ കരുത്തും യുവത്വത്തിന്റെ ചോരത്തിളപ്പും തമ്മിൽ ഏറ്റുമുട്ടിയ യു.എസ് ഓപൺ പുരുഷ സിംഗിൾസ് ഫൈനൽ പോരാട്ടത്തിൽ ആതിഥേയ താരവും എട്ടാം സീഡുമായ ബെൻ ഷെൽട്ടന്റെ കന്നി ഗ്രാൻഡ്സ്ലാം കിനാവുകൾ തച്ചുടച്ചാണ് ജർമൻ താരം ആർതർ ആഷെ സ്റ്റേഡിയത്തിൽ ചരിത്രമെഴുതിയത്. സ്കോർ: 6-3, 7-6 (7-2), 5-7, 6-2.
മത്സരത്തിന്റെ തുടക്കം മുതൽ മികച്ച ഫോമിലായിരുന്ന സ്വരേവ് ആദ്യ സെറ്റ് എളുപ്പത്തിൽ സ്വന്തമാക്കി. എന്നാൽ, രണ്ടാം സെറ്റിൽ ഷെൽട്ടൻ ശക്തമായ പ്രതിരോധം തീർത്തു. ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും അസാധ്യമായ ഫോർഹാൻഡ് പാസിങ് ഷോട്ടുകളിലൂടെ സ്വരേവ് തന്നെ കൈപ്പിടിയിലൊതുക്കി. മൂന്നാം സെറ്റിൽ കളിയിലേക്ക് തിരിച്ചുവന്ന ഷെൽട്ടൻ, സ്വരേവിന്റെ സെർവ് ബ്രേക്ക് ചെയ്ത് 7-5ന് സെറ്റ് കൈക്കലാക്കി കാണികളെ ആവേശത്തിലാഴ്ത്തി. നാലാം സെറ്റിൽ പൂർണ നിയന്ത്രണം വീണ്ടെടുത്തു സ്വരേവ്. ഷെൽട്ടനെ നിഷ്പ്രഭനാക്കി 6-2ന് ചാമ്പ്യൻഷിപ് ഉറപ്പിച്ചു.
ലോക രണ്ടാം നമ്പർ താരമായ സ്വരേവിന്റെ ആദ്യ യു.എസ് ഓപൺ കിരീടവും കരിയറിലെ രണ്ടാം ഗ്രാൻഡ്‌സ്ലാം നേട്ടവുമാണിത്. ഈ വർഷം ജൂണിൽ അദ്ദേഹം ഫ്രഞ്ച് ഓപണും നേടിയിരുന്നു. 1989ൽ ബോറിസ് ബെക്കർക്കുശേഷം യു.എസ് ഓപൺ പുരുഷ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ജർമൻ താരമായി സ്വരേവ് മാറി. നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസിനെ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച് മുന്നേറിയതായിരുന്നു ഷെൽട്ടൻ.
24 വർഷത്തിനുശേഷം ബിഗ്3 ഇല്ലാത്ത ടോപ് 10
ടെന്നിസിലെ വലിയ മാറ്റത്തിന് അടിവരയിട്ട് അന്താരാഷ്ട്ര റാങ്ക് പട്ടിക. നോവാക് ദ്യോകോവിച് എ.ടി.പി റാങ്കിങ്ങിൽ അഞ്ചിൽനിന്ന് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ 2002 ഒക്ടോബറിനു ശേഷം ആദ്യമായി ‘ബിഗ് ത്രീ’ (റോജർ ഫെഡറർ, റാഫേൽ നദാൽ, ദ്യോകോവിച്ച്) സഖ്യത്തിലെ ഒരാൾ പോലും ആദ്യ പത്തിൽ ഇല്ലാത്ത അവസ്ഥ വന്നിരിക്കുകയാണ്. യു.എസ് ഓപണിന്റെ ആദ്യ റൗണ്ടിൽ മരിയാനോ നവോണിനോടേറ്റ അപ്രതീക്ഷിത തോൽവിയാണ് ദ്യോകോയുടെ റാങ്കിങ് ഇത്രയധികം താഴേക്ക് പോകാൻ കാരണമായത്. 24 വർഷത്തോളമായി ഈ മൂന്ന് കളിക്കാരിൽ ഒരാളെങ്കിലും ലോക ടെന്നിസിലെ ആദ്യ പത്തു സ്ഥാനങ്ങളിൽ ഉണ്ടായിരുന്നു. ഫെഡറർ 2022ലും നദാൽ 2024ലും വിരമിച്ചതിനെ തുടർന്ന് ദ്യോകോവിച് മാത്രമായിരുന്നു ഈ സഖ്യത്തിൽ നിന്ന് ടോപ്പ് 10ൽ അവശേഷിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

