Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightകേരളത്തിലെ...

കേരളത്തിലെ കൊടുങ്കാടിനുള്ളിലൂടെ തമിഴ്‌നാട് അതിര്‍ത്തി കയറിയുള്ള ഒരു ക്യാമ്പിങ്! കിട്ടിയതോ അത്യുഗ്രൻ ദൃശ്യവിരുന്നും...

text_fields
bookmark_border
കേരളത്തിലെ കൊടുങ്കാടിനുള്ളിലൂടെ തമിഴ്‌നാട് അതിര്‍ത്തി കയറിയുള്ള ഒരു ക്യാമ്പിങ്! കിട്ടിയതോ അത്യുഗ്രൻ ദൃശ്യവിരുന്നും...
cancel
camera_alt

കോട്ടകുടി മലയിൽ നിന്നുള്ള സൂര്യോദയം

തേയിലത്തോട്ടങ്ങള്‍ക്കുള്ളിലൂടെ കാടിനുള്ളിലേക്ക് കയറി മലകളുടെ ചെരുവുകളില്‍ തണുത്തുവിറച്ച് അന്തിയുറങ്ങാനും രാത്രിയിലെ കാടിനെ അറിയാനും മലമുകളിലെ കുളിരുകോരുന്ന സൂര്യോദയം കാണാനും ഒരിക്കല്‍ കൂടി കൊതി തോന്നുന്നുണ്ട്. യാത്രകള്‍ എപ്പോഴും അങ്ങനെ തന്നെയാണല്ലോ! ഓർമകളില്‍ എപ്പോഴും ഒരു നനുത്ത സുഖം പകരാന്‍ കഴിഞ്ഞു പോയ യാത്രകള്‍ക്ക് സാധിക്കാറുണ്ട്.

അതൊക്കെ വീണ്ടും അനുഭവിക്കാനും കൂടിയാണ് ഓരോ തവണയും യാത്ര ചെയ്യുന്നത്. എത്ര കണ്ടാലും മതിവരാത്ത സൗന്ദര്യമാണ് മൂന്നാറിനുള്ളത്. ഓരോ തവണ ചെല്ലുമ്പോഴും കാണാനും അനുഭവിക്കാനും പുതിയ ഏതെങ്കിലും സ്ഥലമാണ് തിരഞ്ഞെടുക്കുക. ഇത്തവണയും അത് തെറ്റിയില്ല. മൂന്നാര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വട്ടവട റൂട്ടിലേക്ക് 27 കി.മീ യാത്ര ചെയ്താല്‍, യെല്ലപ്പട്ടി (എല്ലപ്പെട്ടി) എന്ന ഗ്രാമം എത്തും. ഇവിടെ നിന്നാണ് ശരിക്കും ഞങ്ങളുടെ യാത്ര ആരംഭിച്ചത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതുക്കൊണ്ട് തന്നെ ഈ പ്രദേശത്തിന് തമിഴ് സ്വാധീനം വളരെ കൂടുതലാണ്. യെല്ലപ്പെട്ടി എന്ന പേര് പോലും തമിഴാണ്. അതിര്‍ത്തി ഗ്രാമം എന്നാണ് അതിനര്‍ത്ഥം. യെല്ലൈ എന്നാല്‍ അതിര്‍ത്തി എന്നും പെട്ടി എന്നാല്‍ ഗ്രാമം എന്നുമാണ് തമിഴില്‍ അര്‍ത്ഥം.


