യാനിക് സിന്നറിന് വിംബിൾഡൺ പുരുഷ കിരീടം
text_fieldsലണ്ടൻ: ഫ്രഞ്ച് ഓപൺ ഫൈനലിലെ തോൽവിക്ക് പകരം വീട്ടിയ ഇറ്റലിയുടെ യാനിക് സിന്നറിന് വിംബിൾഡൺ പുരുഷ ടെന്നിസ് സിംഗിൾസ് കിരീടം. ഹാട്രിക് മോഹിച്ചെത്തിയ സ്പെയിനിന്റെ കാർലോസ് അൽകാരസിനെ 4-6, 6-4, 6-4, 6-4 എന്ന സ്കോറിന് തോൽപിച്ചാണ് 23കാരനായ സിന്നർ കന്നി വിംബിൾഡൺ കിരീടമുയർത്തിയത്. സിന്നറുടെ നാലാം ഗ്രാൻഡ്സ്ലാം കിരീടമാണിത്.
കഴിഞ്ഞ മാസം ഫ്രഞ്ച് ഓപൺ ഫൈനലിൽ അഞ്ച് മണിക്കൂർ നീണ്ട പോരാട്ടത്തിൽ അൽകാരസിന് മുന്നിൽ കീഴടങ്ങിയ സിന്നർ ഇത്തവണ ആദ്യ സെറ്റ് നഷ്ടമാക്കി. 4-2 എന്ന നിലയിൽ ആദ്യ സെറ്റിൽ ലീഡ് നേടിയശേഷമായിരുന്നു തോൽവി. തകർപ്പൻ തിരിച്ചുവരവ് നടത്തിയ അൽകാരസ് 6-4ന് ജയിച്ചുകയറുകയായിരുന്നു. ലോക ഒന്നാം നമ്പർ താരമായ സിന്നർ ഗംഭീര സർവുകളിലൂടെ രണ്ടാം സെറ്റിൽ കളം നിറഞ്ഞു. ഈ ഇറ്റാലിയൻ താരത്തിന്റെ ചില ക്രോസ് കോർട്ട് ഷോട്ടുകളിൽ അൽകാരസ് വീണു. ഏഴുവട്ടം എയ്സുതിർത്ത അൽകാരസ് രണ്ടാം സെറ്റിൽ ആറ് ഇരട്ടപ്പിഴവുകളും വരുത്തി. 6-4ന് സെറ്റ് തിരിച്ചുപിടിച്ചതോടെ സിന്നർ കിരീടത്തിലേക്കുള്ള ചുവടുറപ്പിച്ചു.
മൂന്നാം സെറ്റിൽ ആദ്യഗെയിം എയ്സോടെയാണ് അൽകാരസ് സ്വന്തമാക്കിയത്. 3-2ന് അൽകാരസ് മുന്നിലായെങ്കിലും ബ്രേക്ക് പോയന്റുമായി 5-4ന് സിന്നർ മുന്നിലെത്തി. ഒടുവിൽ 6-4ന് ജയിച്ച് മത്സരത്തിൽ 3-2ന്റെ നിർണായക ലീഡ് നേടി. എയ്സുകളും ഡ്രോപ് ഷോട്ടുകളും നിറഞ്ഞ ആവേശകരമായ അങ്കമായിരുന്നു മൂന്നാം സെറ്റിൽ. നാലാം സെറ്റിൽ കളി മാറിമറിഞ്ഞു. ആദ്യഗെയിം അൽകാരസ് നേടിയെങ്കിലും 3-1ന് സിന്നർ പിടിമുറുക്കി. പിന്നീട് 4-2ലേക്ക് ഇറ്റാലിയൻ താരത്തിന്റെ കുതിപ്പ്. ഒടുവിൽ 6-4ന് ഗെയിമും മത്സരവും കിരീടവും ഇറ്റലിക്കാരന് സ്വന്തം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.