
നിയമപാലകരുടെ പേരിൽ കോടികളുടെ ഓൺലൈൻ തട്ടിപ്പ്; ജാഗ്രത നിർദേശം
text_fieldsതിരുവനന്തപുരം: നിയമപാലകരുടെ പേരിൽ സംസ്ഥാനത്ത് കോടികളുടെ ഓൺലൈൻ തട്ടിപ്പ്. പൊലീസ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, ട്രായ്, സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സൈബർ സെൽ, ഇന്റലിജൻസ് ഏജൻസികൾ, വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ടാണ് പണം തട്ടുന്നത്.
സൈബർ സെല്ലുകളിലും പൊലീസ് സൈബർ സ്റ്റേഷനുകളിലും പരാതി കുന്നുകൂടിയതോടെ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഓഫിസില്‍ നിന്നെന്ന വ്യാജേന ലഭിച്ച ഫോണ്‍ സന്ദേശത്തോട് പ്രതികരിച്ച എറണാകുളം സ്വദേശിക്ക് 1.2 കോടി നഷ്ടമായി. മുംബൈ പൊലീസിൽ നിന്ന് എന്ന പേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് മറ്റൊരാളുടെ 30 ലക്ഷം കവർന്നത്.
പണം നഷ്ടപ്പെട്ടാൽ ആദ്യ മണിക്കൂറിൽ തന്നെ 1930 എന്ന നമ്പറിൽ അറിയിച്ചാൽ തിരിച്ചുപിടിക്കാൻ സാധ്യത കൂടുതലാണ്. ഇത്തരം ഫോൺ കാൾ ലഭിച്ചാലുടൻ 1930 എന്ന ഫോൺ നമ്പറിൽ വിവരം അറിയിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അന്വേഷണ ഏജൻസികൾ സംശയാസ്പദമായി കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായി മരവിപ്പിക്കാൻ കഴിയും. പരിശോധനക്കായി സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും ആവശ്യപ്പെടില്ലെന്നും ഡി.ജി.പി അറിയിച്ചു.
ഉന്നതോദ്യോഗസ്ഥൻ ഓൺലൈനിൽ.. തട്ടിപ്പ് ഇങ്ങനെ
അയച്ച കൊറിയറിലോ വന്ന പാർസലിലോ മയക്കുമരുന്നും ആധാറും പാസ്പോർട്ടും മറ്റുമുണ്ടെന്ന് പറഞ്ഞായിരിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെന്ന പേരിൽ തട്ടിപ്പുകാർ ബന്ധപ്പെടുക. മറ്റൊരു കേസുമായി നടന്ന പരിശോധനയിൽ നിങ്ങളുടെ ആധാർ/ക്രെഡിറ്റ് കാർഡ് കണ്ടെത്തി, വെബ്സൈറ്റിൽ അശ്ലീലദൃശ്യങ്ങൾ തിരഞ്ഞു തുടങ്ങിയ കാരണങ്ങൾ പറയും. സന്ദേശങ്ങൾ ഫോൺ വഴിയോ ഇ മെയിൽ വഴിയോ ആകാം.
കേസ് രജിസ്റ്റർ ചെയ്തതായി വിശ്വസിപ്പിക്കാൻ അന്വേഷണ ഏജൻസിയുടെ വ്യാജ തിരിച്ചറിയൽ കാർഡും വ്യാജരേഖകളും അയക്കും. തിരിച്ചറിയൽ കാർഡിലെ വിവരങ്ങൾ വെബ്സൈറ്റിൽ തിരഞ്ഞാൽ വ്യാജരേഖയിൽ പറയുന്ന ഓഫിസറുണ്ടെന്ന് ബോധ്യമാകുന്നതോടെ ആളുകൾ പരിഭ്രാന്തരാകും. ഫോണിൽ വിളിക്കുന്ന തട്ടിപ്പുകാർ സ്കൈപ് വഴിയും മറ്റും വിഡിയോ കാളിൽ പങ്കെടുക്കാൻ നിർബന്ധിക്കും. മുതിർന്ന പൊലീസ് ഓഫിസറുടെ യൂനിഫോം ധരിച്ചായിരിക്കും വിഡിയോ കാളിൽ വരിക. ചെയ്തത് ഗുരുതര തെറ്റാണെന്നും നിയന്ത്രണത്തിലാണെന്നും വിർച്വൽ അറസ്റ്റിലാണെന്നും പറയും. അനുവാദമില്ലാതെ എങ്ങോട്ടും പോകാൻ പാടില്ലെന്നും അറിയിക്കും. വിഡിയോ കാളിനിടെ സ്വകാര്യവിവരങ്ങളും സാമ്പത്തിക സ്ഥിതിയുമൊക്കെ ചോദിച്ച് മനസ്സിലാക്കും. സമ്പാദ്യം പരിശോധനക്ക് നല്‍കണമെന്നും നിയമപരമായി സമ്പാദിച്ചതാണോയെന്ന് പരിശോധിച്ച് തിരിച്ചുനല്‍കുമെന്നും അറിയിക്കും. പണം തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍, അവർ നൽകുന്ന ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതോടെ ഒരാൾ കൂടി തട്ടിപ്പിനിരയാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.