ക്യാമ്പ്

കുണ്ടളയ്ക്കും ടോപ് സ്റ്റേഷനും ഇടയിലുള്ള യെല്ലപ്പെട്ടി ഒരു സുന്ദരമായ ഒരു ഗ്രാമാണ്. തേയിലത്തോട്ടങ്ങളാല്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്തിന് മൂന്നാറിലെ തേയില വ്യവസായവുമായി ചരിത്രപരമായ ബന്ധമുണ്ട്. ബ്രട്ടീഷുകാര്‍, കുണ്ടള താഴ്വരയില്‍ നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള തേയിലപ്പെട്ടികള്‍ ഇപ്പോള്‍ തമിഴ്നാട്ടിലുള്ള കുരങ്ങിണി ഹില്‍സിലേക്ക് റോപ്പ് വേ വഴി കൊണ്ടുപോയിരുന്നു. ആ പഴയ റോപ് വേയുടെ അവിശിഷ്ടങ്ങള്‍ യെല്ലപ്പെട്ടിയിലും സമീപ പ്രദേശങ്ങളിലും കാണാവുന്നതാണ്.

കണ്ണന്‍ ദേവന്‍ മലനിരകളോട് ചേര്‍ന്നുള്ള ഈ ഗ്രാമത്തിലെക്ക് പരമ്പരാഗത പച്ചക്കറി കൃഷി രീതികളും പഠിക്കാന്‍ ഇപ്പോള്‍ ആളുകള്‍ എത്തിതുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് ഒരു രണ്ട് കി.മീ തേയിലത്തോട്ടങ്ങള്‍ക്കുള്ളിലൂടെയും കാടിനുള്ളിലൂടെയും നടന്നാല്‍ തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ സാധിക്കും. അവിടെ കാടിനുള്ളില്‍ തന്നെയാണ് ഞങ്ങള്‍ പത്ത് പേര്‍ക്കുള്ള ക്യാമ്പിങ്. യെല്ലപ്പെട്ടിയില്‍ നിന്ന് ക്ലൗഡ്ഫാം എന്ന കാടിനുള്ളിലെ ക്യാമ്പിന്റെ ഭാഗത്തേക്ക് ട്രെക്കിങ് ആരംഭിച്ചു. ചെറിയ ട്രെക്കിങ്ങാണ്. മൂന്ന് മൂന്നര കിലോമീറ്റര്‍ മാത്രമെ നടക്കാനുള്ളൂ. പ്രധാന റോഡില്‍ നിന്ന് തേയിലത്തോട്ടത്തിലേക്ക് തന്നെയാണ് ആദ്യം കയറിയത്.


കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വനാതിർത്തി

തേയിലത്തോട്ടത്തിലൂടെയുള്ള നടത്തത്തില്‍ തൊഴിലാളികളുടെ ലയങ്ങളും ചെറിയ പച്ചക്കറി കൃഷിയിടങ്ങളും ഒക്കെ കണ്ടു. ഈ ലയത്തില്‍ താമസിക്കുന്നവര്‍ രണ്ടുമൂന്ന് തലമുറകളായി (ചിലര്‍ അതിനും മുകളില്‍) ഇവിടെ കഴിയുന്നവരാണെന്ന് ക്യാമ്പിലേക്കുള്ള വഴികാട്ടി തരാന്‍ വന്ന ആള് പറഞ്ഞു. തോട്ടങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കാടാണ്. ചെറിയ കയറ്റങ്ങളും ഒക്കെയുണ്ട്.

സാധാരണ ഗതിയില്‍ വലിയ പ്രയാസമുള്ളതല്ല ഈ ചെറിയ മലക്കയറ്റം. മഴ പെയ്തതുകൊണ്ട് വഴുക്കലുണ്ട്. കാല് തെന്നാതിരിക്കാന്‍ നല്ലതുപോലെ കഷ്ടപ്പെടേണ്ടി വന്നു. കാടിനുള്ളില്‍ എത്തിയപ്പോള്‍ മഴ നന്നായി കനത്തിരുന്നു.

മഴ നനഞ്ഞു കൊണ്ട് തന്നെ നടത്തം തുടര്‍ന്നു. ഈര്‍പ്പം കൂടിയതോടെ അട്ട ശല്യവും കൂടിയിരുന്നു. ക്യാമ്പുകാര്‍ ഉണ്ടാക്കിവെച്ച മുളകൊണ്ടുള്ള ഇരിപ്പടങ്ങളും മുള കൊണ്ട് തീര്‍ത്ത വേലികളും ഒക്കെയുള്ള ഒരു ഭാഗത്തെത്തി. ഈ കാടിന് നടുവില്‍ വേലി കെട്ടി സ്ഥലം എടുത്തിരിക്കുന്നത് ആരാണപ്പാ? എന്ന ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി. അപ്പോള്‍ നമ്മുടെ വഴികാട്ടി പറഞ്ഞു, അത് കേരള ബോര്‍ഡറാണ്; അപ്പുറം തമിഴ്‌നാട് ഫോറസ്റ്റിന്റെ പരിധിയില്‍ വരുന്നതാണ് എന്നൊക്കെ. ഞങ്ങള് നിന്ന ഭാഗത്ത് അല്പം തെളിച്ചമുള്ളയിടമായിരുന്നു. അവിടെ നിന്നാല്‍ തമിഴ്‌നാട്ടിലെ തേനി ജില്ലയുടെ ചില ഭാഗങ്ങള്‍ കാണാന്‍ സാധിക്കും.


ടെൻ്റിനകത്ത് നിന്ന് പുറത്തേ താഴ് വരയിലെ കാഴ്ച

ക്ഷീണം ഒക്കെ മാറ്റി, കേരള ഫോറസ്റ്റില്‍ നിന്നും തമിഴ്‌നാട് വനംവകുപ്പിന്റെ അധീനതയിലൂടെ വീണ്ടും നടന്നു തുടങ്ങി. നല്ല ഇടതൂര്‍ന്ന കാടാണ്. ആളുകള്‍ ഇടയ്ക്ക് വല്ലപ്പോഴും പോകുന്നതുക്കൊണ്ട് വഴിത്താര ചെറുതായി തെളിഞ്ഞിട്ടുണ്ടെന്ന് മാത്രം. ആ മലയും കൂടി കയറി. മുഴുവന്‍ കയറേണ്ടി വന്നില്ല. അതിന്റെ അരികില്‍ താഴോട്ടേക്ക് ഇറങ്ങി കുറേ മുളകൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരു ബാംബൂ ഹട്ടും ഒരു ചെറിയ കെട്ടിടത്തിന്റെ മുകള്‍ഭാഗവും മറ്റേ അറ്റത്തായി കുറച്ച് ടെന്റുകളും കണ്ടു. ഞങ്ങടെ ക്യാമ്പെത്തി. താഴേക്ക് മണ്ണ് വെട്ടി പടിപ്പോലെ ഒരുക്കിയിട്ടുണ്ടായിരുന്നു.


താഴോട്ട് ഇറങ്ങിയപ്പോള്‍ പിന്നെ കണ്ടത് കെട്ടിടത്തിന്റെ ചുവരിലുള്ള ധ്യാന ബുദ്ധന്റെ പെയിന്റിങ്ങാണ്. അതിന്റെ അടുത്ത് തന്നെ ബോട്ടിന്റെ മുന്‍വശം പോലുള്ള ചെറിയ ഒരു ഓപ്പണ്‍ ബാല്‍ക്കണിയും സെറ്റ് ചെയ്തിട്ടുണ്ട്. കുറച്ചുകൂടി അടുത്ത് ചെന്നപ്പോഴാണ് അവിടുത്തെ ഭൂമിശാസ്ത്രം മൊത്തം മനസ്സിലായത്. അത് കണ്ടപ്പോള്‍ കിടുങ്ങിപ്പോയി. ഒരു മലയുടെ ചെരുവിലുള്ള ആ സെറ്റപ്പിന്റെ അപ്പുറം വലിയൊരു കൊക്കയാണ്. കുത്തനെയുള്ള താഴ്ചയും ചുറ്റിനും മലനിരകളും ഒക്കെയായി പേടിയും ആവേശവും ഒക്കെ ജനിപ്പിക്കുന്ന ഒരു ആമ്പിയന്‍സ്. തടികൊണ്ട് തീര്‍ത്ത ആ ബാല്‍ക്കണിയില്‍ നിന്നാല്‍ ആ കൊക്കയുടെയും ചുറ്റിനുമുള്ള മലനിരകളുടെയും മുഴുവന്‍ ദൃശ്യങ്ങളും മനസിലാവും. തമിഴ്‌നാട്ടിലെ കോട്ടകുടി മലയുടെ ഒരു ഭാഗത്താണ് ഞങ്ങള്‍ എത്തിനിൽക്കുന്നതെന്ന് അവിടെയുള്ളവര്‍ പറഞ്ഞു.


ക്യാമ്പ് സൈറ്റിനുള്ളിലെ കെട്ടിടത്തിൻ്റെ ചുവരിലുള്ള ധ്യാന ബുദ്ധൻ്റെ പെയിൻ്റിംഗ്

ടെന്റ് കെട്ടിയിരിക്കുന്ന ഭാഗത്തേക്ക് എത്തിച്ചേരാന്‍ കൊക്കയുടെ അരികിലുടെ ചെറിയ വരമ്പിലൂടെ നടക്കണം. മുളയും മറ്റ് തടിയും ഒക്കെ ചേര്‍ത്ത് കൈവരിപോലെ കെട്ടിവെച്ചിരിക്കുന്നതുക്കൊണ്ട് ധൈര്യമായിട്ട് നടന്നു പോകാം. ആ വേലിയില്‍ പലതരത്തിലുള്ള കരവിരുതുകള്‍ അവര്‍ ഒരുക്കിയിട്ടുണ്ട്. മഴത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്ന ആ ഗ്ലാസ് ഗോളങ്ങള്‍ കാറ്റിലുലയുന്ന കാഴ്ചകള്‍ അവിടുത്തെ ആമ്പിയന്‍സിന് മാറ്റ് കൂട്ടുന്നു. ക്യാമ്പ് ഓണര്‍മാര്‍ തന്ന വെല്‍ക്കം ഡ്രിങ്ക് ചുക്കുകാപ്പിയും കുടിച്ച് ആ ഭംഗിയും നുകര്‍ന്ന് ബാല്‍ക്കണിയില്‍ അൽപനേരം ഇരുന്നു.

മഴ മാറി നിന്നെങ്കിലും മഴക്കാറ് കാരണം അന്തരീക്ഷം മൂടികിടക്കുവാണ്. അല്ലെങ്കില്‍ ഇപ്പോള്‍ മലമുകളിലേക്ക് പോയാല്‍ ഗംഭീരമായ സൂര്യാസ്തമയം കാണാമായിരുന്നുവെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. ഭാഗ്യമുണ്ടെങ്കില്‍ നാളത്തെ സൂര്യോദയം കാണാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷെ രാവിലെ ആറുമണിക്ക് മുമ്പ് എഴുന്നേറ്റ് മല കയറണം. ഇവിടെ നിന്ന് ഒന്നര കി.മീ ഉണ്ട് മലമുകളിലേ സണ്‍റൈസ് പോയിന്റിലേക്ക്. എത്തായാലും ഉദയം കാണാം എന്ന പ്രതീക്ഷയില്‍ ടെന്റിലേക്ക് നടന്നു. റബ്ബര്‍ത്തോട്ടങ്ങളുടെ പോലെ, ഭൂമി രണ്ടു മൂന്ന് തട്ടായി അവര്‍ മാറ്റിയിട്ടുണ്ടായിരുന്നു. അതിന്റെ ഒരു തട്ടില്‍ മൂന്ന് ടെന്റും മുകളില്‍ രണ്ട് ടെന്റും കുറച്ച് മാറി രണ്ട് ടെന്റുമുണ്ട്.


തമിഴ്നാട് വനം വകുപ്പിൻ്റെ അധീനതയിലുള്ള പ്രദേശത്തേക്ക് കടക്കുന്നു

ഇത് കൂടാതെ ടെന്റിന്റെ ഭാഗത്ത് എത്തുന്നതിന് മുമ്പ് രണ്ടു ഷെഡുമുണ്ട്. ഒന്ന് ക്യാമ്പ് ഫയറും ഫുഡ് കഴിക്കാനുമൊക്കെയുള്ളതാണ്. മറ്റേ ഷെഡിന് താഴെയായി രണ്ട് മൂന്ന് ടെന്റും കൂടി ഉണ്ട്. അതില്‍ കിടന്നാല്‍ റൂമില്‍ കിടക്കുന്നതുപോലെ തന്നെയാണ് വലിയ വ്യത്യാസമില്ല. ബാഗ് ഒക്കെ ടെന്റില്‍ കൊണ്ടുപോയിവെച്ച് ഒന്ന് ഫ്രഷായി ക്യാമ്പ് ഫയര്‍ ഷെഡിലേക്ക് എത്തിയപ്പോഴേക്കും ക്യാമ്പ് ഓണര്‍മാര്‍ തീക്കുണ്ഡം ഒരുക്കിയിരുന്നു. മൊബൈല്‍ റേഞ്ച് ഇല്ലാത്തത്‌ക്കൊണ്ട് മണിക്കൂറുകളോളം ആ തീയും കാഞ്ഞ് ഇരുന്നു. ഇടയ്ക്ക് സ്പീക്കറും പാട്ടും വെച്ച് തന്നപ്പോള്‍ പാതിരാവോളം കുറെ കിടന്നു തുള്ളി മറിഞ്ഞു. ഇടക്കെപ്പോഴോ ഭക്ഷണവും കഴിച്ചു.

രാത്രിയില്‍ സോളാര്‍ ബാറ്ററിയില്‍ കത്തുന്ന മിനാമിനുങ്ങിനെപോലുള്ള മഞ്ഞ എല്‍.ഇ.ഡി ബള്‍ബുകളുടെ പ്രകാശം ക്യാമ്പിന് മൊത്തം ഒരു പ്രത്യേക വൈബാണ് നല്‍കിയത്. ടെന്റിലേക്ക് ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ക്യാമ്പുകാരോട് ഇവിടെ മൃഗങ്ങള്‍ വരുമോയെന്ന് ചോദിച്ചിരുന്നു. ‘ആന ഒക്കെ അങ്ങ് താഴ്‌വാരത്തിലും അപ്പുറത്തെ ഭാഗത്തും ഒക്കെ വരാറുണ്ട്. ഇങ്ങോട്ട് വരാറില്ല. വല്ലപ്പോഴും കാട്ടുപോത്ത് വരാറുണ്ട്. തീകണ്ടാല്‍ പിന്നെ ആ പരിസരത്തേക്ക് വരില്ല. മാനും, പന്നിയും ഒക്കെ വരും’ എന്നുപറഞ്ഞു. ഏതായാലും അവരുടെ വാക്കും കേട്ട് ടെന്റിന്റെ ഭാഗത്തേക്ക് മടങ്ങി.

രാത്രിയിലെ കാടിന്റെ വന്യത അനുഭവിച്ചു തന്നെയറിയണം. ചീവീടുകള്‍ മാത്രമല്ല, കൂവലും കുറുകലും മരങ്ങള്‍ തമ്മിലെ ഉരസലും ഒക്കെയായി ഭായാനകവും ആവേശകരവുമായ അന്തരീക്ഷമായിരിക്കും അത്. ഓരോ കാടിനും ഓരോ അനുഭവങ്ങളാകും നല്‍കാന്‍ ഉണ്ടാവുക. മഴ വീണ്ടും പെയ്തു തുടങ്ങിയതോടെ ടെന്റിലേക്ക് നൂണ്ടു കയറി. മഴ ശക്തിയായി പെയ്യുന്നതും കാറ്റ് ടെന്റിനെ പിടിച്ച് കുലുക്കുന്നതും ഒക്കെ അറിയുന്നുണ്ടായിരുന്നു. ഇടക്കെപ്പോഴോ ഉറങ്ങിപ്പോയി. എന്നാലും രാത്രിലെ കാട്ടിലെ അപശബ്ങ്ങള്‍ ഉണര്‍ത്തുകയും ചെയ്തു. വീണ്ടും ഉറങ്ങി. എപ്പോഴോ രാവിലത്തെ അലാറാം അടിച്ചപ്പോള്‍ വീണ്ടും ഉണര്‍ന്നു.

സമയം അഞ്ചരയോടെ അടുത്തിരുന്നു. രാത്രിയിലെ മഴയില്‍ ടെന്റിനുള്ളില്‍ ഈര്‍പ്പമുണ്ടായെങ്കിലും നനഞ്ഞു കുളമായില്ല. പതിയെ ടെന്റ് തുറന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ മനസ്സ് നിറയ്ക്കുന്ന കാഴ്ചയായിരുന്നു. ഉദയത്തിന് മുമ്പുള്ള ആകാശത്തിന്റെ കാഴ്ചയായിരുന്നു അത്. ചുറ്റും വട്ടം ചുറ്റി നില്‍ക്കുന്ന മലനിരകള്‍ക്കിടയിലൂടെ തീക്കനലിന്റെ നിറത്തില്‍ പല ഷെയ്ഡുകളിലായി ആകാശത്ത് വീതിയില്‍ ഒരു വര, അതിനെ തൊട്ട് ചെമ്മരിയാടിന്‍ പറ്റം പോലെ മേഘങ്ങള്‍, അല്ല! കോടമഞ്ഞ് നിറഞ്ഞ് നില്‍ക്കുന്നു. ഗംഭീരമായ ഒരു കാഴ്ചയായിരുന്നു അത്. അല്പം നേരം എവിടെയാണ് നില്‍ക്കുന്നതെന്നുപോലും മറന്നുപോയി.

ആകാശം തെളിഞ്ഞ് നില്‍ക്കുവാണെന്നും സൂര്യോദയം കാണാന്‍ മലകയറാമെന്നും ആരോ പറഞ്ഞപ്പോള്‍ ആവേശത്തോടെ എല്ലാം മറന്ന് മല കയറാന്‍ തയ്യാറെടുത്തു. പെട്ടെന്ന് തന്നെ റെഡിയായി മല കയറാന്‍ പോകുന്നവരുടെ കൂടെ കൂടി. സണ്‍റൈസ് പോയന്റിലേക്ക് അല്പം ദൂരം നടക്കാനുണ്ട്. പാറക്കെട്ടുകളും പുല്‍ക്കാടുകളും ഒക്കെ താണ്ടിയായിരുന്നു ആ യാത്ര. ഈ പുല്‍ക്കാടുകള്‍ അത്ര സുരക്ഷിതമല്ല. മൃഗങ്ങള്‍ ഒക്കെ ഒളിച്ചിരുന്നാല്‍ അറിയില്ല. ഈ പുല്ലില്‍ നിന്നാണ് പുല്‍തൈലം വാറ്റിയെടുക്കുന്നതെന്നതൊക്കെ വഴികാട്ടി പറഞ്ഞു തന്നു. കയറ്റം കയറി ക്ഷീണിച്ച് ഒരു വിധം മലയുടെ മുകളിലെത്തി.

മലയുടെ മുകളിലെത്തിയപ്പോള്‍ പഞ്ഞിക്കെട്ടുപോലത്തെ കോടമഞ്ഞിന്റെ വെളുപ്പും നീലയും ഒപ്പം ആകാശത്തെ ചുവപ്പു രാശിയും ഒക്കേ ചേര്‍ന്ന് ഗംഭീരമായ ദൃശ്യങ്ങളാണ് ഒരുക്കി തന്നത്. അധികം നേരം വേണ്ടി വന്നില്ല, പതിയെ ആകാശത്തിലെ ചുവപ്പുരാശി ശക്തി പ്രാപിച്ച് വരുവാന്‍ തുടങ്ങി. ചുവന്ന തീക്കനല്‍ വട്ടത്തില്‍ തെളിഞ്ഞ സൂര്യന്‍ പതിയെ അതിന്റെ ഉഗ്രരൂപത്തിലേക്ക് വളരെ സൗമ്യമായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ച എത്ര കണ്ടാലും മതിവരില്ല. ജീവിതകാലം മുഴുവനും മനസ്സ് നിറക്കാനുള്ളത് അന്നത്തെ ആ പുലരി സമ്മാനിച്ചു.

കോടമഞ്ഞ് മാറി, സൂര്യവെളിച്ചം പരന്നു കഴിഞ്ഞപ്പോഴാണ് അടുത്തുള്ള മലനിരകള്‍ ശ്രദ്ധിക്കുന്നത്. കുരങ്ങിണി മലയും കൊളുക്കുമലയും മീശപ്പുലിമലയും ഒക്കെ അവിടെ നിന്ന് ആസ്വദിക്കാന്‍ സാധിക്കും. തേനിയിലെ ബോഡിനായ്ക്കര്‍ താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളാണവ. കുരങ്ങിണി ഗ്രാമമാണോ എന്ന് സംശയമുണ്ട്. കൊളുക്കുമലയുടെയും മീശപ്പുലിമലയുടെയും മറ്റൊരു തലത്തില്‍ നിന്നുള്ള കാഴ്ചാനുഭവം മനം നിറയ്ക്കുന്നതായിരുന്നു.


സൂര്യോദയം കാണാനുള്ള കാത്തിരിപ്പ്

കാഴ്ചകള്‍ കണ്ടു മതിയായിട്ടില്ലായിരുന്നു. എങ്കിലും തിരിച്ചിറങ്ങി. വീണ്ടും ക്യാമ്പിലെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ നിന്നുള്ള ദൃശ്യത്തിലേക്കാണ് കണ്ണുകള്‍ പോയത്. മലകള്‍ക്കിടയിലൂടെ സൂര്യന്‍ നിറഞ്ഞുനില്‍ക്കുയാണ്. മാന്ത്രിക കഥകളിലെ ഒരു ലോകം പോലെ തോന്നിച്ചു. അതില്‍ നിന്ന് ഒരിക്കലും മടക്കം ഉണ്ടാകരുതെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി. ഉച്ചഭക്ഷണത്തിന് ശേഷം യെല്ലപ്പട്ടി ലക്ഷ്യമാക്കി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി.


തിരിച്ചിറങ്ങിയത് മറ്റൊരു വഴിയിലൂടെയായിരുന്നു. കാടില്‍ നിന്ന് ഒരു ഗ്രാമത്തിലേക്കും അവിടെ നിന്ന് ആദ്യം കടന്നുവന്ന തേയിലത്തോട്ടങ്ങളിലേക്കും കടന്ന് യെല്ലപ്പട്ടിയില്ലെത്തി. മൂന്നാറിലെ ടോപ്പ് സ്റ്റേഷനിലേക്കും വട്ടവടയിലേക്കുമാണ് അടുത്ത ലക്ഷ്യം. യാത്രകള്‍ക്ക് മാത്രം അവസാനമില്ല.

ആവേശകരമായ ഒരു പുലര്‍ക്കാലത്തിന്റെ അനുഭവത്തില്‍ യെല്ലപ്പട്ടിയോട് ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:travel news്Kerala Tamil Nadu border
News Summary - A camping trip through the stormy forests of Kerala, reaching the Tamil Nadu border! What a spectacular view!
Next Story